SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ഡിസംബർ 5, ശനിയാഴ്‌ച

ചരിത്രം

പല വഴിയിൽ നടന്ന്
നടപ്പു കാലത്തിൻ്റെ മിടിപ്പ്
കേട്ട ഒരു കാലമുണ്ടായിരുന്നു

ആ നാളുകളിൽ
കാഴ്ചകളെ
ഏതെങ്കിലും ഒരാപ്തവാക്യവുമായി
ബന്ധിപ്പിച്ചിരുന്നു

കാട്ടിൽ പോയി
നിശ്ശബ്ദത കേട്ടിരിക്കുമായിരുന്നു

ജലത്തിൽ വിരൽ കൊണ്ടെഴുതിയിരുന്നു

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
മാറ്റി വരച്ച് ചെരിഞ്ഞു നോക്കുമായിരുന്നു

ഒരിടത്തിരുന്ന്
ഓർമ്മകളുടെ പൊതിയഴിച്ച്
വാരിത്തിന്നുമായിരുന്നു

ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്

എന്നാൽ കഴിഞ്ഞു പോയത്
നിലാവിനെപ്പോലെയാണല്ലോ

ഇപ്പോഴുള്ളത് നട്ടുച്ച പോലെയും

വർത്തമാനം
പഴകി തണുത്ത് തണുത്ത് ചരിത്രമുണ്ടാകുന്നു

പിടിക്കുമ്പോഴുണ്ടാകാതെ
കുട മാറ്റുമ്പോഴുണ്ടാകുന്ന തണലാണ് ചരിത്രം.

2020, ഡിസംബർ 2, ബുധനാഴ്‌ച

മണങ്ങൾ

1.
ചില മണങ്ങൾ
ഇഷ്ടമാണ്.
അതിനാൽ
കഴിഞ്ഞ കുറേ വർഷങ്ങളായി
ചില പ്രത്യേക ഇനം ബ്രാൻഡുകളിൽപ്പെട്ട
സോപ്പുകൾ
വെളിച്ചെണ്ണ
സാമ്പാർ പൊടി
ചായപ്പൊടി
ഇവ വാങ്ങുന്നു
ഇക്കാലയളവിൽ
എൻ്റെ മുറ്റത്തു നിന്നും
അപ്രത്യക്ഷമായ ചെടികളുടെ മരങ്ങളുടെ ലിസ്റ്റും ഇതോടൊപ്പം നൽകുന്നു
മുല്ലവള്ളി
മല്ലിച്ചെടി
നീണ്ടു നീണ്ടാകാശം തൊട്ട തെങ്ങുകൾ
ചെമ്പകങ്ങൾ
നാരകങ്ങൾ
2.
പകരമാകുന്ന മണങ്ങൾ
ഊറ്റിവലിച്ചെടുക്കുകയാൽ
കാണാതെ പോയ
ഒരു കാട്ടുപനിനീർച്ചെടിയുടെ
കുറ്റി കൊണ്ട്
കാലിൽ ചോര പൊടിഞ്ഞു
ഞാനതിനെ കോപശക്തിയാൽ
വേരോടെ പിഴുതെറിഞ്ഞു
3
മണങ്ങൾ തിരിച്ചറിയാൻ വയ്യാതായ
2020 ലെ ഒരു പ്രഭാതത്തിൽ
പറമ്പിലങ്ങോട്ടുമിങ്ങോട്ടും
ഞാൻ നടന്നു
കറിവേപ്പില
നാരകം
തുളസി
ഇവയുടെ ഇലകൾ തിരഞ്ഞു
മണ്ണ് നീക്കിയപ്പോൾ
കുറേ സോപ്പുകവറുകൾ കിട്ടി
അതിന്നുമടിയിൽ
വെളിച്ചമോ വെള്ളമോ കിട്ടാതെ
ശ്വാസം മുട്ടിയിരുന്ന
ഒരു മാങ്ങയണ്ടി
ഭയചകിതയായി
മുളച്ചോട്ടെ.... മുളച്ചോട്ടെ
എന്നു ചോദിച്ചു
ഞാൻ അവസാനിക്കുന്നതിനും മുമ്പുള്ള ഏതാനും
ശ്വാസങ്ങളെടുത്ത്
ചുമച്ച് വിക്കി
എന്തോ പറഞ്ഞു