SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

ജീവൻ

മരിക്കരുത് കൂടെയുണ്ടാവണം
ഒന്നു സംസാരിച്ചാൽ
കണ്ടാൽ
സ്പർശിച്ചാൽ
ഉണ്ടെന്ന ബോധത്താൽ വരെ
ഞാൻ അതിജീവിച്ചേക്കും

2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ക്രിക്കറ്റ്, കവിത

ഒരു ദിവസം 
ടിക്കറ്റെടുത്ത് 
കവിതകളുടെ കളി കാണാൻ പോയി

ധോണിയെപ്പോലൊരു കവിത
ജാതി, മതം, വർഗീയത എന്നീ സ്റ്റമ്പുകൾക്കു പിറകിൽ
സാകൂതം മനസിൻ്റെ അനിശ്ചിതമായ
ഗതി വിന്യാസത്തിലേക്ക്  കണ്ണെറിയുന്നു

തെണ്ടുൽക്കറെപ്പോലൊന്ന്
അസാധ്യമെന്നു തോന്നിക്കുന്ന ഭാഷയിൽ
പ്രതിസന്ധി എന്ന പന്തിനെ
അതിർത്തി കടത്തുന്നു

കോലിയെ പോലൊന്ന്
അനായാസമായി
പിരിമുറുക്കങ്ങളെ അടിച്ചകറ്റുന്നു

കുംബ്ലെയുടെ അതേ ഭാഷയിൽ ഒരു കവിത വേദനകളെ ചുഴറ്റിയെറിയുന്നു

ബൗണ്ടറി ലൈനിൽ ഒരു കവിത അപൂർവമായി മാത്രം ആ വഴി വരുന്ന സാധ്യത എന്ന പന്തിനെ
കൈപ്പിടിയിലൊതുക്കുന്നു

എന്നിട്ടും
സൂപ്പറോവറിലേക്കു നീളുന്ന കളിയിൽ
ശ്വാസമടക്കിപ്പിടിക്കുന്ന
നേരങ്ങളിലെ
ഒരേറിലോ ഒരു വീശലിലോ കൈപ്പിടിയിലൊതുക്കലിലോ
തട്ടി
തളർന്നുവീണുമരിക്കുന്നു
ചില കവിതകൾ!

2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പ്രവാസം

കുന്നുകയറിപ്പോകുന്നു കുട്ടികൾ
കുന്നിനപ്പുറം
വെയിൽ വെളിച്ചം പെയ്യുമെന്നവർ
കരുതുന്നു
വയൽപ്പച്ചകൾ
കാപ്പിത്തോട്ടം പൂത്ത ഗന്ധം
നിറയുമെന്ന്
ഒരു ചെറുകിളി പുതുപാട്ടുമായ്
കാറ്റ് കാഴ്ചക്കടലായ്
അലയടിക്കുമെന്ന്
അവർ കരുതുന്നു

ദൂരമേറെയാകവേ
പുറപ്പെട്ട വീട്ടിലെ
പൂവിന്നോർമ്മകൾ തിരികെ വിളിക്കുന്നു
നേരമിരുളുന്നു

ഇരുട്ടിലൂടവർ മടങ്ങുന്നു
ശരിയോ തെറ്റോ അറിയാതെ
മരങ്ങൾ ചേർന്നു നടക്കുന്നു
പുലരുമ്പോളറിയാദേശം തിളയ്ക്കുന്നു
അതിലുരുകിപ്പടുക്കുന്നു ജീവിതം

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

വായന

ഒരു കവിത തന്നെ
ഒരു നേരം
വീണ്ടും വീണ്ടും വായിച്ചു നോക്കൂ
അത് അരോചകമാകും
വരികൾ ജലംചോർന്ന
വെറും വാക്കുകളുടെ കൂട്ടമാകും
തലക്കെട്ട് വെളിച്ചം കെട്ടുപോയ വിളക്കാകും

കുതിച്ചൊഴുകുന്ന സമയപ്പുഴയുടെ
മറ്റൊരു തീരത്തണലിലിരുന്ന്
മറ്റൊരാളായി വായിക്കൂ
പൂമ്പാറ്റകൾ പറന്നുയരും
ആദ്യ വായനയിൽ വിരിഞ്ഞ പൂവിലെ
തേൻ വീണ്ടും മധുരിക്കും

2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

പൂവ്

കേൾക്കാനേറ്റവും ഭയക്കുന്ന ശബ്ദം 
എൻ്റേത്
ഇഷ്ടമല്ലാത്ത നിറം
എൻ്റെ നിറം
അരുചി
ഞാനുണ്ടാക്കിയ ഭക്ഷണത്തിൻ്റേത്
വേനൽ
ഞാനെത്തിയപ്പോൾ എത്തിയത്

തിരിഞ്ഞു നടക്കാൻ ഇത്രയും കാരണങ്ങൾ തന്നെ ധാരാളം

എന്നാലും മടങ്ങിയില്ല
കൂടെയുള്ളവരുടെ ഒറ്റപ്പെടൽ
ഇതിനേക്കാളുമെത്ര ഭീകരം

മരണത്തിലേക്കുള്ള വണ്ടിയെത്തും വരെയുള്ളതെന്തിനും
തൊടുമ്പോൾ വിരിയുന്ന ഒരു പൂവുണ്ട്

കണ്ടെത്തൽ

വളർന്നു കഴിഞ്ഞാലും ഒന്നുമാകാതെ കഴിഞ്ഞുകൂടണമെന്നായിരുന്നു
ആഗ്രഹം.

പോകുന്നിടത്തു നിന്നെല്ലാം
എന്തു ചെയ്യുന്നു
കാര്യങ്ങളൊക്കെ ഏതുവരെയായി
ഭാവി പരിപാടികൾ 
എന്നിങ്ങനെ ചോദ്യങ്ങൾ ഉയരും

ഒഴിഞ്ഞുമാറിയും
ഉത്തരങ്ങൾ പറയാതെയും
ചുറ്റുപാടുകളുടെ അടങ്ങാത്ത ജിജ്ഞാസയെ ചെറുത്തു നിന്നു.

നഗരത്തിലേക്കു താമസം മാറിയപ്പോൾ
ആർക്കും ആരുടെ കാര്യത്തിലും
ആശങ്കയില്ലാത്തതിനാൽ
അൽപം സ്വാതന്ത്ര്യം അനുഭവിച്ചു
പുറത്തിറങ്ങി നടന്നു
വിശന്നു നിന്ന ഒരാൾക്ക് ചായയും വടയും വാങ്ങിക്കൊടുത്തു
പറമ്പിലെ മാമ്പഴം അയൽവീട്ടിലെ കുട്ടികളോട് പറിച്ചു നൽകി
ഒരു പുതപ്പു വാങ്ങി തണുപ്പിനു നൽകി
കടൽക്കരയിൽ തിരകളെ നോക്കിയിരുന്നു
പകൽ രാത്രിയാവുന്ന ഇരമ്പൽ കേട്ടു

നൈസർഗികമായ
നേരോടെ
വന്നവരൊത്ത്
സമയത്തെ റദ്ദ് ചെയ്ത് നടക്കാൻ പോയി

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പാസ് വേഡ്

മുറിയിൽ
ചിതറിക്കിടക്കുന്നു
പത്രങ്ങൾ
പേനകൾ
നാണയത്തുട്ടുകൾ
മാസികകൾ
മാസാന്ത്യ രശീതുകൾ
നിരതെറ്റിയ അലമാരകളിൽ നിന്നു വീണ 
പഴയ പുതിയ
പുസ്തകങ്ങൾ

വീട്ടുകാരും
വിരുന്നുകാരും
സുഹൃത്തുക്കളും
നെറ്റി ചുളിക്കുന്നു
ഇതൊന്നൊതുക്കി വച്ചൂടടേ...

ഞാനാരിളം ചിരിയാകും

പോകാനിറങ്ങും മുമ്പ്
എല്ലാവരും
ചോദിക്കും
1996 ലെ കലണ്ടറുണ്ടാകുമോ
ഒന്നു നോക്കാൻ
2001 ലെ കരണ്ട് ബില്ലടച്ച രശീത്
ഇരുപതുവർഷം കൊണ്ടെത്ര കൂടി എന്നറിയാൻ
1974 ലെ നികുതി ശീട്ട്
കണക്ക് വച്ച് പ്രസംഗിക്കാനാണ്

2008  ഫെബ്രുവരി 14 ലെ അവളുടെ ചിത്രമുള്ള ദിനപ്പത്രം
1999ലെ പതിനേഴാം ലക്കം ആഴ്ചപ്പതിപ്പിലെ എന്നെ മാറ്റിമറിച്ച ആ കവിത
ഒന്നുകൂടി വായിക്കാൻ

മഹാപുസ്തകശാലകളിൽ നിന്ന് ചെറിയൊരു  പുസ്തകം 
കണ്ടെടുത്തു നീട്ടുമ്പോലെ
മൊത്ത വിൽപനയ്ക്കുള്ള പലവ്യഞ്ജനക്കടയിൽ നിന്ന്
നൂറുഗ്രാം കടുക് തൂക്കിത്തരുമ്പോലെ
കൂമ്പാരങ്ങളിൽ നിന്ന്
ഞൊടിയിടയിൽ കണ്ടെത്തി ഞാനത് എടുത്തു കൊടുക്കും

അവരുടെ മനം നിറയും

മറ്റൊരാൾക്കും ക്രമമല്ലാത്ത വിധം
വലിയ വലിയ ക്രമീകൃതരഹസ്യങ്ങൾ
സൂക്ഷിക്കുന്ന എൻ്റെ മുറി

എനിക്കു പോലും അറിയാത്ത
ഒരു പാസ് വേഡിൽ
ഞാനതു തുറക്കുന്നു അടക്കുന്നു

മരണശേഷം തുടരാനായി
ചില ലിപികൾ
പുസ്തകങ്ങളിലെഴുതി വയ്ക്കുന്നു

ഒരാൾക്കു മാത്രം 
ക്രമ നിബന്ധമെന്നു  തോന്നുന്ന
ആ വിചിത്രഭാഷയിൽ!

ചുംബനം

അന്ന് നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ
തിരമാലകൾ കൊണ്ട്
എൻ്റെ കടലുകൾ  ഇളകിമറിയുമായിരുന്നു.
നട്ടുച്ചകൾ
തണുക്കുമായിരുന്നു.
എല്ലാ ശബ്ദങ്ങളും സംഗീതമാകുമായിരുന്നു.

ഇന്നത്
മറ്റേതൊരു കാര്യത്തേയും പോലെയായി

എന്നാൽ
മാംസനിബന്ധമല്ല രാഗമെന്ന
മുഴക്കം
പണ്ടത്തേക്കാൾ
തെളിഞ്ഞു
മൗനക്കടലിൽ കണ്ണടയ്ക്കുമ്പോൾ
കേട്ട ഒരേയൊരു പ്രതിധ്വനി പോലെ
അത്
ലളിതമായി.
സുവ്യക്തമായി.

2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കുഴി

മനസ്സിനു വഴങ്ങാത്തതൊന്നും
മറ്റുള്ളവർക്കായി എഴുതാതിരിക്കാനാഗ്രഹിച്ചു

മഴ പെയ്യുമ്പോൾ 
തണുപ്പിനെക്കുറിച്ചും
അതില്ലാത്ത വെയിലിനെക്കുറിച്ചും
വെയിലിൽ വാടിയ ചെടികളെക്കുറിച്ചും
ഇലകൾ, കായ്കൾ,വേരുകൾ
ഇവയെക്കുറിച്ചും
എഴുതി

പകലിൽ
വെളിച്ചത്തെക്കുറിച്ചും
അതില്ലാത്ത രാത്രിയെക്കുറിച്ചും
നിലാവ്, നിശ്ശബ്ദത
പുലരാറാവുമ്പോൾ കിഴക്കൻ ചരിവിൽ കാണുന്ന പക്ഷികൾ ഇവയെക്കുറിച്ചും
എഴുതി

ഒരു വഴിയേ നടക്കുമ്പോൾ
ഇരുപുറം കാണുന്നവയെഴുതിയെഴുതി
ആദ്യം കണ്ടവ അകലെയകലെയായി

കാറ്റിനെക്കുറിച്ചു തുടങ്ങി
ചിലപ്പോൾ കാട്ടിൽത്തുടങ്ങുന്ന
അരുവിയിലെത്തി
അവയൊഴുകി നിറയുന്ന കടലിലുമെത്തി

ചിന്തകളുടെ വേഗത്തിൽ
സഞ്ചരിക്കാൻ ഭൂമിയിൽ വഴികളില്ല

അതിനാലാവണം
വായിക്കപ്പെടാതെ
വഴിവക്കിൽ അനേകം കവിതകൾ
ചിതറിക്കിടക്കുന്നു

ഭൂമിയിൽ
എല്ലാ കവിതകളും ഇട്ടു വയ്ക്കാനൊരു പെട്ടി പണിയണം

നിറയുമ്പോൾ പെട്ടി
മണ്ണിട്ടുമൂടാനൊരു കുഴിയും!

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

വയനാട്

( രണ്ട് നാൽപത്തിയഞ്ചിന് ബത്തേരിയിൽ നിന്ന് പുറപ്പെട്ട്
മാനന്തവാടി, ഇരിട്ടി, ശ്രീകണ്ഠപുരം വഴി 
എട്ടു മണിക്ക് വീട്ടിലെത്തും

ബസുകൾക്കൊന്നും സമയം തെറ്റുകയില്ലെന്നും
കൃത്യത പാലിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു

എൻ്റെ വിശ്വാസത്തിന്
മുന്നനുഭവങ്ങൾ ബലമായി. )

യാത്രയ്ക്കിടയിൽ തണുപ്പ് 
ഇളം തൂവൽ കൊണ്ട് തലോടും
തേയിലത്തോട്ടങ്ങൾ പച്ച വിരിക്കും
ചുരമിറക്കത്തിൽ
കയങ്ങൾ കാണുമ്പോൾ
എപ്പോഴും നിലയ്ക്കാവുന്ന ജീവിതത്തെയോർക്കും

വയനാട്ടിലെ വെയിൽത്തിളക്കത്തെക്കുറിച്ച്
പൊടിമഴയെക്കുറച്ച്
പ്രഭാതസവാരിയെക്കുറിച്ച്
വീട്ടിലെത്തി വിവരിക്കും

ഞങ്ങളെക്കൂടി കൊണ്ടു പോകൂ എന്നവർ പറയും
വീടൊത്തു വരട്ടെയെന്നു ഞാൻ പറയും

വൈകുന്നേരങ്ങളിൽ കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ നടക്കും
ചീവിടുകൾ
കാതുതകർക്കും

കോളനികളിൽ പോകും
അവർ തരുന്ന മുളയരിക്കഞ്ഞി കുടിച്ചിട്ടുണ്ട്
കാപ്പി പറിക്കുന്ന കാലമെത്തിയാൽ
കുട്ടികൾ പഠിപ്പിന് പോവില്ല
ഞങ്ങടെ കൂടെ വരും - അമ്മച്ചി പറഞ്ഞു

കണ്ണൂരേയില്ല
വയനാട്ടിൽ.
വെയിൽ, മഴ, ശ്വാസം, സ്വപ്നം, കാലം 
എല്ലാം മറ്റൊന്നെന്നു തോന്നി

ഞാനവയെ നോക്കി നിൽക്കും
എന്നിലെ കണ്ണൂർ 
ചുരം വഴി താഴേക്കൊഴുകി മറയുന്നതായി തോന്നും
വയനാട് 
വയലുകളിലും
മുത്തങ്ങക്കാടുകളിലും
തേയില പരപ്പിലും പച്ചപിടിച്ചു നിറയും


ഡിസമ്പർരാത്രികളിൽ,
വാങ്ങിച്ച കാപ്പിപ്പൊടി തിളപ്പിച്ച് 
ശർക്കരയിട്ട്
ഏറെ നേരമെടുത്ത്  കുടിച്ച്
ഇറയത്ത് തണുപ്പത്തിരിക്കും.
കമ്പിളി പുതച്ച് മുറുക്കിച്ചുവപ്പിച്ച്
വായനാട് അപ്പുറവുമിരിക്കും.
ഒന്നും മിണ്ടുകയില്ല
പരസ്പരം നോക്കിയങ്ങനെ....