കാത്തു നിൽക്കുക ഒരു ശീലമായിരുന്നു
കടയിൽ പോയാൽ അവസാനം വാങ്ങി മടങ്ങുന്നയാളായി
യാത്രയിൽ ഇറങ്ങാറാകുമ്പോൾ മാത്രം സീറ്റ് കിട്ടുന്നയാളായി
പരീക്ഷയ്ക്ക്
ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ
പലവട്ടം മാറ്റി മാറ്റി കണക്കു കൂട്ടിക്കൊണ്ടേയിരുന്നു
കവിതകൾ നേരൂറാനായി
പുതുക്കി പുതുക്കി പിന്നെയും കുറുക്കാനായി മാറ്റിവച്ചു
തോറ്റവനായി
മന്ദഗതിക്കാരനായി
പറഞ്ഞാലും പറഞ്ഞാലും നേരാവാത്തവനായി
അയാൾക്കു മാത്രം
ഒരു വഴിയും ഇരുണ്ടതായിരുന്നില്ല
അലഞ്ഞലഞ്ഞ്
അവസാനത്തേത് കണ്ടെത്തുന്ന
നിറവിൽ
ജീവിതം ദീപ്തമായി
ഒരിക്കൽ
കണക്കെടുപ്പു നടന്നു.
മൂന്നോ നാലോ കവിതകൾ
ആപത്തുകളിൽ വഴി മാറിക്കൊടുത്തതിൻ്റെ
നന്ദി സൂചകമായ ചിരികൾ
അലഞ്ഞ വഴികളിൽ അറിഞ്ഞ
പ്രഭാതങ്ങൾ
വെയിൽ തിളക്കങ്ങൾ
കിതപ്പുകൾ
നെടുവീർപ്പുകൾ
ബാക്കിയായി
പൂമണങ്ങൾ കൊണ്ടൊരു വീടു പണിത്
വെളിച്ചത്തിൻ്റെ നിറം കൊടുത്ത്
അതിലിരുന്ന്
തണുത്ത ജലം നുകർന്ന്
അയാൾ എന്നത്തേയും പോലെ ഇന്നലെ നിർത്തിവച്ചതിൽ നിന്നും പുറപ്പെട്ടു.