SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ജൂലൈ 25, ശനിയാഴ്‌ച

പാഠം

ഭഗവദ്ഗീത പഠിച്ചു
ചുറ്റിലും നോക്കി
ആരും പഠിച്ചവരില്ല
ആളായി അഹങ്കരിച്ചു.

മൂന്നു വർഷം ബൈബിൾ പഠനം
പഠന ക്ലാസിൽ അവതരണത്തിന് ശേഷം
ആരാധകർ ചുറ്റിലും  കൂടി
ഞാൻ എന്ന് തോന്നാതെ തോന്നി

ഖുറാനും അങ്ങനെതന്നെ
അറിവില്ലാത്തവർ 
പറയുന്നതെല്ലാം വിശ്വസിച്ചു
ഇല്ലാത്തതും പറഞ്ഞു
ഫലിച്ചു
ഹുങ്കായി

പഠിച്ചു കഴിയുംവരെയേ വേണ്ടൂ
ധ്യാനവും സ്ഥൈര്യവും
മൂവരുടെയും കണ്ണുകൾ ഒളിയമ്പെയ്തു

പിന്നെ നിർത്താതെ പറയലായി
പ്രയോഗമായി
ദക്ഷിണയായി
കാറായി
വീടായി

കൃഷ്ണൻ നബിയെ വിളിച്ചു
നബി ക്രിസ്തുവിനെ
ക്രിസ്തു കൃഷ്ണനെ

ചില തീരുമാനങ്ങളെടുത്തു

വായിക്കുകയോ കാണുകയോ ചെയ്യാത്തവരിലേക്ക്
കൈയ് മെയ് മറന്നുയിരുകാക്കുന്നവരിലേക്ക്
കളങ്കരഹിതരിലേക്ക്
സദ് സാര നദികളെ തിരിച്ചുവിട്ടു

കുടിലിൽ
നീണ്ട ദൂരം താണ്ടുന്നവരിൽ
കടലാഴം മുങ്ങുന്നവരിൽ
അവ നിലയുറപ്പിച്ചു

അവരെ കണ്ടറിഞ്ഞവരിലതുറവയായി
നിറഞ്ഞു
പടർന്നു

വഴി

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള
ബസ്സ്റ്റോപ്പിലേക്കുള്ള നടത്തമാണ്
ഞാൻ താണ്ടിയിട്ടുള്ള ഏറ്റവും മനോഹരമായ ദൂരം

ആദ്യത്തെ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ്
കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നത്
അവയെ നോക്കി നോക്കി
കല്ലിൽത്തട്ടി വീണത്
എത്ര വട്ടമാണ്

പിന്നീടുള്ള ഇറക്കം തുടങ്ങുന്നിടത്താണ്
ദേവിയമ്മയുടെ വീട്
അന്നുവരെയുള്ള കാര്യങ്ങൾ
ആറ്റിക്കുറുക്കി അവർ
എൻ്റെ സമയത്തെ മാനിക്കും
ആദിയിൽ നിന്നുള്ള നേർത്ത പുഞ്ചിരിയിൽ
യാത്രയാക്കും

നേരത്തേയായതിനാൽ
പ്രഭാത സാവാരിക്കാർ മടങ്ങുന്നതേയുണ്ടാവൂ
ഒരു കൈ വീശലിൽ
ഇളം ചിരിയിൽ അവർ കടന്നു പോകും

ദാസേട്ടൻ്റെ തട്ടുകട
പുലർന്ന് നേരെമേറെയായി എന്ന ഭാവത്തിൽ നിൽക്കും

കൽപ്പാലത്തിനടിയിൽ ഒളിഞ്ഞിരുന്ന് 
മഴക്കാലം
കല്ലിൽ താളം കൊട്ടി
ഞാനിവിടെയെന്ന്
കള്ളച്ചിരി ചിരിക്കും

കള്ള്ഷാപ്പ് തുറക്കുന്നതേയുള്ളൂ
പകലന്തിക്കാണവിടെയാഘോഷം
എന്നാലും
തല കാണുമ്പോൾ ഒളിക്കുന്ന 
ഒരു മണം അവിടെയോടിനടക്കും

സ്റ്റോപ്പിലെത്തിയാൽ
കയറേണ്ടാത്ത മൂന്ന് നാല് ബസുകൾ കടന്നു പോകും
അകലേക്കകലെ നിന്നേ 
കേട്ടറിയാം
എൻ്റെ ബസിൻ്റെ ഇരമ്പൽ
ആഞ്ഞു ചവിട്ടുമ്പോൾ
ഉയരുന്ന വിസിൽവിളിശബ്ദം

ഒരേ വഴിയിൽ
എത്ര വർഷങ്ങൾ നടന്നാലും
മടുക്കുകില്ല
ഒരിക്കൽ പ്രണയിച്ച പെണ്ണിൻ്റെ വീട്
ആ വഴിയിലാണെങ്കിൽ!

2020, ജൂലൈ 23, വ്യാഴാഴ്‌ച

സെൽഫി

അടുത്തു നിന്നു നോക്കുമ്പോൾ
അത്രയൊന്നും
സുന്ദരനല്ല ഞാൻ

കണ്ണുകളിൽ ചോന്ന ഞരമ്പുകൾ തെളിഞ്ഞു കാണുന്നു
കവിളിൽ വലിയ ഗർത്തങ്ങൾ
മൂക്കിൻ തുമ്പത്തൊരു മുഴ
പുരികത്തിൽ നര
താടിയിൽ കെട്ടുപിണഞ്ഞ് കുരുങ്ങിയ രോമങ്ങൾ

വാക്കിൽ ഒഴിഞ്ഞു മാറാനുള്ള നുണകൾ
ചിരികൾ ചുണ്ടു കോട്ടിയും
കവിൾ മടക്കിയും ഒപ്പിച്ചെടുത്തത്
കവിതകൾ
കണ്ണടച്ച് മുങ്ങാംകുഴിയിട്ട്
പഴയ
ഓർമ്മപ്പുഴയിൽ നിന്നും
വീണ്ടെടുക്കുന്നവ

അതിനാൽ പണ്ട് നിന്നെ നോക്കി ചിരിച്ചപ്പോൾ
നീയെടുത്ത
അതേ ഫോട്ടോയാണിന്നും
എൻ്റെ പ്രൊഫൈൽ.

2020, ജൂലൈ 19, ഞായറാഴ്‌ച

ഉറുമ്പുകടി

കണ്ണും
കാതും
തുറന്നു വയ്ക്കാൻ പറഞ്ഞു
വച്ചു

തേൻതുള്ളി തുമ്പികളെ 
വെളിച്ചം ചെടികളെ
ഒഴുക്ക് ജലത്തെ
കവിത വാക്കുകളെ
മഴ മണ്ണിനെ
നിലാവ് രാത്രിയെ
പ്രണയം ഇണകളെ
മൗനം പാട്ടിനെ
കാത്തിരിക്കുകയോ
കണ്ടെത്തുകയോ ചെയ്യുന്നു


മധുരം മാമ്പഴത്തിൽ ചേക്കേറി
കിളിയെ ത്രസിപ്പിക്കുന്നു

വർണ്ണങ്ങൾ പൂക്കളിൽ
പൂമ്പാറ്റകളിൽ നിറഞ്ഞ്  കണ്ണിലേക്കൊഴുകുന്നു


വേദന ഉറുമ്പിനെ വിളിച്ച്
എന്നെ തുളയ്ക്കുന്നു
പൊടുന്നനെ ഇരുട്ട് പകലിനെ തള്ളി നീക്കി ഉടലിലേക്കിരച്ചു കയറുന്നു

ഒച്ചകൾ

വിത്തുപാകി 
നനച്ചു വളർത്തി 
പൂ വിരിയും വരെ
അങ്ങിങ്ങായി അയാളുണ്ടാവും.

കഥ പറഞ്ഞ്
കവിത പാടി
ഭൂമിയോട് ഇഷ്ടം തോന്നിത്തുടങ്ങും വരെ
അരികത്തിരിക്കും

പിന്നെ കാണില്ല

കല്ലു കെട്ടി പുല്ലുമേഞ്ഞ തണുപ്പിൽ
രാത്രി വൈകും വരെ
നിലാവിനോട് വർത്തമാനം പറയുന്നത്,
പുഴക്കരയിൽ
മുളന്തണ്ടുകളിൽ പിടിച്ച്
ഒഴുക്കുപറയുന്നത് കേട്ടിരിക്കുന്നത്
കണ്ടിട്ടുണ്ട്


എവിടെപ്പോയി എവിടെപ്പോയി വിളി
നേരത്തോടു നേരം വരെ.
പിന്നെയടങ്ങും

അയാളെ കാണാതാകുന്നതോടെ
പുഴകൾ കരയെ നോക്കുന്നത് നിർത്തി
ശരവേഗത്തിലൊഴുകാൻ തുടങ്ങും

നിലാവ് മേഘകമ്പളം നീർത്തി
പുതച്ചുറങ്ങും

അപ്പോൾ
ഇരുട്ടിൽ നിന്നും
ഇലയനക്കങ്ങൾ കേൾക്കാം
വിത്തുകൾ അയാളെത്തേടി പതുങ്ങിപ്പോകുന്നതിൻ്റെ ഒച്ചകൾ!





2020, ജൂലൈ 16, വ്യാഴാഴ്‌ച

കവിത

എഴുതുമ്പോൾ
മരക്കൊമ്പിലിരുന്ന് കൂകുന്ന 
കുയിലിൻ്റെ മനസ്സാണ് കവിത

ജനൽ കടന്നെത്തുന്ന നിലാവോ
ഇളം വെയിലോ ആണത്

കീറുമ്പോൾ പിളരുന്ന വിറകിൻ്റെ ഒച്ചയാണ്
വയക്കുമ്പോൾ യന്ത്രമൂർച്ഛയിൽ ഛേദിക്കപ്പെടുന്ന ചെടിയുടെ
നിശബ്ദതയാണ്
അത്

എത്തി എത്തി എന്ന്
കരുതിയപ്പോഴൊക്കെ
അത്
അകലെ അകലെ നിന്ന് കേൾക്കുന്നു

എത്തിച്ചേരാനാവാത്ത ഇടമെന്ന സന്ദേഹം പകർത്തുന്നു 


ഭൂമിയിലേക്ക് പഠനയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കവികൾ
അവർ വീട്ടിലെത്തി കണ്ട കാഴ്ചകൾ അമ്മയോട് വിവരിക്കുന്നതാണ് കവിതകൾ
എന്നു തോന്നുന്നു

കവിതയിൽ
വസിക്കാൻ ഉടയതമ്പുരാൻ
പതിച്ചു തരില്ല ഭൂമി
മഴനൂൽ വടിയെടുത്ത് ചൂണ്ടി
പൂ വിരിയുന്നത് നദിയൊഴുകുന്നത്
കാട്ടിത്തരും 
അത്രയേയുളളൂ.
അത്രയേയുള്ളൂ.

2020, ജൂലൈ 9, വ്യാഴാഴ്‌ച

ചിത്രം

കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോൾ
ബാനറിലെ
ചിത്ര പ്രദർശനം വന്നു വിളിച്ചു.
പോയി.
കുറേ ചിത്രങ്ങൾ നടന്നുകണ്ടു.
ചിത്രകാരനെ പരിചയപ്പെട്ടു.
ഒരു ചിത്രവും ഒരാൾമാത്രം വരയ്ക്കുന്നതല്ല എന്നു തോന്നി.
ചിത്രത്തിലെ മരങ്ങളുടെ വേരുകൾ
1823 ൽ വയൽക്കരെയുണ്ടായിരുന്ന
വീട്ടിലെത്തി നിൽക്കുന്നു
വീട്ടുകാരൻ്റെ മുഖം
1846ലുണ്ടായ പട്ടിണിയിൽ തൊടുന്നു
കണ്ണുകൾ 1947ലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയിലെ സ്വാതന്ത്രപ്രതീക്ഷയിൽ കൊളുത്തി നിൽക്കുന്നു
തീക്ഷ്ണവും പോരാട്ടങ്ങളുടേതുമായ എഴുപതുകൾ
താണ്ടി നിരാശയുടെ തൊണ്ണൂറുകൾ തേച്ച ചിത്രങ്ങൾ
രണ്ടായിരത്തിലെ കൊറോണക്കാലുകളെ ഓർമ്മിപ്പിക്കുന്നു
പലയാളുകൾ
പലകാലങ്ങൾ
ഒരാളിലൂടെ വരച്ചചിത്രങ്ങൾ.
ചിത്രകാരൻ പറഞ്ഞു
പണ്ട് വരച്ചതാണ്
അന്ന് വിറ്റിരുന്നില്ല
സാർ വാങ്ങണം
ഉള്ളതെന്തായാലും തന്നാൽ മതി

കൈയിലുള്ളതു നൽകി വാങ്ങി

നടന്ന് വീട്ടിലെത്തി

ചിത്രകാരനല്ലാത്ത എന്നിൽ
കണ്ണീർ ചേർത്ത് വരച്ച
എണ്ണകൂട്ടി മായ്ചാലും മായാതെ
മറ്റൊരു ചിത്രം  ബാക്കിയാവുന്നു





2020, ജൂലൈ 6, തിങ്കളാഴ്‌ച

ഡയറി

ഇതേ ദിശയിലാണ്
സഞ്ചാരമെങ്കിൽ
സംഭവിക്കാനിടയുള്ള കാര്യങ്ങൾ
എഴുതി വച്ചു

മരച്ചീനിയും ചേമ്പും
പ്രതാപം വീണ്ടെടുക്കും
മതം, ജാതി പത്തി മടക്കും
അവനവനിലെ വെളിച്ചം മറ നീക്കി പുറത്തു വരും
സ്ഥലജലങ്ങളിൽ
സമയ പ്രയോഗങ്ങളിൽ
ജീവൻ തുടിക്കും

ചരിത്ര പുസ്തകത്തിൽ
"അക്കാലത്ത് 
അഹന്ത മൂത്ത 
കൊതി കയറിയ......"
എന്ന് തുടങ്ങുന്ന വാചകം ഇടം പിടിക്കും

2020, ജൂലൈ 5, ഞായറാഴ്‌ച

മുഴുക്കവിതകൾ

മുഴുനേരം
കവിതയാവുക എളുപ്പമല്ല
വേരുകൾ
അത്രയ്ക്കും ആഴത്തിലാവണം
മൗനത്തിൻ്റെ വലിയ കടൽ സമ്പാദ്യമായി വേണം
ഏതൊച്ചയേയും അതിലേക്ക്
മാറ്റാനുള്ള പാകമായ മൂർച്ഛയുള്ള
ഇച്ഛ വേണം

കഴിഞ്ഞ മാസാന്ത്യത്തിൽ
മുഴുക്കവിതകളെ തേടിപ്പോയി
അലഞ്ഞു തിരിഞ്ഞ് ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തി കരുതിയിരുന്ന നോട്ട് ബുക്ക്
മകൾക്ക് കൊടുത്തു
അവളത് ഉറക്കെ വായിക്കുന്നു
നിലാവ്
വെയിൽ
ജലം
നിറം
ഗന്ധം
ഗാന്ധിജി........

2020, ജൂലൈ 4, ശനിയാഴ്‌ച

പേരിടൽ

വളരെ കുറച്ചു മാത്രം എഴുതി

എഴുതിയതു തന്നെ
വെട്ടിച്ചുരുക്കി
വാക്കുകളെ ഒഴിവാക്കി
അക്ഷരങ്ങൾ കുറഞ്ഞവ മാത്രം കണ്ടെത്തി
നിലനിറുത്തി

ഇപ്പോൾ അവയേയും ഒഴിവാക്കി
വാചകമോ വാക്കോ ഇല്ലാത്ത ഒന്നെഴുതാനുള്ള ശ്രമത്തിലാണ്

നീയതു കാണുമ്പോഴുള്ള
ശ്വാസത്തിനും
അമ്പരപ്പിനും
പിന്നിടുള്ള ഇളം ചിരിക്കും
എനിക്ക് കവിത കവിത എന്ന പേരിടണം

തന്ത്രം

മാറി മാറി നിൽക്കുന്നു
അടുക്കളയിൽ കയറാതെ
വളപ്പിൽ കിളക്കാതെ
നടക്കാനിറങ്ങാതെ
അരിയും മുളകും വാങ്ങാതെ
കാടുപിടിച്ച മുറ്റം കണ്ടിട്ടും കാണാതെ
തിരക്കുണ്ടെന്നും
വയ്യെന്നും
പറഞ്ഞ് പറഞ്ഞ്
ഒഴിഞ്ഞൊഴിഞ്ഞ്

മൗനം കൃത്യമായി അളന്ന് പ്രയോഗിച്ച്
വാക്കുകൾ ഉച്ചത്തിൽ പറഞ്ഞ്
ആളുകളെ അടുപ്പിക്കാതെ
അടുപ്പിക്കാതെ

ചൂടു ചായയും
പഴംപൊരിയും
മീൻ വറുത്തതും
അകത്താക്കി അകത്താക്കി

അധ്വാനത്തിൻ്റെ
ആഴക്കിണറിലെ
മധുരം 
തട്ടിയെടുത്ത്
മോന്തിക്കുടിച്ച്

നോക്കൂ 
ചിലർ വണ്ടി കയറിപ്പോകുന്നു
വണ്ടി കയറിപ്പോകുന്നു