SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

അകാരണം

ഒന്നു കൺമിഴിച്ചാൽ
തീരുമായിരുന്ന ചില ചെറിയ കാര്യങ്ങൾ
ഇപ്പൊഴും ചുറ്റുവട്ടത്തു കറങ്ങിത്തിരിയുന്നു
ഇരുട്ടിൽ വെളിച്ചം കത്തിച്ചുവച്ച് 
അവയെ അരികിലേക്കു വിളിച്ചു
പോകാനിടമില്ലാത്തതിനാൽ
പേടിയില്ലാത്തൊരിടത്ത് തുടരുന്നു എന്നു മാത്രം അവർ പറഞ്ഞു

ഞങ്ങളെയുപേക്ഷിച്ചു പോകാത്തതെന്ത്?
അവർ തിരിച്ചു ചോദിച്ചു

കാരണമൊന്നും പറഞ്ഞില്ല
തോന്നിയില്ല എന്നു മാത്രം പറഞ്ഞു

ഇരുട്ടിൽ നേരിയ വെളിച്ചം കൊണ്ടുണ്ടാക്കിയ തുരുത്തിൽ പെട്ടന്ന് ഇരുട്ടു പരന്നു
അറിയുന്നവരുടെ ശബ്ദങ്ങളുടെ വെളിച്ചം കത്തിച്ചു വച്ചു
ഏറെ നേരം കാത്താലെത്തുന്ന സൂര്യനെ ധ്യാനിച്ചു
പെട്ടന്ന്  നിലാവ് പരന്നു.
ദൂരെയുള്ള വെളിച്ചത്തെ സ്വപ്നം കണ്ടു

വെറും മനുഷ്യൻ

ചുറ്റിലും
അറിയുന്ന ആരും ഇല്ലാതാകുമ്പോൾ
പെട്ടന്ന്
ഞാൻ വെറും മനുഷ്യനായി മാറും
വഴിവക്കിൽ മൂത്രമൊഴിക്കും
കൊണ്ടുവന്ന കോഴി വേസ്റ്റ് വണ്ടിയിൽ നിന്നു വലിച്ചെറിയും
പറമ്പിൽക്കയറി മരച്ചീനി മോഷ്ടിക്കും
നിർത്തിയിട്ട വണ്ടിയിൽ കല്ലെടുത്തു വരയ്ക്കും

പിന്നെ നഗരത്തിലെ പാർക്കിലേക്കു നടക്കും
അടക്കിപ്പിടിക്കാതെ
നോട്ടങ്ങളെറിയും
കടലിൽ കല്ലെറിഞ്ഞ് സൂര്യനെ വീഴ്ത്തും
ഇരുട്ടിനെ വരുത്തും 

പതുക്കെ വീട്ടിലെത്തും
അറിയുന്നവർക്ക് മുന്നിൽ
പഴയവനാകും

രണ്ടിനുമിടയിൽ
പിടിക്കപ്പെടുന്ന ഒരു നാൾ വരും
സ്വാതന്ത്ര്യത്തെ അകത്തു കയറ്റാത്ത
അഴികൾക്കുള്ളിൽ
സമാന ചെയ്തികൾ ചെയ്തോർക്കുള്ളിൽ
വന്ന വഴി വായിച്ചെടുക്കും

മതിലിനോട് ചേർന്ന്
വളർത്തുന്ന പയർവള്ളിപ്പൊരുളിൽ
ഒരു ഗാനത്തെ തീർക്കും

നദിയിലെ ഓളങ്ങൾ
മലയിലെ മഞ്ഞ്
നാട്ടുവഴിയിലെ നേരുകൾ
തിരിച്ചുപിടിക്കാനായി
പരോളിലിറങ്ങും

2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അവയിലെ
വാക്കുകൾ ഈയിടെയായി വീണ്ടും കുറഞ്ഞിരിക്കുന്നു
ആളുകൾ തിരക്കുമ്പോൾ
മറുപടി ഒരിളം ചിരിയാണ് 

നോക്കൂ
ഏറെ നാൾ കൂടി കണ്ട ആ ചെറു കവിത
ഇന്നൊന്നും കഴിച്ചിട്ടില്ല.
ഇല്ലായ്മയുടെ ധ്വനി അതിനെപ്പോലെ 
ആരറിയുന്നു!

2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

ചാറ്റൽ മഴ

ടാറിട്ട റോഡിൽ
കൈവഴുക്കിൽ
തെന്നി വീണു
കവറിട്ട് ഗ്ലാസൊട്ടിച്ച പുത്തൻ ഫോൺ.
പൊട്ടിയില്ല.
എൻ്റെ ലോകങ്ങളിലേക്കുള്ള കവാടങ്ങളുടെ നിര
സുരക്ഷിതം.

മടക്കയാത്രയിൽ
പഴയ കാലങ്ങളുമായി
ചാറ്റൽ

വൈകാതെ ചാറ്റൽ മഴ തുടങ്ങുന്നു
വണ്ടികളുടെ ഒച്ചകളെ 
മഴയും കാറ്റും വിഴങ്ങുന്നു

2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സമയം

ഒരിടത്തിരുന്ന് പലത് ചെയ്തു കൊണ്ടിരിക്കുന്നു
ചെയ്യാനുള്ളത് വാതിലിനപ്പുറത്ത്
കാത്തു നിൽക്കുന്നു
രണ്ടിനുമിടയിൽ
പെരുമഴ നനഞ്ഞ് കുടയെടുക്കാത്ത ഒരു കുട്ടി നിൽക്കുന്നു

പുറത്തിറങ്ങേണ്ട താമസം
അനുസരണക്കേടിന് ഒരു കുന്തം
എത്താൻ വൈകിയതിന്
സൂചി
സമയം തെറ്റിച്ചതിന്
ചെവി പിടിക്കുന്ന വിരലുകൾ
വാക്കുപാലിക്കാത്തതിന്
നാക്കുകളുടെ മൂർച്ഛകൾ
കടന്നാക്രമിക്കുന്നു

സമയം 
ഭ്രമണപരിക്രമണത്തിൻ്റെ
ഏകാഗ്രതയിൽ
ഭൂമിയെ മറന്ന്
ധ്യാനിക്കുന്നു

ഭാരം കുറഞ്ഞ പൂമ്പാറ്റകൾ
ഒന്നിനും ഒപ്പമെത്താനാവാതെ
ദൂരേക്കു തെറിച്ചു വീഴുന്നു

അപ്പോൾ
അതുവഴി വരുമെന്ന സ്കൂൾ ബസ്
കയറിയിറങ്ങി
ചലനസാധ്യതകൾ നിശ്ചലമാകുന്നു

2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

അവനവൻ്റെ ആവശ്യത്തിന് അൽപാൽപം

കറിയിൽ
രുചിച്ചത്
ജലത്തിൽ ജീവിച്ചു തീർക്കാനുള്ള
മീനിൻ്റെ സ്വാതന്ത്ര്യം

ഇലയിൽ
മണത്തത്
കൊത്തിച്ചികയാനും
പുലരുമ്പോൾ കൂവാനുമുള്ള
സ്വാതന്ത്യം

ബിരിയാണിയിൽ 
നെയ്മണത്തിൽ പൊതിഞ്ഞത്
പുൽമേടുകളിൽ
വിശപ്പടക്കി
ഉറങ്ങിയുണരാനുള്ള 
സ്വതന്ത്ര്യം

ഹാഥറസിൽ എരിച്ചൊടുക്കിയത്
പൂത്തു വിടർന്ന്
ഭൂമിയാകെ പൂമണം പരത്താനുള്ള 
സ്വാതന്ത്ര്യം

രാഷ്ട്രീയം
മതം
ജാതി
ആചാരങ്ങൾ
അധിനിവേശങ്ങൾ
ആധിപത്യങ്ങൾ
എന്നിവകൊണ്ടു
പൊതിഞ്ഞുകെട്ടി
അലമാരയിൽ വച്ച് പൂട്ടി
അവനവൻ്റെ
ആവശ്യത്തിന്
അൽപാൽപമെടുക്കുന്നത്
അർദ്ധരാത്രിയിൽ
അനുവദിച്ചു കിട്ടിയ
സ്വാതന്ത്ര്യം

2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വീട്

വാക്കിനുള്ളിൽ
ഒരു വീടുവച്ചു
ജനാലകളും വാതിലുകളും
തുറന്നിട്ടു
പകൽ നേരങ്ങളിൽ
നക്ഷത്രങ്ങൾ നിലാവ്
ഇരുട്ട് ഇവ അവിടെ വന്നുറങ്ങി
രാത്രി കാലങ്ങളിൽ
ശബ്ദങ്ങൾ കാഴ്ചകൾ ഇവ

വാക്കുകൾ അവയോടു സംസാരിക്കും
ഒന്നിച്ച് നടക്കാനിറങ്ങും

പുൽമേടുകളിലെത്തുമ്പോൾ
വിറകു കൂട്ടി
തീ കായും
കിഴങ്ങുകൾ വേവിച്ചു കഴിക്കും

തിരിച്ചു പോകുമ്പോൾ
പങ്കിട്ടു കഴിക്കുമ്പോൾ തെറിച്ച ഒരു നാരക വിത്ത് അവിടെ ബാക്കിയാവും

മഴയും മഞ്ഞുമെത്തുമ്പോൾ തളിർക്കും

നരകമണം പരക്കും

മറ്റൊരു ദിനം
കാപ്പി മണം

പിന്നെ
പനിനീർ
ആപ്പിൾ
കശുമാവിൻ പൂവ്
എന്നിങ്ങനെ.

2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മഴനേരങ്ങൾ

മഴയുടെ ഭാഷയറിയില്ല
മഴയെ ദാഹിക്കുകയും
നനയുകയും
ഭക്ഷിക്കുകയും ചെയ്യുന്നു
അതിൽ പലവട്ടം കഴുകിയെടുക്കുന്നു
കുടയില്ലാത്തതിൻ്റെ കാരണം
ഇതുവരെ ആരോടും പറഞ്ഞിട്ടില്ല

ഭാഷ ആവശ്യമെന്ന്
ഇന്നേ വരെ തോന്നിയിട്ടില്ല

ഒന്നിച്ചു പാടിയ ഒരു പാട്ടും പാതിക്ക് മുറിഞ്ഞിട്ടില്ല

ഉരിയാടാതെ ചെയ്തു തീർക്കുന്നു
കാര്യങ്ങൾ.
പതിയെ ഉള്ളിൽ നിറയുന്ന ഭാഷയില്ലാത്ത മൂളിപ്പാട്ടുമായി
ചാറ്റൽ മഴയിൽ
നടക്കാൻ പോകുന്നു
നേരങ്ങൾ!

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

പുഴക്കരെ

കവിതയുടെ ഒരു പുഴ
അതിൻ്റെ കരയിൽ ഞാനൊരു വീടുവച്ചു
ലോകം നേരാകും എന്നും സ്നേഹം സത്യം ഇവ പുലരുമെന്നും വിശ്വസിച്ചു
ഉറങ്ങാൻ കിടന്നു
രാത്രിയിൽ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയുണർന്നു
വാതിൽപ്പാളിയിലൂടെ നോക്കിയപ്പോൾ
കവിത കോരാൻ
പതുങ്ങിപ്പോകുന്ന
രണ്ട് ആളുകളെ കണ്ടു

2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മുക്തി

രക്ഷപ്പെടാൻ വേണ്ടിയാണ് എഴുത്തുകൾ
പാട്ടുകൾ
വരകൾ
വാക്കിനോളം വലിയമലയിലേക്കുള്ള കയറ്റങ്ങൾ

വിത്തു നടൽ
ഒറ്റയ്ക്കുള്ള നടത്തങ്ങൾ
ഇരുത്തങ്ങൾ
കിളിപ്പാട്ടുകേൾക്കൽ
പുഴ കാണൽ

പതിഞ്ഞ ശബ്ദത്തിലെ കരച്ചിൽ
കണ്ണീരൊളിപ്പിക്കൽ

ഒന്നും ചെയ്യാതിരുന്നു നോക്കൂ

ഭൂമി നേരം തെറ്റിയുണർന്ന്
വരി തെറ്റിച്ച് പാടുന്നൊരാളായി മുന്നിൽ വന്ന് 
നിന്നെത്തന്നെ നോക്കി നിൽക്കും

2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

തണൽ

ഉത്തരം കിട്ടാതാവുമ്പോൾ
ചെന്നിരിക്കുന്ന ഒരാൽമരത്തണലുണ്ട്

വലിയ മഴചെയ്തു തോരുമ്പോലെ 
എന്തോ ഒന്ന് ആ നേരം പെയ്തു തീരും

നേർത്ത ഒച്ചകൾ കേട്ടു തുടങ്ങും
പൂക്കൾ നിറമുള്ളവയാകും

സുനശ്ചിതമായ മരണമെന്ന ഉത്തരവുമായാണ്
ഇത്തവണ അവിടേക്കു ചെന്നത്
അതിനാൽ
പ്രകടമായതൊന്നിലേക്കും
ഇന്ദ്രിയങ്ങൾ സഞ്ചരിച്ചില്ല

വർഷങ്ങൾക്കു മുന്നേ
സഞ്ചാരത്തിനിടയിൽ
അറിയാതെയുള്ള ജനനമെന്നോണം തന്നെയാവണം മരണവുമെന്ന്
ആഗ്രഹിച്ചതോർത്തു

അറിയുന്നതൊക്കെ
കുറഞ്ഞ് കുറഞ്ഞ്
കേൾക്കുന്നതും
കാണുന്നതും
സ്പർശിക്കുന്നതും
ഇല്ലാതെയായി
രുചിക്കാതെ മണക്കാതെയുള്ള
ലയം എന്നു പറഞ്ഞതോർത്തു.

എല്ലാ ഉത്തരങ്ങളും മുന്നേ ഉള്ളിലെവിടെയോ ചേക്കേറുന്നുണ്ട്
കാലത്തിന് ചേർന്നവ
ഓർത്തോർത്തെടുക്കുന്നു എന്നു മാത്രം
ഓർത്തെടുക്കാനാവാതെയാവുന്നതിലേക്ക്
ചേക്കാറിനുള്ളയിടമാകുന്നു
ഇപ്പോൾ ആൽമരത്തണൽ!

2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കവികളിൽ നിന്നുള്ള സ്വാതന്ത്ര്യം

അൻപത് കവിതകളുള്ള
ഒരു പുസ്തകം കിട്ടി
ഒന്നു മുതൽ അൻപതാമത്തേതു വരെയുള്ള കവിതകൾ പല ദിവസങ്ങളിലായി 
വായിച്ചു തീർത്തു
ആരെഴുതിയതെന്നോ
അവതാരികയോ നോക്കിയില്ല
വായിച്ചു തീർന്നതിൻ്റെ പിറ്റേന്ന് മറ്റൊരാൾക്ക് നൽകി

യാത്രകളിൽ
അതിലെ ചിത്രങ്ങൾ പച്ചയായി
പളുങ്കു വെള്ളമായി 
ഇലയനക്കങ്ങളായി
അങ്ങിങ്ങ് കണ്ടു
വായിച്ച വിശപ്പ്
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നു
ഒഴുക്ക് പുഴയെന്നറിയുന്നു
പൂഴിമണൽപരപ്പിൽ
ഒരേകാകിയിരിക്കുന്നു
കരുത്തുള്ളൊരുവൻ്റെ
വിയർപ്പ് വീണ് പാറകൾ പൊട്ടിത്തെറിക്കുന്നു

തലക്കെട്ടില്ലാത്ത കവിതകൾ ചേർത്തുവച്ചതാണ് ജീവിതം
ഒരാളുടെ ചിതയിൽ
ഒരായിരം കവിതകളും എരിഞ്ഞൊടുങ്ങുന്നു
എന്നൊക്കെ തോന്നി

മറ്റൊരു പുസ്തകം കൈയിലെത്തുന്നു
പേരു കാണാത്ത കണ്ണിൽ വായിക്കുന്നു
വീണ്ടും യാത്ര പോകുന്നു

സവാരി

പ്രഭാത സവാരിക്കിടയിൽ
വഴിയിൽ നിന്നും
മൂന്നു കവിതകൾ
വീണുകിട്ടി

ഒന്നാമത്തേത്
സൂര്യനെഴുതിയത്
പകലെന്നു പേര്
വെളിച്ചത്തിൽ നേരങ്ങൾ തീർക്കുന്ന നീണ്ട കവിത

രണ്ടാമത്തേത്
ചന്ദ്രനെഴുതിയത്
നിലാവെന്ന് പേര്
ഇരുട്ടിനെ നോക്കി നോക്കി വെളുപ്പിച്ച
കാവൽക്കാരൻ്റെ
കാച്ചിക്കുറുക്കിയ ജീവിതം

മൂന്നാമത്തേത്
നക്ഷത്രങ്ങൾ ചേർന്നെഴുതിയത്
ദൂരം എന്ന് പേര്
മരിച്ചവർ ഇമവെട്ടി ഭൂമിയെ നോക്കി നോക്കി യുണർത്തുന്ന ഓർമയുടെ ഗീതം

എവിടെയും കുറിച്ചു വച്ചില്ല
വായിച്ച നിറവിൽ എവിടെയോ മാഞ്ഞു

തിരിച്ചു നടക്കുമ്പോൾ
നാട്ടുവക്കിലെ തെങ്ങോലകളിൽ
കവിതയെഴുതാൻ പോകുന്ന കാറ്റിനെ കണ്ടു

നാളേക്ക് നാളേക്ക്
എന്നത്
ഒറ്റക്കണ്ണു ചിമ്മിച്ചിരിച്ചു

2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

നിറമില്ലാത്ത ഭൂമി എന്ന കവിത

നടക്കണമെന്ന് ആഗ്രഹിച്ചു
നടന്നില്ല
നൽകണമെന്ന് ആഗ്രഹിച്ചു
നൽകിയില്ല

വായിച്ചെന്നു വരുത്തി 
ദിന ജീവിതപത്രങ്ങൾ
പംക്തികൾ
കണ്ടെന്നു വരുത്തി
ചന്ദ്രനരികെയെത്തിയ ചൊവ്വയെ
മഴ വീഴ്ത്തിയ മാവിനെ

ചെയ്തു എന്ന ഉത്തരമുണ്ടാക്കി
നടന്നു നടന്നു പോയി

ചിരിച്ചില്ല
സത്യത്തിൽ അത് വരികയുണ്ടായില്ല

അങ്ങനെയിരിക്കെ
ഒരിക്കൽ എഴുതിയ കവിതയുടെ പേരാണ്
' നിറമില്ലാത്ത ഭൂമി '

നടത്തം

അൽപദൂരം നടന്നാലെത്തുന്ന ദേശത്തേക്ക്
മലചുറ്റി നടന്നു പോയി.

ഒരിറക്കം കഴിഞ്ഞാലെത്തുന്നയിടത്ത്
മഴ മാറും വരെ കാത്തിരുന്ന്
ഇളവെയിൽവഴിയേ പോയി.

ഏളുപ്പവഴികൾ ഒന്നോ രണ്ടോ വെറുംവാക്കുകൾ

കണ്ടും നിറഞ്ഞുമുള്ള ദൂരങ്ങൾ
മൗനത്താൽ വാചാലം!