SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

അടുക്കള

അടുക്കളയിലെത്തിയാൽ
വയറു നിറയ്ക്കാൻ
പലതും അവളൊരുക്കി വച്ചിട്ടുണ്ടാവും
പൂക്കളുടെ കൂട്ടത്തിൽ
പൂമ്പാറ്റകളെപ്പോലെ പാറി നടക്കെ
കാണാതെ
പിറകേ പോയി
ഞാൻ കൊത്തിയകത്താക്കിയ അവൾ!

2021, ഫെബ്രുവരി 6, ശനിയാഴ്‌ച

എഴുത്ത്

വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു കവിതയെഴുതി
പുഴ എന്ന് പേരിട്ടു
നീല നിറമുള്ള ഒന്നെഴുതി
ആകാശം എന്ന് പേരിട്ടു
തണുപ്പുള്ളതിന് മഴ
സ്വയം മറന്നതിന് പ്രണയം
തമ്മിൽ കണ്ടു കൂടാത്തതിന് മതങ്ങൾ
ക്ഷമയ്ക്കും തണലിനും മരങ്ങൾ
എന്നിങ്ങനെ പലതരം കവിതകൾ പേരുകൾ

പിന്നെ എഴുത്തു നിർത്തി

സമയം കിട്ടുമ്പോഴൊക്കെ  മരങ്ങളുടെ തണലിൽ പോയിരുന്നു
പുഴയിൽ കുളിച്ചു
ആകാശങ്ങളുടെ കീഴെ
മൈതാനങ്ങളിൽ മലർന്ന് കിടന്നു
മഴ നനഞ്ഞു
പ്രണയം
അതേ കണ്ണാൽ
കുതിച്ചു പായുന്ന കാലത്തെ തുളച്ചു

ഇനി ഒരിക്കലും എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു

എഴുതാത്തതിലാണ് കവിത
എഴുതാതിരിക്കലാണ് കവിത്വം

2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഗ്രാഹ്യം

സച്ചിദാനന്ദൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ എങ്ങിനെ വളച്ചു തിരിച്ചെഴുതിയാലും
എനിക്കു മനസ്സിലാവും
കെജിഎസ് വിജയലക്ഷ്മി എന്നിവർ എത്ര ലളിതമായി എഴുതിയാലും
എനിക്കു മനസ്സിലാവില്ല

പകുതി മാത്രമറിഞ്ഞ പൂവിനെ ഞാൻ
പൂവ് എന്ന് വിളിക്കുന്നു
ചില ഭാഗങ്ങൾ മാത്രം കണ്ട ഒഴുക്കിനെ
നദി എന്നു വിളിക്കുന്നു
മേഘങ്ങളെ സഞ്ചരിക്കുന്ന ഇടത്തെ ആകാശം എന്നും
വിശപ്പകറ്റുന്ന പാടങ്ങളെ നെൽപ്പാടങ്ങൾ എന്നും വിളിക്കുന്നു


ക്ലാസിലെ കുട്ടികൾ
കോട്ടുവായിട്ടാൽ
അവരെ  പുറത്താക്കാതിരിക്കാനുള്ള
വലിയ പാഠം 
തെളിയുന്നു

ലോകം മുഴുവൻ സഞ്ചരിച്ചാലും
തീരാത്ത ഇടങ്ങളാലും
കാണാത്ത കാഴ്ചകളാലും
ചെറുതാക്കി നിർത്തുന്ന പാഠം
മുഴങ്ങുന്നു

എന്നാലും
വലിയവനാകാനുള്ള
മോഹത്തിൽ
ഞാൻ
ചെറുതായി
ഡ്രോണുകളിൽ കണ്ണുകളെ പറഞ്ഞയച്ചു
പിന്നെ
വിമാനത്തിൻ്റെ ചില്ലുജാലകം
കണ്ണു കൊണ്ടു തുരന്നു

അപ്പോൾ
മേഘങ്ങൾ ലംഘിച്ചെത്തിയ
വെളിച്ചത്തിൽ
കണ്ണുകളടഞ്ഞു

അതിൽ
തുളുമ്പിയ നീരിൽ
വലിയ ലോകം
നിറഞ്ഞു