1
ഒഴുക്കില്ല
ഓളങ്ങളില്ല
പതനങ്ങളും വളവുതിരിവുകളുമില്ല
പിന്നെ ഞാനെങ്ങിനെ നദിയാകും?
ഒരുറവയാലെങ്കിലും സൃഷ്ടിയുടെ സുഖം
കാറ്റിന്റെ ഒരീരടിക്കെങ്കിലും കളകളം
ഇല്ല
പിന്നെഞാനെങ്ങിനെ പുഴയാകും?
2
നീയെന്റെ കണ്‍മുന്നിലുണ്ടായിരുന്നു
എന്നിട്ടും നിന്നെയറിഞ്ഞില്ല
നിന്റെ വേദനകളുടെ നൂലിഴകളെ വേര്‍തിരിച്ചില്ല.
വിളര്‍ത്തുപോയ നിന്റെ കണ്ണുകളിലേക്ക്
നിര്‍വ്യാജം ഒന്നു നോക്കുകപോലും ചെയ്തില്ല.
4
നിന്റെ വാക്കുകളിലെ ദാഹജലം മോന്തിക്കുടിച്ച്.
വിയര്‍പ്പുവീണ ഭൂമിയുടെ മണല്‍പ്പരപ്പിലൂടെ ഏന്തിവലിഞ്ഞ്.
ഒരു ജന്മം കൊണ്ട് കടഞ്ഞെടുത്ത വാക്കും ഈണവും കൊണ്ട്
നിന്റെ കവിതയിലെത്താതെ ഞാനെവിടെപ്പോകാന്‍ .... അല്ലേ !
ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാ മനുഷ്യരും തത്വചിന്തകരാണ്.
വരുംവരായ്കകളുടെ കൂട്ടലുകള്‍ കിഴിയ്ക്കലുകള്‍
സമയത്തിന്റെ അളന്നുമുറിയ്ക്കലുകള്‍
അസ്ഥിവാരമിളകുന്നതിന്റെ നിശബ്ദമായ നിരാശകള്‍
അവരുടെ നാടുവഴിയൊരു നദി വരുന്നതിന്റെ പ്രതീക്ഷകള്‍
ഇങ്ങനെയിങ്ങനെ
മൗനത്തിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന എത്രയെത്രപേരാണ് ഓരോ ബസിലും!
എന്നാല്‍
ഓരോ മണിമുഴങ്ങുമ്പോഴും അവര്‍ തനിമയില്‍നിന്ന് തന്റേതല്ലായ്മയിലേക്കിറങ്ങുന്നു.
ഓരോ കാത്തിരിപ്പുകേന്ദ്രങ്ങള്‍ കഴിയുമ്പോഴും അവര്‍
താനല്ലാതാകുന്നതിന്റെ ദൗര്‍ബല്യത്തിലേക്കു നിലയ്ക്കുന്നു.
ബസുകളിലിരിക്കുമ്പോള്‍ മനുഷ്യര്‍ ഭൂമിയിലല്ല
അവര്‍ അതില്‍നിന്നും ഒരു ചക്രമെങ്കിലും അകലെയുള്ള അഭയഗ്രഹത്തിലാണ് !
ചിലര്‍ പിറവിക്കുമുമ്പേ മരണത്തെക്കുറിച്ച് സ്വപ്നം കാണുന്നവരാണ്.
ഒരു ചുവടുപോലും മുന്‍പോട്ടു വയ്ക്കാനാവാതെ
പ്രക്ഷുബ്ദമായ ഒരു കടലിന്റെ ഭാരം
ജന്മം മുഴുവനും അവര്‍ ചുമക്കുന്നു.
ചിലര്‍ മരണദിനമെത്തിയാല്‍ പോലും അതിനെക്കുറിച്ചറിയുന്നില്ല.
അനേകം ചുവടുകള്‍ മുന്‍പോട്ടു പോയിട്ടും
ശാന്തമായ കടലിനെ അവര്‍ കൈവെടിയുന്നില്ല.
ചിലരുടെ ജന്മം ഒരു പൂവിരിയുന്നതുപോലെയാണ്.
എന്നാല്‍ സ്വന്തം കൈയിലിരിപ്പുകൊണ്ടാവണം
ദുരന്തങ്ങള്‍ നെഞ്ചിലേറ്റി
മരണത്തെ അവര്‍ വിളിച്ചുവരുത്തുന്നു.
അവസാനത്തെ കൂട്ടര്‍ അഗ്നിയുടെ നടുവില്‍ ജനിക്കുന്നവരാണ്.
എന്നിട്ടും അചഞ്ചലമായ ഹൃദയത്തോടെ
അഗ്നിയെ തണുപ്പിച്ച്
മരണത്തെക്കുറിച്ചുള്ള ഓര്‍മ പോലും മായ്ച്ചുകളയുന്നു.
അനശ്വരരാകുന്നു!
ചീറിവന്ന കാറിടിക്കാതെ പോയത്
ഞെട്ടറ്റ തേങ്ങ തലയില്‍ വീഴാഞ്ഞത്
ആശുപത്രിയില്‍ വച്ച് മാറിത്തന്ന മരുന്ന് കഴിക്കാതിരുന്നത്
മലകയറുമ്പോള്‍ ഉരുണ്ടുവീണ കല്ല് തെന്നിപ്പോയത്
തകര്‍ന്ന നേരം വീട്ടിനുള്ളില്‍ ഇല്ലാതിരുന്നത്.
ഇന്നത്തെ പത്രം വായിച്ചനേരം
ഇല്ലകാരണമിതിനപ്പുറമൊന്നുമെന്നുതോന്നി!
നക്ഷത്രങ്ങളുടെ ഉയരങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുസൂക്ഷിക്കുന്ന പൂവുകളെക്കുറിച്ച്
മഹാവൃക്ഷങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുപോരുന്ന താഴ്മയുടെ ഋതുക്കളെക്കുറിച്ച്
ഈ ഭൂമിയെക്കുറിച്ച്
മൗനങ്ങളില്‍ അതൊരുക്കൂട്ടുന്ന പാട്ടുകളെക്കുറിച്ച്
ചില വരികള്‍ വരുന്നു.
മുഴക്കങ്ങളുടെ വീഥികളില്‍നിന്നും
പച്ചയണിഞ്ഞ സത്യത്തിന്റെ നാട്ടുവഴിയിലൂടൊരു യാത്ര വരുന്നു.
എതിരെ വരുന്ന നഗ്നതയില്‍ നിന്നും
രോഗിയുടെ മരണനിശ്ശബ്ദതയിലേക്കൊരു
ദൂരം വരുന്നു.
വാക്കുകള്‍, വചനങ്ങള്‍ വരുന്നു.
അഹിംസയില്‍നിന്നു ഗാന്ധിജി
മൗനത്തില്‍നിന്നു ബുദ്ധന്‍
തടവറയില്‍ നിന്നു മണ്ടേല
പൂവില്‍നിന്നു ടോട്ടോച്ചാന്‍ വരുന്നു.
പൊടുന്നനെ ഒരുറുമ്പോ പാമ്പോ കാലില്‍ കടിക്കുന്നു.
സ്വാതന്ത്ര്യവും വിരിപ്പലകയും നേരമ്പോക്കും
ഭൂമികയും സൗന്ദര്യവും നേരമ്പോക്കും
എങ്ങോട്ടോ പോകുന്നു