SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011, ജൂലൈ 9, ശനിയാഴ്‌ച

കേരളം

ഹ്രസ്വദൃഷ്ടിക്കാരന്‍ ബസ്സ് കാത്തുനില്‍ക്കുന്നു.

അയാള്‍ക്കു ദൂരെനിന്നും വണ്ടി വരുന്നില്ല
ശബ്ദം മാത്രം വരുന്നു.

അയാള്‍ക്കു ദൂരെ നിന്നും ആളുകള്‍ വരുന്നില്ല
പദനിസ്വനം മാത്രം വരുന്നു.

അയാള്‍ക്ക്
ദൂരെ പുഴയില്ല
മലയില്ല.
സദാമഞ്ഞുമൂടിയ ഒരു ലോകം അയാള്‍ക്കു ചുറ്റിലും.

* * * * * *

ദൂരെ ഒന്നുമില്ലാത്തൊരാളുടെ ലോകം എങ്ങനെയായിരിക്കും?

അന്യദേശചിന്തയാലുരുകിയുരുകി നമ്മെപ്പോലെ നാട്ടുദ്രോഹിയാകില്ല.
നാട്ടിപ്പാട്ടിനെ കൊല്ലില്ല.
നാട്ടുചെണ്ടയുടയ്ക്കില്ല.

പലായനചിന്തയാലിന്നേയിങ്ങനെ മലയാളത്തെ കൊല്ലില്ല
മഷിത്തണ്ടിനെ മറക്കില്ല.

* * * * *

മുക്കുറ്റിപ്പൂ ചോദിക്കുന്നു
പശിമാറ്റാനന്യദേശം പൂണ്ടവര്‍ മാത്രമോര്‍ക്കും ദേശമോ കേരളം?

ഓണവും വയല്‍പ്പാട്ടും കതിര്‍പ്പച്ചയും.
ആടിവേടനും പുലികളി തുമ്പിതുള്ളലും
ഓര്‍മ്മയിലലതല്ലി തിരച്ചാര്‍ത്താകുന്നില്ലല്ലോയെങ്ങും.

മുക്കുറ്റിപ്പൂവേ,പൂവേ പതറാതെയിരിക്കണം
എല്ലാം തിരിച്ചുവരുമോണം വരുമ്പോള്‍
കേബിള്‍ വഴി,പലവര്‍ണാഞ്ചിത ചാനല്‍വഴി
തിരിച്ചുപോയീടുമതുവഴിതന്നെയൂണ്ടശേഷമെന്നുമാത്രം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ