SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, ഡിസംബർ 5, ശനിയാഴ്‌ച

ചരിത്രം

പല വഴിയിൽ നടന്ന്
നടപ്പു കാലത്തിൻ്റെ മിടിപ്പ്
കേട്ട ഒരു കാലമുണ്ടായിരുന്നു

ആ നാളുകളിൽ
കാഴ്ചകളെ
ഏതെങ്കിലും ഒരാപ്തവാക്യവുമായി
ബന്ധിപ്പിച്ചിരുന്നു

കാട്ടിൽ പോയി
നിശ്ശബ്ദത കേട്ടിരിക്കുമായിരുന്നു

ജലത്തിൽ വിരൽ കൊണ്ടെഴുതിയിരുന്നു

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
മാറ്റി വരച്ച് ചെരിഞ്ഞു നോക്കുമായിരുന്നു

ഒരിടത്തിരുന്ന്
ഓർമ്മകളുടെ പൊതിയഴിച്ച്
വാരിത്തിന്നുമായിരുന്നു

ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്

എന്നാൽ കഴിഞ്ഞു പോയത്
നിലാവിനെപ്പോലെയാണല്ലോ

ഇപ്പോഴുള്ളത് നട്ടുച്ച പോലെയും

വർത്തമാനം
പഴകി തണുത്ത് തണുത്ത് ചരിത്രമുണ്ടാകുന്നു

പിടിക്കുമ്പോഴുണ്ടാകാതെ
കുട മാറ്റുമ്പോഴുണ്ടാകുന്ന തണലാണ് ചരിത്രം.

2020, ഡിസംബർ 2, ബുധനാഴ്‌ച

മണങ്ങൾ

1.
ചില മണങ്ങൾ
ഇഷ്ടമാണ്.
അതിനാൽ
കഴിഞ്ഞ കുറേ വർഷങ്ങളായി
ചില പ്രത്യേക ഇനം ബ്രാൻഡുകളിൽപ്പെട്ട
സോപ്പുകൾ
വെളിച്ചെണ്ണ
സാമ്പാർ പൊടി
ചായപ്പൊടി
ഇവ വാങ്ങുന്നു
ഇക്കാലയളവിൽ
എൻ്റെ മുറ്റത്തു നിന്നും
അപ്രത്യക്ഷമായ ചെടികളുടെ മരങ്ങളുടെ ലിസ്റ്റും ഇതോടൊപ്പം നൽകുന്നു
മുല്ലവള്ളി
മല്ലിച്ചെടി
നീണ്ടു നീണ്ടാകാശം തൊട്ട തെങ്ങുകൾ
ചെമ്പകങ്ങൾ
നാരകങ്ങൾ
2.
പകരമാകുന്ന മണങ്ങൾ
ഊറ്റിവലിച്ചെടുക്കുകയാൽ
കാണാതെ പോയ
ഒരു കാട്ടുപനിനീർച്ചെടിയുടെ
കുറ്റി കൊണ്ട്
കാലിൽ ചോര പൊടിഞ്ഞു
ഞാനതിനെ കോപശക്തിയാൽ
വേരോടെ പിഴുതെറിഞ്ഞു
3
മണങ്ങൾ തിരിച്ചറിയാൻ വയ്യാതായ
2020 ലെ ഒരു പ്രഭാതത്തിൽ
പറമ്പിലങ്ങോട്ടുമിങ്ങോട്ടും
ഞാൻ നടന്നു
കറിവേപ്പില
നാരകം
തുളസി
ഇവയുടെ ഇലകൾ തിരഞ്ഞു
മണ്ണ് നീക്കിയപ്പോൾ
കുറേ സോപ്പുകവറുകൾ കിട്ടി
അതിന്നുമടിയിൽ
വെളിച്ചമോ വെള്ളമോ കിട്ടാതെ
ശ്വാസം മുട്ടിയിരുന്ന
ഒരു മാങ്ങയണ്ടി
ഭയചകിതയായി
മുളച്ചോട്ടെ.... മുളച്ചോട്ടെ
എന്നു ചോദിച്ചു
ഞാൻ അവസാനിക്കുന്നതിനും മുമ്പുള്ള ഏതാനും
ശ്വാസങ്ങളെടുത്ത്
ചുമച്ച് വിക്കി
എന്തോ പറഞ്ഞു

2020, നവംബർ 27, വെള്ളിയാഴ്‌ച

വല

പാമ്പുകടി
മുതല വിഴുങ്ങൽ
മുങ്ങിത്താഴൽ
ഇലക്ട്രിക് ഷോക്ക്
കിണറിൽ വീഴൽ
അനുഭവിച്ചിട്ടില്ല ഇവയൊന്നും.


ഒറ്റത്തവണയോടെ തീരുന്ന
രീതികളാണ്.

എന്നിട്ടും
തീരാതിരിക്കണം
എന്ന പറമ്പിൽ 
ടോർച്ചെടുക്കാതെ നിലാവ് കാണാനിറങ്ങി
മുന്നറിയിപ്പ് വായിച്ച ശേഷവും
നദിയിൽ കുളിക്കാനിറങ്ങി
ചെരുപ്പിടാതെ ഫ്യൂസ് ശരിയാക്കി

അനായാസതയുടെ
അറ്റത്തു പോയിരുന്ന് 
മീൻപിടിച്ചു കുട്ടികൾ.

എന്നാൽ
മറ്റൊരു കാലദേശത്തിൽ
മീനുകൾ 
ഇര കൊളുത്തിൽ കുരുക്കി
ഒരു ചരട് വടിയിൽക്കെട്ടി
മനുഷ്യരെ പിടിച്ചു

ജലം തണുപ്പ് കാട്ടി
കുട്ടികളെ വരുത്തി
ഉല്ലാസത്തിൽ കുളിപ്പിച്ച്
താഴോട്ടെടുത്തു

പ്രവഹിക്കാനിടം തേടി നടന്നവൻ
നിമിഷ നേരത്തിൽ കരിച്ചൊടുക്കി

എപ്പോഴും
മരിച്ച
ഒരു കുട്ടി 
അടയാത്ത കണ്ണുകൾ കൊണ്ട്
പുഴയുടെ അടിത്തട്ടിൽ നിന്ന് നമ്മെ നോക്കുന്നുണ്ട്‌

കുളിക്കാനിറങ്ങുന്നവർ
അവനെ കേൾക്കുന്നുണ്ടോ
ഇല്ല

കേൾവിയേയും കാഴ്ചയേയും
തട്ടിമാറ്റി
ജീവിതത്തെ നാം വല വീശുന്ന അതേ ഭാഷയിൽ
ഇടയ്ക്കിടെ 
അവൻ തിരിച്ചും !

2020, നവംബർ 18, ബുധനാഴ്‌ച

പൂമണം

എല്ലാവരും ഉറങ്ങിയതിനു ശേഷമുള്ള
സമയമാണ് എൻ്റെ സമയം
എല്ലാവരും പോയ്ക്കഴിഞ്ഞയിടം
എൻ്റെയിടം
പാടിത്തീർന്ന പാട്ട് എൻ്റെ പാട്ട്
വായിച്ചതിനു ശേഷമുള്ള മൗനം
എൻ്റെ മൗനം


ആൾക്കൂട്ടത്തിൻ്റെ
ശബ്ദങ്ങൾക്ക് ശേഷം ബാക്കിയാവുന്ന മുഴക്കങ്ങൾ
മലകയറ്റങ്ങൾക്കു ശേഷമുള്ള കിതപ്പുകൾ
കാറ്റിനും മഴയ്ക്കും ശേഷമുള്ള ചെറിയ ശബ്ദങ്ങൾ.

ഒന്നിൽ നിന്ന്
അവയിലേക്കു തന്നെയും
അടുത്തതിലേക്കും
നടന്നു കൊണ്ടിരുന്നു

എത്തി എന്നൊരിക്കലും
തോന്നിയിട്ടില്ല

മഴ പെയ്തു തോർന്ന ശേഷം
മലയ്ക്കു മുകളിലെ
വെളിച്ചം നോക്കി നോക്കിയിരുന്നു

മറന്നോ ജീവിതം എന്ന ചോദ്യത്തിന്
ഉത്തരമില്ല

എല്ലാ കവികളും
എത്തിച്ചേരാത്ത
വെളിച്ചം തേടി നടക്കുന്നു

ഇടയിലെപ്പൊഴോ അവരറിയാതെ അവരിൽ
ഒരു ചെടി തളിർത്ത് പൂക്കുന്നു

അകലെയെങ്ങോയുള്ള ഒന്നോ രണ്ടോ പേർ
അതു കണ്ടാലായി
പൂമണം ശ്വസിച്ചാലായി
എന്നേയുള്ളൂ.

2020, നവംബർ 15, ഞായറാഴ്‌ച

മാറ്റിപ്പിടുത്തം

ബസിന് പകരം നടത്തമാക്കി
മാംസത്തിന് പകരം  സസ്യം
വായനക്ക് പകരം നിരീക്ഷണം
കലഹത്തിന് അനുനയം

പകലുറക്കം നിർത്തി
പുലർച്ചെയെഴുന്നേറ്റു

മാറ്റമുണ്ട്

അകലെ മാത്രം എന്ന ചിന്ത
അടുത്തുണ്ട് എന്നായി

ഒരു വഴിക്കുള്ളിൽ
അനേകം വഴികൾ

അതിലൊന്നിലൂടെ നടന്നു
ഒഴുക്ക്, തെളിച്ചം, വെളിച്ചം
എന്നീ വാക്കുകൾക്ക് തീർപ്പുണ്ടാക്കി

2020, നവംബർ 14, ശനിയാഴ്‌ച

യാത്ര

എൻ്റെ കവിതകൾ വായിക്കൂ
എൻ്റെ കവിതകൾ വായിക്കൂ
എന്ന് കവികൾ
പറഞ്ഞ് വായിക്കേണ്ടതല്ല കവിത എന്നു പറഞ്ഞ്
ആ ദേശം വിട്ടു പോന്നു

എൻ്റെ സ്വരം
എൻ്റെ സ്വരം
എന്ന് പാട്ടുകാർ
മഞ്ഞിൽ ഇളം വെയിലെന്ന പോലെയെത്തണം
പാട്ടെന്നതിനാൽ അവിടെയും നിന്നില്ല

നടന്നു നടന്ന്
ശിൽപികളുടെയും
നീണ്ട കഥകൾ പറയുന്നവരുടെയും
ചിത്രകാരന്മാരുടെയും
നാട്ടിലെത്തി 
അവർ
നിശ്ശബ്ദരായിരുന്നു

ശിൽപി പ്രതിമപ്പെണ്ണിൻ്റെ കണ്ണിലേക്ക്
കാഴ്ച കൊത്തുന്നു
ചിത്രകാരൻ
വൃദ്ധൻ്റെ വാക്കുകൾ കേൾപ്പിക്കുന്നു
കഥാകൃത്ത്
പകലിനെ അരിച്ചെടുക്കുന്നു

കുറേ കാലം അവിടെയിരുന്നു

അന്നേരം
പുഴകൾ അവരിലേക്കൊഴുകി
ആകാശവും
വെയിലും
പ്രണയം വിതച്ചു
കണ്ടു നിന്ന നിലാവ്
മുലപ്പാൽ ചുരത്തി

2020, നവംബർ 4, ബുധനാഴ്‌ച

സന്ദർശനം

ഭൗതികത കൈ നിറയെ പണവുമായി
ആത്മീയതയെ കാണാൻ ചെന്നു
തെങ്ങോല മെടഞ്ഞ് മേഞ്ഞ വീട്
വഴിയ്ക്കിരുവശം നാട്ടുപൂക്കളുടെ നിര
വേനലായിട്ടും തണൽക്കുളിര്

പ്രവൃത്തിയും ലയവും തൃപ്തിയും
കലർന്ന ക്രയവിക്രയം
എന്നെഴുതിയ ചുമരെഴുത്തുകൾ കണ്ടു
വാതിൽ തുറന്നു കിടക്കുന്നു
കാട്ടരുവിയുടെ അറ്റത്തു നിന്നുമിറ്റുന്ന 
ജലശബ്ദം

ഭൗതികത ഉച്ചത്തിൽ വിളിച്ചു
വാതിലിൽ ആരും വന്നില്ല
വീണ്ടും വിളിച്ചു

വാതിലും തുറന്നു വച്ച് ഇതെങ്ങോട്ടു പോയി
ഉള്ളിലുള്ളതെല്ലാം ആരെങ്കിലും കൊണ്ടു പോയാലോ
ഒരു ശ്രദ്ധയുമില്ലേ ഇവൾക്ക്

വരുമെന്ന പ്രതീക്ഷയിൽ
തണലിലിരുന്ന ഭൗതികത മയങ്ങിപ്പോയി

ആരു വിളിക്കാത്തതിനാൽ
ഉറക്കം ദീർഘനേരം നീണ്ടു

ഉണർന്നപ്പോൾ ആരൊക്കെയോ വന്നു പോയതായി തോന്നി

എന്നിട്ടും തൻ്റെ പണസഞ്ചി നഷ്ടപ്പെടാത്തതിൽ അത്ഭുതം കൊണ്ടു

അപ്പോൾ വീശിയ ഇളം കാറ്റിൽ
ഓലത്തുമ്പിലാടി
ആത്മീയത ചിരിച്ചു

2020, നവംബർ 2, തിങ്കളാഴ്‌ച

അപരിചിതം

പുസ്തകം എഴുതുന്നവരും
പുസ്തകം വായിക്കുന്നവരും
വിൽപനക്കാരും
ഒത്തുകൂടി
മുപ്പതു പേർ വേദിയിൽ നിരന്നു
മൂന്നു പേർ സദസ്സിലിരുന്നു
മുന്നൂറ് പുസ്തകങ്ങൾ വിൽപനയ്ക്കു നിരത്തി
ആമുഖഭാഷണം തീരുന്നതിന് മുമ്പേ
വൈകിയതിൽ
വിയർത്ത്
കിതച്ച്
നഗരത്തിൽ അലഞ്ഞു തിരിഞ്ഞിരുന്ന ഒരു കവിത
സദസ്സിൽ വന്നിരുന്നു
തന്നെയറിയുന്നയൊരാളെയെങ്കിലും അതു പ്രതീക്ഷിച്ചു

മിണ്ടാതെ ജീവിതം

മിണ്ടുക
അറിയാതെ സംഭവിക്കുന്ന
ഒന്നായിരുന്നു

ലയം എന്ന് ചിലർ പറഞ്ഞു

അധികപ്രസംഗി എന്ന് മറ്റു ചിലർ

കുറച്ചു ദിവസങ്ങൾ മിണ്ടാതിരുന്നു നോക്കി
മിണ്ടുന്നവരുടെ വാക്കുകൾ
കിതച്ചും കൊതിച്ചും
പാഞ്ഞത്തി
തുളച്ചും തഴുകിയും നിറച്ചു

ചില
മുഴക്കങ്ങൾ ബാക്കിയായി

അവയിൽ താമസിച്ചു
മിണ്ടാതെയുള്ള ജീവിതം തെളിഞ്ഞു

പുക മറ

ഇത്രയും വലുതാണോ ഞാൻ
എന്ന് ഞാൻ തന്നെ സംശയിക്കുന്ന വിധത്തിൽ
എൻ്റെ ചിരികൾ
തൊലിത്തിളക്കങ്ങൾ

കണ്ടവർ കണ്ടവർ
കൈവിരൽ പൊക്കി
പൂക്കളിറുത്തുകാട്ടി
വാക്കുകൾ കോർത്തിണക്കി

അല്ലെന്നറിഞ്ഞിട്ടും
ആണെന്ന
പുക 
മറ

തട്ടി വീഴുമ്പോൾ
മുറിവുകളിൽ
കാപടനാട്യത്തിൻ്റെ
ശിക്ഷാവേദന ചേർക്കുമോ
ജീവിതം?

ശ്വാസങ്ങൾ

കവികൾ അറിയപ്പെടുന്ന കവികളാകാൻ ശ്രമിച്ചു കൊണ്ടിരുന്നു
അതിനാൽ
അവരുടെ വീട്ടുമുറ്റങ്ങളിൽ
നടക്കാനിറങ്ങുന്ന വഴികളിൽ
ഏതു നേരത്തും 
പഴയ ഒരു ബാഗും തൂക്കി ഏകാന്തത

മഴയത്തും നനയാതെ
കടലാസും പേനയും

പ്രഭാതങ്ങൾ ഉച്ചയാവാതെ

പൂവുകൾ വാടാതെ.

റോഡിനപ്പുറത്തെ വീട്ടിൽ
ഉദിക്കാതെ
വിടരാതെ 
തപിച്ചു
താളുകൾ മറിക്കുന്നവൻ്റെ ശ്വാസങ്ങൾ!

2020, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

അകാരണം

ഒന്നു കൺമിഴിച്ചാൽ
തീരുമായിരുന്ന ചില ചെറിയ കാര്യങ്ങൾ
ഇപ്പൊഴും ചുറ്റുവട്ടത്തു കറങ്ങിത്തിരിയുന്നു
ഇരുട്ടിൽ വെളിച്ചം കത്തിച്ചുവച്ച് 
അവയെ അരികിലേക്കു വിളിച്ചു
പോകാനിടമില്ലാത്തതിനാൽ
പേടിയില്ലാത്തൊരിടത്ത് തുടരുന്നു എന്നു മാത്രം അവർ പറഞ്ഞു

ഞങ്ങളെയുപേക്ഷിച്ചു പോകാത്തതെന്ത്?
അവർ തിരിച്ചു ചോദിച്ചു

കാരണമൊന്നും പറഞ്ഞില്ല
തോന്നിയില്ല എന്നു മാത്രം പറഞ്ഞു

ഇരുട്ടിൽ നേരിയ വെളിച്ചം കൊണ്ടുണ്ടാക്കിയ തുരുത്തിൽ പെട്ടന്ന് ഇരുട്ടു പരന്നു
അറിയുന്നവരുടെ ശബ്ദങ്ങളുടെ വെളിച്ചം കത്തിച്ചു വച്ചു
ഏറെ നേരം കാത്താലെത്തുന്ന സൂര്യനെ ധ്യാനിച്ചു
പെട്ടന്ന്  നിലാവ് പരന്നു.
ദൂരെയുള്ള വെളിച്ചത്തെ സ്വപ്നം കണ്ടു

വെറും മനുഷ്യൻ

ചുറ്റിലും
അറിയുന്ന ആരും ഇല്ലാതാകുമ്പോൾ
പെട്ടന്ന്
ഞാൻ വെറും മനുഷ്യനായി മാറും
വഴിവക്കിൽ മൂത്രമൊഴിക്കും
കൊണ്ടുവന്ന കോഴി വേസ്റ്റ് വണ്ടിയിൽ നിന്നു വലിച്ചെറിയും
പറമ്പിൽക്കയറി മരച്ചീനി മോഷ്ടിക്കും
നിർത്തിയിട്ട വണ്ടിയിൽ കല്ലെടുത്തു വരയ്ക്കും

പിന്നെ നഗരത്തിലെ പാർക്കിലേക്കു നടക്കും
അടക്കിപ്പിടിക്കാതെ
നോട്ടങ്ങളെറിയും
കടലിൽ കല്ലെറിഞ്ഞ് സൂര്യനെ വീഴ്ത്തും
ഇരുട്ടിനെ വരുത്തും 

പതുക്കെ വീട്ടിലെത്തും
അറിയുന്നവർക്ക് മുന്നിൽ
പഴയവനാകും

രണ്ടിനുമിടയിൽ
പിടിക്കപ്പെടുന്ന ഒരു നാൾ വരും
സ്വാതന്ത്ര്യത്തെ അകത്തു കയറ്റാത്ത
അഴികൾക്കുള്ളിൽ
സമാന ചെയ്തികൾ ചെയ്തോർക്കുള്ളിൽ
വന്ന വഴി വായിച്ചെടുക്കും

മതിലിനോട് ചേർന്ന്
വളർത്തുന്ന പയർവള്ളിപ്പൊരുളിൽ
ഒരു ഗാനത്തെ തീർക്കും

നദിയിലെ ഓളങ്ങൾ
മലയിലെ മഞ്ഞ്
നാട്ടുവഴിയിലെ നേരുകൾ
തിരിച്ചുപിടിക്കാനായി
പരോളിലിറങ്ങും

2020, ഒക്‌ടോബർ 25, ഞായറാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അവയിലെ
വാക്കുകൾ ഈയിടെയായി വീണ്ടും കുറഞ്ഞിരിക്കുന്നു
ആളുകൾ തിരക്കുമ്പോൾ
മറുപടി ഒരിളം ചിരിയാണ് 

നോക്കൂ
ഏറെ നാൾ കൂടി കണ്ട ആ ചെറു കവിത
ഇന്നൊന്നും കഴിച്ചിട്ടില്ല.
ഇല്ലായ്മയുടെ ധ്വനി അതിനെപ്പോലെ 
ആരറിയുന്നു!

2020, ഒക്‌ടോബർ 24, ശനിയാഴ്‌ച

ചാറ്റൽ മഴ

ടാറിട്ട റോഡിൽ
കൈവഴുക്കിൽ
തെന്നി വീണു
കവറിട്ട് ഗ്ലാസൊട്ടിച്ച പുത്തൻ ഫോൺ.
പൊട്ടിയില്ല.
എൻ്റെ ലോകങ്ങളിലേക്കുള്ള കവാടങ്ങളുടെ നിര
സുരക്ഷിതം.

മടക്കയാത്രയിൽ
പഴയ കാലങ്ങളുമായി
ചാറ്റൽ

വൈകാതെ ചാറ്റൽ മഴ തുടങ്ങുന്നു
വണ്ടികളുടെ ഒച്ചകളെ 
മഴയും കാറ്റും വിഴങ്ങുന്നു

2020, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

സമയം

ഒരിടത്തിരുന്ന് പലത് ചെയ്തു കൊണ്ടിരിക്കുന്നു
ചെയ്യാനുള്ളത് വാതിലിനപ്പുറത്ത്
കാത്തു നിൽക്കുന്നു
രണ്ടിനുമിടയിൽ
പെരുമഴ നനഞ്ഞ് കുടയെടുക്കാത്ത ഒരു കുട്ടി നിൽക്കുന്നു

പുറത്തിറങ്ങേണ്ട താമസം
അനുസരണക്കേടിന് ഒരു കുന്തം
എത്താൻ വൈകിയതിന്
സൂചി
സമയം തെറ്റിച്ചതിന്
ചെവി പിടിക്കുന്ന വിരലുകൾ
വാക്കുപാലിക്കാത്തതിന്
നാക്കുകളുടെ മൂർച്ഛകൾ
കടന്നാക്രമിക്കുന്നു

സമയം 
ഭ്രമണപരിക്രമണത്തിൻ്റെ
ഏകാഗ്രതയിൽ
ഭൂമിയെ മറന്ന്
ധ്യാനിക്കുന്നു

ഭാരം കുറഞ്ഞ പൂമ്പാറ്റകൾ
ഒന്നിനും ഒപ്പമെത്താനാവാതെ
ദൂരേക്കു തെറിച്ചു വീഴുന്നു

അപ്പോൾ
അതുവഴി വരുമെന്ന സ്കൂൾ ബസ്
കയറിയിറങ്ങി
ചലനസാധ്യതകൾ നിശ്ചലമാകുന്നു

2020, ഒക്‌ടോബർ 18, ഞായറാഴ്‌ച

അവനവൻ്റെ ആവശ്യത്തിന് അൽപാൽപം

കറിയിൽ
രുചിച്ചത്
ജലത്തിൽ ജീവിച്ചു തീർക്കാനുള്ള
മീനിൻ്റെ സ്വാതന്ത്ര്യം

ഇലയിൽ
മണത്തത്
കൊത്തിച്ചികയാനും
പുലരുമ്പോൾ കൂവാനുമുള്ള
സ്വാതന്ത്യം

ബിരിയാണിയിൽ 
നെയ്മണത്തിൽ പൊതിഞ്ഞത്
പുൽമേടുകളിൽ
വിശപ്പടക്കി
ഉറങ്ങിയുണരാനുള്ള 
സ്വതന്ത്ര്യം

ഹാഥറസിൽ എരിച്ചൊടുക്കിയത്
പൂത്തു വിടർന്ന്
ഭൂമിയാകെ പൂമണം പരത്താനുള്ള 
സ്വാതന്ത്ര്യം

രാഷ്ട്രീയം
മതം
ജാതി
ആചാരങ്ങൾ
അധിനിവേശങ്ങൾ
ആധിപത്യങ്ങൾ
എന്നിവകൊണ്ടു
പൊതിഞ്ഞുകെട്ടി
അലമാരയിൽ വച്ച് പൂട്ടി
അവനവൻ്റെ
ആവശ്യത്തിന്
അൽപാൽപമെടുക്കുന്നത്
അർദ്ധരാത്രിയിൽ
അനുവദിച്ചു കിട്ടിയ
സ്വാതന്ത്ര്യം

2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

വീട്

വാക്കിനുള്ളിൽ
ഒരു വീടുവച്ചു
ജനാലകളും വാതിലുകളും
തുറന്നിട്ടു
പകൽ നേരങ്ങളിൽ
നക്ഷത്രങ്ങൾ നിലാവ്
ഇരുട്ട് ഇവ അവിടെ വന്നുറങ്ങി
രാത്രി കാലങ്ങളിൽ
ശബ്ദങ്ങൾ കാഴ്ചകൾ ഇവ

വാക്കുകൾ അവയോടു സംസാരിക്കും
ഒന്നിച്ച് നടക്കാനിറങ്ങും

പുൽമേടുകളിലെത്തുമ്പോൾ
വിറകു കൂട്ടി
തീ കായും
കിഴങ്ങുകൾ വേവിച്ചു കഴിക്കും

തിരിച്ചു പോകുമ്പോൾ
പങ്കിട്ടു കഴിക്കുമ്പോൾ തെറിച്ച ഒരു നാരക വിത്ത് അവിടെ ബാക്കിയാവും

മഴയും മഞ്ഞുമെത്തുമ്പോൾ തളിർക്കും

നരകമണം പരക്കും

മറ്റൊരു ദിനം
കാപ്പി മണം

പിന്നെ
പനിനീർ
ആപ്പിൾ
കശുമാവിൻ പൂവ്
എന്നിങ്ങനെ.

2020, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മഴനേരങ്ങൾ

മഴയുടെ ഭാഷയറിയില്ല
മഴയെ ദാഹിക്കുകയും
നനയുകയും
ഭക്ഷിക്കുകയും ചെയ്യുന്നു
അതിൽ പലവട്ടം കഴുകിയെടുക്കുന്നു
കുടയില്ലാത്തതിൻ്റെ കാരണം
ഇതുവരെ ആരോടും പറഞ്ഞിട്ടില്ല

ഭാഷ ആവശ്യമെന്ന്
ഇന്നേ വരെ തോന്നിയിട്ടില്ല

ഒന്നിച്ചു പാടിയ ഒരു പാട്ടും പാതിക്ക് മുറിഞ്ഞിട്ടില്ല

ഉരിയാടാതെ ചെയ്തു തീർക്കുന്നു
കാര്യങ്ങൾ.
പതിയെ ഉള്ളിൽ നിറയുന്ന ഭാഷയില്ലാത്ത മൂളിപ്പാട്ടുമായി
ചാറ്റൽ മഴയിൽ
നടക്കാൻ പോകുന്നു
നേരങ്ങൾ!

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

പുഴക്കരെ

കവിതയുടെ ഒരു പുഴ
അതിൻ്റെ കരയിൽ ഞാനൊരു വീടുവച്ചു
ലോകം നേരാകും എന്നും സ്നേഹം സത്യം ഇവ പുലരുമെന്നും വിശ്വസിച്ചു
ഉറങ്ങാൻ കിടന്നു
രാത്രിയിൽ കാൽപ്പെരുമാറ്റം കേട്ട് ഞെട്ടിയുണർന്നു
വാതിൽപ്പാളിയിലൂടെ നോക്കിയപ്പോൾ
കവിത കോരാൻ
പതുങ്ങിപ്പോകുന്ന
രണ്ട് ആളുകളെ കണ്ടു

2020, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

മുക്തി

രക്ഷപ്പെടാൻ വേണ്ടിയാണ് എഴുത്തുകൾ
പാട്ടുകൾ
വരകൾ
വാക്കിനോളം വലിയമലയിലേക്കുള്ള കയറ്റങ്ങൾ

വിത്തു നടൽ
ഒറ്റയ്ക്കുള്ള നടത്തങ്ങൾ
ഇരുത്തങ്ങൾ
കിളിപ്പാട്ടുകേൾക്കൽ
പുഴ കാണൽ

പതിഞ്ഞ ശബ്ദത്തിലെ കരച്ചിൽ
കണ്ണീരൊളിപ്പിക്കൽ

ഒന്നും ചെയ്യാതിരുന്നു നോക്കൂ

ഭൂമി നേരം തെറ്റിയുണർന്ന്
വരി തെറ്റിച്ച് പാടുന്നൊരാളായി മുന്നിൽ വന്ന് 
നിന്നെത്തന്നെ നോക്കി നിൽക്കും

2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

തണൽ

ഉത്തരം കിട്ടാതാവുമ്പോൾ
ചെന്നിരിക്കുന്ന ഒരാൽമരത്തണലുണ്ട്

വലിയ മഴചെയ്തു തോരുമ്പോലെ 
എന്തോ ഒന്ന് ആ നേരം പെയ്തു തീരും

നേർത്ത ഒച്ചകൾ കേട്ടു തുടങ്ങും
പൂക്കൾ നിറമുള്ളവയാകും

സുനശ്ചിതമായ മരണമെന്ന ഉത്തരവുമായാണ്
ഇത്തവണ അവിടേക്കു ചെന്നത്
അതിനാൽ
പ്രകടമായതൊന്നിലേക്കും
ഇന്ദ്രിയങ്ങൾ സഞ്ചരിച്ചില്ല

വർഷങ്ങൾക്കു മുന്നേ
സഞ്ചാരത്തിനിടയിൽ
അറിയാതെയുള്ള ജനനമെന്നോണം തന്നെയാവണം മരണവുമെന്ന്
ആഗ്രഹിച്ചതോർത്തു

അറിയുന്നതൊക്കെ
കുറഞ്ഞ് കുറഞ്ഞ്
കേൾക്കുന്നതും
കാണുന്നതും
സ്പർശിക്കുന്നതും
ഇല്ലാതെയായി
രുചിക്കാതെ മണക്കാതെയുള്ള
ലയം എന്നു പറഞ്ഞതോർത്തു.

എല്ലാ ഉത്തരങ്ങളും മുന്നേ ഉള്ളിലെവിടെയോ ചേക്കേറുന്നുണ്ട്
കാലത്തിന് ചേർന്നവ
ഓർത്തോർത്തെടുക്കുന്നു എന്നു മാത്രം
ഓർത്തെടുക്കാനാവാതെയാവുന്നതിലേക്ക്
ചേക്കാറിനുള്ളയിടമാകുന്നു
ഇപ്പോൾ ആൽമരത്തണൽ!

2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

കവികളിൽ നിന്നുള്ള സ്വാതന്ത്ര്യം

അൻപത് കവിതകളുള്ള
ഒരു പുസ്തകം കിട്ടി
ഒന്നു മുതൽ അൻപതാമത്തേതു വരെയുള്ള കവിതകൾ പല ദിവസങ്ങളിലായി 
വായിച്ചു തീർത്തു
ആരെഴുതിയതെന്നോ
അവതാരികയോ നോക്കിയില്ല
വായിച്ചു തീർന്നതിൻ്റെ പിറ്റേന്ന് മറ്റൊരാൾക്ക് നൽകി

യാത്രകളിൽ
അതിലെ ചിത്രങ്ങൾ പച്ചയായി
പളുങ്കു വെള്ളമായി 
ഇലയനക്കങ്ങളായി
അങ്ങിങ്ങ് കണ്ടു
വായിച്ച വിശപ്പ്
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നു
ഒഴുക്ക് പുഴയെന്നറിയുന്നു
പൂഴിമണൽപരപ്പിൽ
ഒരേകാകിയിരിക്കുന്നു
കരുത്തുള്ളൊരുവൻ്റെ
വിയർപ്പ് വീണ് പാറകൾ പൊട്ടിത്തെറിക്കുന്നു

തലക്കെട്ടില്ലാത്ത കവിതകൾ ചേർത്തുവച്ചതാണ് ജീവിതം
ഒരാളുടെ ചിതയിൽ
ഒരായിരം കവിതകളും എരിഞ്ഞൊടുങ്ങുന്നു
എന്നൊക്കെ തോന്നി

മറ്റൊരു പുസ്തകം കൈയിലെത്തുന്നു
പേരു കാണാത്ത കണ്ണിൽ വായിക്കുന്നു
വീണ്ടും യാത്ര പോകുന്നു

സവാരി

പ്രഭാത സവാരിക്കിടയിൽ
വഴിയിൽ നിന്നും
മൂന്നു കവിതകൾ
വീണുകിട്ടി

ഒന്നാമത്തേത്
സൂര്യനെഴുതിയത്
പകലെന്നു പേര്
വെളിച്ചത്തിൽ നേരങ്ങൾ തീർക്കുന്ന നീണ്ട കവിത

രണ്ടാമത്തേത്
ചന്ദ്രനെഴുതിയത്
നിലാവെന്ന് പേര്
ഇരുട്ടിനെ നോക്കി നോക്കി വെളുപ്പിച്ച
കാവൽക്കാരൻ്റെ
കാച്ചിക്കുറുക്കിയ ജീവിതം

മൂന്നാമത്തേത്
നക്ഷത്രങ്ങൾ ചേർന്നെഴുതിയത്
ദൂരം എന്ന് പേര്
മരിച്ചവർ ഇമവെട്ടി ഭൂമിയെ നോക്കി നോക്കി യുണർത്തുന്ന ഓർമയുടെ ഗീതം

എവിടെയും കുറിച്ചു വച്ചില്ല
വായിച്ച നിറവിൽ എവിടെയോ മാഞ്ഞു

തിരിച്ചു നടക്കുമ്പോൾ
നാട്ടുവക്കിലെ തെങ്ങോലകളിൽ
കവിതയെഴുതാൻ പോകുന്ന കാറ്റിനെ കണ്ടു

നാളേക്ക് നാളേക്ക്
എന്നത്
ഒറ്റക്കണ്ണു ചിമ്മിച്ചിരിച്ചു

2020, ഒക്‌ടോബർ 3, ശനിയാഴ്‌ച

നിറമില്ലാത്ത ഭൂമി എന്ന കവിത

നടക്കണമെന്ന് ആഗ്രഹിച്ചു
നടന്നില്ല
നൽകണമെന്ന് ആഗ്രഹിച്ചു
നൽകിയില്ല

വായിച്ചെന്നു വരുത്തി 
ദിന ജീവിതപത്രങ്ങൾ
പംക്തികൾ
കണ്ടെന്നു വരുത്തി
ചന്ദ്രനരികെയെത്തിയ ചൊവ്വയെ
മഴ വീഴ്ത്തിയ മാവിനെ

ചെയ്തു എന്ന ഉത്തരമുണ്ടാക്കി
നടന്നു നടന്നു പോയി

ചിരിച്ചില്ല
സത്യത്തിൽ അത് വരികയുണ്ടായില്ല

അങ്ങനെയിരിക്കെ
ഒരിക്കൽ എഴുതിയ കവിതയുടെ പേരാണ്
' നിറമില്ലാത്ത ഭൂമി '

നടത്തം

അൽപദൂരം നടന്നാലെത്തുന്ന ദേശത്തേക്ക്
മലചുറ്റി നടന്നു പോയി.

ഒരിറക്കം കഴിഞ്ഞാലെത്തുന്നയിടത്ത്
മഴ മാറും വരെ കാത്തിരുന്ന്
ഇളവെയിൽവഴിയേ പോയി.

ഏളുപ്പവഴികൾ ഒന്നോ രണ്ടോ വെറുംവാക്കുകൾ

കണ്ടും നിറഞ്ഞുമുള്ള ദൂരങ്ങൾ
മൗനത്താൽ വാചാലം!

2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

ജീവൻ

മരിക്കരുത് കൂടെയുണ്ടാവണം
ഒന്നു സംസാരിച്ചാൽ
കണ്ടാൽ
സ്പർശിച്ചാൽ
ഉണ്ടെന്ന ബോധത്താൽ വരെ
ഞാൻ അതിജീവിച്ചേക്കും

2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

ക്രിക്കറ്റ്, കവിത

ഒരു ദിവസം 
ടിക്കറ്റെടുത്ത് 
കവിതകളുടെ കളി കാണാൻ പോയി

ധോണിയെപ്പോലൊരു കവിത
ജാതി, മതം, വർഗീയത എന്നീ സ്റ്റമ്പുകൾക്കു പിറകിൽ
സാകൂതം മനസിൻ്റെ അനിശ്ചിതമായ
ഗതി വിന്യാസത്തിലേക്ക്  കണ്ണെറിയുന്നു

തെണ്ടുൽക്കറെപ്പോലൊന്ന്
അസാധ്യമെന്നു തോന്നിക്കുന്ന ഭാഷയിൽ
പ്രതിസന്ധി എന്ന പന്തിനെ
അതിർത്തി കടത്തുന്നു

കോലിയെ പോലൊന്ന്
അനായാസമായി
പിരിമുറുക്കങ്ങളെ അടിച്ചകറ്റുന്നു

കുംബ്ലെയുടെ അതേ ഭാഷയിൽ ഒരു കവിത വേദനകളെ ചുഴറ്റിയെറിയുന്നു

ബൗണ്ടറി ലൈനിൽ ഒരു കവിത അപൂർവമായി മാത്രം ആ വഴി വരുന്ന സാധ്യത എന്ന പന്തിനെ
കൈപ്പിടിയിലൊതുക്കുന്നു

എന്നിട്ടും
സൂപ്പറോവറിലേക്കു നീളുന്ന കളിയിൽ
ശ്വാസമടക്കിപ്പിടിക്കുന്ന
നേരങ്ങളിലെ
ഒരേറിലോ ഒരു വീശലിലോ കൈപ്പിടിയിലൊതുക്കലിലോ
തട്ടി
തളർന്നുവീണുമരിക്കുന്നു
ചില കവിതകൾ!

2020, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പ്രവാസം

കുന്നുകയറിപ്പോകുന്നു കുട്ടികൾ
കുന്നിനപ്പുറം
വെയിൽ വെളിച്ചം പെയ്യുമെന്നവർ
കരുതുന്നു
വയൽപ്പച്ചകൾ
കാപ്പിത്തോട്ടം പൂത്ത ഗന്ധം
നിറയുമെന്ന്
ഒരു ചെറുകിളി പുതുപാട്ടുമായ്
കാറ്റ് കാഴ്ചക്കടലായ്
അലയടിക്കുമെന്ന്
അവർ കരുതുന്നു

ദൂരമേറെയാകവേ
പുറപ്പെട്ട വീട്ടിലെ
പൂവിന്നോർമ്മകൾ തിരികെ വിളിക്കുന്നു
നേരമിരുളുന്നു

ഇരുട്ടിലൂടവർ മടങ്ങുന്നു
ശരിയോ തെറ്റോ അറിയാതെ
മരങ്ങൾ ചേർന്നു നടക്കുന്നു
പുലരുമ്പോളറിയാദേശം തിളയ്ക്കുന്നു
അതിലുരുകിപ്പടുക്കുന്നു ജീവിതം

2020, സെപ്റ്റംബർ 13, ഞായറാഴ്‌ച

വായന

ഒരു കവിത തന്നെ
ഒരു നേരം
വീണ്ടും വീണ്ടും വായിച്ചു നോക്കൂ
അത് അരോചകമാകും
വരികൾ ജലംചോർന്ന
വെറും വാക്കുകളുടെ കൂട്ടമാകും
തലക്കെട്ട് വെളിച്ചം കെട്ടുപോയ വിളക്കാകും

കുതിച്ചൊഴുകുന്ന സമയപ്പുഴയുടെ
മറ്റൊരു തീരത്തണലിലിരുന്ന്
മറ്റൊരാളായി വായിക്കൂ
പൂമ്പാറ്റകൾ പറന്നുയരും
ആദ്യ വായനയിൽ വിരിഞ്ഞ പൂവിലെ
തേൻ വീണ്ടും മധുരിക്കും

2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

പൂവ്

കേൾക്കാനേറ്റവും ഭയക്കുന്ന ശബ്ദം 
എൻ്റേത്
ഇഷ്ടമല്ലാത്ത നിറം
എൻ്റെ നിറം
അരുചി
ഞാനുണ്ടാക്കിയ ഭക്ഷണത്തിൻ്റേത്
വേനൽ
ഞാനെത്തിയപ്പോൾ എത്തിയത്

തിരിഞ്ഞു നടക്കാൻ ഇത്രയും കാരണങ്ങൾ തന്നെ ധാരാളം

എന്നാലും മടങ്ങിയില്ല
കൂടെയുള്ളവരുടെ ഒറ്റപ്പെടൽ
ഇതിനേക്കാളുമെത്ര ഭീകരം

മരണത്തിലേക്കുള്ള വണ്ടിയെത്തും വരെയുള്ളതെന്തിനും
തൊടുമ്പോൾ വിരിയുന്ന ഒരു പൂവുണ്ട്

കണ്ടെത്തൽ

വളർന്നു കഴിഞ്ഞാലും ഒന്നുമാകാതെ കഴിഞ്ഞുകൂടണമെന്നായിരുന്നു
ആഗ്രഹം.

പോകുന്നിടത്തു നിന്നെല്ലാം
എന്തു ചെയ്യുന്നു
കാര്യങ്ങളൊക്കെ ഏതുവരെയായി
ഭാവി പരിപാടികൾ 
എന്നിങ്ങനെ ചോദ്യങ്ങൾ ഉയരും

ഒഴിഞ്ഞുമാറിയും
ഉത്തരങ്ങൾ പറയാതെയും
ചുറ്റുപാടുകളുടെ അടങ്ങാത്ത ജിജ്ഞാസയെ ചെറുത്തു നിന്നു.

നഗരത്തിലേക്കു താമസം മാറിയപ്പോൾ
ആർക്കും ആരുടെ കാര്യത്തിലും
ആശങ്കയില്ലാത്തതിനാൽ
അൽപം സ്വാതന്ത്ര്യം അനുഭവിച്ചു
പുറത്തിറങ്ങി നടന്നു
വിശന്നു നിന്ന ഒരാൾക്ക് ചായയും വടയും വാങ്ങിക്കൊടുത്തു
പറമ്പിലെ മാമ്പഴം അയൽവീട്ടിലെ കുട്ടികളോട് പറിച്ചു നൽകി
ഒരു പുതപ്പു വാങ്ങി തണുപ്പിനു നൽകി
കടൽക്കരയിൽ തിരകളെ നോക്കിയിരുന്നു
പകൽ രാത്രിയാവുന്ന ഇരമ്പൽ കേട്ടു

നൈസർഗികമായ
നേരോടെ
വന്നവരൊത്ത്
സമയത്തെ റദ്ദ് ചെയ്ത് നടക്കാൻ പോയി

2020, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

പാസ് വേഡ്

മുറിയിൽ
ചിതറിക്കിടക്കുന്നു
പത്രങ്ങൾ
പേനകൾ
നാണയത്തുട്ടുകൾ
മാസികകൾ
മാസാന്ത്യ രശീതുകൾ
നിരതെറ്റിയ അലമാരകളിൽ നിന്നു വീണ 
പഴയ പുതിയ
പുസ്തകങ്ങൾ

വീട്ടുകാരും
വിരുന്നുകാരും
സുഹൃത്തുക്കളും
നെറ്റി ചുളിക്കുന്നു
ഇതൊന്നൊതുക്കി വച്ചൂടടേ...

ഞാനാരിളം ചിരിയാകും

പോകാനിറങ്ങും മുമ്പ്
എല്ലാവരും
ചോദിക്കും
1996 ലെ കലണ്ടറുണ്ടാകുമോ
ഒന്നു നോക്കാൻ
2001 ലെ കരണ്ട് ബില്ലടച്ച രശീത്
ഇരുപതുവർഷം കൊണ്ടെത്ര കൂടി എന്നറിയാൻ
1974 ലെ നികുതി ശീട്ട്
കണക്ക് വച്ച് പ്രസംഗിക്കാനാണ്

2008  ഫെബ്രുവരി 14 ലെ അവളുടെ ചിത്രമുള്ള ദിനപ്പത്രം
1999ലെ പതിനേഴാം ലക്കം ആഴ്ചപ്പതിപ്പിലെ എന്നെ മാറ്റിമറിച്ച ആ കവിത
ഒന്നുകൂടി വായിക്കാൻ

മഹാപുസ്തകശാലകളിൽ നിന്ന് ചെറിയൊരു  പുസ്തകം 
കണ്ടെടുത്തു നീട്ടുമ്പോലെ
മൊത്ത വിൽപനയ്ക്കുള്ള പലവ്യഞ്ജനക്കടയിൽ നിന്ന്
നൂറുഗ്രാം കടുക് തൂക്കിത്തരുമ്പോലെ
കൂമ്പാരങ്ങളിൽ നിന്ന്
ഞൊടിയിടയിൽ കണ്ടെത്തി ഞാനത് എടുത്തു കൊടുക്കും

അവരുടെ മനം നിറയും

മറ്റൊരാൾക്കും ക്രമമല്ലാത്ത വിധം
വലിയ വലിയ ക്രമീകൃതരഹസ്യങ്ങൾ
സൂക്ഷിക്കുന്ന എൻ്റെ മുറി

എനിക്കു പോലും അറിയാത്ത
ഒരു പാസ് വേഡിൽ
ഞാനതു തുറക്കുന്നു അടക്കുന്നു

മരണശേഷം തുടരാനായി
ചില ലിപികൾ
പുസ്തകങ്ങളിലെഴുതി വയ്ക്കുന്നു

ഒരാൾക്കു മാത്രം 
ക്രമ നിബന്ധമെന്നു  തോന്നുന്ന
ആ വിചിത്രഭാഷയിൽ!

ചുംബനം

അന്ന് നീയെന്നെ ചുംബിച്ചിരുന്നുവെങ്കിൽ
തിരമാലകൾ കൊണ്ട്
എൻ്റെ കടലുകൾ  ഇളകിമറിയുമായിരുന്നു.
നട്ടുച്ചകൾ
തണുക്കുമായിരുന്നു.
എല്ലാ ശബ്ദങ്ങളും സംഗീതമാകുമായിരുന്നു.

ഇന്നത്
മറ്റേതൊരു കാര്യത്തേയും പോലെയായി

എന്നാൽ
മാംസനിബന്ധമല്ല രാഗമെന്ന
മുഴക്കം
പണ്ടത്തേക്കാൾ
തെളിഞ്ഞു
മൗനക്കടലിൽ കണ്ണടയ്ക്കുമ്പോൾ
കേട്ട ഒരേയൊരു പ്രതിധ്വനി പോലെ
അത്
ലളിതമായി.
സുവ്യക്തമായി.

2020, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കുഴി

മനസ്സിനു വഴങ്ങാത്തതൊന്നും
മറ്റുള്ളവർക്കായി എഴുതാതിരിക്കാനാഗ്രഹിച്ചു

മഴ പെയ്യുമ്പോൾ 
തണുപ്പിനെക്കുറിച്ചും
അതില്ലാത്ത വെയിലിനെക്കുറിച്ചും
വെയിലിൽ വാടിയ ചെടികളെക്കുറിച്ചും
ഇലകൾ, കായ്കൾ,വേരുകൾ
ഇവയെക്കുറിച്ചും
എഴുതി

പകലിൽ
വെളിച്ചത്തെക്കുറിച്ചും
അതില്ലാത്ത രാത്രിയെക്കുറിച്ചും
നിലാവ്, നിശ്ശബ്ദത
പുലരാറാവുമ്പോൾ കിഴക്കൻ ചരിവിൽ കാണുന്ന പക്ഷികൾ ഇവയെക്കുറിച്ചും
എഴുതി

ഒരു വഴിയേ നടക്കുമ്പോൾ
ഇരുപുറം കാണുന്നവയെഴുതിയെഴുതി
ആദ്യം കണ്ടവ അകലെയകലെയായി

കാറ്റിനെക്കുറിച്ചു തുടങ്ങി
ചിലപ്പോൾ കാട്ടിൽത്തുടങ്ങുന്ന
അരുവിയിലെത്തി
അവയൊഴുകി നിറയുന്ന കടലിലുമെത്തി

ചിന്തകളുടെ വേഗത്തിൽ
സഞ്ചരിക്കാൻ ഭൂമിയിൽ വഴികളില്ല

അതിനാലാവണം
വായിക്കപ്പെടാതെ
വഴിവക്കിൽ അനേകം കവിതകൾ
ചിതറിക്കിടക്കുന്നു

ഭൂമിയിൽ
എല്ലാ കവിതകളും ഇട്ടു വയ്ക്കാനൊരു പെട്ടി പണിയണം

നിറയുമ്പോൾ പെട്ടി
മണ്ണിട്ടുമൂടാനൊരു കുഴിയും!

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

വയനാട്

( രണ്ട് നാൽപത്തിയഞ്ചിന് ബത്തേരിയിൽ നിന്ന് പുറപ്പെട്ട്
മാനന്തവാടി, ഇരിട്ടി, ശ്രീകണ്ഠപുരം വഴി 
എട്ടു മണിക്ക് വീട്ടിലെത്തും

ബസുകൾക്കൊന്നും സമയം തെറ്റുകയില്ലെന്നും
കൃത്യത പാലിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു

എൻ്റെ വിശ്വാസത്തിന്
മുന്നനുഭവങ്ങൾ ബലമായി. )

യാത്രയ്ക്കിടയിൽ തണുപ്പ് 
ഇളം തൂവൽ കൊണ്ട് തലോടും
തേയിലത്തോട്ടങ്ങൾ പച്ച വിരിക്കും
ചുരമിറക്കത്തിൽ
കയങ്ങൾ കാണുമ്പോൾ
എപ്പോഴും നിലയ്ക്കാവുന്ന ജീവിതത്തെയോർക്കും

വയനാട്ടിലെ വെയിൽത്തിളക്കത്തെക്കുറിച്ച്
പൊടിമഴയെക്കുറച്ച്
പ്രഭാതസവാരിയെക്കുറിച്ച്
വീട്ടിലെത്തി വിവരിക്കും

ഞങ്ങളെക്കൂടി കൊണ്ടു പോകൂ എന്നവർ പറയും
വീടൊത്തു വരട്ടെയെന്നു ഞാൻ പറയും

വൈകുന്നേരങ്ങളിൽ കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ നടക്കും
ചീവിടുകൾ
കാതുതകർക്കും

കോളനികളിൽ പോകും
അവർ തരുന്ന മുളയരിക്കഞ്ഞി കുടിച്ചിട്ടുണ്ട്
കാപ്പി പറിക്കുന്ന കാലമെത്തിയാൽ
കുട്ടികൾ പഠിപ്പിന് പോവില്ല
ഞങ്ങടെ കൂടെ വരും - അമ്മച്ചി പറഞ്ഞു

കണ്ണൂരേയില്ല
വയനാട്ടിൽ.
വെയിൽ, മഴ, ശ്വാസം, സ്വപ്നം, കാലം 
എല്ലാം മറ്റൊന്നെന്നു തോന്നി

ഞാനവയെ നോക്കി നിൽക്കും
എന്നിലെ കണ്ണൂർ 
ചുരം വഴി താഴേക്കൊഴുകി മറയുന്നതായി തോന്നും
വയനാട് 
വയലുകളിലും
മുത്തങ്ങക്കാടുകളിലും
തേയില പരപ്പിലും പച്ചപിടിച്ചു നിറയും


ഡിസമ്പർരാത്രികളിൽ,
വാങ്ങിച്ച കാപ്പിപ്പൊടി തിളപ്പിച്ച് 
ശർക്കരയിട്ട്
ഏറെ നേരമെടുത്ത്  കുടിച്ച്
ഇറയത്ത് തണുപ്പത്തിരിക്കും.
കമ്പിളി പുതച്ച് മുറുക്കിച്ചുവപ്പിച്ച്
വായനാട് അപ്പുറവുമിരിക്കും.
ഒന്നും മിണ്ടുകയില്ല
പരസ്പരം നോക്കിയങ്ങനെ....

2020, ഓഗസ്റ്റ് 30, ഞായറാഴ്‌ച

ഏകാന്തം

കാത്തു നിൽക്കുക ഒരു ശീലമായിരുന്നു
കടയിൽ പോയാൽ അവസാനം വാങ്ങി മടങ്ങുന്നയാളായി
യാത്രയിൽ ഇറങ്ങാറാകുമ്പോൾ മാത്രം സീറ്റ്  കിട്ടുന്നയാളായി
പരീക്ഷയ്ക്ക്
ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിൽ
പലവട്ടം മാറ്റി മാറ്റി കണക്കു കൂട്ടിക്കൊണ്ടേയിരുന്നു
കവിതകൾ നേരൂറാനായി
പുതുക്കി പുതുക്കി പിന്നെയും കുറുക്കാനായി മാറ്റിവച്ചു


തോറ്റവനായി
മന്ദഗതിക്കാരനായി
പറഞ്ഞാലും പറഞ്ഞാലും നേരാവാത്തവനായി

അയാൾക്കു മാത്രം
ഒരു വഴിയും ഇരുണ്ടതായിരുന്നില്ല
അലഞ്ഞലഞ്ഞ് 
അവസാനത്തേത് കണ്ടെത്തുന്ന
നിറവിൽ
ജീവിതം ദീപ്തമായി

ഒരിക്കൽ
കണക്കെടുപ്പു നടന്നു.
മൂന്നോ നാലോ കവിതകൾ
ആപത്തുകളിൽ വഴി മാറിക്കൊടുത്തതിൻ്റെ
നന്ദി സൂചകമായ ചിരികൾ
അലഞ്ഞ വഴികളിൽ അറിഞ്ഞ
പ്രഭാതങ്ങൾ
വെയിൽ തിളക്കങ്ങൾ
കിതപ്പുകൾ
നെടുവീർപ്പുകൾ
ബാക്കിയായി

പൂമണങ്ങൾ കൊണ്ടൊരു വീടു പണിത്
വെളിച്ചത്തിൻ്റെ നിറം കൊടുത്ത്
അതിലിരുന്ന്
തണുത്ത ജലം നുകർന്ന്
അയാൾ എന്നത്തേയും പോലെ ഇന്നലെ നിർത്തിവച്ചതിൽ നിന്നും പുറപ്പെട്ടു.

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

മലയാളം

ഓണം സെമിനാറിൽ
ഇംഗ്ലിഷ് പറയുന്നവർ 
മലയാളം പറയുന്നവർക്കിടയിൽ 
വളരെ പെട്ടന്ന് 
വലുതായി നിവർന്നു നിന്നു
മലയാളം പറയുന്നവർ ഇംഗ്ലീഷ് പറയുന്നവർക്കിടയിൽ ചിരി മറന്ന്
തെറ്റിപ്പോകുമോ തെറ്റിപ്പോകുമോ എന്ന്
അതാണോ ഇതാണോ എന്ന്
ശങ്കിച്ചു നിന്നു

കണ്ടു നിന്ന മലയാളത്തിന് തരിപ്പ് വന്നു

മൊബൈൽ  ഡിക് ഷനറികളിൽ വാക്കിൻ്റെ പൊരുളുതേടിപ്പായുന്ന സദസ്സിനു മുന്നിലേക്കു ചാടിക്കയറി

ഒരു കാച്ച് കാച്ചി.

കവിത പാടി
സമകാലത്തിലേക്കും
പഴമയിലേക്കും
കയറു പൊട്ടിച്ചു കയറി

പെട്ടന്ന് എല്ലാവരും മലയാളികളായി
നാട്ടിടവഴികൾ തെളിഞ്ഞു
പൂക്കൾ വിരിഞ്ഞു
ഞരമ്പുകൾ അയഞ്ഞ്
അനായാസത കൊണ്ട്
സംഘഗാനം പാടി.

2020, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

നേരുകളുടെ പാട്ട്

വീട്ടുമുറ്റത്തെ പൂച്ചെടികളെക്കുറിച്ച്
തളിർത്തു വളരുന്ന മരങ്ങളെക്കുറിച്ച്
എഴുതാൻ പറഞ്ഞാൽ
ഞാൻ പിൻ വാങ്ങും

കിഴക്കുഭാഗത്ത് പുലർച്ചെ ഉദയം നോക്കി നിൽക്കുന്ന നേരത്തെക്കുറിച്ചു പറയൂ
എന്നാണെങ്കിലും എനിക്ക് കഴിയില്ല

ദാഹജലം കോരുന്ന
കിണറിനെപ്പറ്റി
വേറിട്ട മണമുള്ള മാവിനെപ്പറ്റി 
വടക്കു ചേർന്നൊഴുകുന്ന
ചാലിനെപ്പറ്റി
പറയാൻ തുടങ്ങിയാൽ
ഞാൻ ദുർബലനാകും

അരുതാത്തത് ചെയ്യുന്നതിൻ്റെ
പിരിമുറുക്കങ്ങൾ നിറയും

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാതിരുന്നാൽ
വിജയിക്കുന്ന പരീക്ഷയാണ് ജീവിതം
എന്ന് തോന്നാറുണ്ട്

മടിയനെന്നോ മണ്ടനെന്നോ
വിളിച്ചാൽ കുലുങ്ങുകില്ല
അപ്പോഴുള്ള നില നിൽപ്പിൻ്റെ യുക്തിയാണ്
ഏറ്റവും മനോഹരമായ കവിത

പാടങ്ങൾ പച്ചനിറഞ്ഞ് ചിരിക്കുമ്പോൾ
പാട്ടുകൾ കേൾക്കുമ്പോൾ
നട്ട വിത്തിൻ്റെ തളിർച്ചിരി കാണുമ്പോൾ
നിറയുന്നതാണ് സത്യം

കൊടുംകാറ്റിലുലയാതിരിക്കാൻ
ആരോടും പങ്കുവയ്ക്കാത്ത
രണ്ടേ രണ്ടുവരി കവിത മതി!

പേന

ഒരു ബഞ്ചിൽ മുട്ടിയുരുമ്മിയിരുന്നു പഠിച്ചവൻ
നടത്തുന്ന
കടയിൽ കാലങ്ങൾക്കു ശേഷം 
ഒരിക്കൽ ചെന്നു ചേർന്നു
പേനകൾ
പുസ്തകങ്ങൾ
കുഞ്ഞു കഥകൾ
കവിതകൾ
തൂക്കിയിട്ടിരിക്കുന്നു
നിറംവാരിപ്പൂശാനായി നിരനിരയായ്
ക്രയോണുകൾ
വേറിട്ട പേജുകൾ കൂട്ടിക്കെട്ടാനായി
സ്റ്റാപ്ളറുകൾ

രണ്ട് മൂന്നിനങ്ങൾ വാങ്ങി
യാത്ര പറഞ്ഞിറങ്ങി

വീടെത്തി
സഞ്ചി തുറന്ന്  
ചെറിയോൾക്കുള്ളതും വലിയോൾക്കുള്ളതും
നൽകി
സഞ്ചികുലുക്കിയപ്പോൾ
കണക്കിൽപ്പെടാത്ത ഒരു പേന

അറിഞ്ഞു തന്നതാവും എന്നു മാത്രം നിനച്ചു

പഴയ നാട്ടുവഴിയിൽ
ഇതൾ നീർത്തിയ പൂമരങ്ങൾ
ക്ലാസിലെ കറുത്ത ബോർഡിൽ തിമിർത്ത ചിത്രങ്ങൾ
വരച്ച് വരച്ച്
അതിലെ മഷിതീർന്നു.
പിന്നെ
വലിച്ചെറിയാതെ കരുതിവച്ചു
മയിൽപ്പീലി പോലെയെൻ പുസ്തകപ്പെട്ടിയിൽ!

2020, ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഉറുമ്പിൻചാലിൽ ചവിട്ടാതെ

അകലം പാലിച്ച് നടന്ന് 
അടുത്തുള്ള കടയിൽ പോയി
ആളുകൾ മൂടിയ വായ കൊണ്ട് ഹായ് പറഞ്ഞു
അധികമില്ല സംസാരം
എല്ലാവരും പെട്ടന്നു മടങ്ങുന്നു

ഇപ്പോൾ
നടുറോഡിലൂടെ നടക്കാം
തിരക്കിട്ടു പായുന്ന വാഹനങ്ങളോ
മനുഷ്യരോ ഇല്ല

കാക്കകൾക്കും കുയിലുകൾക്കും മനുഷ്യരോട് ഇഷ്ടം കൂടി
കണ്ട പാടേ അവർ ദൂരേക്കോടി മറയുന്നില്ല

പൂച്ചയും പട്ടിയും പിണക്കത്തിലാണ്
അവർക്ക് കിട്ടുന്ന വിഹിതത്തിൽ
എന്തോ പിശുക്കുണ്ട്

വലിയ ശബ്ദങ്ങൾ ഇല്ല
പ്രതികാരങ്ങൾ ഇല്ല

ഇന്നലത്തേതിൻ്റെ ബാക്കിയും
നാളത്തേതിൻ്റെ തിരക്കും ഇല്ല

ഒഴിക്കുന്ന വെള്ളത്തിന്
പിറ്റേന്നു രാവിലേക്ക്
തളിർച്ചിരിയുണ്ട്

ആദ്യത്തെ പയർ ഇന്ന് മൊട്ടിട്ടു
കപ്പയ്ക്കു തടമൊരുക്കി
ചാണകം കലക്കിയൊഴിച്ചു

ഇങ്ങനെ മറ്റൊരിക്കലും
എഴുതിയിട്ടില്ല
ഇതുവരെയില്ലാത്തൊരു ശ്വാസത്തിൽ ഇന്നെഴുതാൻ കഴിയുന്നു

ചെടികൾക്ക് അവയുടെ നേര് തിരിച്ചു കിട്ടിയ പോലെ
സമുദ്രങ്ങളും നദികളും
സമനില വീണ്ടെടുത്തതു പോലെ

വിശക്കാതെയായിരുന്നു ഭക്ഷണം കഴിച്ചത്
പ്രണയിക്കാതെയായിരുന്നു ഇണചേർന്നത്
ഉള്ളുണരാതെയായിരുന്നു അത് ചിരിച്ചത്

ഇപ്പോൾ നോക്കൂ
ഭയരഹിതരായി പൂമ്പാറ്റകൾ
നട്ടുവളർത്തിയ പൂവിലെ തേൻ കുടിക്കുന്നു
ഉറുമ്പിൻ ചാലിൽ ചവിട്ടാതെ നടന്നു പോയി ഒരാൾ വേലിയിലെ കിളികളോട് സംസാരിക്കുന്നു

നിലനിൽപ്പ് (രാഷ്ട്രീയം)

ഒന്നാമത്തെ  മാസികയ്ക്കായി
കവിതകളെഴുതുമ്പോൾ
ഉൾപ്പെടുത്തേണ്ട വാക്കുകൾ
അലമാരയിൽ മുകളിലത്തെ തട്ടിൽ വച്ചു

രണ്ടാമത്തേതിനയക്കുമ്പോൾ
ആവശ്യമായ വാക്കുകൾ
തലക്കെട്ടുകൾ
എന്നിവ തൊട്ടടുത്ത തട്ടിൽ

മൂന്നാമത്തേതിനു വേണ്ടവ
അതിനും താഴെ

ആ വാക്കുകൾ ഏതെന്നായിരിക്കും
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്
അത് പറയില്ല

ആർക്കും അയച്ചുകൊടുക്കാത്തവ
സൂക്ഷിക്കാനുള്ളതാണ്
അലമാരയുടെ അടിത്തട്ട്

അയച്ചുകൊടുക്കാത്തതെന്ത്
എന്നല്ലേ
അങ്ങനെ ചെയ്യില്ല എന്നു മാത്രമാണ് ഉത്തരം

അവ പുസ്തകങ്ങളാവുകയുമില്ല
നിശ്ചിത കാലം കൂടുമ്പോൾ കത്തിച്ചു കളയാറാണ് പതിവ്

എന്നാൽ
നിങ്ങൾ ചോദിക്കുകയാണെങ്കിൽ
വരി മാറാതെ
ഇടയ്ക്ക് സ്തംഭിക്കാതെ
മൂളാതെ
ഞാനത് പറയും
ചോദിക്കുകയാണെതിൽ മാത്രം

ജീവിതത്തെ വ്യഭിചരിക്കുന്നവൻ
ചതിയൻ വഞ്ചകൻ
എന്നൊക്കെയിരിക്കും നിങ്ങൾ
മറ്റൊരാളോട് എന്നെക്കുറിച്ച് പറയുക

എന്നാൽ
കവിയായി മാത്രം ജീവിച്ചു നോക്കൂ 
മറ്റൊരു തൊഴിലും അറിയില്ലെന്നും കരുതൂ
തീർച്ചയായും
നിങ്ങൾ ഒരു ഭ്രാന്തനോ
യുക്തിക്ക് നിരക്കാത്തവനോ ആയിത്തീരും
അതിൽ നിന്ന് രക്ഷപ്പെടാനുള്ള
കേവലയുക്തി പ്രയോഗങ്ങളാണ് അലമാരയിൽ

പേടിക്കേണ്ട
എത്രയും പെട്ടന്ന് ഞാനീപ്പണി നിർത്തും
മറ്റൊരു വഴിയേ പോകും
അലമാരയിലെ വാക്കുകൾ കാലിയാക്കും
അടിത്തട്ടിലേതൊഴികെ !

2020, ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഒരേ വേഗം

കുതിച്ചോടുന്ന സമയത്തിൽ നിന്നും 
ഒരുപാട്ടുദൂരം  മുറിച്ചെടുക്കണം
ഒട്ടും എളുപ്പമല്ല
കത്തിവയ്ക്കുന്നിടത്തല്ല മുറിയുക
പിടിച്ചു നിർത്തുക സാധ്യമല്ല വേഗത്തെ
വെട്ട് ശരിയാകാനുള്ള ഒരേയൊരു മാർഗം
അതേ വേഗതയിലോടുക മാത്രമാണ്

വളരെ വേഗത്തിലുള്ള ഓട്ടങ്ങളിൽ
അതേ വേഗതയിലോടുന്നവരായി മാറുമെന്നാണല്ലോ ശാസ്ത്രം
വെളിച്ചത്തോടൊപ്പമാകുമ്പോൾ വെളിച്ചം
ശബ്ദത്തോടൊപ്പമാകുമ്പോൾ ശബ്ദം

ലോകത്തെ എല്ലാ പ്രണയികളും
ഒരേ വേഗത്തിലോടുന്നു
ഒന്നാകുമെന്ന് ഒരു നിശ്ചയവുമില്ലാതെ

അവരെ വേർതിരിക്കേണ്ടവർ
എതിർദിശയിലോടുന്നു

കൊടുങ്കാറ്റുകൾ
മിന്നൽപ്പിണരുകൾ
ഉണ്ടാകുന്നു

എന്നാൽ പെരുമഴയ്ക്കപ്പുറം
നിശ്ചലമായ പ്രഭാതത്തിൽ
ഒഴുകിപ്പോയ മൺതിട്ടകൾക്കുമേൽ
ഒരു ചെടിയിൽ രണ്ട് പൂക്കൾ ചിരിച്ചു നിൽക്കുന്നു


2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ഒരു കവിത കേട്ടാൽ

ഉള്ളിൽ നിന്നിറങ്ങിപ്പോകും
വലിയ നാട്യക്കാർ

കാര്യങ്ങൾ അങ്ങനെയല്ലെന്ന് ഉറപ്പിച്ചു പറഞ്ഞ്
കാത്തുനിൽക്കുന്നവർ

അമ്മയോടുള്ള വാശികൾ
അച്ഛനോടുള്ള പിണക്കങ്ങൾ
അയൽക്കാരോടുള്ള ഗൗരവം

ചെടികളോടുള്ള നിസംഗത
ആകാശത്തോടുള്ള പക
അകത്തോടുള്ള നിരാശ

നാളെ നാളെയെന്നുള്ള 
നിനവുക
നിസംഗചിന്തകൾ

കവിത കേട്ടാലിറങ്ങിയോടും
പലവഴിയിടവഴിയിരുട്ടിൽ
പട്ടാപ്പകലിൽ
ചേക്കേറിയ ഉൾകള്ളന്മാർ

ബാക്കിയാവും
ഉള്ളിലേറെ നടന്നാലെത്തുന്നിടത്തെ
ശാന്തസമുദ്രം!




2020, ഓഗസ്റ്റ് 15, ശനിയാഴ്‌ച

കൊതി

ആനുകാലികങ്ങളിലെ ആ അഞ്ചു പേജുകൾ
വേഗത്തിൽ മറിച്ചു
കൂട്ടായ്മകളിൽ നിന്ന് ക്വിറ്റടിച്ചു
വിളിക്കുന്നത് കവികളെങ്കിൽ എടുക്കാതായി
ഒറ്റയ്ക്കിരിക്കുമ്പോൾ
വന്നു ചേരുന്ന വരികളെ കുറിച്ചു വയ്ക്കുന്നത് നിർത്തി
പുഴവക്കിലങ്ങനെ നോക്കിനിൽക്കാൻ പോകാതായി

രാവിലെയുള്ള നടത്തത്തിന് ദൂരം കൂട്ടി
വൈകീട്ടും നടക്കാൻ തുടങ്ങി

ഒറ്റയ്ക്കിരിക്കാറുള്ളയിടങ്ങളിൽ
ഒരുക്കി വച്ച കസേരകൾ എടുത്തു മാറ്റി
പേന കടലാസ് ഇവ എളുപ്പത്തിൽ കിട്ടാത്ത
തട്ടിൻപുറങ്ങളിലേക്ക് മാറ്റി

വാങ്ങി വച്ചിരുന്ന വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങൾ വായനശാലയ്ക്കു കൊടുത്തു

വാർഷിക യോഗങ്ങളിൽ പ്രസംഗം തുടങ്ങുന്നതിൻ മുമ്പേ പോയി മടങ്ങി

മുറ്റത്തെ ചെടികൾ നനച്ചു
പുലർച്ചെ എഴുന്നേറ്റു
മൗനത്തിലിരുന്നു
പക്ഷികളെപ്പോലെ
പശുവിനെപ്പോലെ
തുമ്പികളെപ്പോലെയാവാൻ കൊതിച്ചു

2020, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

മൂളിപ്പാട്ട്

അറിയാത്തൊരാളെഴുതി
അവിചാരിതമായി
കേട്ട്
ഇഷ്ടമായ കവിതകൾ
എടുത്തു വയ്ക്കാറുണ്ട്

പാടിയതാരെന്നറിയാത്ത
നെഞ്ചിലേറ്റിയ
ചില പാട്ടുകൾ
കൊരുത്തു വയ്ക്കാറുണ്ട്

ആദ്യമായി ചെന്നെത്തിയ
ദേശത്ത്
കണ്ണിമ ചിമ്മാതെ നോക്കിയ കാഴ്ചകളെ
കൂടെ കൂട്ടാറുണ്ട്

അവയ്ക്ക് അനുസരണ ശീലമുണ്ട്
ആവശ്യമായ നേരത്ത്
ആദ്യ വരി
അല്ലെങ്കിൽ ഈണം
ഞൊടിയിടയിൽ കാഴ്ചയുടെ ഒരു നിമിഷം
ഓർമ്മയിലേക്ക് വരും
പിന്നെ പിൻ വാങ്ങും

ഒരാൾ പിൻവാങ്ങുമ്പോൾ
അയാളുടെ  വേരുകൾ പടർന്ന
ആ നേരുകളും ഇല്ലാതാകുന്നു

അവരെ ഓർമ്മിക്കുന്നവർ
മറ്റൊരു കാലത്ത്
അതുവഴി പോകുമ്പോൾ
ആ പാട്ടുകൾ, കാഴ്ചകൾ
ആരുമറിയാതെ
അവരെ നോക്കും
നേർത്ത കാറ്റ് കൊണ്ടു തൊടും
ഒരു മൂളിപ്പാട്ട് പാടും

പിന്നിൽ നിന്നാരോ വിളിച്ചതായി തോന്നി
അവർ തിരിഞ്ഞു നോക്കും

2020, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കാണാതെ

പുലർച്ചെ കവിതയിൽ നിന്നിറങ്ങി നടന്നു
സൂര്യനെ നോക്കിയതേയില്ല
പൂക്കളുടെ വിളി കേട്ടില്ലെന്നു നടിച്ചു
നദി പതഞ്ഞൊഴുകി ശബ്ദിക്കുന്നത്
കേൾക്കാതിരിക്കാൻ കാതു പൊത്തി

കൈയിൽ കരുതിയ
തൂമ്പ കൊണ്ട് മണ്ണ് കിളിച്ചു
മടിയിൽ കരുതിയ വിത്തു വിതച്ചു
കൈക്കുമ്പിളിൽ വെള്ളം കോരി  
പതിയെ നനച്ചു

ഉച്ചയ്ക്ക് കാട്ടിലേക്കു കയറി
വിറകുകമ്പുകൾ അടുക്കി വച്ചു
കായ്കനികൾ പാളയിൽ പൊതിഞ്ഞെടുത്തു
ബോധപൂർവം
ഇലകൾക്കിടയിലൂടൂർന്നു വരുന്ന വെളിച്ചത്തെ
കിളിപ്പാട്ടിനെ അകറ്റി നിർത്തി

അന്തിക്കു വീട്ടിലെത്തി
കഞ്ഞി തിളപ്പിച്ച് കുടിച്ച് കിടന്നുറങ്ങി

നട്ട വിത്തിന് വെള്ളം തൂവാൻ
കമ്പ് നാട്ടാൻ
വേലി കെട്ടാൻ
പെരുച്ചാഴിയെ
പന്നിയെ തുരത്താൻ
പുലർച്ചെ പലവട്ടം പിന്നെയും പോയി

മഴ വെയിൽ തണുപ്പുകാലം
മാറി മാറി വന്നു
ഒരു ദിനം അന്തിയിൽ
കുലച്ച കുല പേറി
പറിച്ച പയർ തൂക്കി
ചന്തയിൽ പോയി
വിറ്റു
പുതിയൊരു കവിത വാങ്ങി
പൂക്കളെ കാട്ടാതെ
വെളിച്ചം കൊള്ളാതെ
വീട്ടിലേക്ക് കൊണ്ടുവന്നു

മുറുക്കിച്ചുവന്നവൾക്കും
പിള്ളാർക്കും അതിഷ്ടായി
അവരെന്നെ നോക്കി ചിരിച്ചു
നിലാവ് കാണാതെ ഞാനും ചിരിച്ചു.

2020, ഓഗസ്റ്റ് 9, ഞായറാഴ്‌ച

അന്വേഷണം

ചെയ്തതെല്ലാം മറക്കുന്നു
ഒന്നും ചെയ്തില്ലെന്ന് തോന്നുന്നു
പോയ അതേ ഇടത്തേക്ക് തന്നെ
വീണ്ടും നടക്കുന്നു
വാങ്ങിയവ തന്നെ വാങ്ങുന്നു
വിളിച്ചവരെ വീണ്ടും വിളിക്കുന്നു
എന്തു പറ്റി എന്നെല്ലാവരും ചോദിക്കുന്നു

അന്വേഷണങ്ങളെപ്പറ്റി അവരറിയുന്നില്ലല്ലോ
കണ്ടത് മറന്ന് കാണുമ്പോഴാണ്
ചലനങ്ങളുടെ
ശബ്ദങ്ങളുടെ
പൊരുൾ തെളിയുക എന്ന് അവരോടാര് പറയും

എത്ര ചോദിച്ചാലാണ്
എത്ര കണ്ടാലാണ്
എത്ര മുങ്ങാംകുഴിയിട്ടാലാണ്
ആ നൂലിൻ്റെ അറ്റം
ഒന്നു തൊടാൻ
കാണാൻ പറ്റുക
എന്ന് ആരോടാണ് പറയുക.

2020, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഏകാന്തത

ഏതു കുത്തൊഴുക്കിനിടയിലും
തിരിച്ചൊഴുകും
ഏതു കുതിപ്പിലും
നേരത്തെ പിടിച്ചു നിർത്തും
ഗുരുത്വാകർഷബലത്തിൽ
മണ്ണ് തുളച്ചും പോകും

ആൾക്കൂട്ടത്തിനു നടുവിലിരിക്കുന്ന
അയാളുടെ
കണ്ണുകൾ നോക്കൂ

പറയാനുളള വാക്കൊരുക്കുന്ന
മൗനക്കടലിരമ്പം കേൾക്കൂ

ഏകാന്തതയോളം പോരില്ല ഒന്നും.

ആത്മചരിതങ്ങൾ

എന്നെ  അറിയാത്തവരാണ്
എനിക്കു ചുറ്റിലും.

ഞാൻ സഞ്ചാരിയാണെന്നോ
ഹിമാലയത്തിൽ
മഞ്ഞുപാളികൾക്കിടയിൽ
ശ്വാസം മുട്ടിയവനാണെന്നോ
അവർക്കറിയില്ല

നാട്ടിലെ കുന്നുകളെപ്പറ്റി
പഠിച്ചതും
പത്രത്തിലെഴുതിയതും അവർ വായിച്ചിട്ടില്ല

മുപ്പതു വർഷങ്ങൾക്കു മുന്നേ
തെരുവിൽ അലയുകയായിരുന്ന എന്നെ
കരുണാമയനായ ഒരാൾ
കണ്ടെത്തുകയും
കൂടെപ്പാർപ്പിക്കുകയും
മകനെന്ന് പരിചയപ്പെടുത്തി വരുന്നതും
അവർക്കറിയില്ല

ആത്മസത്വം അവരറിയാത്തത് നന്നായി 
എന്ന് തോന്നാറുണ്ട്

അവരറിയുമ്പോൾ
അടുത്തു വരുന്ന രണ്ടു വണ്ടികൾക്കിടയിൽപ്പെട്ടപോലെ ഞാൻ
അരഞ്ഞു പോയേനെ
ഏകാന്തതയിലേക്കോ
തെരുവിലേക്കു തന്നെയോ മടങ്ങേണ്ടി വന്നേനെ.

അവനവൻ സൂക്ഷിക്കേണ്ടതാണ്
ആത്മചരിതങ്ങൾ എന്നും തോന്നാറുണ്ട്

അവയോളം ബലമില്ല മറ്റൊന്നിനും.
അവയോളം ശിഥിലമാക്കുന്നതായുമില്ല
മറ്റൊന്നും.

2020, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ധ്വനി

വാക്കുകൾ കുറഞ്ഞ കവിതയ്ക്ക്
എവിടെപ്പോയാലും
കുറഞ്ഞ ഇടം മതി
ഇരിക്കാൻ പറയാത്തതിനോ
കസേര നീക്കിവയ്ക്കാത്തതിനോ
അതിന് പരാതിയില്ല
എത്തിച്ചേരുമ്പോഴേക്കും അന്നം തീർന്നാലും
ബാക്കിയുള്ളത് മറ്റുള്ളവർക്കായി നീക്കിവച്ചാലും സന്തോഷമേയുള്ളൂ
അൽപം എന്ന സിദ്ധാന്തത്തിലുറച്ച്
വള്ളിച്ചെരുപ്പിലും
പരുത്തിത്തുണിയിലും
നടത്തത്തിലും
മണ്ണിലും അത് സങ്കോചമില്ലാതെ ചിരിച്ചു

വാക്കുകൾ കൂടിയ കവിതകൾക്ക്
എപ്പോഴും ആധിയുണ്ട്
വാക്കുകൾ എവിടെ വയ്ക്കുമെന്നോർത്ത് അവയ്ക്ക്  ആശങ്കപ്പെടുന്നു
പറഞ്ഞതും പറയാനുള്ളതുമായ വാക്കുകൾ സൂക്ഷിക്കണം
ഒന്നു കുറഞ്ഞാലുണ്ടാകുന്ന
വ്യാഖ്യാനങ്ങളിൽ അവയ്ക്ക് ഇരിക്കപ്പൊറുതിയില്ല


തിരികെ

പൂവുകൾ മൊട്ടിലേക്കും
തണ്ടുകൾ വഴി വേരിറങ്ങി
മണ്ണിലേക്കും 

മലകൾ
ഭൂകമ്പങ്ങൾ വഴി
അഗ്നിപർവ്വതങ്ങളിൽ തിളച്ചൊഴുകി
സമതലങ്ങളിലേക്ക്

കിളികൾ
നിഷ്കളങ്കതയിലേക്കും
തുറന്നതോടുകൾ വഴി മുട്ടകൾക്കുള്ളിലേക്കും
അവിടെ നിന്നും
പ്രണയം ഒന്നാക്കിയ ഇടങ്ങൾ വഴി
ശൂന്യതയിലേക്കും

കല്ലുകൾ
വിസ്ഫോടനങ്ങൾക്കു മുമ്പേ
ഉണ്ടായിരുന്ന നക്ഷത്രങ്ങളിലേക്കും
അതുവഴി ഉരുകുന്ന തീയിലേക്കും
പ്രകാശത്തിലേക്കും

നദികൾ
പുറപ്പട്ട ഉറവകളിലേക്കും
ഭൂഗർഭത്തിലേക്കാണ്ടു പോകുന്നതിനും
മുമ്പുള്ള മഹാവർഷങ്ങൾ വഴി
ഘനീഭവിക്കാത്ത
മേഘപാളിയിലേക്കും

മനുഷ്യർ 
കല്ലുരച്ച് തീ കടയുന്ന
കാട്ടിലേക്കും
കാട്ടുചേലയുടുക്കുന്ന നേരും കടന്ന്
ഉരുവം കൊള്ളാനിണചേർന്ന
ദേശം തുളച്ച് മഹാമൗനത്തിലേക്കും

ഭൂമി
ഭൂമി മഹാവിസ്ഫോടനങ്ങൾക്കു മുന്നേ
താപം തിളച്ചൊഴുകിയ സ്ഥലികൾക്കുമപ്പുറത്തെ
ശൂന്യതയിലേക്ക്

ഒറ്റ

മുകളിൽ
പൊതുവായി ചില ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടെന്നല്ലാതെ
ചിലരതിലേക്ക് പതിയെ നടക്കുന്നുണ്ടെന്നല്ലാതെ

മറ്റുചിലരതിലേക്ക് മുങ്ങാംകുഴിയിട്ട്
അടിത്തട്ടിൽ കേട്ടവ
പിന്നീട് പലവട്ടം പറയുന്നുണ്ടെന്നല്ലാതെ

ചിലരതുകേട്ടശേഷം മറ്റൊരു വഴി
കാറ്റു തേടി പോകുന്നുവെന്നല്ലാതെ

ഒറ്റയാണ്
ഒറ്റയ്ക്കാണ് ....

2020, ജൂലൈ 25, ശനിയാഴ്‌ച

പാഠം

ഭഗവദ്ഗീത പഠിച്ചു
ചുറ്റിലും നോക്കി
ആരും പഠിച്ചവരില്ല
ആളായി അഹങ്കരിച്ചു.

മൂന്നു വർഷം ബൈബിൾ പഠനം
പഠന ക്ലാസിൽ അവതരണത്തിന് ശേഷം
ആരാധകർ ചുറ്റിലും  കൂടി
ഞാൻ എന്ന് തോന്നാതെ തോന്നി

ഖുറാനും അങ്ങനെതന്നെ
അറിവില്ലാത്തവർ 
പറയുന്നതെല്ലാം വിശ്വസിച്ചു
ഇല്ലാത്തതും പറഞ്ഞു
ഫലിച്ചു
ഹുങ്കായി

പഠിച്ചു കഴിയുംവരെയേ വേണ്ടൂ
ധ്യാനവും സ്ഥൈര്യവും
മൂവരുടെയും കണ്ണുകൾ ഒളിയമ്പെയ്തു

പിന്നെ നിർത്താതെ പറയലായി
പ്രയോഗമായി
ദക്ഷിണയായി
കാറായി
വീടായി

കൃഷ്ണൻ നബിയെ വിളിച്ചു
നബി ക്രിസ്തുവിനെ
ക്രിസ്തു കൃഷ്ണനെ

ചില തീരുമാനങ്ങളെടുത്തു

വായിക്കുകയോ കാണുകയോ ചെയ്യാത്തവരിലേക്ക്
കൈയ് മെയ് മറന്നുയിരുകാക്കുന്നവരിലേക്ക്
കളങ്കരഹിതരിലേക്ക്
സദ് സാര നദികളെ തിരിച്ചുവിട്ടു

കുടിലിൽ
നീണ്ട ദൂരം താണ്ടുന്നവരിൽ
കടലാഴം മുങ്ങുന്നവരിൽ
അവ നിലയുറപ്പിച്ചു

അവരെ കണ്ടറിഞ്ഞവരിലതുറവയായി
നിറഞ്ഞു
പടർന്നു

വഴി

വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള
ബസ്സ്റ്റോപ്പിലേക്കുള്ള നടത്തമാണ്
ഞാൻ താണ്ടിയിട്ടുള്ള ഏറ്റവും മനോഹരമായ ദൂരം

ആദ്യത്തെ കയറ്റം കഴിഞ്ഞുള്ള നിരപ്പിലാണ്
കണ്ണാന്തളിപ്പൂക്കൾ വിരിഞ്ഞു നിന്നിരുന്നത്
അവയെ നോക്കി നോക്കി
കല്ലിൽത്തട്ടി വീണത്
എത്ര വട്ടമാണ്

പിന്നീടുള്ള ഇറക്കം തുടങ്ങുന്നിടത്താണ്
ദേവിയമ്മയുടെ വീട്
അന്നുവരെയുള്ള കാര്യങ്ങൾ
ആറ്റിക്കുറുക്കി അവർ
എൻ്റെ സമയത്തെ മാനിക്കും
ആദിയിൽ നിന്നുള്ള നേർത്ത പുഞ്ചിരിയിൽ
യാത്രയാക്കും

നേരത്തേയായതിനാൽ
പ്രഭാത സാവാരിക്കാർ മടങ്ങുന്നതേയുണ്ടാവൂ
ഒരു കൈ വീശലിൽ
ഇളം ചിരിയിൽ അവർ കടന്നു പോകും

ദാസേട്ടൻ്റെ തട്ടുകട
പുലർന്ന് നേരെമേറെയായി എന്ന ഭാവത്തിൽ നിൽക്കും

കൽപ്പാലത്തിനടിയിൽ ഒളിഞ്ഞിരുന്ന് 
മഴക്കാലം
കല്ലിൽ താളം കൊട്ടി
ഞാനിവിടെയെന്ന്
കള്ളച്ചിരി ചിരിക്കും

കള്ള്ഷാപ്പ് തുറക്കുന്നതേയുള്ളൂ
പകലന്തിക്കാണവിടെയാഘോഷം
എന്നാലും
തല കാണുമ്പോൾ ഒളിക്കുന്ന 
ഒരു മണം അവിടെയോടിനടക്കും

സ്റ്റോപ്പിലെത്തിയാൽ
കയറേണ്ടാത്ത മൂന്ന് നാല് ബസുകൾ കടന്നു പോകും
അകലേക്കകലെ നിന്നേ 
കേട്ടറിയാം
എൻ്റെ ബസിൻ്റെ ഇരമ്പൽ
ആഞ്ഞു ചവിട്ടുമ്പോൾ
ഉയരുന്ന വിസിൽവിളിശബ്ദം

ഒരേ വഴിയിൽ
എത്ര വർഷങ്ങൾ നടന്നാലും
മടുക്കുകില്ല
ഒരിക്കൽ പ്രണയിച്ച പെണ്ണിൻ്റെ വീട്
ആ വഴിയിലാണെങ്കിൽ!

2020, ജൂലൈ 23, വ്യാഴാഴ്‌ച

സെൽഫി

അടുത്തു നിന്നു നോക്കുമ്പോൾ
അത്രയൊന്നും
സുന്ദരനല്ല ഞാൻ

കണ്ണുകളിൽ ചോന്ന ഞരമ്പുകൾ തെളിഞ്ഞു കാണുന്നു
കവിളിൽ വലിയ ഗർത്തങ്ങൾ
മൂക്കിൻ തുമ്പത്തൊരു മുഴ
പുരികത്തിൽ നര
താടിയിൽ കെട്ടുപിണഞ്ഞ് കുരുങ്ങിയ രോമങ്ങൾ

വാക്കിൽ ഒഴിഞ്ഞു മാറാനുള്ള നുണകൾ
ചിരികൾ ചുണ്ടു കോട്ടിയും
കവിൾ മടക്കിയും ഒപ്പിച്ചെടുത്തത്
കവിതകൾ
കണ്ണടച്ച് മുങ്ങാംകുഴിയിട്ട്
പഴയ
ഓർമ്മപ്പുഴയിൽ നിന്നും
വീണ്ടെടുക്കുന്നവ

അതിനാൽ പണ്ട് നിന്നെ നോക്കി ചിരിച്ചപ്പോൾ
നീയെടുത്ത
അതേ ഫോട്ടോയാണിന്നും
എൻ്റെ പ്രൊഫൈൽ.

2020, ജൂലൈ 19, ഞായറാഴ്‌ച

ഉറുമ്പുകടി

കണ്ണും
കാതും
തുറന്നു വയ്ക്കാൻ പറഞ്ഞു
വച്ചു

തേൻതുള്ളി തുമ്പികളെ 
വെളിച്ചം ചെടികളെ
ഒഴുക്ക് ജലത്തെ
കവിത വാക്കുകളെ
മഴ മണ്ണിനെ
നിലാവ് രാത്രിയെ
പ്രണയം ഇണകളെ
മൗനം പാട്ടിനെ
കാത്തിരിക്കുകയോ
കണ്ടെത്തുകയോ ചെയ്യുന്നു


മധുരം മാമ്പഴത്തിൽ ചേക്കേറി
കിളിയെ ത്രസിപ്പിക്കുന്നു

വർണ്ണങ്ങൾ പൂക്കളിൽ
പൂമ്പാറ്റകളിൽ നിറഞ്ഞ്  കണ്ണിലേക്കൊഴുകുന്നു


വേദന ഉറുമ്പിനെ വിളിച്ച്
എന്നെ തുളയ്ക്കുന്നു
പൊടുന്നനെ ഇരുട്ട് പകലിനെ തള്ളി നീക്കി ഉടലിലേക്കിരച്ചു കയറുന്നു

ഒച്ചകൾ

വിത്തുപാകി 
നനച്ചു വളർത്തി 
പൂ വിരിയും വരെ
അങ്ങിങ്ങായി അയാളുണ്ടാവും.

കഥ പറഞ്ഞ്
കവിത പാടി
ഭൂമിയോട് ഇഷ്ടം തോന്നിത്തുടങ്ങും വരെ
അരികത്തിരിക്കും

പിന്നെ കാണില്ല

കല്ലു കെട്ടി പുല്ലുമേഞ്ഞ തണുപ്പിൽ
രാത്രി വൈകും വരെ
നിലാവിനോട് വർത്തമാനം പറയുന്നത്,
പുഴക്കരയിൽ
മുളന്തണ്ടുകളിൽ പിടിച്ച്
ഒഴുക്കുപറയുന്നത് കേട്ടിരിക്കുന്നത്
കണ്ടിട്ടുണ്ട്


എവിടെപ്പോയി എവിടെപ്പോയി വിളി
നേരത്തോടു നേരം വരെ.
പിന്നെയടങ്ങും

അയാളെ കാണാതാകുന്നതോടെ
പുഴകൾ കരയെ നോക്കുന്നത് നിർത്തി
ശരവേഗത്തിലൊഴുകാൻ തുടങ്ങും

നിലാവ് മേഘകമ്പളം നീർത്തി
പുതച്ചുറങ്ങും

അപ്പോൾ
ഇരുട്ടിൽ നിന്നും
ഇലയനക്കങ്ങൾ കേൾക്കാം
വിത്തുകൾ അയാളെത്തേടി പതുങ്ങിപ്പോകുന്നതിൻ്റെ ഒച്ചകൾ!





2020, ജൂലൈ 16, വ്യാഴാഴ്‌ച

കവിത

എഴുതുമ്പോൾ
മരക്കൊമ്പിലിരുന്ന് കൂകുന്ന 
കുയിലിൻ്റെ മനസ്സാണ് കവിത

ജനൽ കടന്നെത്തുന്ന നിലാവോ
ഇളം വെയിലോ ആണത്

കീറുമ്പോൾ പിളരുന്ന വിറകിൻ്റെ ഒച്ചയാണ്
വയക്കുമ്പോൾ യന്ത്രമൂർച്ഛയിൽ ഛേദിക്കപ്പെടുന്ന ചെടിയുടെ
നിശബ്ദതയാണ്
അത്

എത്തി എത്തി എന്ന്
കരുതിയപ്പോഴൊക്കെ
അത്
അകലെ അകലെ നിന്ന് കേൾക്കുന്നു

എത്തിച്ചേരാനാവാത്ത ഇടമെന്ന സന്ദേഹം പകർത്തുന്നു 


ഭൂമിയിലേക്ക് പഠനയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കവികൾ
അവർ വീട്ടിലെത്തി കണ്ട കാഴ്ചകൾ അമ്മയോട് വിവരിക്കുന്നതാണ് കവിതകൾ
എന്നു തോന്നുന്നു

കവിതയിൽ
വസിക്കാൻ ഉടയതമ്പുരാൻ
പതിച്ചു തരില്ല ഭൂമി
മഴനൂൽ വടിയെടുത്ത് ചൂണ്ടി
പൂ വിരിയുന്നത് നദിയൊഴുകുന്നത്
കാട്ടിത്തരും 
അത്രയേയുളളൂ.
അത്രയേയുള്ളൂ.

2020, ജൂലൈ 9, വ്യാഴാഴ്‌ച

ചിത്രം

കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോൾ
ബാനറിലെ
ചിത്ര പ്രദർശനം വന്നു വിളിച്ചു.
പോയി.
കുറേ ചിത്രങ്ങൾ നടന്നുകണ്ടു.
ചിത്രകാരനെ പരിചയപ്പെട്ടു.
ഒരു ചിത്രവും ഒരാൾമാത്രം വരയ്ക്കുന്നതല്ല എന്നു തോന്നി.
ചിത്രത്തിലെ മരങ്ങളുടെ വേരുകൾ
1823 ൽ വയൽക്കരെയുണ്ടായിരുന്ന
വീട്ടിലെത്തി നിൽക്കുന്നു
വീട്ടുകാരൻ്റെ മുഖം
1846ലുണ്ടായ പട്ടിണിയിൽ തൊടുന്നു
കണ്ണുകൾ 1947ലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയിലെ സ്വാതന്ത്രപ്രതീക്ഷയിൽ കൊളുത്തി നിൽക്കുന്നു
തീക്ഷ്ണവും പോരാട്ടങ്ങളുടേതുമായ എഴുപതുകൾ
താണ്ടി നിരാശയുടെ തൊണ്ണൂറുകൾ തേച്ച ചിത്രങ്ങൾ
രണ്ടായിരത്തിലെ കൊറോണക്കാലുകളെ ഓർമ്മിപ്പിക്കുന്നു
പലയാളുകൾ
പലകാലങ്ങൾ
ഒരാളിലൂടെ വരച്ചചിത്രങ്ങൾ.
ചിത്രകാരൻ പറഞ്ഞു
പണ്ട് വരച്ചതാണ്
അന്ന് വിറ്റിരുന്നില്ല
സാർ വാങ്ങണം
ഉള്ളതെന്തായാലും തന്നാൽ മതി

കൈയിലുള്ളതു നൽകി വാങ്ങി

നടന്ന് വീട്ടിലെത്തി

ചിത്രകാരനല്ലാത്ത എന്നിൽ
കണ്ണീർ ചേർത്ത് വരച്ച
എണ്ണകൂട്ടി മായ്ചാലും മായാതെ
മറ്റൊരു ചിത്രം  ബാക്കിയാവുന്നു





2020, ജൂലൈ 6, തിങ്കളാഴ്‌ച

ഡയറി

ഇതേ ദിശയിലാണ്
സഞ്ചാരമെങ്കിൽ
സംഭവിക്കാനിടയുള്ള കാര്യങ്ങൾ
എഴുതി വച്ചു

മരച്ചീനിയും ചേമ്പും
പ്രതാപം വീണ്ടെടുക്കും
മതം, ജാതി പത്തി മടക്കും
അവനവനിലെ വെളിച്ചം മറ നീക്കി പുറത്തു വരും
സ്ഥലജലങ്ങളിൽ
സമയ പ്രയോഗങ്ങളിൽ
ജീവൻ തുടിക്കും

ചരിത്ര പുസ്തകത്തിൽ
"അക്കാലത്ത് 
അഹന്ത മൂത്ത 
കൊതി കയറിയ......"
എന്ന് തുടങ്ങുന്ന വാചകം ഇടം പിടിക്കും

2020, ജൂലൈ 5, ഞായറാഴ്‌ച

മുഴുക്കവിതകൾ

മുഴുനേരം
കവിതയാവുക എളുപ്പമല്ല
വേരുകൾ
അത്രയ്ക്കും ആഴത്തിലാവണം
മൗനത്തിൻ്റെ വലിയ കടൽ സമ്പാദ്യമായി വേണം
ഏതൊച്ചയേയും അതിലേക്ക്
മാറ്റാനുള്ള പാകമായ മൂർച്ഛയുള്ള
ഇച്ഛ വേണം

കഴിഞ്ഞ മാസാന്ത്യത്തിൽ
മുഴുക്കവിതകളെ തേടിപ്പോയി
അലഞ്ഞു തിരിഞ്ഞ് ദിവസങ്ങൾക്കു ശേഷം മടങ്ങിയെത്തി കരുതിയിരുന്ന നോട്ട് ബുക്ക്
മകൾക്ക് കൊടുത്തു
അവളത് ഉറക്കെ വായിക്കുന്നു
നിലാവ്
വെയിൽ
ജലം
നിറം
ഗന്ധം
ഗാന്ധിജി........

2020, ജൂലൈ 4, ശനിയാഴ്‌ച

പേരിടൽ

വളരെ കുറച്ചു മാത്രം എഴുതി

എഴുതിയതു തന്നെ
വെട്ടിച്ചുരുക്കി
വാക്കുകളെ ഒഴിവാക്കി
അക്ഷരങ്ങൾ കുറഞ്ഞവ മാത്രം കണ്ടെത്തി
നിലനിറുത്തി

ഇപ്പോൾ അവയേയും ഒഴിവാക്കി
വാചകമോ വാക്കോ ഇല്ലാത്ത ഒന്നെഴുതാനുള്ള ശ്രമത്തിലാണ്

നീയതു കാണുമ്പോഴുള്ള
ശ്വാസത്തിനും
അമ്പരപ്പിനും
പിന്നിടുള്ള ഇളം ചിരിക്കും
എനിക്ക് കവിത കവിത എന്ന പേരിടണം

തന്ത്രം

മാറി മാറി നിൽക്കുന്നു
അടുക്കളയിൽ കയറാതെ
വളപ്പിൽ കിളക്കാതെ
നടക്കാനിറങ്ങാതെ
അരിയും മുളകും വാങ്ങാതെ
കാടുപിടിച്ച മുറ്റം കണ്ടിട്ടും കാണാതെ
തിരക്കുണ്ടെന്നും
വയ്യെന്നും
പറഞ്ഞ് പറഞ്ഞ്
ഒഴിഞ്ഞൊഴിഞ്ഞ്

മൗനം കൃത്യമായി അളന്ന് പ്രയോഗിച്ച്
വാക്കുകൾ ഉച്ചത്തിൽ പറഞ്ഞ്
ആളുകളെ അടുപ്പിക്കാതെ
അടുപ്പിക്കാതെ

ചൂടു ചായയും
പഴംപൊരിയും
മീൻ വറുത്തതും
അകത്താക്കി അകത്താക്കി

അധ്വാനത്തിൻ്റെ
ആഴക്കിണറിലെ
മധുരം 
തട്ടിയെടുത്ത്
മോന്തിക്കുടിച്ച്

നോക്കൂ 
ചിലർ വണ്ടി കയറിപ്പോകുന്നു
വണ്ടി കയറിപ്പോകുന്നു

2020, ജൂൺ 28, ഞായറാഴ്‌ച

ഒരു മിനുട്ട്

ഒരു മിനുട്ടിനുള്ളിൽ എന്തൊക്കെ ചെയ്യാം
9 മണിയുടെ ബസിന് പോകുവാനുള്ള തത്രപ്പാടിൽ
8.55 മുതൽ 8.56 വരെ
breakfast കഴിക്കാം
8.56 മുതൽ 8.57 വരെ
വീട്ടിലെഎല്ലാ വാതിലുകളും ജനാലകളും അടക്കാം
ഗ്യാസ്, മോട്ടോർ, ഇസ്തിരിപ്പെട്ടി ഇവ ഓഫാക്കാം
8.57 മുതൽ 8.58 വരെ
കൂമ്പാരങ്ങളിൽ നിന്ന് അന്നത്തേക്കു മാത്രമുള്ള ഫയലുകൾ, കുറിപ്പടികൾ
തിരഞ്ഞ് കണ്ടത്താം
ഉച്ചഭക്ഷണം പാത്രങ്ങളിൽ നിറയ്ക്കാം
8.58 മുതൽ 8.59 വരെ
വൈകീട്ട് വരുമ്പോൾ വാങ്ങേണ്ട 
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ
കുറിച്ചെടുക്കാം
തുണിസഞ്ചി, എണ്ണക്കുപ്പി എടുത്തു വയ്ക്കാം
8.59 നിറങ്ങി ഒൻപതാകുമ്പോഴേക്കും
അഞ്ഞൂറ് മീറ്റർ താണ്ടി
അച്ചുതൻ സ്മാരക വെയിറ്റിംഗ് ഷെഡിലെത്താം

ആഗ്രഹം

എഴുത്തുകാരൻ
മീൻ കച്ചവടക്കാരനെപ്പോലെ
കൃഷിക്കാരനെപ്പോലെ
ബസ് ഡ്രൈവറെ പ്പോലെയാകണമെന്ന് ആഗ്രഹിക്കാറുണ്ട്

വിയർത്ത്
ഏതു വഴിയിലും  പൊട്ടിയ ടയർ മാറ്റാൻ തയ്യാറായി
ആളെക്കൂട്ടാൻ
ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
സങ്കോചത്തിൻ്റെ മുനയൊടിക്കുന്ന ഒരാൾ

പച്ച ജീവിതം കണ്ടറിഞ്ഞെഴുതുന്നത്
പൂഴി വാരൽ പോലെ
പറമ്പ് കിളക്കുന്നതു പോലെ
തോണി തുഴയുന്നതു പോലെ
ഖനികളിൽ ഉരുകുന്നതു പോലെയുള്ള
ഒന്നു തന്നെയെന്ന് അറിയുന്നൊരാൾ

എല്ലാ എഴുത്തും
പേരു വയ്ക്കാതെയാവുന്ന ഒരു നാൾ

പാലം പണിക്കിടെ
കല്ല് ചുമക്കുന്ന ആൾ
ഭാരത്തെക്കുറിച്ചും
അതിൻ്റെ ശ്വാസത്തെക്കുറിച്ചും
പറയുന്നത് കവിതയാകുന്ന ഒരു നാൾ
കടന്നു വരണമെന്നും
ആഗ്രഹിക്കുന്നു

2020, ജൂൺ 25, വ്യാഴാഴ്‌ച

ആറ് കവിതകൾ

1
മരിക്കുന്നതിൻ മുൻപ്
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
അറിയാതെ മയങ്ങിപ്പോയി
ഉണർന്നപ്പോൾ അടഞ്ഞ കെണി മാത്രം തേങ്ങാപ്പൂളില്ല
2
നേരത്തേയുണരണം
അതിനായി
ഏതിരുട്ടിലും കൈയെത്തുന്ന
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
ബെല്ലടിച്ച നേരം ഉറക്കത്തിൽ കൈ നീട്ടി അത് കെടുത്തി തുടർന്നു സ്വപ്നം
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു
6
ചിലരുടെ ഭ്രാന്ത്
യുക്തിഭദ്രമാണ്
ഒന്നും പുറത്തു കളയാനില്ലാത്തത്രയും
ശുദ്ധമായിരിക്കും അത്
നേരം വെളുക്കുമ്പൊഴേക്കും
കിളിക്കുഞ്ഞിൻ്റെ
കേട്ടു കൊതിച്ച ആ ഗാനം നിലച്ചിട്ടുണ്ടാകും എന്നു മാത്രം!

എഴുത്ത്

എഴുതിയതെല്ലാം
ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
അതിനു ശേഷം എടുത്തു വായിച്ചു
ശരിയായില്ല ശരിയായില്ല എന്നതെല്ലാം വലിച്ചെറിഞ്ഞു
കൊള്ളാം കൊള്ളാം മാത്രം എടുത്തു വച്ചു
അവയും ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
വീണ്ടും വായിച്ചുനോക്കി
ഒരു ദീർഘശ്വാസം
കണ്ണിൽ നനവ്
ഇളം ചിരി
സമരാവേശം
ഇവ ബാക്കി വയ്ക്കുന്നത്
എടുത്തു വച്ചു
അയക്കാൻ തോന്നിയില്ല
അവനവനെ വിൽക്കുന്നതായി തോന്നുകയാൽ.

2020, ജൂൺ 24, ബുധനാഴ്‌ച

സർട്ടിഫിക്കറ്റുകൾ

പുറത്തു പോയ നേരം
എവിടെയോ മറന്നു വച്ചു സർട്ടിഫിക്കറ്റുകൾ
പത്തു വർഷത്തെ കുട്ടിക്കാലത്തിൻ്റേത്
രണ്ടു വർഷത്തെ ചോരത്തിളപ്പിൻ്റേത്
മൂന്നു വർഷത്തെ ആശയ സംഘർഷത്തിൻ്റേത്
വീണ്ടും രണ്ടു വർഷത്തെ പ്രയോഗസത്യത്തിൻ്റേത്
പിന്നെ അന്വേഷണത്തിൻ്റേതും
അലച്ചിലുകളുടേതും

തിരഞ്ഞു നടക്കുമ്പോൾ
ഞാനേ ഇല്ലാതാകുന്നതിൻ്റെ തിരകൾ കണ്ണോളമെത്തി മടങ്ങുന്നു

പുഴകൾ എന്നിൽ നിന്നിറങ്ങിപ്പോകുന്നു
തളിർത്ത ചെടികൾക്ക്
അവയുടെ വേരുകൾക്ക് എൻ്റെ തൊണ്ടയോടൊപ്പം നിർജലീകരണം സംഭവിക്കുന്നു

വാക്കുകൾക്ക് ഭാഷ തെറ്റുന്നു
താളമില്ലാത്ത നേരങ്ങൾ
അയുക്തിയുടെ ഉണക്കിലകൾ കൂട്ടി
അസ്ഥിത്വത്തിന് തീയിടുന്നു.

ഒരോട്ടോറിക്ഷക്കാരൻ
റോഡുവക്കിൽ
വണ്ടിയൊതുക്കി കവറുമായി വരുമ്പോഴേക്കും
ഞാൻ കത്തിത്തീരാറാകുന്നു

ഒന്നും സംഭവിച്ചിട്ടില്ല എന്ന അയാളുടെ വാക്കുകളിൽ വലിയ മഴ പെയ്യുന്നു
അതിൽ കരിഞ്ഞു പോയ അവയവങ്ങളിൽ പച്ച നിറയുന്നു.

2020, ജൂൺ 23, ചൊവ്വാഴ്ച

ഇരുട്ടിലാകുമ്പോൾ

സൗകര്യപൂർവം മറക്കുന്ന കുറേ കാര്യങ്ങളുണ്ട്
സ്ഥിരം ജോലിയാകുമ്പോൾ ശമ്പളം കിട്ടുന്നു എന്ന കാര്യം
ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ വിശപ്പ് എന്ന കാര്യം
മക്കളുടെ കൂടെയാകുമ്പോൾ ഒറ്റയ്ക്കാണെന്ന കാര്യം
കരയിലിരിക്കുമ്പോൾ കടലുണ്ടെന്ന കാര്യം
ചിരിക്കുമ്പോൾ കണ്ണീരുണ്ടെന്ന കാര്യം
പൂക്കളുടെ നടുവിലിരിക്കുമ്പോൾ
മണമില്ലാത്ത ജീവിതം എന്ന കാര്യം

എന്നാൽ
ഇരുട്ടിലാകുമ്പോൾ
നാം വെളിച്ചത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു

2020, ജൂൺ 17, ബുധനാഴ്‌ച

ഉത്തരവ്

ഭൂമിയിൽ 
എല്ലാ മനുഷ്യർക്കും ഇന്നു മുതൽ
മൂന്ന് ദിവസം കൂടി മാത്രം ആയുസ്സ് --
ദൈവം ഉത്തരവിറക്കി

ഹെഡ്മാസ്റ്റർ പ്യൂൺ പപ്പേട്ടൻ കൈവശം
ക്ലാസുകളിൽ വായിക്കാനായി
ഉത്തരവ് കൊടുത്തയച്ചു

ആദ്യം ഒന്നാം ക്ലാസിൽ കൊടുത്തു
കുട്ടികൾ ഒന്നു ശ്രദ്ധിച്ചതിനു ശേഷം 
പ്രത്യേകിച്ചൊന്നും മനസ്സിലാവാത്തതിനാൽ
കളികളിലേക്കു തന്നെ മടങ്ങി

നോട്ടീസ് രണ്ടും മൂന്നും നാലും കഴിഞ്ഞ്
അഞ്ചിലെത്തി
സാകൂതം ശ്രവിച്ചതിനു ശേഷം 
അവധി എന്ന വാക്കതിലില്ലാത്തതിനാൽ
കുട്ടികൾ നേരത്തേ തുടങ്ങിയ
സംസാരത്തിൽത്തന്നെ മുഴുകി

ആറ്, ഏഴ്, എട്ട്, ഒമ്പത് കഴിഞ്ഞതിനു ശേഷം
നോട്ടീസ് പത്തിലെത്തി
നാലാംനാൾ തുടങ്ങുന്ന പരീക്ഷയുടെ ഭയത്തിൽ വിറച്ചിരിക്കുകയായിരുന്നു അവർ
ടീച്ചർ വായിച്ചതും ഒച്ചയില്ലാതെ അവർ പൊട്ടിപ്പൊട്ടിച്ചിരിച്ചു
പിന്നെ പുസ്തകം വലിച്ചെറിഞ്ഞു

പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞ്
കോളേജ് പടികൾ കയറി
അത് ഡിഗ്രി അവസാനസെമസ്റ്റർ ക്ലാസിലെത്തി
ഇനിയെന്ത്? ഇനിയെന്ത്?
എന്ന തീരാത്ത ചിന്തയ്ക്കവസാനമായി
ആഹ്ലാദം അവർ മറച്ചുവച്ചില്ല
ചെറിയ പ്രകടനമായി വന്ന് പ്രിൻസിപ്പാളിൻ്റെ മുറിക്കു മുന്നിൽ മൂർദ്ദാബാദ് വിളിച്ചു

പടി കയറി പടികയറി
നോട്ടീസ് ഗവേഷണ വിദ്യാർത്ഥികളുടെ സെമിനാർ നടക്കുന്നഹാളിലെത്തി
വാർത്ത കേട്ട് പ്രാസംഗികൻ
സംസാരം നിർത്തി
സദസ്സ് നിമിഷ നേരം കൊണ്ട്
കാലിയായി

നോട്ടീസ് പിന്നെ എത്തിച്ചേർന്നത്
തുടർവിദ്യാകേന്ദ്രത്തിലെ
സാക്ഷരതാ ക്ലാസിലാണ്
അക്ഷരം പഠിക്കുന്ന
രാഘവേട്ടനും മാധവിയേട്ടത്തിയും വാർത്ത കേട്ട് കരഞ്ഞെങ്കിലും
അനായേ സേനയുള്ള  മരണമോർത്ത് പിന്നെ ചിരിച്ചു

പൊതുയോഗം നടന്നിരുന്ന മൈതാനങ്ങൾ
പൊടുന്നനെ വിജനമായി

പാമ്പുകളും സിംഹങ്ങളും കുറുനരിയും
കാടുകളിൽ നിന്നിറങ്ങി വീട്ടുപറമ്പുകളിലും
തൊടിയിലും നിശ്ശബ്ദരായി നിന്നു

പോകുന്നിടത്തെല്ലാം
നിശ്ചലതയും
മൗനവും കരച്ചിലും അറിഞ്ഞ
കിളികളും ശലഭങ്ങളും നിശ്ശബ്ദരായി
അവർ മനുഷ്യരുടെ അടുത്തേക്ക് ചെന്നു
അവരുടെ കൈകളിലും ചുമലുകളിലും ഇരുന്നു

2020, ജൂൺ 15, തിങ്കളാഴ്‌ച

രണ്ടു പേർ

തിരുവനന്തപുരത്തുകാരന് കണ്ണൂരുകാരൻ ഒരു പുതിയ മനുഷ്യനായിരുന്നു
തിരിച്ചും

ഇരുവർക്കും അപരൻ്റെ
പേര്
ഗ്രാമം
കുടുംബ പശ്ചാത്തലം
വിദ്യാഭ്യാസം
വളർന്നു വന്ന ചുറ്റുപാടുകൾ
ഇവയൊന്നുമറിയില്ല

കഴിഞ്ഞ ഒരു മണിക്കൂർ നേരത്തെ പരിചയം മാത്രം

ഒരാൾ മറ്റേയാളോട് മഴയുടെ താളത്തെക്കുറിച്ച് സംസാരിച്ചു
മറ്റേയാൾ തിരിച്ച്
താളത്തിൻ്റെ മഴയെക്കുറിച്ച് സംസാരിച്ചു
അതിനു ശേഷം
ഒരാൾ രോഗം വരുത്തിയ മൗനത്തെക്കുറിച്ച് സംസാരിച്ചു
രണ്ടാമൻ
മൗനം വരുത്തിയ രോഗത്തെക്കുറിച്ച് സംസാരിച്ചു
ഇപ്പോഴവർ
ഉച്ചയൂണിൻ്റെ രുചിയെക്കുറിച്ച് പറയുന്നു

ഒരു മണിക്കൂർ കൂടി അങ്ങനെ സംസാരം തുടരുന്നു

6.45 ന് മാവേലി പുറപ്പെടുമ്പോൾ
ടിക്കറ്റെടുത്ത കണ്ണൂര്കാരനൊപ്പം
ടിക്കറ്റെടുക്കാതെ തിരുവനന്തപുരത്തുകാരനും വണ്ടികയറുന്നു
വണ്ടി പോയതിനു ശേഷം
കണ്ണൂര് കാരനേയും കൂട്ടി
തിരുവനന്തപുരത്തുകാരൻ വീട്ടിലേക്കു മടങ്ങുന്നു

2020, ജൂൺ 14, ഞായറാഴ്‌ച

വീട്ടിനുള്ളിൽ ചിലയിടങ്ങൾ

അവിടെയിരുന്നാൽ
അതുവരെയുള്ള ശബ്ദങ്ങൾ
അതിൻ്റെ പ്രതിധ്വനികൾ
രാത്രിയിൽ പകൽശബ്ദങ്ങളെന്ന പോലെ
അടങ്ങും

എല്ലാ ചെയ്തികളുടെയും
തങ്ങി നിന്ന ശ്വാസം
ആദ്യനിശ്വസത്തിൽ
ഇല്ലാതാകും

ഇരമ്പി വരുന്ന ഭയങ്ങൾ
മതിലിനപ്പുറം
പൊടുന്നനെ നിന്ന്
തിരിച്ചു പോകും

നിശ്ശബ്ദതയുടെ തണുത്ത കൈവന്ന് നെറ്റിയിൽ കൊടും

എല്ലാ വിക്ഷുബ്ധതകളും
അകന്നകന്ന്
ഇല്ലാതായിത്തീരുന്നതിൻ്റെ സുഖം
അറിഞ്ഞ്
ഏറെ നേരം
അവിടെയങ്ങനെയിരിക്കും

2020, ജൂൺ 13, ശനിയാഴ്‌ച

വരികൾ

സ്വയം മറന്നെഴുതും.
പിന്നെ എഴുതിയതിനെയും നോക്കി
കുറേക്കാലമിരിക്കും
അതിൻ്റെ വള്ളികൾ പുള്ളികൾ
വാക്കുകൾ
പൊരുളില്ലായ്മകൾ നോക്കി നോക്കി
ശരിയല്ല
ശരിയില്ല
എന്ന് തീരുമാനിച്ച് ഡീലിറ്റ് ചെയ്യും
അപ്പോഴാണ് ശരിയായിരുന്നു
ശരിയായിരുന്നു
എന്ന പുസ്തകം വായിക്കാൻ കിട്ടുക
തിരിച്ചെടുക്കാൻ പറ്റാത്തവരികൾ
അപ്പോഴാകാശത്തു നിന്നും 
നമ്മെ നോക്കി 
കൊഞ്ഞനം കുത്തും



അദൃശ്യം

എഴുതാനിരുന്ന ഒരു കവിത പിടി തരാതെ ചുറ്റിലും നടക്കുന്നു
തൊഴുത്തിന് പിറകിൽ ഞാനതിൻ്റെ വാൽ കണ്ടതാണ്
ഒച്ചുണ്ടാക്കാതെ
അനക്കമില്ലാതെ പതുങ്ങി ചെന്നതാണ്
കിട്ടിയില്ല
ചെവിയുടെ ഒരറ്റം
കിടപ്പുമുറിയിലെ കട്ടിലിനപ്പുറം
ചെന്നു നോക്കിയപ്പോഴേക്കും
രക്ഷപ്പെട്ടിരുന്നു
മുറ്റമടിക്കുമ്പോൾ അവൻ പൊഴിച്ച രോമങ്ങൾ
മാഞ്ചുവട്ടിൽ അവൻ കടിച്ചിട്ട മാമ്പഴം
പൂന്തോപ്പിൽ അവൻ വിരിയിച്ച പൂവ്

രാത്രിയിൽ
അവൻ വന്നതായും
എന്നെ കെട്ടിപ്പിടിച്ചതായും സ്വപ്നം കണ്ടു
ഉണർന്ന ഞാൻ അതു കാണിക്കാതെ
പേനയും കടലാസും എടുക്കാൻ പോകേണ്ട താമസം
ഇടിവെട്ടി 
ലോകം മുഴുവനും ഉണർന്നു

വാക്കിനും വരകൾക്കും
വഴങ്ങാതെ
കുറ്റിക്കാടിൻ്റെ മണവും പേറി
അഖിലാണ്ഡം
പടർന്നു കിടക്കുന്നു അവൻ



ചില വീട്ടുകാര്യങ്ങൾ

1
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
2
നേരത്തേയുണരണം
അതിനായി
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു

ലയം

ഞാൻ നിന്നെ പിന്തുടരുന്നു
നീയെറിഞ്ഞു പോയ പൂക്കൾ
അതിൻ്റെ വാടിയ മണം
നീ നോട്ടമെറിഞ്ഞ വെള്ളാരങ്കല്ലുകൾ
ശ്വസിച്ച വായു
ഇവയിൽ ഞാൻ ജീവിക്കുന്നു
ഒട്ടും പഴകാതെ
തളരാതെ

2020, ജൂൺ 9, ചൊവ്വാഴ്ച

നടപ്പു കാലം

ലജ്ജ കൊണ്ട്
പണ്ട് കുളിമുറിയിൽ
ഒറ്റയ്ക്ക് പാടിയിരുന്ന പാട്ടുകളാണ്
ഇപ്പോൾ ആളുകൾ
ഓൺ ലൈൻ ഹൈവേയുടെ നടുവിലിരുന്ന്
പാടുന്നത്

പണ്ട് ആളെക്കാണിക്കാൻ മടിച്ച്
ചവറ്റുകൊട്ടയിലെറിഞ്ഞ എഴുത്തുകളാണ്
ഇപ്പോൾ
ബഹുവർണ്ണ പടത്തിൽ
കവിതയെന്നു പറഞ്ഞ് നിറയുന്നത്

സ്നേഹം കൊണ്ടു നിന്നോട്  നിശ്ശബ്ദമായി പറഞ്ഞ വാക്കുകളെയാണ്
ഒച്ച കൂട്ടി വച്ച് എന്നെക്കുറിച്ച് എന്നെക്കുറിച്ച്
എന്ന അടിക്കുറിപ്പിൽ പോസ്റ്റ് ചെയ്യുന്നത്

പെതുവായതൊന്നും ശരിയല്ലെന്നു ശഠിച്ചവരാണ്
റേഷൻകടയിലേക്കും
നാട്ടു വിദ്യാലയത്തിലേക്കും
ധർമ്മാശുപത്രിയിലേക്കും പായുന്നത്

എല്ലാമായി എല്ലാമായി
എന്നുറപ്പിച്ചവരാണ്
അത്താഴത്തിനരികിട്ടാനായി
പുന്നെല്ല് വിതയ്ക്കുന്നത്

എൻ്റേത് എൻ്റേത്
എന്ന പുസ്തകം മാത്രം വായിച്ചവരാണ്
ക്യൂ നിന്ന് നമ്മുടേത് നമ്മുടേത്
എന്ന പുസ്തകം വാങ്ങിക്കുന്നത്

പറഞ്ഞാൽ കേൾക്കാത്ത കുട്ടി

പറഞ്ഞാൽ കേൾക്കാത്ത 
ഒരു കുട്ടിയുണ്ടായിരുന്നു ക്ലാസിൽ.
ക്ലാസിൽ നിന്ന്  പുറത്താക്കിയപ്പോൾ
അവൻ വരാന്തയിലെ പൂക്കളോട് സംസാരിച്ചു
തിരിച്ച് കയറ്റിയപ്പോൾ
പൂക്കളെക്കുറിച്ചെഴുതി
കണക്ക് ക്ലാസിൽ കവിതയെഴുതിയതിന്
വീണ്ടും പുറത്താക്കിയപ്പോൾ
അവൻ ഗുണനപ്പട്ടിക കൊരുത്തു
തിരിച്ചു കയറ്റിയപ്പോൾ
വീട്ടുകണക്കുകൾ ചെയ്തു.
പിടിക്കപ്പെട്ട് ഓഫീസ് മുറിയിൽ ഹാജരാക്കി.
പുറത്താക്കാതിരിക്കാനുള്ള
കാരണം ബോധിപ്പിക്കാൻ  പറഞ്ഞപ്പം
അവൻ പറഞ്ഞു

"പഠിച്ചതു തെളിയിക്കാം 
ചോദ്യങ്ങൾ ചോദിക്കീൻ "

നൂറ് ചോദ്യങ്ങൾ
നൂറായിരം ഉത്തരങ്ങൾ

അന്നു മുതലാണ്
ഹെഡ്മാസ്റ്ററുടെ കണ്ണുവെട്ടിച്ച്
വിദ്യാലയങ്ങൾ
പുറത്തേക്കോടിത്തുടങ്ങിയത്


നോക്കൂ
ഒരു വിദ്യാലയം 
പുഴവക്കിലിരുന്ന്
മീൻ പിടിക്കുന്നു


ഒന്ന് പാടത്ത് വിത്തെറിയുന്നു

ഒന്ന് വെള്ളക്കെട്ട് മറികടക്കാൻ
അശരണർക്ക്
സ്വയം
കുനിഞ്ഞു കൊടുക്കുന്നു


നോക്കൂ..... നോക്കൂ.....

2020, ജൂൺ 7, ഞായറാഴ്‌ച

വയസ്സ്

ചെറുപ്പക്കാരെന്നു കരുതിയവർക്കൊക്കെ വയസ്സായി
അവരുടെ തല നരച്ചിരിക്കുന്നു
കണ്ണുകളുടെ ചലനം അവധാനതയോടെയായിരിക്കുന്നു
മറുപടികൾ ആലോചിച്ചുറപ്പിച്ചതിനു ശേഷം മാത്രം

എന്നാലെപ്പോഴും അവരങ്ങനെയല്ല

നട്ടുവളർത്തിയ മാവിൽ മാമ്പഴം കാണുമ്പോൾ
അതിൽ പാഞ്ഞുകയറുന്നു
ഒഴിഞ്ഞ മൈതാനവും അതിൻ്റെ നടുവിലൊരു പന്തും കാണുമ്പോൾ 
കാലിൽ കൊടുങ്കാറ്റിരമ്പുന്നു
വിരുന്നിന് ചെന്ന വീട്ടിൽ
പശുവിനെയും കിടാവിനേയും കാണുമ്പോൾ
പുൽക്കെട്ടിൽ നിന്നൊരു കറ്റയെടുക്കുന്നു

നോക്കൂ 
കണ്ണടച്ചുള്ള ആ ഒറ്റനിൽപ്പിൽ
പഴയ രക്തം മുഴുവൻ
അയാളിലേക്കിരമ്പിയെത്തുന്നു

2020, ജൂൺ 6, ശനിയാഴ്‌ച

വീണ്ടെടുപ്പ്

നിലച്ചുപോയത് അതേപടി വീണ്ടെടുക്കുക എളുപ്പമല്ല

അ മുതൽ തുടങ്ങണം

വഴികൾ സഞ്ചരിച്ചതെങ്കിലും
പണ്ട് കണ്ടവയാവില്ല പൂക്കൾ

കാൽ കഴുകിയിരുന്ന തോട്ടിൽ
മറ്റൊരു മഴയിൽ പെയ്ത
ജലം

പാടത്തിൻ്റെ ചെളിമണം
മറ്റൊരു വായുവിൽ

അതും
വളർന്ന് രൂപം മാറിയ നാസാരന്ധ്രത്തിലൂടെ
അടിമുടി മറിഞ്ഞ ആദർശം വഹിക്കുന ആളിലൂടെ

ശരിക്കും 
വീണ്ടെടുപ്പ് എന്നൊന്നില്ല
ഒരു പദം നഷ്ടപ്പെടേണ്ട എന്നു കരുതി
ഭാഷ അതിനെ കാത്തു പോരുന്നു 
എന്നു മാത്രം

2020, ജൂൺ 4, വ്യാഴാഴ്‌ച

കല്യാണസൗഗന്ധികം

പൂവ് തേടി 
നടന്നു നടന്ന്
മലയിലെത്തി
പൂ പറിക്കാനോങ്ങിയപ്പോൾ
പിറകിൽ നിന്നാരോ വിളിച്ചു
തിരിഞ്ഞു നോക്കി
ആരുമില്ല
പിന്നെയും പറിക്കാനോങ്ങി
അപ്പൊഴും പിറകിൽ നിന്നാരോ വിളിച്ചു
ആരുമില്ല
പിന്നെ പറിക്കാനോങ്ങായില്ല
പൂമണം മാത്രമെടുത്ത് മടങ്ങി

2020, ജൂൺ 3, ബുധനാഴ്‌ച

ട്വിസ്റ്റ്

കുഞ്ഞായിരുന്നപ്പോൾ
മുതിർന്നവരായിരുന്നു വലിയവർ
മുതിർന്നപ്പോൾ
കുഞ്ഞുങ്ങളായി വലിയവർ

അടിമത്തം വിപ്ലവം

ബോധിക്കാത്ത കവിതകളുണ്ട്
ആഴ്ചപ്പതിപ്പുകളിൽ
വഴങ്ങാത്ത പ്രയോഗങ്ങളുണ്ട്
പ്രസംഗങ്ങളിൽ
തെറ്റായ കീഴ് വഴക്കങ്ങളുണ്ട്
തീരുമാനങ്ങളിൽ

അവ
മറ്റൊരാൾക്ക് വഴങ്ങുന്നതായിരിക്കും
എന്നു കരുതി
മിണ്ടാതിരിക്കുന്നത് അടിമത്തം
മിണ്ടിക്കലക്കുന്നത് വിപ്ലവം

2020, മേയ് 30, ശനിയാഴ്‌ച

അവളും ഞാനും

ഞാനേയല്ല അവൾ
അവളേയല്ല ഞാൻ

ഞാൻ ചെമ്പരത്തി നടുമ്പോൾ
അവൾ റോസാച്ചെടി നടും
ഞാൻ വെണ്ടയെങ്കിൽ അവൾ പയർ
ഞാൻ മണ്ണ് കിളക്കുമ്പോൾ
അവൾ മണ്ണിരകൾക്ക് വേണ്ടി നിലകൊള്ളും
മരുപ്പച്ച മരുപ്പച്ച എന്ന് ഞാൻ പറയുമ്പോൾ
അവൾ പച്ച പച്ച എന്നു പറയും

തർക്കിച്ച് തർക്കിച്ച് കാലം പോയതറിഞ്ഞില്ല

ഞെട്ടിയുണർന്ന്
പുറത്തേക്ക് നോക്കിയപ്പോൾ
ഇളകിയ മണ്ണ്
തല പൊക്കിയ മണ്ണിരകൾ
ചെമ്പരത്തിച്ചോപ്പ്
മുൾപ്പനിനീർച്ചെടിയിലെ പൂപൂമണം
വെണ്ടകൾ
നിലം മുട്ടുന്ന പച്ചപ്പയർച്ചന്തങ്ങൾ
ഇവ
കളിയാക്കിച്ചിരിക്കുന്നു
കളിയാക്കിച്ചിരിക്കുന്നു

നിങ്ങൾ

നിങ്ങൾ കടലിലെ കപ്പലിലാണെന്നു കരുതുക
രാത്രിയിൽ
കപ്പലിൻ്റെ മേൽത്തട്ടിൽ കയറിയാൽ
കരയിൽ നിന്ന് കാണുന്നതുപോലെയല്ലാത്ത
നക്ഷത്രങ്ങൾ നിറഞ്ഞ
അഥവാ മേഘാവൃതമായ ആകാശം കാണാം
കരയില്ലാത്ത ജലപ്പരപ്പ് കാണാം
ഉള്ളിൻ്റെയുള്ളിലെ ജലഭയം കാണാം

നിങ്ങൾ കപ്പലിലല്ലെന്നു കരുതുക
അപ്പോൾ
മേൽപ്പറഞ്ഞ നിങ്ങളേയല്ല
നിങ്ങൾ !

2020, മേയ് 23, ശനിയാഴ്‌ച

മരിച്ചവരുടെ വാട്സപ്പ് ഫേസ് ബുക്ക് പോസ്റ്റുകൾ

1.
ഇനിയാരും ചാറ്റുകില്ല
മരണമറിയാത്ത ചിലരെങ്കിലും
ചില ചോദ്യങ്ങൾ സുഖാന്വേഷണങ്ങൾ
അഭിനന്ദനങ്ങൾ
നേർന്നാലായി
മറുപടി കിട്ടാതാവുമ്പോൾ
ആ വിവരം അവരും അറിയും
ആടിയ നാടകത്തിൻ്റെ ചിത്രങ്ങളും ചലനങ്ങളും അങ്ങനെ കിടക്കും
2.
പോസ്റ്റുമ്പോൾ
ആത്മപ്രശംസയാകുമോ
എന്ന് പലവട്ടം വിചാരിച്ചുണ്ടാവും.
പലതും അങ്ങനെ ഒഴിവാക്കിയിട്ടുണ്ടാവും
എന്നാലും
പതിച്ച ചിത്രങ്ങളിൽ
എന്നെയറിയുന്നുണ്ടോ
എന്നെയറിയുന്നുണ്ടോ
എന്ന് പലവട്ടം നോക്കി
തളിർത്തും വാടിയും
ഏറെ നേരം
അങ്ങനെയിരുന്നിട്ടുണ്ടാവും അയാൾ
അപരിചിതനായൊരു
സമാന ഹൃദയൻ്റെ
മറുപടിയിൽ
ആഹ്ളാദിച്ചിട്ടുണ്ടാവും
കാത്തിരുന്നയാളിൻ്റെ മൗനത്തിൽ കണ്ണീർ വാർത്തിട്ടുണ്ടാവും.
3.
മെല്ലെ മെല്ലെ മറക്കും ആ പേര്
മുഖം
ദേശം
അസ്ഥിത്വം
മറ്റൊരു കാലത്ത് 
ജീവിച്ചിരുന്നതിന് തെളിവ് ചോദിക്കുമ്പോൾ നൽകാനെടുക്കാം
ഒറ്റപ്പെട്ടപ്പോളെഴുതിയ കുറിപ്പ്
യാത്ര പോയപ്പോൾ മലമുകളിൽ നിന്നെടുത്ത ചിത്രം
ദിനാന്തങ്ങളിൽ മറ്റാർക്കും പറയാനാവാത്ത വിധം ഓരോരോ ലോകങ്ങളിൽ നിന്നെഴുതിയ കവിതകൾ
4.
ഒരാൾ ബാക്കി നിർത്തിപ്പോകുന്ന 
വാക്കുകൾ തിരഞ്ഞ്
എന്നെങ്കിലുമൊരിക്കൽ
ഒരാൾ വരും
അയാളിലൂടെ
ഭൂമി വിട്ടു പോയവൻ്റെ ശബ്ദങ്ങൾ മുഴങ്ങും

ഭൂമിയിലെ ഓരോ ശബ്ദവും
മണ്ണിൽ ചേർന്നവർ പറഞ്ഞു തുടങ്ങിയ 
വാചകത്തിൻ്റെ 
പൂർണ വിരാമമായിട്ടില്ലാത്ത
അവസാനത്തെ വാക്കാണ്.
നാളേക്കുള്ള വാക്കുകളാണ്
നോക്കൂ നിങ്ങളിപ്പോളെഴുതിക്കൊണ്ടിരിക്കുന്നത്.

2020, മേയ് 22, വെള്ളിയാഴ്‌ച

എഴുത്ത്

എഴുത്ത് കഴിഞ്ഞ്
വായിച്ച്
വാക്കുകൾ മാറ്റിപ്പുതുക്കി
ചില വരികൾ അപ്പാടെ മാറ്റി
തലക്കെട്ട് നൽകിയാണ്
കവിതയുണ്ടാകുന്നത്

പിന്നെയും പല നേരങ്ങളിൽ പല കാലങ്ങളിൽ
വെട്ടിമുറിക്കലുകൾ
കൂട്ടിച്ചേർക്കലുകൾ
നിർദ്ദയമായ ഉപേക്ഷിക്കലുകൾ നടക്കും

എന്നാലും
എഴുതുന്നയാളിൽ
മറ്റൊരു വാക്ക്
മറ്റൊരു വരി
എന്ന ചിന്ത
പുകഞ്ഞുകൊണ്ടിരിക്കും

സൂര്യൻ ഉദിച്ചില്ല
പുഴ തെളിഞ്ഞില്ല
എന്നു നീറി 
അയാൾ ഭൂമിയുടെ ഒരു കോണിലിരിക്കാതെയിരുന്ന്
നീറികൊണ്ടിരിക്കും

കൊത്തിത്തീരാത്ത ശിൽപമാണ് കവിത.
കവി പണിതീർത്ത് വിശ്രമിക്കാനറിയാത്ത ശിൽപിയും.

സങ്കടങ്ങളിറങ്ങിപ്പോകും വഴി

കരച്ചിൽ വഴി
കണ്ടറിഞ്ഞെത്തിയ സുഹൃത്തിനോട്
മനം തുറക്കുക വഴി
കവിത വഴി
പിണക്കം മാറിയവരെത്തും വഴി
കനലെരിയും വഴി
കണ്ടുമുട്ടുന്ന നിലാവ്
പകർന്ന
ആത്മചിന്താ തത്വം
ഞരമ്പിലേറും വഴി.

അപരിചിതമായ മറ്റൊരു കര

പരസ്പര ബന്ധമില്ലാത്ത ലോകങ്ങളാണ്
ലോകത്തെ സുന്ദരമാക്കുന്നത്

ചെണ്ടുമല്ലിയും ചെമ്പരത്തിയും
നട്ടു വിരിയിക്കുന്ന ലോകത്തു നിന്നും ഏറെ ദൂരെയാണ്
പുഴയാഴങ്ങളിൽ നിന്നും മീൻ പിടിക്കുന്ന ലോകം

ദൂരദേശങ്ങളിലേക്കുള്ള സഞ്ചാരം പോലെയല്ല
പുലരി നടക്കുന്ന വഴിയുടെ ശീലങ്ങൾ

തൊണ്ണൂറിലും ചിരിപ്പിക്കുന്ന
മുത്തശ്ശൻ്റെ സത്യജീവിതസഞ്ചാരം ഒന്ന്
കൺതുറന്ന കുഞ്ഞുവാവച്ചിരി നിറയുന്ന ലോകം മറ്റൊന്ന്.

ഒരു കരച്ചിലിന് ഒരായിരം ചിരിയായോ
ഒരു ചിരിക്ക് ഒരായിരം നിലവിളികളായോ
ചതുരംഗപ്പലകയിൽ
കരുക്കൾ നിരത്തുന്ന ജീവിതം

അനിശ്ചിതത്വത്തെ മറക്കാനുള്ളത്രയും
വിത്തുകൾ പാകി മുളപ്പിച്ചാൽ
ചിരിക്കും
കരച്ചിലുമിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കാം

മലവെള്ളപ്പരപ്പിൽ തോണി മുങ്ങുമ്പോൾ
നീന്തിക്കയറാനുണ്ടാവണം
മറ്റൊരു തോണി
അപരിചിതമായ മറ്റൊരു കര

2020, മേയ് 20, ബുധനാഴ്‌ച

ആ നിമിഷം

ഒരു യാത്രയ്ക്കു പോകുമ്പോൾ
ഒരു ചെടി നടുമ്പോൾ
നാം മരണത്തെ മറക്കുന്നു
വേനൽ മഴചാറിത്തുടങ്ങുമ്പോൾ
മഴ മാറി ഇളംവെയിൽ തെളിയുമ്പോൾ
നാം ജീവിതത്തെക്കുറിച്ചു മാത്രം ഓർക്കുന്നു
എന്നാൽ മറക്കാനും ഓർമ്മിക്കാനും ഇട നൽകാതെ 
ആ ഒറ്റനിമിഷത്തിൽ മരണം നമ്മെ  തട്ടിയെടുക്കുന്നു

കവിതപിടുത്തം

1
കണ്ടെത്താനാവുന്നുണ്ടോ കവിതയെ
ഏറെക്കാലമായി തുടരുന്ന
വായന കണ്ട് സുഹൃത്ത് ചോദിച്ചു
"ദൂരെയായി കാണുന്നുണ്ട്
രാത്രിയാകുമ്പോൾ മാത്രം
അനേകം നക്ഷത്രങ്ങളിൽ ഒന്നു മാത്രമായി
കണ്ണെടുത്താൽ 
പിന്നെ കണ്ടെടുക്കാനാവാതെ "

എന്നാൽ ഇനി കഷ്ടപ്പെടേണ്ട
ഞാൻ കെണിവച്ച് പിടിച്ചു തരാം
കെണിയിൽ
തേങ്ങാപ്പൂളിനു പകരം
രാത്രിയെ കൊളുത്തിയിടുക
എലിയെപ്പോലെ പതുങ്ങി നിലാവു വരും
പിറകേ മൗനം വരും
മൗനത്തിലേക്ക് മിന്നാമിനുങ്ങ് വെളിച്ചം കൊണ്ടുവരും
അപ്പോൾ കാണാം നിഴലഴിച്ചു വച്ച്
നിരുപമ പ്രവാഹമായി കവിത വരുന്നത്

പിന്നെ കാത്തു നിൽക്കരുത്
ഒറ്റച്ചാട്ടത്തിന് പിടിക്കണം 
ഉടലടക്കം വേണം പിടി
മൂക്കുപൊത്തിപ്പിടിച്ചാൽ
ഒന്നു പിടയുമെന്നേയുള്ളൂ
അതാവും നല്ലത്
ഒരൂക്കിന് വലിച്ച് പെട്ടിയിലിട്ടേക്കണം

"ശരി?"

"ശരി"
2.
പെട്ടിക്കകത്ത് കവിതയ്ക്ക് ശ്വാസം മുട്ടി
3
കവിതയെ കീഴടക്കിയതിനു ശേഷം
കവി വായന നിർത്തി
എഴുത്ത് വേണ്ടെന്നു വച്ചു
വലിയ കവികൾക്കു മുന്നിലൂടെ
മുണ്ടഴിച്ചിടാതെ പലവട്ടം നടന്നു
എൻ്റെ കൈയിലാണ് കവിത
4
വായനയും എഴുത്തും കിട്ടാതെ
കവിത ക്ഷീണിച്ചു
മുമ്പെഴുതിയിരുന്നതും വായിച്ചിരുന്നതും വച്ചാണ്
കൂടിനുള്ളിൽ ഇത്ര ദിവസവും തള്ളി നീക്കിയത്
അത് തീർന്നു
ഇന്ന് മരണം
എന്ന് തീർച്ചയാക്കി
കവിത കണ്ണടച്ചു കിടന്നു
5

സ്വാതന്ത്ര്യമായിരുന്നു  ശ്വാസം
സത്യമായിരുന്നു തത്വശാസ്ത്രം
അതുള്ളിടങ്ങളിൽ പട്ടിണി കിടന്നാലും മരിക്കില്ല
6
മയക്കത്തിൽ കവിത ഒരു സ്വപ്നം കണ്ടു
മഞ്ഞിലും മരുഭൂവിലും
ചുറ്റിനടന്ന്
ഒരു തണൽ മരച്ചോട്ടിൽ വിശ്രമിക്കുകയായിരുന്നു
അപ്പോൾ
എവിടെ നിന്നെന്നറിയില്ല
വലിയ കല്ലുകൾ 
കൂർത്ത കല്ലുകൾ
ചുറ്റിലും പതിക്കാൻ തുടങ്ങി
അവയുടെ എണ്ണം കൂടി വന്നു
എന്നാലൊന്നു പോലും
മേലേക്കു പതിച്ചില്ല
ഒന്നു പോലും മുറിവുണ്ടാക്കിയില്ല
കല്ലുകളുടെ വിടവിൽ 
തണുപ്പിൽ
കവിത വീണ്ടും ഉറങ്ങി
7
കെണിയിലകപ്പെട്ടതോ
വിശന്നതോ
കവിതയ്ക്ക് പിന്നെ ഓർമ്മ വന്നില്ല
അത് മണ്ണിൽ നേർക്കാഴ്ചകളുടെ മണം പിടിക്കുകയും
രാത്രികളിൽ നക്ഷത്രങ്ങളുടെയിടയിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്ന
നിലാവ് കുടിച്ച്
എ അയ്യപ്പനെപ്പോലെ
ചുറ്റിക്കറങ്ങുകയും ചെയ്തു
8
അകപ്പെട്ട കെണി
തുരുമ്പിച്ച്
ഇപ്പൊഴും അവിടെ കാണാം
ചരിത്രാന്വേഷികൾ
ഗവേഷകർ
അത് തേടി വരുന്നതും
കാറുകളിൽ മടങ്ങിപ്പോകുന്നതു കാണാം

2020, മേയ് 17, ഞായറാഴ്‌ച

ക്ലാസിലെ കവിത

പൂമ്പാറ്റകളെക്കുറിച്ചെഴുതണം
അഞ്ചു വാക്യങ്ങൾ
എഴുതി

1. പുളകങ്ങൾ തീർത്തു പറക്കുന്നു
2. പോയ വഴി നിറങ്ങൾ ബാക്കിയാവുന്നു
3. ആയുസ്സൽപ്പമെങ്കിലെന്ത് ? അധിപനെപ്പോൽ ജീവിതം
4. ഒന്നില്ലാതാവുമ്പോഴേക്കും അതോർക്കാനിടനൽകാതെയെത്തി മറ്റൊന്ന്
5. അവനെത്തുമ്പോൾ കണ്ണീർ തുടയ്ക്കുന്നു വിശക്കുന്ന പട്ടണത്തിലെ കുട്ടികൾ


മൂന്ന് മാർക്ക് കിട്ടി
'എഴുതുന്നയാൾക്ക് അത്യുക്തി പാടില്ല
അഹങ്കാരത്തിൻ്റെ മാർക്ക് കുറച്ചിട്ടുണ്ട്.'
മാഷ് പറഞ്ഞു


അടുത്ത പരീക്ഷയിലും അതേ ചോദ്യം
'പച്ചകൾക്കിടയിലൂടെ വർണ്ണച്ചിറകുകൾ വീശിപ്പറന്നു പൂവുകൾ' എന്നെഴുതി
മാർക്കിനൊന്നുമില്ല എഴുത്ത്
എന്നു പറഞ്ഞു


നനഞ്ഞ കണ്ണുമായി
മധ്യവേനലവധിയിലേക്കോടി


മെയ് മാസം
വെയിലും വെളിച്ചവും പൂത്ത ഒരു പുസ്തകമായി
അതിൽ തിമിർത്തൊഴുകി
നിലാവിലൂടെ നടന്നു


ജൂണിൽ പഴയ ക്ലാസിൽ
പുതിയ കുട്ടികൾക്കൊപ്പമായി കവിത !

2020, മേയ് 16, ശനിയാഴ്‌ച

വിദ്യാഭ്യാസം

' വിദ്യാഭ്യാസമുള്ളവർ
പൊതുവെ
അഹങ്കാരികളാണ്
എല്ലാ ഗതിവിഗതികളും
അവരിലൂടെ എന്ന് അവർ വിചാരിക്കുന്നു
അറിയാത്ത കാര്യങ്ങൾ
അറിയാമെന്നവർ പറയുന്നു
അസാധാരണമായ പ്രവചനങ്ങളിലൂടെ
പൂമ്പാറ്റകളുടെ വഴിതെറ്റിക്കുന്നു

എന്നാൽ വിദ്യാഭ്യാസമുള്ളവർ അങ്ങനെയല്ല
അവർ ഇലകളോട് മൃദുവായി സംസാരിക്കുന്നു
നദികളുടെ തെളിമയിൽ ആനന്ദിക്കുന്നു
പ്രകാശമുള്ളിടങ്ങളിൽ ചെടികൾ നടുന്നു
ഇരുട്ടിലേക്ക് മിന്നാമിനുങ്ങകളേയും കൂട്ടി പോകുന്നു


ഗുരുക്കന്മാർ, 
വായിച്ചതെല്ലാം
ഇഷ്ടത്തോടെ ഇരുത്തിപ്പകർന്ന
ആൽമരങ്ങളോടൊപ്പം
അക്ഷരമറിയാത്ത
മാടത്തകളും കാക്കകളും  കൂടിയാകുന്നു

കവികൾ

കവികൾ ഒരുങ്ങിപ്പുറപ്പെട്ടിരുന്നു
ആഘാതത്തിൽ
പൂക്കൾ വിരിയൽ നിർത്തിവച്ചു
ചെടികൾ തളിരിലകളെ മറച്ചു വച്ചു
സൂര്യൻ പകൽ വെട്ടിക്കുറച്ചു
നക്ഷത്രങ്ങൾ കണ്ണടച്ചു

പുഴകൾ കലങ്ങിയൊഴുകി
പാട്ടുകൾ ശ്രുതി തെറ്റിച്ച് പാടി
കാറ്റ് വീശാതിരുന്നു
ചിലപ്പോൾ സഹികെട്ട്
കൊടുങ്കാറ്റായി വീശി
പ്രണയം വാതിലടച്ചു

കവികൾ പിൻമാറുന്നില്ല
അവർ
ഒളിച്ച നിലാവ് പുറത്തു വരുന്നതും കാത്ത്
വിജന പാതകളിൽ കാത്തുനിൽക്കുന്നു

സ്പർശം

നീ അടുത്തു വരുമെന്നും
എൻ്റെ കൈകൾ പിടിക്കുമെന്നും ഞാൻ വിചാരിക്കുന്നു

മണ്ണിൽ ഒന്നും മുളപൊട്ടുന്നില്ല
മരങ്ങൾ പൂക്കുന്നില്ല
ഉറവകൾ ജല സ്പർശം മറന്നു പോയിരിക്കുന്നു
കാലം തെറ്റിപ്പൂത്ത പൂവുകൾ
ഉറുമ്പരിക്കുന്ന പൂമ്പാറ്റകളെക്കണ്ട്
അകാലത്തിൽ കൊഴിയുന്നു

എല്ലാ പ്രവാഹങ്ങളും നിലച്ചിരിക്കുന്നു
നിലാവിൽ
നിലച്ച സംഗീതം കടുക്കുന്നു

ഒരു വിരൽ സ്പർശത്തിന്
ഒരാളെ
മരണത്തിൽ നിന്നും
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞേക്കും

ഇരിക്കുന്നതിനെപ്പറ്റി

ഒരിടത്തിരിക്കണം എന്നത് പണ്ടുമുതലേയുള്ള ആഗ്രഹമാണ്

ഒരു മരച്ചുവട്ടിലോ
ഗ്രാമ പാതയിലെ കൽക്കെട്ടിലോ
വീട്ടിനുള്ളിലെ 
പുറത്തേക്കു നോക്കിയാൽ 
മലഞ്ചെരിവുകൾ കാണുന്ന ആ മുറിയിലോ
ഇല്ലെങ്കിൽ 
തണുപ്പൻകാറ്റ് വീശിവീശി
ഇളം വെയിലാകുന്ന
മലമുകളിലോ
ഇത്തിരി നേരം

ആയിരിപ്പിൽ
കുതിച്ചു പായുന്ന തീവണ്ടി
പതിയെ
അതിനുള്ളിലെ യാത്രികരുടെ മുഖം കാണാൻ കഴിയുന്നത്രയും പതിയെ
മുന്നിലൂടെ കടന്നു പോകും
വെയിൽ
പുലരിത്തണുപ്പിനെ
തിരിച്ചുവിളിച്ച്
ചുറ്റിലും പരക്കും
നദി 
വറ്റിയ ജലത്തെ
ഉറവയാൽ തിരിച്ചെടുത്ത് ഒഴുകും

ഒന്നിച്ചുണ്ടായവരൊക്കെ തിരിച്ചു വരും
മതിവരാതെ
പലവട്ടം പഴയ നേരുകൾ തിരിച്ചെടുക്കും

ഇരിക്കുന്നിടം ശബ്ദമുഖരിതമാകും
നമുക്കു മാത്രം കേൾക്കാവുന്ന അത്രയും ഉയർന്ന ശബ്ദത്തിൽ

നിറങ്ങൾ പടരും
നമുക്കു മാത്രം കാണാവുന്ന
അത്രയും പരന്ന ഇടത്തിൽ

തിരക്കുപിടിച്ച ലോകം
കാണുകയേ ചെയ്യാത്ത
അത്രയും തുറസ്സായ ഒരു പച്ചപ്പിൽ !

അവൻ

ഏറ്റവും ഇഷ്ടമില്ലാത്ത ചിത്രം 
ഏതെന്നു ചോദിച്ചാൽ
ഞാൻ നിങ്ങൾക്കയച്ചു തന്ന
എൻ്റെ തന്നെ ചിത്രമാണ്


ജനിച്ചതു മുതൽ അവനെ ഞാൻ കാണുന്നതല്ലേ
എനിക്കറിയാമവൻ്റെ
പകലുകൾ
രാത്രികൾ
രഹസ്യസഞ്ചാരപാതകൾ
സ്വപ്നങ്ങൾ


ഓരോ ചിരിക്കു പിറകിലെയും അവൻ്റെ ഉള്ള്
ചിരിക്കാത്തപ്പോഴുള്ള അവൻ്റെ
നേര്


എന്നെ തട്ടിക്കൊണ്ടുപോവാൻ
ആവുന്ന രീതിയിലൊക്കെ അവൻ
ശ്രമിക്കുന്നുണ്ട്
മുഴുവനായും വിട്ടുകൊടുത്തിട്ടില്ല
ഒന്നും കൊടുത്തില്ലെങ്കിലും
ചിലതെല്ലാം
അവനെടുത്തു കൊണ്ടു പോകും


നിങ്ങൾ കാണുന്ന എൻ്റെ ചിത്രത്തിൽ അവനില്ല
അവനെ പകർത്താനാണീ കളമെഴുത്ത് !
എന്നാലും പിടിതരില്ലവൻ!

2020, മേയ് 15, വെള്ളിയാഴ്‌ച

ചിരി

ചിരിക്കാൻ കഴിയാത്തവരുണ്ട്
നിങ്ങൾ
അടൂർ ഭാസിയായോ
ജഗതി ശ്രീകുമാറായോ
ആലുംമൂടനായോ
അവരുടെ  മുന്നിൽ
ചെന്നു നോക്കൂ
അവർ വഴി മാറി നടന്നു പോകും

മാള അരവിന്ദനായോ
കുതിരവട്ടം പപ്പുവായോ
നടന്നു നോക്കൂ
നിങ്ങളെ തിരിഞ്ഞു നോക്കില്ല

സുരാജ് വെഞ്ഞാറമ്മൂടായോ
സലിംകുമാറായോ നുഴഞ്ഞു കയറൂ
അവർ കണ്ണടച്ച് കളയും

കരയുന്നതുപോലെയല്ല ചിരി
തലങ്ങും വിലങ്ങും കിടക്കുന്ന
മതിലുകൾ കടന്നു വേണം അവിടെയെത്താൻ
വലിയ മഴ പെയ്യുന്നതു പോലെ
കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ജീവിതത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും
നിങ്ങൾ
അവരെ സംബന്ധിച്ചെടുത്തോളം
മുളപൊട്ടാത്ത വിത്തുകളുമായി
അടുത്തു ചെല്ലുന്നത്
നിങ്ങളെത്ര വലിയ വിഡ്ഢിയാണെന്
ഒരു കാലത്തും നിങ്ങളറിയുന്നില്ല

നിങ്ങൾ
കൈക്കുമ്പിളിൽ മഴക്കുളിരുമായോ
ഇളം വെയിലായോ
തളിർച്ചെടിയാൽ വിരിഞ്ഞ പൂമണമായോ
അടുത്തുചെന്നു നോക്കൂ

അവർ 
അടുക്കളപ്പുറത്തെ തീരാപ്പണിക്കിടയിൽ
ഞൊടിയിട തിരിഞ്ഞു നിന്ന്
ഒരു നിലാച്ചിരി പകർന്ന്
കരിപിടിച്ച പാത്രം കഴുകുന്നത് തുടരും

2020, മേയ് 12, ചൊവ്വാഴ്ച

വായന

ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി
ഈയാഴ്ച
മുപ്പത് കവിതകൾ മുന്നിലെത്തി


ചിലത്
ഒറ്റ വായനയിൽ
കടലായിരമ്പി
നേരം പുലർന്നിട്ടും ഇരമ്പലിൻ്റെ ഒച്ച വിട്ടു പോയില്ല


ചിലത് 
മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുകളിലെത്തുന്നതിന് മുമ്പ്
പലവട്ടം വിശ്രമിച്ചു
കിതച്ചിട്ടാണെങ്കിലും
മേൽത്തട്ടിലെത്തി
പുറപ്പെട്ട താഴ് വാരം നോക്കി നിന്നു


ചിലത്
തോണിയിൽക്കയറ്റി
കാണാദേശങ്ങളിലേക്ക് കൊണ്ടു പോയി
ആദ്യമായി കണ്ട മരങ്ങളെ
തെങ്ങെന്നു കരുതിയും
പൂക്കളെ ചെമ്പരത്തിയായി നിനച്ചും
എല്ലാ ഭാഷകളേയും മലയാളമായി
പ്രാർത്ഥിച്ചും ചിലത് സങ്കൽപ്പിച്ചെടുത്തു


ചിലത്
തീർത്തും നിഷ്കളങ്കമായിരുന്നു
വായിച്ചു തീരുമ്പോൾ
കണ്ണീർ തുളുമ്പി
പുറത്തെ മരച്ചുവട്ടിൽ പോയി കുറേ നേരം
കണ്ണടച്ചിരുന്നു


ചിലതിൽ
പത്തിലധികം ലോകങ്ങൾ
ഏച്ചുകെട്ടിയിരുന്നു
കരുക്കഴിക്കഴിച്ചഴിച്ച്
മടുത്തു
പിന്നെ വായിച്ചില്ല
കുരുക്കില്ലാത്തവയെടുത്ത് പലവട്ടം വായിച്ചു


വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചുള്ളവ
അവയിൽ വരുന്ന 
ചെറുജീവികളെക്കുറിച്ചുള്ളവ
അവയുടെ സഞ്ചാരങ്ങളെക്കുറിച്ചുള്ളവ
ചെടിയ്ക്കിടുന്ന വളങ്ങളെക്കുറിച്ചുള്ളവ
കിണറിലെ വെള്ളം വറ്റിയാലുണ്ടാകുന്ന
നേരിനെക്കുറിച്ചുള്ളവ
മാത്രമേ എനിക്കു ദഹിക്കൂ
ക്ഷമിക്കണം
എന്നോടു മിണ്ടാത്തവയെ
ഞാൻ മണ്ണിൽ കുഴിച്ചിട്ടു
എൻ്റെ മണ്ണിൽ അവ മുളയ്ക്കുമോ എന്നറിയാൻ


ഒരു കവി വളരെ കുറച്ചു പേരുടെ കവിയാണ്
എല്ലാ കവികളും അങ്ങനെ തന്നെയാണ്
എന്നെനിക്കു തോന്നുന്നു

2020, മേയ് 11, തിങ്കളാഴ്‌ച

കവി

അദൃശ്യനായിരിക്കുകയാണ് നല്ലത്

പേരു വച്ച് പാടിയാൽ
പോട്ടം പിടിച്ച് ചിരിച്ചാൽ
കവിത വഴിതെറ്റും

നിളയെക്കുറിച്ചെഴുതിയത്
നരിയെക്കുറിച്ചാവും
നരനെക്കുറിച്ചെഴുതിയത്
നരയെക്കുറിച്ചാവും

രാത്രിയിൽ മഴ ചോർന്ന നേരം
നനഞ്ഞ മരപ്പൊത്തുകൾക്കിടയിൽ നിന്ന്
പറന്ന്
അത് എത്തേണ്ടിടത്തെത്തിക്കോട്ടെ
കണ്ട മട്ട് നടിക്കേണ്ട

അരിച്ചാക്ക് കയറ്റാൻ
ആളെ വിളിക്കുന്നു
അങ്ങോട്ട് ചെല്ലൂ


വാക്കുകൾ

പറയാനുള്ളത്
പറഞ്ഞു


എഴുത്തിൽ ചെയ്യുന്നത് പോലെ
ചില വാക്കുകൾക്ക് പകരം മറ്റൊന്ന്
എന്ന കാര്യം ഇവിടെ നടക്കുകയില്ലല്ലോ


തിരിച്ചെടുക്കാൻ കഴിയാത്ത
അത്
കാതിൽ നിന്ന് കാതിലേക്ക് പരക്കുകയാവും
ചാനലുകളിൽ പൊട്ടിത്തെറിക്കുകയാവും 


രാത്രിയോടെ പുറപ്പെട്ട മൗനത്തിലേക്ക് തിരിച്ചെത്തും

പറഞ്ഞവൻ്റെ ഗ്ലാസിലേക്ക്
ആത്മഹത്യയ്ക്കുള്ള
വിഷം കമിഴ്ത്തും

2020, മേയ് 10, ഞായറാഴ്‌ച

കാറ്റും കുളിരും

അൽപായുസ്സുകൾ
ചമയിച്ചൊരുക്കിയതാണ് ഭൂമിയെ!

പൂമ്പാറ്റകൾ
മണ്ണിരകൾ
മീനുകൾ
മാടത്തകൾ
മലയണ്ണാന്മാർ
മാനുകൾ, പശുക്കൾ
എന്നിങ്ങനെ

പൂവുകൾ
പഴങ്ങൾ
മഴവെള്ളച്ചാട്ടങ്ങൾ
പുഴക്കുളിര്
എന്നിങ്ങനെ

പാട്ടുകൾ
പ്രണയങ്ങൾ
തത്വശാസ്ത്രങ്ങൾ
സമരങ്ങൾ
എന്നിങ്ങനെ

ദീർഘായുസ്സുകൾ
ചതിച്ചൊതുക്കിയതുമാണ് ഭൂമിയെ
പാമ്പുകൾ
കടുവകൾ
കഴുകന്മാർ
മനുഷ്യർ എന്നിങ്ങനെ

ചതിക്കുഴികൾ
ലാഭങ്ങൾ
നഷ്ടങ്ങൾ
അധികാരങ്ങൾ
എന്നിങ്ങനെ

പാതകങ്ങൾ
കോപങ്ങൾ
ധാർഷ്ഠ്യങ്ങൾ
ധിക്കാരങ്ങൾ
എന്നിങ്ങനെ

രണ്ടിനും ഇടയിലുള്ളവർ
സമതുലനം കാക്കുന്നു
കുയിലുകൾ പാട്ടുപാടി
മയിലുകൾ പീലി നീർത്തി
ആനകൾ ചിന്നം വിളിച്ച്
പൊന്മാനുകൾ നീലച്ചിറകുകൾ വീശി
ആമകൾ അവധാനതയുടെ ആഴങ്ങൾ പകർന്ന്
കുരുന്നുകൾ പാൽപ്പുഞ്ചിരി പടർത്തി

അതിനാൽ
ആടിയുലയാതെ
ആൽമരം 
ആകെത്തകർന്നിട്ടും ഉൾബലം ചോരാതെ 
മലയൊരുത്തി
തളരാതെ
പുഴ
പുഴുക്കൾ
എല്ലാ കാറ്റും
എല്ലാ കുളിരും!

ആണുങ്ങളുടെ മുടി

വളരാൻ വിട്ടിരുന്നു എങ്കിൽ
നിശ്ശബ്ദം
സമയത്തെ തുളച്ച്
പൂവായും പുളകങ്ങളായും വിരിഞ്ഞേനെ

ആരു കണ്ടാലും കണ്ണെടുക്കാത്ത തരത്തിൽ
ഞൊടിയിടയിൽ മറ്റൊരു വടിവ് സൃഷ്ടിച്ച്
ചിലപ്പോൾ ആളെത്തന്നെയറിയാത്ത വിധത്തിൽ
ഇമചിമ്മിത്തുറക്കുമ്പൊഴേക്കും
പുതിയ നിർവചനങ്ങൾ
പ്രകാരങ്ങൾ തീർത്തേനെ

പലവിധം പച്ചിലയിട്ടു തിളപ്പിച്ചയെണ്ണയിൽ
ദിനംപ്രതി കുളിപ്പിച്ചുണർത്തിയിട്ടെന്ത്?
മാസാന്ത്യം വലിയ കണ്ണാടിപ്പീടികയിലിരുത്തി എൻ്റെ തളിരുകളെയെല്ലാം ചിതറിച്ച് 
ചിരിക്കുമല്ലോ നിങ്ങൾ

നിന്നിലേക്കാഴ്ന്ന വേരുകളാൽ
മരണമില്ലാതെ
ഇടയ്ക്കിടെ
പിടഞ്ഞ് പിടഞ്ഞ് കരയാറുണ്ട് ഞാൻ
ഒച്ചയില്ലാതെ
കണ്ണീർ പൊടിയാതെ.

പ്രായം ചെന്നാൽ വെളുക്കാനെങ്കിലും വിടണം
വായും മൂക്കും അടച്ചുപിടിച്ച്
എത്ര നാൾ കറുപ്പിച്ച് നിർത്താനാകും

കാലത്തെ കുപ്പിയിലിട്ട് മെരുക്കാൻ പോയവർ പിറ്റേന്നു രാവിലേക്കു തിരിച്ചു വന്ന ചരിത്രമേയുള്ളൂ
എത്ര കറുപ്പിച്ചാലും ഞാനും ഒരു ദിനം വെളുത്തു ചിരിക്കും
യേശുദാസിൻ്റെ ഇപ്പൊഴത്തെ
മുടി പോലെ!


ചോരയില്ലെന്നേയുള്ളൂ
ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലെന്നേയുള്ളൂ
എന്നാലും ഞങ്ങൾമുണ്ട്
സ്വകാര്യ അഹങ്കാരങ്ങൾ

പിണറായിയുടെ മുടിയാണ് അതിലൊന്ന്
ഏത് കൊടുങ്കാറ്റിലും പതറാതെയുള്ള ആ
നിൽപ്പ് നോക്കൂ

ഒരു ചീപ്പിനും വഴങ്ങാതെ
സ്വാതന്ത്ര്യത്തിൻ്റെ കർമ്മചിത്രങ്ങൾ വരയ്ക്കുന്ന
ഉമ്മൻ ചാണ്ടിയുടെ മുടിയാണ് മറ്റൊന്ന്

മുടിയില്ലാത്തവരാണ് ഞങ്ങളുടെ ഗുരുക്കന്മാർ
പരമ്പരാഗതമായി പീഡനങ്ങളേറ്റുവാങ്ങി
അടിച്ചമർത്തപ്പെട്ടവർ 
കാണാൻ മൊട്ടയെങ്കിലും
അവയ്ക്കുള്ളിലുമുണ്ട് ത്രസിക്കുന്ന മിടിപ്പുകൾ!

പഴയ സാമഗ്രികൾ

പഴയത് വീണ്ടെടുക്കുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല


ചെറുപ്പത്തിൽ സ്ഥിരമായി
ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന ഒരു പാത്രമുണ്ടായിരുന്നു
കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ അത് കിടന്നു
വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് 
ഭദ്രമെന്നു കരുതി
പിന്നെയെപ്പോഴോ പഴയപാത്രക്കാരിയുടെ കണ്ണിൽപ്പെട്ട്  കാണാതായി
ഏതു പാത്രക്കടയിൽപ്പോയാലും
അതു ഞാൻ തിരയും


വർഷങ്ങൾ ഉപയോഗിച്ചിട്ടും
കീറാത്തൊരു കുടയുണ്ടായിരുന്നു
പുതിയതൊന്ന് വാങ്ങാനിറങ്ങുമ്പോൾ അത് കൈയിലുണ്ടാകും
കീറാക്കുടയിതിരിക്കുമ്പോൾ മറ്റൊന്നെന്തിനെന്ന ചിന്തയിൽ മടങ്ങും
കർക്കിടകത്തിൽ കടവരാന്തയിൽ വച്ചാരോ അവനെ മാറ്റിയെടുത്തു കൊണ്ടുപോയി
ഏതു മഴയിലും ഞാനവനെയോർക്കും


എത്ര അലക്കിയാലും നിറം മങ്ങാത്തൊരു കുപ്പായമുണ്ടായിരുന്നു
കഞ്ഞിപ്പശമുക്കി ഉണക്കിത്തേച്ച്
എപ്പോഴും ഇട്ടു കൊണ്ടിരുന്നത്
മടക്കിയൊതുക്കി ആ ദിനമെത്തുമ്പോളിടാനായി അലമാരയിൽ കാത്തുവച്ചത്
എവിടെപ്പോയെന്നറിയില്ല
ചന്ദന നിറം കാണുമ്പോഴൊക്കെ അവനെയോർക്കും


വേനലിൽ നിലയ്ക്കാതെ കറങ്ങി
കാറ്റുപകർന്നിരുന്ന ഓറിയൻ്റ് ഫാൻ
നിൽക്കുമ്പോഴൊക്കെ ഓയിലിട്ട് ഓടിച്ചിരുന്ന
മഞ്ഞ ഡയലുള്ള റാഡോ വാച്ച്
വർഷം മൂന്നിട്ടിട്ടും വള്ളി പൊട്ടാത്ത ആ ഹവായ് ചെരുപ്പ്
രണ്ടു വട്ടം കൈമോശം വന്നിട്ടും
കറങ്ങിത്തിരിഞ്ഞത്തിയ മഞ്ഞക്കണ്ണട


പഴയത് വീണ്ടെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല


കാണാതായവ അരച്ചുകലക്കി യുണ്ടാക്കിയവയാണെൻ്റെ
പുതിയ പാത്രങ്ങൾ, 
കുടകൾ, കണ്ണടകൾ, കുപ്പായങ്ങൾ!


വീശുന്ന കാറ്റും
മുള്ളു കൊള്ളാത്ത നടപ്പും
നിലയ്ക്കാത്ത നേരവും
ആ പഴയത് പഴയത് തന്നെ!

2020, മേയ് 8, വെള്ളിയാഴ്‌ച

ഭയമേ

എല്ലാ മരണങ്ങളും ശ്രദ്ധിക്കപ്പെടുന്നു
എല്ലാവരും മരണത്തിൻ്റെ നിഴലിലായിരിക്കുന്നതിനാൽ

എല്ലാ ചെടികളും പരിപാലിക്കപ്പെടുന്നു
എല്ലാവരും വിശപ്പിൻ്റെ ഭീതിയിലായതിനാൽ

എല്ലാ നദികളും സ്വച്ഛമായിരിക്കുന്നു
എല്ലാവരും വിസർജ്യങ്ങൾ അകമേ സംസ്കരിക്കുകയാൽ

എല്ലാ കിളികളും പൂമ്പാറ്റകളും
പറന്നുല്ലസിക്കുന്നു
ഭയത്തിൻ്റെ രാജാക്കന്മാർ
മരിച്ചു പോയതിനാൽ

ആകാശം അനാവൃതമായിരിക്കുന്നു
വെളിച്ചം ഒഴുകി പരന്നിരിക്കുന്നു

ഭയമേ
മടങ്ങിപ്പോകായ്ക
മദിച്ചു നടക്കുക
അഹംകാരക്കാടുകൾ കത്തിയൊടുങ്ങും വരെ.
അകംപൊരുൾത്തളിരുകൾ മുളപൊട്ടിത്തുടങ്ങുംവരെ.

2020, മേയ് 6, ബുധനാഴ്‌ച

ചിത്രം

ഒരു പഴയ ചിത്രം എടുത്തു നോക്കുന്നു
തിളങ്ങുന്ന കണ്ണുകൾ
തുളുമ്പുന്ന കവിളുകൾ
കറുത്ത മീശ
ചുരുണ്ട മുടിയിഴകൾ

രക്തം തുള്ളിത്തിളയ്ക്കുന്നതിനും മുമ്പെടുത്തത്

ഇപ്പോൾ ചിത്രങ്ങളെടുക്കാറേയില്ല
നരച്ച മീശയും തലയും
കുഴിഞ്ഞ കണ്ണും കവിളും
കാണാൻ വയ്യ

എന്നാൽ മറച്ചാലും മറയാത്ത 
മറ്റൊരു ചിത്രമുണ്ട്
കാലം വരച്ചത്
ചലിക്കാത്തത്
വിശക്കുന്നത്
കിതയ്ക്കുന്നത്
എത്രകുത്തിവച്ചാലും 
നീറ്റലൊടുങ്ങാത്തത്
എടുത്തൊഴിച്ചാലും 
നിറം കലരാത്തത്