ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി
ഈയാഴ്ച
മുപ്പത് കവിതകൾ മുന്നിലെത്തി
ചിലത്
ഒറ്റ വായനയിൽ
കടലായിരമ്പി
നേരം പുലർന്നിട്ടും ഇരമ്പലിൻ്റെ ഒച്ച വിട്ടു പോയില്ല
ചിലത്
മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുകളിലെത്തുന്നതിന് മുമ്പ്
പലവട്ടം വിശ്രമിച്ചു
കിതച്ചിട്ടാണെങ്കിലും
മേൽത്തട്ടിലെത്തി
പുറപ്പെട്ട താഴ് വാരം നോക്കി നിന്നു
ചിലത്
തോണിയിൽക്കയറ്റി
കാണാദേശങ്ങളിലേക്ക് കൊണ്ടു പോയി
ആദ്യമായി കണ്ട മരങ്ങളെ
തെങ്ങെന്നു കരുതിയും
പൂക്കളെ ചെമ്പരത്തിയായി നിനച്ചും
എല്ലാ ഭാഷകളേയും മലയാളമായി
പ്രാർത്ഥിച്ചും ചിലത് സങ്കൽപ്പിച്ചെടുത്തു
ചിലത്
തീർത്തും നിഷ്കളങ്കമായിരുന്നു
വായിച്ചു തീരുമ്പോൾ
കണ്ണീർ തുളുമ്പി
പുറത്തെ മരച്ചുവട്ടിൽ പോയി കുറേ നേരം
കണ്ണടച്ചിരുന്നു
ചിലതിൽ
പത്തിലധികം ലോകങ്ങൾ
ഏച്ചുകെട്ടിയിരുന്നു
കരുക്കഴിക്കഴിച്ചഴിച്ച്
മടുത്തു
പിന്നെ വായിച്ചില്ല
കുരുക്കില്ലാത്തവയെടുത്ത് പലവട്ടം വായിച്ചു
വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചുള്ളവ
അവയിൽ വരുന്ന
ചെറുജീവികളെക്കുറിച്ചുള്ളവ
അവയുടെ സഞ്ചാരങ്ങളെക്കുറിച്ചുള്ളവ
ചെടിയ്ക്കിടുന്ന വളങ്ങളെക്കുറിച്ചുള്ളവ
കിണറിലെ വെള്ളം വറ്റിയാലുണ്ടാകുന്ന
നേരിനെക്കുറിച്ചുള്ളവ
മാത്രമേ എനിക്കു ദഹിക്കൂ
ക്ഷമിക്കണം
എന്നോടു മിണ്ടാത്തവയെ
ഞാൻ മണ്ണിൽ കുഴിച്ചിട്ടു
എൻ്റെ മണ്ണിൽ അവ മുളയ്ക്കുമോ എന്നറിയാൻ
ഒരു കവി വളരെ കുറച്ചു പേരുടെ കവിയാണ്
എല്ലാ കവികളും അങ്ങനെ തന്നെയാണ്
എന്നെനിക്കു തോന്നുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ