വളരാൻ വിട്ടിരുന്നു എങ്കിൽ
നിശ്ശബ്ദം
സമയത്തെ തുളച്ച്
പൂവായും പുളകങ്ങളായും വിരിഞ്ഞേനെ
ആരു കണ്ടാലും കണ്ണെടുക്കാത്ത തരത്തിൽ
ഞൊടിയിടയിൽ മറ്റൊരു വടിവ് സൃഷ്ടിച്ച്
ചിലപ്പോൾ ആളെത്തന്നെയറിയാത്ത വിധത്തിൽ
ഇമചിമ്മിത്തുറക്കുമ്പൊഴേക്കും
പുതിയ നിർവചനങ്ങൾ
പ്രകാരങ്ങൾ തീർത്തേനെ
പലവിധം പച്ചിലയിട്ടു തിളപ്പിച്ചയെണ്ണയിൽ
ദിനംപ്രതി കുളിപ്പിച്ചുണർത്തിയിട്ടെന്ത്?
മാസാന്ത്യം വലിയ കണ്ണാടിപ്പീടികയിലിരുത്തി എൻ്റെ തളിരുകളെയെല്ലാം ചിതറിച്ച്
ചിരിക്കുമല്ലോ നിങ്ങൾ
നിന്നിലേക്കാഴ്ന്ന വേരുകളാൽ
മരണമില്ലാതെ
ഇടയ്ക്കിടെ
പിടഞ്ഞ് പിടഞ്ഞ് കരയാറുണ്ട് ഞാൻ
ഒച്ചയില്ലാതെ
കണ്ണീർ പൊടിയാതെ.
പ്രായം ചെന്നാൽ വെളുക്കാനെങ്കിലും വിടണം
വായും മൂക്കും അടച്ചുപിടിച്ച്
എത്ര നാൾ കറുപ്പിച്ച് നിർത്താനാകും
കാലത്തെ കുപ്പിയിലിട്ട് മെരുക്കാൻ പോയവർ പിറ്റേന്നു രാവിലേക്കു തിരിച്ചു വന്ന ചരിത്രമേയുള്ളൂ
എത്ര കറുപ്പിച്ചാലും ഞാനും ഒരു ദിനം വെളുത്തു ചിരിക്കും
യേശുദാസിൻ്റെ ഇപ്പൊഴത്തെ
മുടി പോലെ!
ചോരയില്ലെന്നേയുള്ളൂ
ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലെന്നേയുള്ളൂ
എന്നാലും ഞങ്ങൾമുണ്ട്
സ്വകാര്യ അഹങ്കാരങ്ങൾ
പിണറായിയുടെ മുടിയാണ് അതിലൊന്ന്
ഏത് കൊടുങ്കാറ്റിലും പതറാതെയുള്ള ആ
നിൽപ്പ് നോക്കൂ
ഒരു ചീപ്പിനും വഴങ്ങാതെ
സ്വാതന്ത്ര്യത്തിൻ്റെ കർമ്മചിത്രങ്ങൾ വരയ്ക്കുന്ന
ഉമ്മൻ ചാണ്ടിയുടെ മുടിയാണ് മറ്റൊന്ന്
മുടിയില്ലാത്തവരാണ് ഞങ്ങളുടെ ഗുരുക്കന്മാർ
പരമ്പരാഗതമായി പീഡനങ്ങളേറ്റുവാങ്ങി
അടിച്ചമർത്തപ്പെട്ടവർ
കാണാൻ മൊട്ടയെങ്കിലും
അവയ്ക്കുള്ളിലുമുണ്ട് ത്രസിക്കുന്ന മിടിപ്പുകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ