ചിരിക്കാൻ കഴിയാത്തവരുണ്ട്
നിങ്ങൾ
അടൂർ ഭാസിയായോ
ജഗതി ശ്രീകുമാറായോ
ആലുംമൂടനായോ
അവരുടെ മുന്നിൽ
ചെന്നു നോക്കൂ
അവർ വഴി മാറി നടന്നു പോകും
മാള അരവിന്ദനായോ
കുതിരവട്ടം പപ്പുവായോ
നടന്നു നോക്കൂ
നിങ്ങളെ തിരിഞ്ഞു നോക്കില്ല
സുരാജ് വെഞ്ഞാറമ്മൂടായോ
സലിംകുമാറായോ നുഴഞ്ഞു കയറൂ
അവർ കണ്ണടച്ച് കളയും
കരയുന്നതുപോലെയല്ല ചിരി
തലങ്ങും വിലങ്ങും കിടക്കുന്ന
മതിലുകൾ കടന്നു വേണം അവിടെയെത്താൻ
വലിയ മഴ പെയ്യുന്നതു പോലെ
കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ജീവിതത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും
നിങ്ങൾ
അവരെ സംബന്ധിച്ചെടുത്തോളം
മുളപൊട്ടാത്ത വിത്തുകളുമായി
അടുത്തു ചെല്ലുന്നത്
നിങ്ങളെത്ര വലിയ വിഡ്ഢിയാണെന്
ഒരു കാലത്തും നിങ്ങളറിയുന്നില്ല
നിങ്ങൾ
കൈക്കുമ്പിളിൽ മഴക്കുളിരുമായോ
ഇളം വെയിലായോ
തളിർച്ചെടിയാൽ വിരിഞ്ഞ പൂമണമായോ
അടുത്തുചെന്നു നോക്കൂ
അവർ
അടുക്കളപ്പുറത്തെ തീരാപ്പണിക്കിടയിൽ
ഞൊടിയിട തിരിഞ്ഞു നിന്ന്
ഒരു നിലാച്ചിരി പകർന്ന്
കരിപിടിച്ച പാത്രം കഴുകുന്നത് തുടരും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ