SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചെടികളുടെ ജന്മം

ചെടികള്‍ക്കുമുണ്ട് ആകാശം
വെളിച്ചം , ഇരുട്ട് , മഴ.
ശബ്ദമുഖരിതവും അല്ലാത്തതുമായ ജീവനസമസ്യകള്‍
മൗനദീപ്തികള്‍.
ഒരിടത്തേക്കും യാത്രചെയ്യാതെ എത്തിച്ചേര്‍ന്ന
പൂര്‍ണതയുടെ ​​ഉത്തുംഗധ്യാനധന്യതകള്‍.
ഉദാരതയ്ക്ക് കോടമഞ്ഞും മലകളും അറിഞ്ഞുപകര്‍ന്ന ഈണം അവര്‍ക്കറിയാം.

ചെടികളുടെ ജന്മം മതി.
വരകളില്‍ നില്‍ക്കാതെ വിരൂപിയാകാതെ കഴിക്കാം.
കാറ്റിലും ഇളം വെയിലിലും തണുപ്പിലും വിലയിച്ച്
ഒരു പൂവിനെങ്കിലും കാരണമാകാം.

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വേനലിന്റെ ഒരു ചൂടേ...

പുതിയതൊന്നെഴുതാനിരിക്കുമ്പോള്‍
പഴയവയെല്ലാം ചുറ്റിലും കൂടിനില്‍ക്കും.
അവയുടെ മണം , നിറം , ശബ്ദം ഇവയ്ക്കടിപ്പെട്ട്
ഉണ്ടാകുന്നതെല്ലാം പഴയതുതന്നെയായിപ്പോകും.
കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു പലായനം നടത്തി.
കവിത വായിക്കാതായി
ക്യാമ്പുകളില്‍ പോകാതായി
ചര്‍ച്ചകളെ തിരിഞ്ഞുനോക്കാതായി
തേടിവന്നവരെ കണ്ടുമുട്ടാതായി
വീട്ടുപറമ്പില്‍ മണ്ണു കിളച്ചു
വെള്ളരിയും പാവലും വാഴയും പേരയും നട്ടു
വെള്ളമൊഴിച്ചു
തളിരിട്ട വാഴ കുലച്ചു
കായ പഴുത്തു
തിന്നതിന്‍ബാക്കി ചന്തയില്‍ വിറ്റു

വെള്ളരിയ്ക്കക്കാണു രുചി
പാവലിന്‍റെ പച്ചയാണു പച്ച
പേരയുടെ മണമാണു മണം

ഇത്തവണ മേടത്തില്‍ മഴ പെയ്തതേയില്ല
വേനലിന്‍റെ ഒരു ചൂടേ....

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കവിത്വം

ആരവങ്ങളില്‍ മുങ്ങിത്താഴാന്‍ ഒരുക്കമല്ല.

കുതറിമാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

ഒരുപിടി മണ്ണില്‍
ഇലത്തുമ്പിലെ തിളക്കത്തില്‍
വേരുകളുടെ ഈര്‍പ്പത്തില്‍
മേഘങ്ങളുടെ വിശുദ്ധഭാഷയില്‍
ഏതെങ്കിലും ഒഴി‍ഞ്ഞ മൂലയിലിരുന്ന്
അത് ചികയും
നരകത്തിന്‍റെ നാരും വേരും

വായന

ചില വാക്കുകള്‍ക്ക് ഉള്ളുകളില്ല.

കാറ്റും കായാമ്പൂമണവും കൊതിച്ച്
കരള്‍ത്തുടിപ്പ് എത്തിനോക്കുമ്പോള്‍
മൂര്‍ച്ഛയുടെ ഒരു മുള്ള് നെഞ്ചില്‍ത്തറയ്ക്കും.

2010, ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കാലാന്തരം

ആത്മബോധത്തിന്‍റെ പൊരുള്‍
അതേപടിയറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇരുണ്ട മുറിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുംപോള്‍
ഒരുതുള്ളി കണ്ണുനീരായി അതൊഴുകും.
പച്ചയുടെ പൂക്കളുടെ നിറവില്‍ ആത്മഹര്‍ഷമായി അത് മിന്നിമറയും.

പിന്നീടാണ് ശബ്ദങ്ങളും വെളിച്ചങ്ങളും തെളിവാര്‍ന്ന് മികവാര്‍ന്ന്
ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ വന്നത്.
അങ്ങനെയല്ല അങ്ങനെയല്ല എന്ന് അത് നിത്യബോധത്തെ ധരിപ്പിച്ചു.
ഇലയായ് പൊഴിയേണ്ട ജീവിതത്തെ
മരണശേഷവും
മുള്ളായ് മറ്റുള്ളവരുടെ കാലില്‍ തറപ്പിച്ചു.

കാടു കിടക്കേണ്ടിടത്തൊരു തരിശ് കിടന്നു.

തരിശില്‍ കാട്ടാളനല്ലോ കൂടാരം കെട്ടിക്കഴിയുന്നു.

ശില്പി

ഏതു വഴിയേ പോയാലും നിന്‍റെ കരവിരുതു കാണും

നീ കരുത്തായും കവിതയായും കണ്ണായും നില്‍ക്കുന്നുണ്ടാവും


ബ്രഹ്മാവ് നീയെന്നു നിനയ്ക്കും


നേരംപോക്കുകളില്‍ ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കും
നീ ചെയ്യുന്നതു പോലെ ചെയ്യും



ഉളി തെന്നും
കല്ലിന്‍റെ നെ‍‍ഞ്ചത്തു കൊള്ളും

കല്ലെന്നെ കത്തിചൂണ്ടി ഓടിക്കും

ഗുരു

നമ്മെപ്പോലെ മതിലുകളില്ല

ക്രമം വിട്ടു പടരില്ല

കൂണുപോലെ പൊന്തിവന്നാരും തടുക്കുകില്ല

ആകാശത്തെക്കുറിച്ചു പറയും
അതിന്‍റെ വെളിച്ചത്തെക്കുറിച്ചും മഴയെക്കുറിച്ചും പറയും

വാക്കുകളില്ലാത്ത കവിതകള്‍ പഠിപ്പിക്കും

2010, ജൂൺ 6, ഞായറാഴ്‌ച

വിദ്യാലയം

പത്തു മണിയാകുമ്പോഴേക്കും
ക്ലാസ്സുമുറിയില്‍ നാല്‍പ്പതു പേര്‍ തിങ്ങി നിറയും
മഴ നനഞ്ഞും ചെളി പുരണ്ടും
നനഞ്ഞ പുസ്തകങ്ങള്‍ പേറിയും
ഓരോരുത്തരായി
അവരവര്‍ക്കില്ലാത്ത ബെഞ്ചില്‍ ഇരുന്നെന്നക്കും
അധ്യാപകര്‍ വന്നാല്‍ ഹാജര്‍ വിളി
ഹോംവര്‍ക്ക് ചോദീര്
അടി
കരച്ചില്‍ പിഴിച്ചില്‍
ഇതേഴു നേരം ആവര്‍ത്തിക്കും
നാല് മണിക്ക് ആഹ്ലാദത്തിന്‍റെ ലോകം വരും
അതിലേക്കു പടിയിറങ്ങും
**********************
പഠിച്ച സ്കൂളിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍
തെക്കേ മുറ്റത്തെ വടവൃക്ഷ ത്തിന്‍റെ
ഒരുണക്കില മുന്നില്‍ വീണു
തണല്‍ മരത്തിന്‍റെ ഇലകളില്ലാത്ത മുഖമൊന്നു കണ്ടു
പണ്ടത്തെ പൊടിമൈതാനം മലര്‍ന്നു കിടക്കുന്നു
അവിടെ പോയി ഒന്നാം ക്ലാസ്സില്‍ പഠിച്ചു
കുട്ടിയും കോലും കളിച്ചു .

2010, ജൂൺ 4, വെള്ളിയാഴ്‌ച

സ്ഥായിയായ സാഹോദര്യങ്ങള്‍

വീടിനു ജാലകങ്ങളുണ്ട് .
തുറക്കാറില്ല .
തുറന്നാല്‍ പുറത്തേക്കു നോട്ടമില്ല
നോക്കിയാല്‍ ചെരുപ്പേര്
രക്തക്കറ
മുറിഞ്ഞ വാക്ക്
കുരുക്കുന്ന വല
കൊരുക്കുന്ന കണ്ണി
ആകെ കലങ്ങിയ ദൂഷിത നരാലയം
ഉടനെ യടച്ചിടും

അടുക്കള വാതില്‍ തുറന്നു ഇലകളെ നോക്കി കുറേ നേരമിരിക്കും
ഉറുമ്പി ന്‍റെ
കര്‍മ്മോല്‍സുകത കാണും
ജല തണുപ്പ് നുകരും

കൂട്ടരായി ആരുമില്ലെങ്കിലും
അങ്ങിങ്ങ് സ്ഥായിയായ ചില സാഹോദര്യങ്ങള്‍
നില നില്‍പ്പുണ്ടെന്ന് നെടുവീര്‍പ്പിടും .

ഈ ദിനം

വരുന്ന വഴി തെളിഞ്ഞു കണ്ടു .
ആകാശ ത്തിനു അല്ലലില്ല .
കാറ്റിനു തിരക്കില്ല
വെളിച്ചത്തിന് തിളക്കക്കുറവില്ല
ആറില്‍ ഇഷ്ടം പോലെ തെളിനീര്‍
അറ്റകൈയ്യിലേക്കാരും പോകുന്നില്ല

ഇതു പോലൊരു ദിനമാദ്യം

കാത്തിരുന്നു കൈവന്നതല്ല
കൈയ്യോള മെത്തിയപ്പോള്‍ കൈക്കലാക്കിയതുമല്ല
കാലപ്രവാഹത്തില്‍ വീണു കിട്ടിയ
പൂര്‍ണതയുടെ ഒരു മുത്ത്‌ .

2010, മേയ് 29, ശനിയാഴ്‌ച

രാജാവ്

സമയമാണ് രാജാവ് .
മറ്റെല്ലാം പ്രജകള്‍ .
പ്രതി നിമിഷം തകര്‍ച്ചകള്‍ താണ്ടവങ്ങള്‍
ഉയിരുകള്‍ ഉല്ലാസങ്ങള്‍ മാറിമറയുന്നു .
വരുമെന്ന് പറഞ്ഞവന്‍റെ ചിത്രം ചരമപ്പേജില്‍ കാണുന്നു .
മടക്കമില്ലെന്ന് പറഞ്ഞവന്‍റെ കാല്‍പ്പെരുമാറ്റം പടിവാതില്‍ക്കല്‍ കേള്‍ക്കുന്നു .
നാലുകെട്ടിന്‍റെ കല്ലില്‍ ക്കയറി ഒരു തീയ്യന്‍ തൂറുന്നത് കാണുന്നു .
സമയമാണ് രാജാവ്
മറ്റെല്ലാം പ്രജകള്‍ !

2010, മേയ് 24, തിങ്കളാഴ്‌ച

സഞ്ചാരം

കല്ലുകളും മരങ്ങളും മഴയും പഴമയും
കണ്ടു നടന്നു.....

പുഴയുടെ വക്കത്തിരുന്നു
വെള്ളം തേവിക്കളിച്ചു

ഇഷ്ട ഗാനത്തിന്‍റെ ഈരടി മൂളി

ഒന്നിച്ചു പഠിച്ചവരെ ഓര്‍ത്തു
അവരിപ്പോഴവരായിരിക്കില്ല

ഇളം കാറ്റ് വീശിയപ്പോള്‍
ചുഴലി യെ ക്കുറിച്ചോര്‍ത്തു.
കുഞ്ഞു കരച്ചില്‍
കേട്ടപ്പോള്‍ നിലവിളിച്ചതോര്‍ത്തു .

കണ്ടു നടന്നാലുള്ളില്‍കേറും നാട്ടുവെളിച്ചങ്ങള്‍
കാണാത്തപ്പോള്‍ ഇരുട്ട് കൊല്ലും ...



2010, മേയ് 15, ശനിയാഴ്‌ച

ഒരു കുറിപ്പ്

യുക്തി രഹിതമായ ഒരു കാറ്റിനു
ഇത്രയും കാലം
വളംവച്ചു കൊടുത്തത് നമ്മള്‍ തന്നെ ...
അതുകൊണ്ടാണ്
വിശുദ്ധവും പാവനവുമായ
പൂവുകളുടെ സാന്നിധ്യത്തില്‍ ഇടറിപ്പോയത് ..
മലര്‍ക്കെ തുറക്കാന്‍ ആഗ്രഹിച്ചിട്ടും
പാത്രത്തെ മൂടിവച്ചുകൊണ്ടിരുന്നത്..
ലകഷ്യ ബോധങ്ങളെ പുകച്ചുരുളുകള്‍ മൂടുമ്പോള്‍
തിരിച്ചറിവുകള്‍ നഷ്ടപ്പെട്ട് ഏറ്റവും വലിയ അലസതക്ക്‌
കീഴടങ്ങിയത് ...
ഭ്രമാത്മകതയുടെ ലോകത്തെ ക്ഷണിച്ചു വരുത്തിയത്..
ഏറ്റവും അവസാനമാണ്
ഇടനാഴിയിലെ ആക്രമിക്കപ്പെട്ട വെള്ളപിറാവിനെ
ഓര്‍മ്മിച്ചത് പോലും ..


കഥ

നിന്‍റെ കഥ വായിച്ച് ഞാന്‍ കരഞ്ഞുപോയി .....
ഭൂമിയിലെ ഒരില പോലുമറിയാതെയാണ് നീ കടന്നുപോയത് ...

വൃക്ഷങ്ങളെ തൊടാതെ കൊടുംകാറ്റടിച്ചതുപോലെ ......

പ്രതിസന്ധി

സ്വാതന്ത്ര്യത്തിനുള്ള മോഹം
പറക്കാതെ കൂനിക്കൂടിയിരിക്കുന്നു .
ആകാശത്തെ നോക്കുക മാത്രം ചെയ്യുന്നു .
ഒഴുകുന്ന നദിയുടെ ഓളങ്ങള്‍ എണ്ണുക മാത്രം ചെയ്യുന്നു
വീശുന്ന കാറ്റിന്‍റെ ഗതി തിരയുക മാത്രം ചെയ്യുന്നു
ആകാശമോ നദിയോ കാറ്റോ ആകുന്നേയില്ല .

എവിടെയും പോകാത്തവര്‍ പറയുന്നു...

അന്യദേശങ്ങള്‍ കാണാന്‍ പോയവര്‍ ഭാഗ്യവാന്‍മാര്‍ ...
നാം മൂന്നു ചെടി കളെക്കുറിച്ച് പറയുന്നു
അവര്‍ മൂവായിരം ചെടികളെക്കുറിച്ചറിയുന്നു
നമ്മളൊരു മലകയറ്റത്തെക്കുറിച്ച് പറയുന്നു
അവരായിരം മലകള്‍ കയറുന്നു

നനഞ്ഞതും കുതിര്‍ന്നതും
ജീര്‍ണിച്ചതുമായ ജീവിതങ്ങള്‍ കണ്ടും കേട്ടും
ഉത്തരങ്ങള്‍ നിറഞ്ഞതാവും അവരുടെ ഹൃദയം ...

അവര്‍ക്കൊരു പാട്ടെങ്കിലും പാടാനാവും
നമുക്കതിന്‍റെയൊരക്ഷരംപോലും
തൊടാനാവില്ല ......

2010, മേയ് 12, ബുധനാഴ്‌ച

കൈമുതല്‍

ഇന്നലെ കണ്ട നിലാവും ഇലപ്പച്ചയും വെയില്‍ച്ചൂടും ....
കടലനക്കവും കവിതയുടെ നേര്‍ത്ത ചിരിയും
കാത്തിരിപ്പിനോടുവില്‍ കൈവന്ന നീലാകാശവും ......

ദരിദ്രന്‍

വൈകീട്ട് വീട്ടിലെത്തുമ്പോള്‍
ഒരു കെട്ട് നിരാശ കൊണ്ടുവരും

ആശിച്ചു നില്‍ക്കുന്ന
ഭാര്യക്കും മക്കള്‍ക്കും കൊടുക്കും

അവരുടെ കണ്ണീരില്‍ മുങ്ങി
രാത്രി മരിക്കും

പിറ്റേന്ന് പുനര്‍ജനിച്ച്
വേലയ്ക്കു പോകും

2010, മേയ് 8, ശനിയാഴ്‌ച

വായ (കവിത)

എന്നു തീരും വായേ നിന്റെ വിശപ്പ് ...
അടയിലും അരിയുണ്ടയിലും ഐസ്ക്രീമിലും
നൂറു നൂറു രുചിഭേദങ്ങളിലും
വായേ നിന്റെ ജീവിതം ....
നിന്റെ മെയ് വഴക്കങ്ങളല്ലോ വാക്കുകള്‍...
വാക്കുകള്‍ മേയാന്‍ പോകുന്നു
പച്ചയായും മഞ്ഞയായും തിരിച്ചെത്തുന്നു ..
വായയുടെ തത്ത്വശാസ്ത്രം പഠിക്കാന്‍
വാസുവിന്റെ ആദിവാസിക്കോളനിയില്‍ പോയ നേരമാണ്
ഞാന്‍ വലിയൊരു തെറ്റാണെന്ന്
ബോധ്യമാകുന്നത്‌ .
ഒരു തുള്ളി ജലത്തിന് താഴെ
ഒരായിരം വായകള്‍ തുറന്നുകിടക്കുന്നത് കണ്ട്‌
ഞാനെന്റെ പുസ്തകം വലിച്ചെറിഞ്ഞു
എന്നെ കത്തിച്ചുകളഞ്ഞു ...