SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, മേയ് 30, ശനിയാഴ്‌ച

അവളും ഞാനും

ഞാനേയല്ല അവൾ
അവളേയല്ല ഞാൻ

ഞാൻ ചെമ്പരത്തി നടുമ്പോൾ
അവൾ റോസാച്ചെടി നടും
ഞാൻ വെണ്ടയെങ്കിൽ അവൾ പയർ
ഞാൻ മണ്ണ് കിളക്കുമ്പോൾ
അവൾ മണ്ണിരകൾക്ക് വേണ്ടി നിലകൊള്ളും
മരുപ്പച്ച മരുപ്പച്ച എന്ന് ഞാൻ പറയുമ്പോൾ
അവൾ പച്ച പച്ച എന്നു പറയും

തർക്കിച്ച് തർക്കിച്ച് കാലം പോയതറിഞ്ഞില്ല

ഞെട്ടിയുണർന്ന്
പുറത്തേക്ക് നോക്കിയപ്പോൾ
ഇളകിയ മണ്ണ്
തല പൊക്കിയ മണ്ണിരകൾ
ചെമ്പരത്തിച്ചോപ്പ്
മുൾപ്പനിനീർച്ചെടിയിലെ പൂപൂമണം
വെണ്ടകൾ
നിലം മുട്ടുന്ന പച്ചപ്പയർച്ചന്തങ്ങൾ
ഇവ
കളിയാക്കിച്ചിരിക്കുന്നു
കളിയാക്കിച്ചിരിക്കുന്നു

നിങ്ങൾ

നിങ്ങൾ കടലിലെ കപ്പലിലാണെന്നു കരുതുക
രാത്രിയിൽ
കപ്പലിൻ്റെ മേൽത്തട്ടിൽ കയറിയാൽ
കരയിൽ നിന്ന് കാണുന്നതുപോലെയല്ലാത്ത
നക്ഷത്രങ്ങൾ നിറഞ്ഞ
അഥവാ മേഘാവൃതമായ ആകാശം കാണാം
കരയില്ലാത്ത ജലപ്പരപ്പ് കാണാം
ഉള്ളിൻ്റെയുള്ളിലെ ജലഭയം കാണാം

നിങ്ങൾ കപ്പലിലല്ലെന്നു കരുതുക
അപ്പോൾ
മേൽപ്പറഞ്ഞ നിങ്ങളേയല്ല
നിങ്ങൾ !

2020, മേയ് 23, ശനിയാഴ്‌ച

മരിച്ചവരുടെ വാട്സപ്പ് ഫേസ് ബുക്ക് പോസ്റ്റുകൾ

1.
ഇനിയാരും ചാറ്റുകില്ല
മരണമറിയാത്ത ചിലരെങ്കിലും
ചില ചോദ്യങ്ങൾ സുഖാന്വേഷണങ്ങൾ
അഭിനന്ദനങ്ങൾ
നേർന്നാലായി
മറുപടി കിട്ടാതാവുമ്പോൾ
ആ വിവരം അവരും അറിയും
ആടിയ നാടകത്തിൻ്റെ ചിത്രങ്ങളും ചലനങ്ങളും അങ്ങനെ കിടക്കും
2.
പോസ്റ്റുമ്പോൾ
ആത്മപ്രശംസയാകുമോ
എന്ന് പലവട്ടം വിചാരിച്ചുണ്ടാവും.
പലതും അങ്ങനെ ഒഴിവാക്കിയിട്ടുണ്ടാവും
എന്നാലും
പതിച്ച ചിത്രങ്ങളിൽ
എന്നെയറിയുന്നുണ്ടോ
എന്നെയറിയുന്നുണ്ടോ
എന്ന് പലവട്ടം നോക്കി
തളിർത്തും വാടിയും
ഏറെ നേരം
അങ്ങനെയിരുന്നിട്ടുണ്ടാവും അയാൾ
അപരിചിതനായൊരു
സമാന ഹൃദയൻ്റെ
മറുപടിയിൽ
ആഹ്ളാദിച്ചിട്ടുണ്ടാവും
കാത്തിരുന്നയാളിൻ്റെ മൗനത്തിൽ കണ്ണീർ വാർത്തിട്ടുണ്ടാവും.
3.
മെല്ലെ മെല്ലെ മറക്കും ആ പേര്
മുഖം
ദേശം
അസ്ഥിത്വം
മറ്റൊരു കാലത്ത് 
ജീവിച്ചിരുന്നതിന് തെളിവ് ചോദിക്കുമ്പോൾ നൽകാനെടുക്കാം
ഒറ്റപ്പെട്ടപ്പോളെഴുതിയ കുറിപ്പ്
യാത്ര പോയപ്പോൾ മലമുകളിൽ നിന്നെടുത്ത ചിത്രം
ദിനാന്തങ്ങളിൽ മറ്റാർക്കും പറയാനാവാത്ത വിധം ഓരോരോ ലോകങ്ങളിൽ നിന്നെഴുതിയ കവിതകൾ
4.
ഒരാൾ ബാക്കി നിർത്തിപ്പോകുന്ന 
വാക്കുകൾ തിരഞ്ഞ്
എന്നെങ്കിലുമൊരിക്കൽ
ഒരാൾ വരും
അയാളിലൂടെ
ഭൂമി വിട്ടു പോയവൻ്റെ ശബ്ദങ്ങൾ മുഴങ്ങും

ഭൂമിയിലെ ഓരോ ശബ്ദവും
മണ്ണിൽ ചേർന്നവർ പറഞ്ഞു തുടങ്ങിയ 
വാചകത്തിൻ്റെ 
പൂർണ വിരാമമായിട്ടില്ലാത്ത
അവസാനത്തെ വാക്കാണ്.
നാളേക്കുള്ള വാക്കുകളാണ്
നോക്കൂ നിങ്ങളിപ്പോളെഴുതിക്കൊണ്ടിരിക്കുന്നത്.

2020, മേയ് 22, വെള്ളിയാഴ്‌ച

എഴുത്ത്

എഴുത്ത് കഴിഞ്ഞ്
വായിച്ച്
വാക്കുകൾ മാറ്റിപ്പുതുക്കി
ചില വരികൾ അപ്പാടെ മാറ്റി
തലക്കെട്ട് നൽകിയാണ്
കവിതയുണ്ടാകുന്നത്

പിന്നെയും പല നേരങ്ങളിൽ പല കാലങ്ങളിൽ
വെട്ടിമുറിക്കലുകൾ
കൂട്ടിച്ചേർക്കലുകൾ
നിർദ്ദയമായ ഉപേക്ഷിക്കലുകൾ നടക്കും

എന്നാലും
എഴുതുന്നയാളിൽ
മറ്റൊരു വാക്ക്
മറ്റൊരു വരി
എന്ന ചിന്ത
പുകഞ്ഞുകൊണ്ടിരിക്കും

സൂര്യൻ ഉദിച്ചില്ല
പുഴ തെളിഞ്ഞില്ല
എന്നു നീറി 
അയാൾ ഭൂമിയുടെ ഒരു കോണിലിരിക്കാതെയിരുന്ന്
നീറികൊണ്ടിരിക്കും

കൊത്തിത്തീരാത്ത ശിൽപമാണ് കവിത.
കവി പണിതീർത്ത് വിശ്രമിക്കാനറിയാത്ത ശിൽപിയും.

സങ്കടങ്ങളിറങ്ങിപ്പോകും വഴി

കരച്ചിൽ വഴി
കണ്ടറിഞ്ഞെത്തിയ സുഹൃത്തിനോട്
മനം തുറക്കുക വഴി
കവിത വഴി
പിണക്കം മാറിയവരെത്തും വഴി
കനലെരിയും വഴി
കണ്ടുമുട്ടുന്ന നിലാവ്
പകർന്ന
ആത്മചിന്താ തത്വം
ഞരമ്പിലേറും വഴി.

അപരിചിതമായ മറ്റൊരു കര

പരസ്പര ബന്ധമില്ലാത്ത ലോകങ്ങളാണ്
ലോകത്തെ സുന്ദരമാക്കുന്നത്

ചെണ്ടുമല്ലിയും ചെമ്പരത്തിയും
നട്ടു വിരിയിക്കുന്ന ലോകത്തു നിന്നും ഏറെ ദൂരെയാണ്
പുഴയാഴങ്ങളിൽ നിന്നും മീൻ പിടിക്കുന്ന ലോകം

ദൂരദേശങ്ങളിലേക്കുള്ള സഞ്ചാരം പോലെയല്ല
പുലരി നടക്കുന്ന വഴിയുടെ ശീലങ്ങൾ

തൊണ്ണൂറിലും ചിരിപ്പിക്കുന്ന
മുത്തശ്ശൻ്റെ സത്യജീവിതസഞ്ചാരം ഒന്ന്
കൺതുറന്ന കുഞ്ഞുവാവച്ചിരി നിറയുന്ന ലോകം മറ്റൊന്ന്.

ഒരു കരച്ചിലിന് ഒരായിരം ചിരിയായോ
ഒരു ചിരിക്ക് ഒരായിരം നിലവിളികളായോ
ചതുരംഗപ്പലകയിൽ
കരുക്കൾ നിരത്തുന്ന ജീവിതം

അനിശ്ചിതത്വത്തെ മറക്കാനുള്ളത്രയും
വിത്തുകൾ പാകി മുളപ്പിച്ചാൽ
ചിരിക്കും
കരച്ചിലുമിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കാം

മലവെള്ളപ്പരപ്പിൽ തോണി മുങ്ങുമ്പോൾ
നീന്തിക്കയറാനുണ്ടാവണം
മറ്റൊരു തോണി
അപരിചിതമായ മറ്റൊരു കര

2020, മേയ് 20, ബുധനാഴ്‌ച

ആ നിമിഷം

ഒരു യാത്രയ്ക്കു പോകുമ്പോൾ
ഒരു ചെടി നടുമ്പോൾ
നാം മരണത്തെ മറക്കുന്നു
വേനൽ മഴചാറിത്തുടങ്ങുമ്പോൾ
മഴ മാറി ഇളംവെയിൽ തെളിയുമ്പോൾ
നാം ജീവിതത്തെക്കുറിച്ചു മാത്രം ഓർക്കുന്നു
എന്നാൽ മറക്കാനും ഓർമ്മിക്കാനും ഇട നൽകാതെ 
ആ ഒറ്റനിമിഷത്തിൽ മരണം നമ്മെ  തട്ടിയെടുക്കുന്നു

കവിതപിടുത്തം

1
കണ്ടെത്താനാവുന്നുണ്ടോ കവിതയെ
ഏറെക്കാലമായി തുടരുന്ന
വായന കണ്ട് സുഹൃത്ത് ചോദിച്ചു
"ദൂരെയായി കാണുന്നുണ്ട്
രാത്രിയാകുമ്പോൾ മാത്രം
അനേകം നക്ഷത്രങ്ങളിൽ ഒന്നു മാത്രമായി
കണ്ണെടുത്താൽ 
പിന്നെ കണ്ടെടുക്കാനാവാതെ "

എന്നാൽ ഇനി കഷ്ടപ്പെടേണ്ട
ഞാൻ കെണിവച്ച് പിടിച്ചു തരാം
കെണിയിൽ
തേങ്ങാപ്പൂളിനു പകരം
രാത്രിയെ കൊളുത്തിയിടുക
എലിയെപ്പോലെ പതുങ്ങി നിലാവു വരും
പിറകേ മൗനം വരും
മൗനത്തിലേക്ക് മിന്നാമിനുങ്ങ് വെളിച്ചം കൊണ്ടുവരും
അപ്പോൾ കാണാം നിഴലഴിച്ചു വച്ച്
നിരുപമ പ്രവാഹമായി കവിത വരുന്നത്

പിന്നെ കാത്തു നിൽക്കരുത്
ഒറ്റച്ചാട്ടത്തിന് പിടിക്കണം 
ഉടലടക്കം വേണം പിടി
മൂക്കുപൊത്തിപ്പിടിച്ചാൽ
ഒന്നു പിടയുമെന്നേയുള്ളൂ
അതാവും നല്ലത്
ഒരൂക്കിന് വലിച്ച് പെട്ടിയിലിട്ടേക്കണം

"ശരി?"

"ശരി"
2.
പെട്ടിക്കകത്ത് കവിതയ്ക്ക് ശ്വാസം മുട്ടി
3
കവിതയെ കീഴടക്കിയതിനു ശേഷം
കവി വായന നിർത്തി
എഴുത്ത് വേണ്ടെന്നു വച്ചു
വലിയ കവികൾക്കു മുന്നിലൂടെ
മുണ്ടഴിച്ചിടാതെ പലവട്ടം നടന്നു
എൻ്റെ കൈയിലാണ് കവിത
4
വായനയും എഴുത്തും കിട്ടാതെ
കവിത ക്ഷീണിച്ചു
മുമ്പെഴുതിയിരുന്നതും വായിച്ചിരുന്നതും വച്ചാണ്
കൂടിനുള്ളിൽ ഇത്ര ദിവസവും തള്ളി നീക്കിയത്
അത് തീർന്നു
ഇന്ന് മരണം
എന്ന് തീർച്ചയാക്കി
കവിത കണ്ണടച്ചു കിടന്നു
5

സ്വാതന്ത്ര്യമായിരുന്നു  ശ്വാസം
സത്യമായിരുന്നു തത്വശാസ്ത്രം
അതുള്ളിടങ്ങളിൽ പട്ടിണി കിടന്നാലും മരിക്കില്ല
6
മയക്കത്തിൽ കവിത ഒരു സ്വപ്നം കണ്ടു
മഞ്ഞിലും മരുഭൂവിലും
ചുറ്റിനടന്ന്
ഒരു തണൽ മരച്ചോട്ടിൽ വിശ്രമിക്കുകയായിരുന്നു
അപ്പോൾ
എവിടെ നിന്നെന്നറിയില്ല
വലിയ കല്ലുകൾ 
കൂർത്ത കല്ലുകൾ
ചുറ്റിലും പതിക്കാൻ തുടങ്ങി
അവയുടെ എണ്ണം കൂടി വന്നു
എന്നാലൊന്നു പോലും
മേലേക്കു പതിച്ചില്ല
ഒന്നു പോലും മുറിവുണ്ടാക്കിയില്ല
കല്ലുകളുടെ വിടവിൽ 
തണുപ്പിൽ
കവിത വീണ്ടും ഉറങ്ങി
7
കെണിയിലകപ്പെട്ടതോ
വിശന്നതോ
കവിതയ്ക്ക് പിന്നെ ഓർമ്മ വന്നില്ല
അത് മണ്ണിൽ നേർക്കാഴ്ചകളുടെ മണം പിടിക്കുകയും
രാത്രികളിൽ നക്ഷത്രങ്ങളുടെയിടയിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്ന
നിലാവ് കുടിച്ച്
എ അയ്യപ്പനെപ്പോലെ
ചുറ്റിക്കറങ്ങുകയും ചെയ്തു
8
അകപ്പെട്ട കെണി
തുരുമ്പിച്ച്
ഇപ്പൊഴും അവിടെ കാണാം
ചരിത്രാന്വേഷികൾ
ഗവേഷകർ
അത് തേടി വരുന്നതും
കാറുകളിൽ മടങ്ങിപ്പോകുന്നതു കാണാം

2020, മേയ് 17, ഞായറാഴ്‌ച

ക്ലാസിലെ കവിത

പൂമ്പാറ്റകളെക്കുറിച്ചെഴുതണം
അഞ്ചു വാക്യങ്ങൾ
എഴുതി

1. പുളകങ്ങൾ തീർത്തു പറക്കുന്നു
2. പോയ വഴി നിറങ്ങൾ ബാക്കിയാവുന്നു
3. ആയുസ്സൽപ്പമെങ്കിലെന്ത് ? അധിപനെപ്പോൽ ജീവിതം
4. ഒന്നില്ലാതാവുമ്പോഴേക്കും അതോർക്കാനിടനൽകാതെയെത്തി മറ്റൊന്ന്
5. അവനെത്തുമ്പോൾ കണ്ണീർ തുടയ്ക്കുന്നു വിശക്കുന്ന പട്ടണത്തിലെ കുട്ടികൾ


മൂന്ന് മാർക്ക് കിട്ടി
'എഴുതുന്നയാൾക്ക് അത്യുക്തി പാടില്ല
അഹങ്കാരത്തിൻ്റെ മാർക്ക് കുറച്ചിട്ടുണ്ട്.'
മാഷ് പറഞ്ഞു


അടുത്ത പരീക്ഷയിലും അതേ ചോദ്യം
'പച്ചകൾക്കിടയിലൂടെ വർണ്ണച്ചിറകുകൾ വീശിപ്പറന്നു പൂവുകൾ' എന്നെഴുതി
മാർക്കിനൊന്നുമില്ല എഴുത്ത്
എന്നു പറഞ്ഞു


നനഞ്ഞ കണ്ണുമായി
മധ്യവേനലവധിയിലേക്കോടി


മെയ് മാസം
വെയിലും വെളിച്ചവും പൂത്ത ഒരു പുസ്തകമായി
അതിൽ തിമിർത്തൊഴുകി
നിലാവിലൂടെ നടന്നു


ജൂണിൽ പഴയ ക്ലാസിൽ
പുതിയ കുട്ടികൾക്കൊപ്പമായി കവിത !

2020, മേയ് 16, ശനിയാഴ്‌ച

വിദ്യാഭ്യാസം

' വിദ്യാഭ്യാസമുള്ളവർ
പൊതുവെ
അഹങ്കാരികളാണ്
എല്ലാ ഗതിവിഗതികളും
അവരിലൂടെ എന്ന് അവർ വിചാരിക്കുന്നു
അറിയാത്ത കാര്യങ്ങൾ
അറിയാമെന്നവർ പറയുന്നു
അസാധാരണമായ പ്രവചനങ്ങളിലൂടെ
പൂമ്പാറ്റകളുടെ വഴിതെറ്റിക്കുന്നു

എന്നാൽ വിദ്യാഭ്യാസമുള്ളവർ അങ്ങനെയല്ല
അവർ ഇലകളോട് മൃദുവായി സംസാരിക്കുന്നു
നദികളുടെ തെളിമയിൽ ആനന്ദിക്കുന്നു
പ്രകാശമുള്ളിടങ്ങളിൽ ചെടികൾ നടുന്നു
ഇരുട്ടിലേക്ക് മിന്നാമിനുങ്ങകളേയും കൂട്ടി പോകുന്നു


ഗുരുക്കന്മാർ, 
വായിച്ചതെല്ലാം
ഇഷ്ടത്തോടെ ഇരുത്തിപ്പകർന്ന
ആൽമരങ്ങളോടൊപ്പം
അക്ഷരമറിയാത്ത
മാടത്തകളും കാക്കകളും  കൂടിയാകുന്നു

കവികൾ

കവികൾ ഒരുങ്ങിപ്പുറപ്പെട്ടിരുന്നു
ആഘാതത്തിൽ
പൂക്കൾ വിരിയൽ നിർത്തിവച്ചു
ചെടികൾ തളിരിലകളെ മറച്ചു വച്ചു
സൂര്യൻ പകൽ വെട്ടിക്കുറച്ചു
നക്ഷത്രങ്ങൾ കണ്ണടച്ചു

പുഴകൾ കലങ്ങിയൊഴുകി
പാട്ടുകൾ ശ്രുതി തെറ്റിച്ച് പാടി
കാറ്റ് വീശാതിരുന്നു
ചിലപ്പോൾ സഹികെട്ട്
കൊടുങ്കാറ്റായി വീശി
പ്രണയം വാതിലടച്ചു

കവികൾ പിൻമാറുന്നില്ല
അവർ
ഒളിച്ച നിലാവ് പുറത്തു വരുന്നതും കാത്ത്
വിജന പാതകളിൽ കാത്തുനിൽക്കുന്നു

സ്പർശം

നീ അടുത്തു വരുമെന്നും
എൻ്റെ കൈകൾ പിടിക്കുമെന്നും ഞാൻ വിചാരിക്കുന്നു

മണ്ണിൽ ഒന്നും മുളപൊട്ടുന്നില്ല
മരങ്ങൾ പൂക്കുന്നില്ല
ഉറവകൾ ജല സ്പർശം മറന്നു പോയിരിക്കുന്നു
കാലം തെറ്റിപ്പൂത്ത പൂവുകൾ
ഉറുമ്പരിക്കുന്ന പൂമ്പാറ്റകളെക്കണ്ട്
അകാലത്തിൽ കൊഴിയുന്നു

എല്ലാ പ്രവാഹങ്ങളും നിലച്ചിരിക്കുന്നു
നിലാവിൽ
നിലച്ച സംഗീതം കടുക്കുന്നു

ഒരു വിരൽ സ്പർശത്തിന്
ഒരാളെ
മരണത്തിൽ നിന്നും
ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞേക്കും

ഇരിക്കുന്നതിനെപ്പറ്റി

ഒരിടത്തിരിക്കണം എന്നത് പണ്ടുമുതലേയുള്ള ആഗ്രഹമാണ്

ഒരു മരച്ചുവട്ടിലോ
ഗ്രാമ പാതയിലെ കൽക്കെട്ടിലോ
വീട്ടിനുള്ളിലെ 
പുറത്തേക്കു നോക്കിയാൽ 
മലഞ്ചെരിവുകൾ കാണുന്ന ആ മുറിയിലോ
ഇല്ലെങ്കിൽ 
തണുപ്പൻകാറ്റ് വീശിവീശി
ഇളം വെയിലാകുന്ന
മലമുകളിലോ
ഇത്തിരി നേരം

ആയിരിപ്പിൽ
കുതിച്ചു പായുന്ന തീവണ്ടി
പതിയെ
അതിനുള്ളിലെ യാത്രികരുടെ മുഖം കാണാൻ കഴിയുന്നത്രയും പതിയെ
മുന്നിലൂടെ കടന്നു പോകും
വെയിൽ
പുലരിത്തണുപ്പിനെ
തിരിച്ചുവിളിച്ച്
ചുറ്റിലും പരക്കും
നദി 
വറ്റിയ ജലത്തെ
ഉറവയാൽ തിരിച്ചെടുത്ത് ഒഴുകും

ഒന്നിച്ചുണ്ടായവരൊക്കെ തിരിച്ചു വരും
മതിവരാതെ
പലവട്ടം പഴയ നേരുകൾ തിരിച്ചെടുക്കും

ഇരിക്കുന്നിടം ശബ്ദമുഖരിതമാകും
നമുക്കു മാത്രം കേൾക്കാവുന്ന അത്രയും ഉയർന്ന ശബ്ദത്തിൽ

നിറങ്ങൾ പടരും
നമുക്കു മാത്രം കാണാവുന്ന
അത്രയും പരന്ന ഇടത്തിൽ

തിരക്കുപിടിച്ച ലോകം
കാണുകയേ ചെയ്യാത്ത
അത്രയും തുറസ്സായ ഒരു പച്ചപ്പിൽ !

അവൻ

ഏറ്റവും ഇഷ്ടമില്ലാത്ത ചിത്രം 
ഏതെന്നു ചോദിച്ചാൽ
ഞാൻ നിങ്ങൾക്കയച്ചു തന്ന
എൻ്റെ തന്നെ ചിത്രമാണ്


ജനിച്ചതു മുതൽ അവനെ ഞാൻ കാണുന്നതല്ലേ
എനിക്കറിയാമവൻ്റെ
പകലുകൾ
രാത്രികൾ
രഹസ്യസഞ്ചാരപാതകൾ
സ്വപ്നങ്ങൾ


ഓരോ ചിരിക്കു പിറകിലെയും അവൻ്റെ ഉള്ള്
ചിരിക്കാത്തപ്പോഴുള്ള അവൻ്റെ
നേര്


എന്നെ തട്ടിക്കൊണ്ടുപോവാൻ
ആവുന്ന രീതിയിലൊക്കെ അവൻ
ശ്രമിക്കുന്നുണ്ട്
മുഴുവനായും വിട്ടുകൊടുത്തിട്ടില്ല
ഒന്നും കൊടുത്തില്ലെങ്കിലും
ചിലതെല്ലാം
അവനെടുത്തു കൊണ്ടു പോകും


നിങ്ങൾ കാണുന്ന എൻ്റെ ചിത്രത്തിൽ അവനില്ല
അവനെ പകർത്താനാണീ കളമെഴുത്ത് !
എന്നാലും പിടിതരില്ലവൻ!

2020, മേയ് 15, വെള്ളിയാഴ്‌ച

ചിരി

ചിരിക്കാൻ കഴിയാത്തവരുണ്ട്
നിങ്ങൾ
അടൂർ ഭാസിയായോ
ജഗതി ശ്രീകുമാറായോ
ആലുംമൂടനായോ
അവരുടെ  മുന്നിൽ
ചെന്നു നോക്കൂ
അവർ വഴി മാറി നടന്നു പോകും

മാള അരവിന്ദനായോ
കുതിരവട്ടം പപ്പുവായോ
നടന്നു നോക്കൂ
നിങ്ങളെ തിരിഞ്ഞു നോക്കില്ല

സുരാജ് വെഞ്ഞാറമ്മൂടായോ
സലിംകുമാറായോ നുഴഞ്ഞു കയറൂ
അവർ കണ്ണടച്ച് കളയും

കരയുന്നതുപോലെയല്ല ചിരി
തലങ്ങും വിലങ്ങും കിടക്കുന്ന
മതിലുകൾ കടന്നു വേണം അവിടെയെത്താൻ
വലിയ മഴ പെയ്യുന്നതു പോലെ
കൊടുങ്കാറ്റടിക്കുന്നതു പോലെയുള്ള ജീവിതത്തിനിടയിൽ നിൽക്കുമ്പോഴായിരിക്കും
നിങ്ങൾ
അവരെ സംബന്ധിച്ചെടുത്തോളം
മുളപൊട്ടാത്ത വിത്തുകളുമായി
അടുത്തു ചെല്ലുന്നത്
നിങ്ങളെത്ര വലിയ വിഡ്ഢിയാണെന്
ഒരു കാലത്തും നിങ്ങളറിയുന്നില്ല

നിങ്ങൾ
കൈക്കുമ്പിളിൽ മഴക്കുളിരുമായോ
ഇളം വെയിലായോ
തളിർച്ചെടിയാൽ വിരിഞ്ഞ പൂമണമായോ
അടുത്തുചെന്നു നോക്കൂ

അവർ 
അടുക്കളപ്പുറത്തെ തീരാപ്പണിക്കിടയിൽ
ഞൊടിയിട തിരിഞ്ഞു നിന്ന്
ഒരു നിലാച്ചിരി പകർന്ന്
കരിപിടിച്ച പാത്രം കഴുകുന്നത് തുടരും

2020, മേയ് 12, ചൊവ്വാഴ്ച

വായന

ആഴ്ചപ്പതിപ്പുകളിലും മാസികകളിലുമായി
ഈയാഴ്ച
മുപ്പത് കവിതകൾ മുന്നിലെത്തി


ചിലത്
ഒറ്റ വായനയിൽ
കടലായിരമ്പി
നേരം പുലർന്നിട്ടും ഇരമ്പലിൻ്റെ ഒച്ച വിട്ടു പോയില്ല


ചിലത് 
മലമുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
മുകളിലെത്തുന്നതിന് മുമ്പ്
പലവട്ടം വിശ്രമിച്ചു
കിതച്ചിട്ടാണെങ്കിലും
മേൽത്തട്ടിലെത്തി
പുറപ്പെട്ട താഴ് വാരം നോക്കി നിന്നു


ചിലത്
തോണിയിൽക്കയറ്റി
കാണാദേശങ്ങളിലേക്ക് കൊണ്ടു പോയി
ആദ്യമായി കണ്ട മരങ്ങളെ
തെങ്ങെന്നു കരുതിയും
പൂക്കളെ ചെമ്പരത്തിയായി നിനച്ചും
എല്ലാ ഭാഷകളേയും മലയാളമായി
പ്രാർത്ഥിച്ചും ചിലത് സങ്കൽപ്പിച്ചെടുത്തു


ചിലത്
തീർത്തും നിഷ്കളങ്കമായിരുന്നു
വായിച്ചു തീരുമ്പോൾ
കണ്ണീർ തുളുമ്പി
പുറത്തെ മരച്ചുവട്ടിൽ പോയി കുറേ നേരം
കണ്ണടച്ചിരുന്നു


ചിലതിൽ
പത്തിലധികം ലോകങ്ങൾ
ഏച്ചുകെട്ടിയിരുന്നു
കരുക്കഴിക്കഴിച്ചഴിച്ച്
മടുത്തു
പിന്നെ വായിച്ചില്ല
കുരുക്കില്ലാത്തവയെടുത്ത് പലവട്ടം വായിച്ചു


വീട്ടുമുറ്റത്തെ ചെടികളെക്കുറിച്ചുള്ളവ
അവയിൽ വരുന്ന 
ചെറുജീവികളെക്കുറിച്ചുള്ളവ
അവയുടെ സഞ്ചാരങ്ങളെക്കുറിച്ചുള്ളവ
ചെടിയ്ക്കിടുന്ന വളങ്ങളെക്കുറിച്ചുള്ളവ
കിണറിലെ വെള്ളം വറ്റിയാലുണ്ടാകുന്ന
നേരിനെക്കുറിച്ചുള്ളവ
മാത്രമേ എനിക്കു ദഹിക്കൂ
ക്ഷമിക്കണം
എന്നോടു മിണ്ടാത്തവയെ
ഞാൻ മണ്ണിൽ കുഴിച്ചിട്ടു
എൻ്റെ മണ്ണിൽ അവ മുളയ്ക്കുമോ എന്നറിയാൻ


ഒരു കവി വളരെ കുറച്ചു പേരുടെ കവിയാണ്
എല്ലാ കവികളും അങ്ങനെ തന്നെയാണ്
എന്നെനിക്കു തോന്നുന്നു

2020, മേയ് 11, തിങ്കളാഴ്‌ച

കവി

അദൃശ്യനായിരിക്കുകയാണ് നല്ലത്

പേരു വച്ച് പാടിയാൽ
പോട്ടം പിടിച്ച് ചിരിച്ചാൽ
കവിത വഴിതെറ്റും

നിളയെക്കുറിച്ചെഴുതിയത്
നരിയെക്കുറിച്ചാവും
നരനെക്കുറിച്ചെഴുതിയത്
നരയെക്കുറിച്ചാവും

രാത്രിയിൽ മഴ ചോർന്ന നേരം
നനഞ്ഞ മരപ്പൊത്തുകൾക്കിടയിൽ നിന്ന്
പറന്ന്
അത് എത്തേണ്ടിടത്തെത്തിക്കോട്ടെ
കണ്ട മട്ട് നടിക്കേണ്ട

അരിച്ചാക്ക് കയറ്റാൻ
ആളെ വിളിക്കുന്നു
അങ്ങോട്ട് ചെല്ലൂ


വാക്കുകൾ

പറയാനുള്ളത്
പറഞ്ഞു


എഴുത്തിൽ ചെയ്യുന്നത് പോലെ
ചില വാക്കുകൾക്ക് പകരം മറ്റൊന്ന്
എന്ന കാര്യം ഇവിടെ നടക്കുകയില്ലല്ലോ


തിരിച്ചെടുക്കാൻ കഴിയാത്ത
അത്
കാതിൽ നിന്ന് കാതിലേക്ക് പരക്കുകയാവും
ചാനലുകളിൽ പൊട്ടിത്തെറിക്കുകയാവും 


രാത്രിയോടെ പുറപ്പെട്ട മൗനത്തിലേക്ക് തിരിച്ചെത്തും

പറഞ്ഞവൻ്റെ ഗ്ലാസിലേക്ക്
ആത്മഹത്യയ്ക്കുള്ള
വിഷം കമിഴ്ത്തും

2020, മേയ് 10, ഞായറാഴ്‌ച

കാറ്റും കുളിരും

അൽപായുസ്സുകൾ
ചമയിച്ചൊരുക്കിയതാണ് ഭൂമിയെ!

പൂമ്പാറ്റകൾ
മണ്ണിരകൾ
മീനുകൾ
മാടത്തകൾ
മലയണ്ണാന്മാർ
മാനുകൾ, പശുക്കൾ
എന്നിങ്ങനെ

പൂവുകൾ
പഴങ്ങൾ
മഴവെള്ളച്ചാട്ടങ്ങൾ
പുഴക്കുളിര്
എന്നിങ്ങനെ

പാട്ടുകൾ
പ്രണയങ്ങൾ
തത്വശാസ്ത്രങ്ങൾ
സമരങ്ങൾ
എന്നിങ്ങനെ

ദീർഘായുസ്സുകൾ
ചതിച്ചൊതുക്കിയതുമാണ് ഭൂമിയെ
പാമ്പുകൾ
കടുവകൾ
കഴുകന്മാർ
മനുഷ്യർ എന്നിങ്ങനെ

ചതിക്കുഴികൾ
ലാഭങ്ങൾ
നഷ്ടങ്ങൾ
അധികാരങ്ങൾ
എന്നിങ്ങനെ

പാതകങ്ങൾ
കോപങ്ങൾ
ധാർഷ്ഠ്യങ്ങൾ
ധിക്കാരങ്ങൾ
എന്നിങ്ങനെ

രണ്ടിനും ഇടയിലുള്ളവർ
സമതുലനം കാക്കുന്നു
കുയിലുകൾ പാട്ടുപാടി
മയിലുകൾ പീലി നീർത്തി
ആനകൾ ചിന്നം വിളിച്ച്
പൊന്മാനുകൾ നീലച്ചിറകുകൾ വീശി
ആമകൾ അവധാനതയുടെ ആഴങ്ങൾ പകർന്ന്
കുരുന്നുകൾ പാൽപ്പുഞ്ചിരി പടർത്തി

അതിനാൽ
ആടിയുലയാതെ
ആൽമരം 
ആകെത്തകർന്നിട്ടും ഉൾബലം ചോരാതെ 
മലയൊരുത്തി
തളരാതെ
പുഴ
പുഴുക്കൾ
എല്ലാ കാറ്റും
എല്ലാ കുളിരും!

ആണുങ്ങളുടെ മുടി

വളരാൻ വിട്ടിരുന്നു എങ്കിൽ
നിശ്ശബ്ദം
സമയത്തെ തുളച്ച്
പൂവായും പുളകങ്ങളായും വിരിഞ്ഞേനെ

ആരു കണ്ടാലും കണ്ണെടുക്കാത്ത തരത്തിൽ
ഞൊടിയിടയിൽ മറ്റൊരു വടിവ് സൃഷ്ടിച്ച്
ചിലപ്പോൾ ആളെത്തന്നെയറിയാത്ത വിധത്തിൽ
ഇമചിമ്മിത്തുറക്കുമ്പൊഴേക്കും
പുതിയ നിർവചനങ്ങൾ
പ്രകാരങ്ങൾ തീർത്തേനെ

പലവിധം പച്ചിലയിട്ടു തിളപ്പിച്ചയെണ്ണയിൽ
ദിനംപ്രതി കുളിപ്പിച്ചുണർത്തിയിട്ടെന്ത്?
മാസാന്ത്യം വലിയ കണ്ണാടിപ്പീടികയിലിരുത്തി എൻ്റെ തളിരുകളെയെല്ലാം ചിതറിച്ച് 
ചിരിക്കുമല്ലോ നിങ്ങൾ

നിന്നിലേക്കാഴ്ന്ന വേരുകളാൽ
മരണമില്ലാതെ
ഇടയ്ക്കിടെ
പിടഞ്ഞ് പിടഞ്ഞ് കരയാറുണ്ട് ഞാൻ
ഒച്ചയില്ലാതെ
കണ്ണീർ പൊടിയാതെ.

പ്രായം ചെന്നാൽ വെളുക്കാനെങ്കിലും വിടണം
വായും മൂക്കും അടച്ചുപിടിച്ച്
എത്ര നാൾ കറുപ്പിച്ച് നിർത്താനാകും

കാലത്തെ കുപ്പിയിലിട്ട് മെരുക്കാൻ പോയവർ പിറ്റേന്നു രാവിലേക്കു തിരിച്ചു വന്ന ചരിത്രമേയുള്ളൂ
എത്ര കറുപ്പിച്ചാലും ഞാനും ഒരു ദിനം വെളുത്തു ചിരിക്കും
യേശുദാസിൻ്റെ ഇപ്പൊഴത്തെ
മുടി പോലെ!


ചോരയില്ലെന്നേയുള്ളൂ
ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടില്ലെന്നേയുള്ളൂ
എന്നാലും ഞങ്ങൾമുണ്ട്
സ്വകാര്യ അഹങ്കാരങ്ങൾ

പിണറായിയുടെ മുടിയാണ് അതിലൊന്ന്
ഏത് കൊടുങ്കാറ്റിലും പതറാതെയുള്ള ആ
നിൽപ്പ് നോക്കൂ

ഒരു ചീപ്പിനും വഴങ്ങാതെ
സ്വാതന്ത്ര്യത്തിൻ്റെ കർമ്മചിത്രങ്ങൾ വരയ്ക്കുന്ന
ഉമ്മൻ ചാണ്ടിയുടെ മുടിയാണ് മറ്റൊന്ന്

മുടിയില്ലാത്തവരാണ് ഞങ്ങളുടെ ഗുരുക്കന്മാർ
പരമ്പരാഗതമായി പീഡനങ്ങളേറ്റുവാങ്ങി
അടിച്ചമർത്തപ്പെട്ടവർ 
കാണാൻ മൊട്ടയെങ്കിലും
അവയ്ക്കുള്ളിലുമുണ്ട് ത്രസിക്കുന്ന മിടിപ്പുകൾ!

പഴയ സാമഗ്രികൾ

പഴയത് വീണ്ടെടുക്കുക
ഒട്ടും എളുപ്പമുള്ള കാര്യമല്ല


ചെറുപ്പത്തിൽ സ്ഥിരമായി
ഉച്ചയൂണ് കഴിക്കാറുണ്ടായിരുന്ന ഒരു പാത്രമുണ്ടായിരുന്നു
കുറേക്കാലം അടുക്കളയുടെ മൂലയിൽ മാറാലകൾക്കിടയിൽ അത് കിടന്നു
വീട്ടിനുള്ളിലെ സുരക്ഷിതത്വത്തിൽ അത് 
ഭദ്രമെന്നു കരുതി
പിന്നെയെപ്പോഴോ പഴയപാത്രക്കാരിയുടെ കണ്ണിൽപ്പെട്ട്  കാണാതായി
ഏതു പാത്രക്കടയിൽപ്പോയാലും
അതു ഞാൻ തിരയും


വർഷങ്ങൾ ഉപയോഗിച്ചിട്ടും
കീറാത്തൊരു കുടയുണ്ടായിരുന്നു
പുതിയതൊന്ന് വാങ്ങാനിറങ്ങുമ്പോൾ അത് കൈയിലുണ്ടാകും
കീറാക്കുടയിതിരിക്കുമ്പോൾ മറ്റൊന്നെന്തിനെന്ന ചിന്തയിൽ മടങ്ങും
കർക്കിടകത്തിൽ കടവരാന്തയിൽ വച്ചാരോ അവനെ മാറ്റിയെടുത്തു കൊണ്ടുപോയി
ഏതു മഴയിലും ഞാനവനെയോർക്കും


എത്ര അലക്കിയാലും നിറം മങ്ങാത്തൊരു കുപ്പായമുണ്ടായിരുന്നു
കഞ്ഞിപ്പശമുക്കി ഉണക്കിത്തേച്ച്
എപ്പോഴും ഇട്ടു കൊണ്ടിരുന്നത്
മടക്കിയൊതുക്കി ആ ദിനമെത്തുമ്പോളിടാനായി അലമാരയിൽ കാത്തുവച്ചത്
എവിടെപ്പോയെന്നറിയില്ല
ചന്ദന നിറം കാണുമ്പോഴൊക്കെ അവനെയോർക്കും


വേനലിൽ നിലയ്ക്കാതെ കറങ്ങി
കാറ്റുപകർന്നിരുന്ന ഓറിയൻ്റ് ഫാൻ
നിൽക്കുമ്പോഴൊക്കെ ഓയിലിട്ട് ഓടിച്ചിരുന്ന
മഞ്ഞ ഡയലുള്ള റാഡോ വാച്ച്
വർഷം മൂന്നിട്ടിട്ടും വള്ളി പൊട്ടാത്ത ആ ഹവായ് ചെരുപ്പ്
രണ്ടു വട്ടം കൈമോശം വന്നിട്ടും
കറങ്ങിത്തിരിഞ്ഞത്തിയ മഞ്ഞക്കണ്ണട


പഴയത് വീണ്ടെടുക്കുക ഒട്ടും എളുപ്പമുള്ള കാര്യമല്ല


കാണാതായവ അരച്ചുകലക്കി യുണ്ടാക്കിയവയാണെൻ്റെ
പുതിയ പാത്രങ്ങൾ, 
കുടകൾ, കണ്ണടകൾ, കുപ്പായങ്ങൾ!


വീശുന്ന കാറ്റും
മുള്ളു കൊള്ളാത്ത നടപ്പും
നിലയ്ക്കാത്ത നേരവും
ആ പഴയത് പഴയത് തന്നെ!

2020, മേയ് 8, വെള്ളിയാഴ്‌ച

ഭയമേ

എല്ലാ മരണങ്ങളും ശ്രദ്ധിക്കപ്പെടുന്നു
എല്ലാവരും മരണത്തിൻ്റെ നിഴലിലായിരിക്കുന്നതിനാൽ

എല്ലാ ചെടികളും പരിപാലിക്കപ്പെടുന്നു
എല്ലാവരും വിശപ്പിൻ്റെ ഭീതിയിലായതിനാൽ

എല്ലാ നദികളും സ്വച്ഛമായിരിക്കുന്നു
എല്ലാവരും വിസർജ്യങ്ങൾ അകമേ സംസ്കരിക്കുകയാൽ

എല്ലാ കിളികളും പൂമ്പാറ്റകളും
പറന്നുല്ലസിക്കുന്നു
ഭയത്തിൻ്റെ രാജാക്കന്മാർ
മരിച്ചു പോയതിനാൽ

ആകാശം അനാവൃതമായിരിക്കുന്നു
വെളിച്ചം ഒഴുകി പരന്നിരിക്കുന്നു

ഭയമേ
മടങ്ങിപ്പോകായ്ക
മദിച്ചു നടക്കുക
അഹംകാരക്കാടുകൾ കത്തിയൊടുങ്ങും വരെ.
അകംപൊരുൾത്തളിരുകൾ മുളപൊട്ടിത്തുടങ്ങുംവരെ.

2020, മേയ് 6, ബുധനാഴ്‌ച

ചിത്രം

ഒരു പഴയ ചിത്രം എടുത്തു നോക്കുന്നു
തിളങ്ങുന്ന കണ്ണുകൾ
തുളുമ്പുന്ന കവിളുകൾ
കറുത്ത മീശ
ചുരുണ്ട മുടിയിഴകൾ

രക്തം തുള്ളിത്തിളയ്ക്കുന്നതിനും മുമ്പെടുത്തത്

ഇപ്പോൾ ചിത്രങ്ങളെടുക്കാറേയില്ല
നരച്ച മീശയും തലയും
കുഴിഞ്ഞ കണ്ണും കവിളും
കാണാൻ വയ്യ

എന്നാൽ മറച്ചാലും മറയാത്ത 
മറ്റൊരു ചിത്രമുണ്ട്
കാലം വരച്ചത്
ചലിക്കാത്തത്
വിശക്കുന്നത്
കിതയ്ക്കുന്നത്
എത്രകുത്തിവച്ചാലും 
നീറ്റലൊടുങ്ങാത്തത്
എടുത്തൊഴിച്ചാലും 
നിറം കലരാത്തത്