ഒരിടത്തിരിക്കണം എന്നത് പണ്ടുമുതലേയുള്ള ആഗ്രഹമാണ്
ഒരു മരച്ചുവട്ടിലോ
ഗ്രാമ പാതയിലെ കൽക്കെട്ടിലോ
വീട്ടിനുള്ളിലെ
പുറത്തേക്കു നോക്കിയാൽ
മലഞ്ചെരിവുകൾ കാണുന്ന ആ മുറിയിലോ
ഇല്ലെങ്കിൽ
തണുപ്പൻകാറ്റ് വീശിവീശി
ഇളം വെയിലാകുന്ന
മലമുകളിലോ
ഇത്തിരി നേരം
ആയിരിപ്പിൽ
കുതിച്ചു പായുന്ന തീവണ്ടി
പതിയെ
അതിനുള്ളിലെ യാത്രികരുടെ മുഖം കാണാൻ കഴിയുന്നത്രയും പതിയെ
മുന്നിലൂടെ കടന്നു പോകും
വെയിൽ
പുലരിത്തണുപ്പിനെ
തിരിച്ചുവിളിച്ച്
ചുറ്റിലും പരക്കും
നദി
വറ്റിയ ജലത്തെ
ഉറവയാൽ തിരിച്ചെടുത്ത് ഒഴുകും
ഒന്നിച്ചുണ്ടായവരൊക്കെ തിരിച്ചു വരും
മതിവരാതെ
പലവട്ടം പഴയ നേരുകൾ തിരിച്ചെടുക്കും
ഇരിക്കുന്നിടം ശബ്ദമുഖരിതമാകും
നമുക്കു മാത്രം കേൾക്കാവുന്ന അത്രയും ഉയർന്ന ശബ്ദത്തിൽ
നിറങ്ങൾ പടരും
നമുക്കു മാത്രം കാണാവുന്ന
അത്രയും പരന്ന ഇടത്തിൽ
തിരക്കുപിടിച്ച ലോകം
കാണുകയേ ചെയ്യാത്ത
അത്രയും തുറസ്സായ ഒരു പച്ചപ്പിൽ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ