പരസ്പര ബന്ധമില്ലാത്ത ലോകങ്ങളാണ്
ലോകത്തെ സുന്ദരമാക്കുന്നത്
ചെണ്ടുമല്ലിയും ചെമ്പരത്തിയും
നട്ടു വിരിയിക്കുന്ന ലോകത്തു നിന്നും ഏറെ ദൂരെയാണ്
പുഴയാഴങ്ങളിൽ നിന്നും മീൻ പിടിക്കുന്ന ലോകം
ദൂരദേശങ്ങളിലേക്കുള്ള സഞ്ചാരം പോലെയല്ല
പുലരി നടക്കുന്ന വഴിയുടെ ശീലങ്ങൾ
തൊണ്ണൂറിലും ചിരിപ്പിക്കുന്ന
മുത്തശ്ശൻ്റെ സത്യജീവിതസഞ്ചാരം ഒന്ന്
കൺതുറന്ന കുഞ്ഞുവാവച്ചിരി നിറയുന്ന ലോകം മറ്റൊന്ന്.
ഒരു കരച്ചിലിന് ഒരായിരം ചിരിയായോ
ഒരു ചിരിക്ക് ഒരായിരം നിലവിളികളായോ
ചതുരംഗപ്പലകയിൽ
കരുക്കൾ നിരത്തുന്ന ജീവിതം
അനിശ്ചിതത്വത്തെ മറക്കാനുള്ളത്രയും
വിത്തുകൾ പാകി മുളപ്പിച്ചാൽ
ചിരിക്കും
കരച്ചിലുമിടയിലുള്ള ഒറ്റയടിപ്പാതയിലൂടെ നടക്കാം
മലവെള്ളപ്പരപ്പിൽ തോണി മുങ്ങുമ്പോൾ
നീന്തിക്കയറാനുണ്ടാവണം
മറ്റൊരു തോണി
അപരിചിതമായ മറ്റൊരു കര
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ