ആനുകാലികങ്ങളിലെ ആ അഞ്ചു പേജുകൾ
വേഗത്തിൽ മറിച്ചു
കൂട്ടായ്മകളിൽ നിന്ന് ക്വിറ്റടിച്ചു
വിളിക്കുന്നത് കവികളെങ്കിൽ എടുക്കാതായി
ഒറ്റയ്ക്കിരിക്കുമ്പോൾ
വന്നു ചേരുന്ന വരികളെ കുറിച്ചു വയ്ക്കുന്നത് നിർത്തി
പുഴവക്കിലങ്ങനെ നോക്കിനിൽക്കാൻ പോകാതായി
രാവിലെയുള്ള നടത്തത്തിന് ദൂരം കൂട്ടി
വൈകീട്ടും നടക്കാൻ തുടങ്ങി
ഒറ്റയ്ക്കിരിക്കാറുള്ളയിടങ്ങളിൽ
ഒരുക്കി വച്ച കസേരകൾ എടുത്തു മാറ്റി
പേന കടലാസ് ഇവ എളുപ്പത്തിൽ കിട്ടാത്ത
തട്ടിൻപുറങ്ങളിലേക്ക് മാറ്റി
വാങ്ങി വച്ചിരുന്ന വായിച്ചതും വായിക്കാത്തതുമായ പുസ്തകങ്ങൾ വായനശാലയ്ക്കു കൊടുത്തു
വാർഷിക യോഗങ്ങളിൽ പ്രസംഗം തുടങ്ങുന്നതിൻ മുമ്പേ പോയി മടങ്ങി
മുറ്റത്തെ ചെടികൾ നനച്ചു
പുലർച്ചെ എഴുന്നേറ്റു
മൗനത്തിലിരുന്നു
പക്ഷികളെപ്പോലെ
പശുവിനെപ്പോലെ
തുമ്പികളെപ്പോലെയാവാൻ കൊതിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ