അറിയാത്തൊരാളെഴുതി
അവിചാരിതമായി
കേട്ട്
ഇഷ്ടമായ കവിതകൾ
എടുത്തു വയ്ക്കാറുണ്ട്
പാടിയതാരെന്നറിയാത്ത
നെഞ്ചിലേറ്റിയ
ചില പാട്ടുകൾ
കൊരുത്തു വയ്ക്കാറുണ്ട്
ആദ്യമായി ചെന്നെത്തിയ
ദേശത്ത്
കണ്ണിമ ചിമ്മാതെ നോക്കിയ കാഴ്ചകളെ
കൂടെ കൂട്ടാറുണ്ട്
അവയ്ക്ക് അനുസരണ ശീലമുണ്ട്
ആവശ്യമായ നേരത്ത്
ആദ്യ വരി
അല്ലെങ്കിൽ ഈണം
ഞൊടിയിടയിൽ കാഴ്ചയുടെ ഒരു നിമിഷം
ഓർമ്മയിലേക്ക് വരും
പിന്നെ പിൻ വാങ്ങും
ഒരാൾ പിൻവാങ്ങുമ്പോൾ
അയാളുടെ വേരുകൾ പടർന്ന
ആ നേരുകളും ഇല്ലാതാകുന്നു
അവരെ ഓർമ്മിക്കുന്നവർ
മറ്റൊരു കാലത്ത്
അതുവഴി പോകുമ്പോൾ
ആ പാട്ടുകൾ, കാഴ്ചകൾ
ആരുമറിയാതെ
അവരെ നോക്കും
നേർത്ത കാറ്റ് കൊണ്ടു തൊടും
ഒരു മൂളിപ്പാട്ട് പാടും
പിന്നിൽ നിന്നാരോ വിളിച്ചതായി തോന്നി
അവർ തിരിഞ്ഞു നോക്കും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ