പുലർച്ചെ കവിതയിൽ നിന്നിറങ്ങി നടന്നു
സൂര്യനെ നോക്കിയതേയില്ല
പൂക്കളുടെ വിളി കേട്ടില്ലെന്നു നടിച്ചു
നദി പതഞ്ഞൊഴുകി ശബ്ദിക്കുന്നത്
കേൾക്കാതിരിക്കാൻ കാതു പൊത്തി
കൈയിൽ കരുതിയ
തൂമ്പ കൊണ്ട് മണ്ണ് കിളിച്ചു
മടിയിൽ കരുതിയ വിത്തു വിതച്ചു
കൈക്കുമ്പിളിൽ വെള്ളം കോരി
പതിയെ നനച്ചു
ഉച്ചയ്ക്ക് കാട്ടിലേക്കു കയറി
വിറകുകമ്പുകൾ അടുക്കി വച്ചു
കായ്കനികൾ പാളയിൽ പൊതിഞ്ഞെടുത്തു
ബോധപൂർവം
ഇലകൾക്കിടയിലൂടൂർന്നു വരുന്ന വെളിച്ചത്തെ
കിളിപ്പാട്ടിനെ അകറ്റി നിർത്തി
അന്തിക്കു വീട്ടിലെത്തി
കഞ്ഞി തിളപ്പിച്ച് കുടിച്ച് കിടന്നുറങ്ങി
നട്ട വിത്തിന് വെള്ളം തൂവാൻ
കമ്പ് നാട്ടാൻ
വേലി കെട്ടാൻ
പെരുച്ചാഴിയെ
പന്നിയെ തുരത്താൻ
പുലർച്ചെ പലവട്ടം പിന്നെയും പോയി
മഴ വെയിൽ തണുപ്പുകാലം
മാറി മാറി വന്നു
ഒരു ദിനം അന്തിയിൽ
കുലച്ച കുല പേറി
പറിച്ച പയർ തൂക്കി
ചന്തയിൽ പോയി
വിറ്റു
പുതിയൊരു കവിത വാങ്ങി
പൂക്കളെ കാട്ടാതെ
വെളിച്ചം കൊള്ളാതെ
വീട്ടിലേക്ക് കൊണ്ടുവന്നു
മുറുക്കിച്ചുവന്നവൾക്കും
പിള്ളാർക്കും അതിഷ്ടായി
അവരെന്നെ നോക്കി ചിരിച്ചു
നിലാവ് കാണാതെ ഞാനും ചിരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ