അകലം പാലിച്ച് നടന്ന്
അടുത്തുള്ള കടയിൽ പോയി
ആളുകൾ മൂടിയ വായ കൊണ്ട് ഹായ് പറഞ്ഞു
അധികമില്ല സംസാരം
എല്ലാവരും പെട്ടന്നു മടങ്ങുന്നു
ഇപ്പോൾ
നടുറോഡിലൂടെ നടക്കാം
തിരക്കിട്ടു പായുന്ന വാഹനങ്ങളോ
മനുഷ്യരോ ഇല്ല
കാക്കകൾക്കും കുയിലുകൾക്കും മനുഷ്യരോട് ഇഷ്ടം കൂടി
കണ്ട പാടേ അവർ ദൂരേക്കോടി മറയുന്നില്ല
പൂച്ചയും പട്ടിയും പിണക്കത്തിലാണ്
അവർക്ക് കിട്ടുന്ന വിഹിതത്തിൽ
എന്തോ പിശുക്കുണ്ട്
വലിയ ശബ്ദങ്ങൾ ഇല്ല
പ്രതികാരങ്ങൾ ഇല്ല
ഇന്നലത്തേതിൻ്റെ ബാക്കിയും
നാളത്തേതിൻ്റെ തിരക്കും ഇല്ല
ഒഴിക്കുന്ന വെള്ളത്തിന്
പിറ്റേന്നു രാവിലേക്ക്
തളിർച്ചിരിയുണ്ട്
ആദ്യത്തെ പയർ ഇന്ന് മൊട്ടിട്ടു
കപ്പയ്ക്കു തടമൊരുക്കി
ചാണകം കലക്കിയൊഴിച്ചു
ഇങ്ങനെ മറ്റൊരിക്കലും
എഴുതിയിട്ടില്ല
ഇതുവരെയില്ലാത്തൊരു ശ്വാസത്തിൽ ഇന്നെഴുതാൻ കഴിയുന്നു
ചെടികൾക്ക് അവയുടെ നേര് തിരിച്ചു കിട്ടിയ പോലെ
സമുദ്രങ്ങളും നദികളും
സമനില വീണ്ടെടുത്തതു പോലെ
വിശക്കാതെയായിരുന്നു ഭക്ഷണം കഴിച്ചത്
പ്രണയിക്കാതെയായിരുന്നു ഇണചേർന്നത്
ഉള്ളുണരാതെയായിരുന്നു അത് ചിരിച്ചത്
ഇപ്പോൾ നോക്കൂ
ഭയരഹിതരായി പൂമ്പാറ്റകൾ
നട്ടുവളർത്തിയ പൂവിലെ തേൻ കുടിക്കുന്നു
ഉറുമ്പിൻ ചാലിൽ ചവിട്ടാതെ നടന്നു പോയി ഒരാൾ വേലിയിലെ കിളികളോട് സംസാരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ