വീട്ടുമുറ്റത്തെ പൂച്ചെടികളെക്കുറിച്ച്
തളിർത്തു വളരുന്ന മരങ്ങളെക്കുറിച്ച്
എഴുതാൻ പറഞ്ഞാൽ
ഞാൻ പിൻ വാങ്ങും
കിഴക്കുഭാഗത്ത് പുലർച്ചെ ഉദയം നോക്കി നിൽക്കുന്ന നേരത്തെക്കുറിച്ചു പറയൂ
എന്നാണെങ്കിലും എനിക്ക് കഴിയില്ല
ദാഹജലം കോരുന്ന
കിണറിനെപ്പറ്റി
വേറിട്ട മണമുള്ള മാവിനെപ്പറ്റി
വടക്കു ചേർന്നൊഴുകുന്ന
ചാലിനെപ്പറ്റി
പറയാൻ തുടങ്ങിയാൽ
ഞാൻ ദുർബലനാകും
അരുതാത്തത് ചെയ്യുന്നതിൻ്റെ
പിരിമുറുക്കങ്ങൾ നിറയും
എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാതിരുന്നാൽ
വിജയിക്കുന്ന പരീക്ഷയാണ് ജീവിതം
എന്ന് തോന്നാറുണ്ട്
മടിയനെന്നോ മണ്ടനെന്നോ
വിളിച്ചാൽ കുലുങ്ങുകില്ല
അപ്പോഴുള്ള നില നിൽപ്പിൻ്റെ യുക്തിയാണ്
ഏറ്റവും മനോഹരമായ കവിത
പാടങ്ങൾ പച്ചനിറഞ്ഞ് ചിരിക്കുമ്പോൾ
പാട്ടുകൾ കേൾക്കുമ്പോൾ
നട്ട വിത്തിൻ്റെ തളിർച്ചിരി കാണുമ്പോൾ
നിറയുന്നതാണ് സത്യം
കൊടുംകാറ്റിലുലയാതിരിക്കാൻ
ആരോടും പങ്കുവയ്ക്കാത്ത
രണ്ടേ രണ്ടുവരി കവിത മതി!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ