ഒന്നാമത്തെ മാസികയ്ക്കായി
കവിതകളെഴുതുമ്പോൾ
ഉൾപ്പെടുത്തേണ്ട വാക്കുകൾ
അലമാരയിൽ മുകളിലത്തെ തട്ടിൽ വച്ചു
രണ്ടാമത്തേതിനയക്കുമ്പോൾ
ആവശ്യമായ വാക്കുകൾ
തലക്കെട്ടുകൾ
എന്നിവ തൊട്ടടുത്ത തട്ടിൽ
മൂന്നാമത്തേതിനു വേണ്ടവ
അതിനും താഴെ
ആ വാക്കുകൾ ഏതെന്നായിരിക്കും
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്
അത് പറയില്ല
ആർക്കും അയച്ചുകൊടുക്കാത്തവ
സൂക്ഷിക്കാനുള്ളതാണ്
അലമാരയുടെ അടിത്തട്ട്
അയച്ചുകൊടുക്കാത്തതെന്ത്
എന്നല്ലേ
അങ്ങനെ ചെയ്യില്ല എന്നു മാത്രമാണ് ഉത്തരം
അവ പുസ്തകങ്ങളാവുകയുമില്ല
നിശ്ചിത കാലം കൂടുമ്പോൾ കത്തിച്ചു കളയാറാണ് പതിവ്
എന്നാൽ
നിങ്ങൾ ചോദിക്കുകയാണെങ്കിൽ
വരി മാറാതെ
ഇടയ്ക്ക് സ്തംഭിക്കാതെ
മൂളാതെ
ഞാനത് പറയും
ചോദിക്കുകയാണെതിൽ മാത്രം
ജീവിതത്തെ വ്യഭിചരിക്കുന്നവൻ
ചതിയൻ വഞ്ചകൻ
എന്നൊക്കെയിരിക്കും നിങ്ങൾ
മറ്റൊരാളോട് എന്നെക്കുറിച്ച് പറയുക
എന്നാൽ
കവിയായി മാത്രം ജീവിച്ചു നോക്കൂ
മറ്റൊരു തൊഴിലും അറിയില്ലെന്നും കരുതൂ
തീർച്ചയായും
നിങ്ങൾ ഒരു ഭ്രാന്തനോ
യുക്തിക്ക് നിരക്കാത്തവനോ ആയിത്തീരും
അതിൽ നിന്ന് രക്ഷപ്പെടാനുള്ള
കേവലയുക്തി പ്രയോഗങ്ങളാണ് അലമാരയിൽ
പേടിക്കേണ്ട
എത്രയും പെട്ടന്ന് ഞാനീപ്പണി നിർത്തും
മറ്റൊരു വഴിയേ പോകും
അലമാരയിലെ വാക്കുകൾ കാലിയാക്കും
അടിത്തട്ടിലേതൊഴികെ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ