മനസ്സിനു വഴങ്ങാത്തതൊന്നും
മറ്റുള്ളവർക്കായി എഴുതാതിരിക്കാനാഗ്രഹിച്ചു
മഴ പെയ്യുമ്പോൾ
തണുപ്പിനെക്കുറിച്ചും
അതില്ലാത്ത വെയിലിനെക്കുറിച്ചും
വെയിലിൽ വാടിയ ചെടികളെക്കുറിച്ചും
ഇലകൾ, കായ്കൾ,വേരുകൾ
ഇവയെക്കുറിച്ചും
എഴുതി
പകലിൽ
വെളിച്ചത്തെക്കുറിച്ചും
അതില്ലാത്ത രാത്രിയെക്കുറിച്ചും
നിലാവ്, നിശ്ശബ്ദത
പുലരാറാവുമ്പോൾ കിഴക്കൻ ചരിവിൽ കാണുന്ന പക്ഷികൾ ഇവയെക്കുറിച്ചും
എഴുതി
ഒരു വഴിയേ നടക്കുമ്പോൾ
ഇരുപുറം കാണുന്നവയെഴുതിയെഴുതി
ആദ്യം കണ്ടവ അകലെയകലെയായി
കാറ്റിനെക്കുറിച്ചു തുടങ്ങി
ചിലപ്പോൾ കാട്ടിൽത്തുടങ്ങുന്ന
അരുവിയിലെത്തി
അവയൊഴുകി നിറയുന്ന കടലിലുമെത്തി
ചിന്തകളുടെ വേഗത്തിൽ
സഞ്ചരിക്കാൻ ഭൂമിയിൽ വഴികളില്ല
അതിനാലാവണം
വായിക്കപ്പെടാതെ
വഴിവക്കിൽ അനേകം കവിതകൾ
ചിതറിക്കിടക്കുന്നു
ഭൂമിയിൽ
എല്ലാ കവിതകളും ഇട്ടു വയ്ക്കാനൊരു പെട്ടി പണിയണം
നിറയുമ്പോൾ പെട്ടി
മണ്ണിട്ടുമൂടാനൊരു കുഴിയും!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ