SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

വയനാട്

( രണ്ട് നാൽപത്തിയഞ്ചിന് ബത്തേരിയിൽ നിന്ന് പുറപ്പെട്ട്
മാനന്തവാടി, ഇരിട്ടി, ശ്രീകണ്ഠപുരം വഴി 
എട്ടു മണിക്ക് വീട്ടിലെത്തും

ബസുകൾക്കൊന്നും സമയം തെറ്റുകയില്ലെന്നും
കൃത്യത പാലിക്കുമെന്നും ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു

എൻ്റെ വിശ്വാസത്തിന്
മുന്നനുഭവങ്ങൾ ബലമായി. )

യാത്രയ്ക്കിടയിൽ തണുപ്പ് 
ഇളം തൂവൽ കൊണ്ട് തലോടും
തേയിലത്തോട്ടങ്ങൾ പച്ച വിരിക്കും
ചുരമിറക്കത്തിൽ
കയങ്ങൾ കാണുമ്പോൾ
എപ്പോഴും നിലയ്ക്കാവുന്ന ജീവിതത്തെയോർക്കും

വയനാട്ടിലെ വെയിൽത്തിളക്കത്തെക്കുറിച്ച്
പൊടിമഴയെക്കുറച്ച്
പ്രഭാതസവാരിയെക്കുറിച്ച്
വീട്ടിലെത്തി വിവരിക്കും

ഞങ്ങളെക്കൂടി കൊണ്ടു പോകൂ എന്നവർ പറയും
വീടൊത്തു വരട്ടെയെന്നു ഞാൻ പറയും

വൈകുന്നേരങ്ങളിൽ കാപ്പിത്തോട്ടങ്ങൾക്കിടയിലൂടെ നടക്കും
ചീവിടുകൾ
കാതുതകർക്കും

കോളനികളിൽ പോകും
അവർ തരുന്ന മുളയരിക്കഞ്ഞി കുടിച്ചിട്ടുണ്ട്
കാപ്പി പറിക്കുന്ന കാലമെത്തിയാൽ
കുട്ടികൾ പഠിപ്പിന് പോവില്ല
ഞങ്ങടെ കൂടെ വരും - അമ്മച്ചി പറഞ്ഞു

കണ്ണൂരേയില്ല
വയനാട്ടിൽ.
വെയിൽ, മഴ, ശ്വാസം, സ്വപ്നം, കാലം 
എല്ലാം മറ്റൊന്നെന്നു തോന്നി

ഞാനവയെ നോക്കി നിൽക്കും
എന്നിലെ കണ്ണൂർ 
ചുരം വഴി താഴേക്കൊഴുകി മറയുന്നതായി തോന്നും
വയനാട് 
വയലുകളിലും
മുത്തങ്ങക്കാടുകളിലും
തേയില പരപ്പിലും പച്ചപിടിച്ചു നിറയും


ഡിസമ്പർരാത്രികളിൽ,
വാങ്ങിച്ച കാപ്പിപ്പൊടി തിളപ്പിച്ച് 
ശർക്കരയിട്ട്
ഏറെ നേരമെടുത്ത്  കുടിച്ച്
ഇറയത്ത് തണുപ്പത്തിരിക്കും.
കമ്പിളി പുതച്ച് മുറുക്കിച്ചുവപ്പിച്ച്
വായനാട് അപ്പുറവുമിരിക്കും.
ഒന്നും മിണ്ടുകയില്ല
പരസ്പരം നോക്കിയങ്ങനെ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ