ഒരു ദിവസം
ടിക്കറ്റെടുത്ത്
കവിതകളുടെ കളി കാണാൻ പോയി
ധോണിയെപ്പോലൊരു കവിത
ജാതി, മതം, വർഗീയത എന്നീ സ്റ്റമ്പുകൾക്കു പിറകിൽ
സാകൂതം മനസിൻ്റെ അനിശ്ചിതമായ
ഗതി വിന്യാസത്തിലേക്ക് കണ്ണെറിയുന്നു
തെണ്ടുൽക്കറെപ്പോലൊന്ന്
അസാധ്യമെന്നു തോന്നിക്കുന്ന ഭാഷയിൽ
പ്രതിസന്ധി എന്ന പന്തിനെ
അതിർത്തി കടത്തുന്നു
കോലിയെ പോലൊന്ന്
അനായാസമായി
പിരിമുറുക്കങ്ങളെ അടിച്ചകറ്റുന്നു
കുംബ്ലെയുടെ അതേ ഭാഷയിൽ ഒരു കവിത വേദനകളെ ചുഴറ്റിയെറിയുന്നു
ബൗണ്ടറി ലൈനിൽ ഒരു കവിത അപൂർവമായി മാത്രം ആ വഴി വരുന്ന സാധ്യത എന്ന പന്തിനെ
കൈപ്പിടിയിലൊതുക്കുന്നു
എന്നിട്ടും
സൂപ്പറോവറിലേക്കു നീളുന്ന കളിയിൽ
ശ്വാസമടക്കിപ്പിടിക്കുന്ന
നേരങ്ങളിലെ
ഒരേറിലോ ഒരു വീശലിലോ കൈപ്പിടിയിലൊതുക്കലിലോ
തട്ടി
തളർന്നുവീണുമരിക്കുന്നു
ചില കവിതകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ