മുറിയിൽ
ചിതറിക്കിടക്കുന്നു
പത്രങ്ങൾ
പേനകൾ
നാണയത്തുട്ടുകൾ
മാസികകൾ
മാസാന്ത്യ രശീതുകൾ
നിരതെറ്റിയ അലമാരകളിൽ നിന്നു വീണ
പഴയ പുതിയ
പുസ്തകങ്ങൾ
വീട്ടുകാരും
വിരുന്നുകാരും
സുഹൃത്തുക്കളും
നെറ്റി ചുളിക്കുന്നു
ഇതൊന്നൊതുക്കി വച്ചൂടടേ...
ഞാനാരിളം ചിരിയാകും
പോകാനിറങ്ങും മുമ്പ്
എല്ലാവരും
ചോദിക്കും
1996 ലെ കലണ്ടറുണ്ടാകുമോ
ഒന്നു നോക്കാൻ
2001 ലെ കരണ്ട് ബില്ലടച്ച രശീത്
ഇരുപതുവർഷം കൊണ്ടെത്ര കൂടി എന്നറിയാൻ
1974 ലെ നികുതി ശീട്ട്
കണക്ക് വച്ച് പ്രസംഗിക്കാനാണ്
2008 ഫെബ്രുവരി 14 ലെ അവളുടെ ചിത്രമുള്ള ദിനപ്പത്രം
1999ലെ പതിനേഴാം ലക്കം ആഴ്ചപ്പതിപ്പിലെ എന്നെ മാറ്റിമറിച്ച ആ കവിത
ഒന്നുകൂടി വായിക്കാൻ
മഹാപുസ്തകശാലകളിൽ നിന്ന് ചെറിയൊരു പുസ്തകം
കണ്ടെടുത്തു നീട്ടുമ്പോലെ
മൊത്ത വിൽപനയ്ക്കുള്ള പലവ്യഞ്ജനക്കടയിൽ നിന്ന്
നൂറുഗ്രാം കടുക് തൂക്കിത്തരുമ്പോലെ
കൂമ്പാരങ്ങളിൽ നിന്ന്
ഞൊടിയിടയിൽ കണ്ടെത്തി ഞാനത് എടുത്തു കൊടുക്കും
അവരുടെ മനം നിറയും
മറ്റൊരാൾക്കും ക്രമമല്ലാത്ത വിധം
വലിയ വലിയ ക്രമീകൃതരഹസ്യങ്ങൾ
സൂക്ഷിക്കുന്ന എൻ്റെ മുറി
എനിക്കു പോലും അറിയാത്ത
ഒരു പാസ് വേഡിൽ
ഞാനതു തുറക്കുന്നു അടക്കുന്നു
മരണശേഷം തുടരാനായി
ചില ലിപികൾ
പുസ്തകങ്ങളിലെഴുതി വയ്ക്കുന്നു
ഒരാൾക്കു മാത്രം
ക്രമ നിബന്ധമെന്നു തോന്നുന്ന
ആ വിചിത്രഭാഷയിൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ