വളർന്നു കഴിഞ്ഞാലും ഒന്നുമാകാതെ കഴിഞ്ഞുകൂടണമെന്നായിരുന്നു
ആഗ്രഹം.
പോകുന്നിടത്തു നിന്നെല്ലാം
എന്തു ചെയ്യുന്നു
കാര്യങ്ങളൊക്കെ ഏതുവരെയായി
ഭാവി പരിപാടികൾ
എന്നിങ്ങനെ ചോദ്യങ്ങൾ ഉയരും
ഒഴിഞ്ഞുമാറിയും
ഉത്തരങ്ങൾ പറയാതെയും
ചുറ്റുപാടുകളുടെ അടങ്ങാത്ത ജിജ്ഞാസയെ ചെറുത്തു നിന്നു.
നഗരത്തിലേക്കു താമസം മാറിയപ്പോൾ
ആർക്കും ആരുടെ കാര്യത്തിലും
ആശങ്കയില്ലാത്തതിനാൽ
അൽപം സ്വാതന്ത്ര്യം അനുഭവിച്ചു
പുറത്തിറങ്ങി നടന്നു
വിശന്നു നിന്ന ഒരാൾക്ക് ചായയും വടയും വാങ്ങിക്കൊടുത്തു
പറമ്പിലെ മാമ്പഴം അയൽവീട്ടിലെ കുട്ടികളോട് പറിച്ചു നൽകി
ഒരു പുതപ്പു വാങ്ങി തണുപ്പിനു നൽകി
കടൽക്കരയിൽ തിരകളെ നോക്കിയിരുന്നു
പകൽ രാത്രിയാവുന്ന ഇരമ്പൽ കേട്ടു
നൈസർഗികമായ
നേരോടെ
വന്നവരൊത്ത്
സമയത്തെ റദ്ദ് ചെയ്ത് നടക്കാൻ പോയി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ