എഴുത്തുകാരൻ
മീൻ കച്ചവടക്കാരനെപ്പോലെ
കൃഷിക്കാരനെപ്പോലെ
ബസ് ഡ്രൈവറെ പ്പോലെയാകണമെന്ന് ആഗ്രഹിക്കാറുണ്ട്
വിയർത്ത്
ഏതു വഴിയിലും പൊട്ടിയ ടയർ മാറ്റാൻ തയ്യാറായി
ആളെക്കൂട്ടാൻ
ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
സങ്കോചത്തിൻ്റെ മുനയൊടിക്കുന്ന ഒരാൾ
പച്ച ജീവിതം കണ്ടറിഞ്ഞെഴുതുന്നത്
പൂഴി വാരൽ പോലെ
പറമ്പ് കിളക്കുന്നതു പോലെ
തോണി തുഴയുന്നതു പോലെ
ഖനികളിൽ ഉരുകുന്നതു പോലെയുള്ള
ഒന്നു തന്നെയെന്ന് അറിയുന്നൊരാൾ
എല്ലാ എഴുത്തും
പേരു വയ്ക്കാതെയാവുന്ന ഒരു നാൾ
പാലം പണിക്കിടെ
കല്ല് ചുമക്കുന്ന ആൾ
ഭാരത്തെക്കുറിച്ചും
അതിൻ്റെ ശ്വാസത്തെക്കുറിച്ചും
പറയുന്നത് കവിതയാകുന്ന ഒരു നാൾ
കടന്നു വരണമെന്നും
ആഗ്രഹിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ