എഴുതാനിരുന്ന ഒരു കവിത പിടി തരാതെ ചുറ്റിലും നടക്കുന്നു
തൊഴുത്തിന് പിറകിൽ ഞാനതിൻ്റെ വാൽ കണ്ടതാണ്
ഒച്ചുണ്ടാക്കാതെ
അനക്കമില്ലാതെ പതുങ്ങി ചെന്നതാണ്
കിട്ടിയില്ല
ചെവിയുടെ ഒരറ്റം
കിടപ്പുമുറിയിലെ കട്ടിലിനപ്പുറം
ചെന്നു നോക്കിയപ്പോഴേക്കും
രക്ഷപ്പെട്ടിരുന്നു
മുറ്റമടിക്കുമ്പോൾ അവൻ പൊഴിച്ച രോമങ്ങൾ
മാഞ്ചുവട്ടിൽ അവൻ കടിച്ചിട്ട മാമ്പഴം
പൂന്തോപ്പിൽ അവൻ വിരിയിച്ച പൂവ്
രാത്രിയിൽ
അവൻ വന്നതായും
എന്നെ കെട്ടിപ്പിടിച്ചതായും സ്വപ്നം കണ്ടു
ഉണർന്ന ഞാൻ അതു കാണിക്കാതെ
പേനയും കടലാസും എടുക്കാൻ പോകേണ്ട താമസം
ഇടിവെട്ടി
ലോകം മുഴുവനും ഉണർന്നു
വാക്കിനും വരകൾക്കും
വഴങ്ങാതെ
കുറ്റിക്കാടിൻ്റെ മണവും പേറി
അഖിലാണ്ഡം
പടർന്നു കിടക്കുന്നു അവൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ