കാത്തിരിപ്പ് കേന്ദ്രത്തിലിരിക്കുമ്പോൾ
ബാനറിലെ
ചിത്ര പ്രദർശനം വന്നു വിളിച്ചു.
പോയി.
കുറേ ചിത്രങ്ങൾ നടന്നുകണ്ടു.
ചിത്രകാരനെ പരിചയപ്പെട്ടു.
ഒരു ചിത്രവും ഒരാൾമാത്രം വരയ്ക്കുന്നതല്ല എന്നു തോന്നി.
ചിത്രത്തിലെ മരങ്ങളുടെ വേരുകൾ
1823 ൽ വയൽക്കരെയുണ്ടായിരുന്ന
വീട്ടിലെത്തി നിൽക്കുന്നു
വീട്ടുകാരൻ്റെ മുഖം
1846ലുണ്ടായ പട്ടിണിയിൽ തൊടുന്നു
കണ്ണുകൾ 1947ലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയിലെ സ്വാതന്ത്രപ്രതീക്ഷയിൽ കൊളുത്തി നിൽക്കുന്നു
തീക്ഷ്ണവും പോരാട്ടങ്ങളുടേതുമായ എഴുപതുകൾ
താണ്ടി നിരാശയുടെ തൊണ്ണൂറുകൾ തേച്ച ചിത്രങ്ങൾ
രണ്ടായിരത്തിലെ കൊറോണക്കാലുകളെ ഓർമ്മിപ്പിക്കുന്നു
പലയാളുകൾ
പലകാലങ്ങൾ
ഒരാളിലൂടെ വരച്ചചിത്രങ്ങൾ.
ചിത്രകാരൻ പറഞ്ഞു
പണ്ട് വരച്ചതാണ്
അന്ന് വിറ്റിരുന്നില്ല
സാർ വാങ്ങണം
ഉള്ളതെന്തായാലും തന്നാൽ മതി
കൈയിലുള്ളതു നൽകി വാങ്ങി
നടന്ന് വീട്ടിലെത്തി
ചിത്രകാരനല്ലാത്ത എന്നിൽ
കണ്ണീർ ചേർത്ത് വരച്ച
എണ്ണകൂട്ടി മായ്ചാലും മായാതെ
മറ്റൊരു ചിത്രം ബാക്കിയാവുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ