എഴുതുമ്പോൾ
മരക്കൊമ്പിലിരുന്ന് കൂകുന്ന
കുയിലിൻ്റെ മനസ്സാണ് കവിത
ജനൽ കടന്നെത്തുന്ന നിലാവോ
ഇളം വെയിലോ ആണത്
കീറുമ്പോൾ പിളരുന്ന വിറകിൻ്റെ ഒച്ചയാണ്
വയക്കുമ്പോൾ യന്ത്രമൂർച്ഛയിൽ ഛേദിക്കപ്പെടുന്ന ചെടിയുടെ
നിശബ്ദതയാണ്
അത്
എത്തി എത്തി എന്ന്
കരുതിയപ്പോഴൊക്കെ
അത്
അകലെ അകലെ നിന്ന് കേൾക്കുന്നു
എത്തിച്ചേരാനാവാത്ത ഇടമെന്ന സന്ദേഹം പകർത്തുന്നു
ഭൂമിയിലേക്ക് പഠനയാത്ര വന്ന സംഘത്തിലെ കുട്ടികളാണ് കവികൾ
അവർ വീട്ടിലെത്തി കണ്ട കാഴ്ചകൾ അമ്മയോട് വിവരിക്കുന്നതാണ് കവിതകൾ
എന്നു തോന്നുന്നു
കവിതയിൽ
വസിക്കാൻ ഉടയതമ്പുരാൻ
പതിച്ചു തരില്ല ഭൂമി
മഴനൂൽ വടിയെടുത്ത് ചൂണ്ടി
പൂ വിരിയുന്നത് നദിയൊഴുകുന്നത്
കാട്ടിത്തരും
അത്രയേയുളളൂ.
അത്രയേയുള്ളൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ