വിത്തുപാകി
നനച്ചു വളർത്തി
പൂ വിരിയും വരെ
അങ്ങിങ്ങായി അയാളുണ്ടാവും.
കഥ പറഞ്ഞ്
കവിത പാടി
ഭൂമിയോട് ഇഷ്ടം തോന്നിത്തുടങ്ങും വരെ
അരികത്തിരിക്കും
പിന്നെ കാണില്ല
കല്ലു കെട്ടി പുല്ലുമേഞ്ഞ തണുപ്പിൽ
രാത്രി വൈകും വരെ
നിലാവിനോട് വർത്തമാനം പറയുന്നത്,
പുഴക്കരയിൽ
മുളന്തണ്ടുകളിൽ പിടിച്ച്
ഒഴുക്കുപറയുന്നത് കേട്ടിരിക്കുന്നത്
കണ്ടിട്ടുണ്ട്
എവിടെപ്പോയി എവിടെപ്പോയി വിളി
നേരത്തോടു നേരം വരെ.
പിന്നെയടങ്ങും
അയാളെ കാണാതാകുന്നതോടെ
പുഴകൾ കരയെ നോക്കുന്നത് നിർത്തി
ശരവേഗത്തിലൊഴുകാൻ തുടങ്ങും
നിലാവ് മേഘകമ്പളം നീർത്തി
പുതച്ചുറങ്ങും
അപ്പോൾ
ഇരുട്ടിൽ നിന്നും
ഇലയനക്കങ്ങൾ കേൾക്കാം
വിത്തുകൾ അയാളെത്തേടി പതുങ്ങിപ്പോകുന്നതിൻ്റെ ഒച്ചകൾ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ