പാമ്പുകടി
മുതല വിഴുങ്ങൽ
മുങ്ങിത്താഴൽ
ഇലക്ട്രിക് ഷോക്ക്
കിണറിൽ വീഴൽ
അനുഭവിച്ചിട്ടില്ല ഇവയൊന്നും.
ഒറ്റത്തവണയോടെ തീരുന്ന
രീതികളാണ്.
എന്നിട്ടും
തീരാതിരിക്കണം
എന്ന പറമ്പിൽ
ടോർച്ചെടുക്കാതെ നിലാവ് കാണാനിറങ്ങി
മുന്നറിയിപ്പ് വായിച്ച ശേഷവും
നദിയിൽ കുളിക്കാനിറങ്ങി
ചെരുപ്പിടാതെ ഫ്യൂസ് ശരിയാക്കി
അനായാസതയുടെ
അറ്റത്തു പോയിരുന്ന്
മീൻപിടിച്ചു കുട്ടികൾ.
എന്നാൽ
മറ്റൊരു കാലദേശത്തിൽ
മീനുകൾ
ഇര കൊളുത്തിൽ കുരുക്കി
ഒരു ചരട് വടിയിൽക്കെട്ടി
മനുഷ്യരെ പിടിച്ചു
ജലം തണുപ്പ് കാട്ടി
കുട്ടികളെ വരുത്തി
ഉല്ലാസത്തിൽ കുളിപ്പിച്ച്
താഴോട്ടെടുത്തു
പ്രവഹിക്കാനിടം തേടി നടന്നവൻ
നിമിഷ നേരത്തിൽ കരിച്ചൊടുക്കി
എപ്പോഴും
മരിച്ച
ഒരു കുട്ടി
അടയാത്ത കണ്ണുകൾ കൊണ്ട്
പുഴയുടെ അടിത്തട്ടിൽ നിന്ന് നമ്മെ നോക്കുന്നുണ്ട്
കുളിക്കാനിറങ്ങുന്നവർ
അവനെ കേൾക്കുന്നുണ്ടോ
ഇല്ല
കേൾവിയേയും കാഴ്ചയേയും
തട്ടിമാറ്റി
ജീവിതത്തെ നാം വല വീശുന്ന അതേ ഭാഷയിൽ
ഇടയ്ക്കിടെ
അവൻ തിരിച്ചും !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ