ഭൗതികത കൈ നിറയെ പണവുമായി
ആത്മീയതയെ കാണാൻ ചെന്നു
തെങ്ങോല മെടഞ്ഞ് മേഞ്ഞ വീട്
വഴിയ്ക്കിരുവശം നാട്ടുപൂക്കളുടെ നിര
വേനലായിട്ടും തണൽക്കുളിര്
പ്രവൃത്തിയും ലയവും തൃപ്തിയും
കലർന്ന ക്രയവിക്രയം
എന്നെഴുതിയ ചുമരെഴുത്തുകൾ കണ്ടു
വാതിൽ തുറന്നു കിടക്കുന്നു
കാട്ടരുവിയുടെ അറ്റത്തു നിന്നുമിറ്റുന്ന
ജലശബ്ദം
ഭൗതികത ഉച്ചത്തിൽ വിളിച്ചു
വാതിലിൽ ആരും വന്നില്ല
വീണ്ടും വിളിച്ചു
വാതിലും തുറന്നു വച്ച് ഇതെങ്ങോട്ടു പോയി
ഉള്ളിലുള്ളതെല്ലാം ആരെങ്കിലും കൊണ്ടു പോയാലോ
ഒരു ശ്രദ്ധയുമില്ലേ ഇവൾക്ക്
വരുമെന്ന പ്രതീക്ഷയിൽ
തണലിലിരുന്ന ഭൗതികത മയങ്ങിപ്പോയി
ആരു വിളിക്കാത്തതിനാൽ
ഉറക്കം ദീർഘനേരം നീണ്ടു
ഉണർന്നപ്പോൾ ആരൊക്കെയോ വന്നു പോയതായി തോന്നി
എന്നിട്ടും തൻ്റെ പണസഞ്ചി നഷ്ടപ്പെടാത്തതിൽ അത്ഭുതം കൊണ്ടു
അപ്പോൾ വീശിയ ഇളം കാറ്റിൽ
ഓലത്തുമ്പിലാടി
ആത്മീയത ചിരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ