അൻപത് കവിതകളുള്ള
ഒരു പുസ്തകം കിട്ടി
ഒന്നു മുതൽ അൻപതാമത്തേതു വരെയുള്ള കവിതകൾ പല ദിവസങ്ങളിലായി
വായിച്ചു തീർത്തു
ആരെഴുതിയതെന്നോ
അവതാരികയോ നോക്കിയില്ല
വായിച്ചു തീർന്നതിൻ്റെ പിറ്റേന്ന് മറ്റൊരാൾക്ക് നൽകി
യാത്രകളിൽ
അതിലെ ചിത്രങ്ങൾ പച്ചയായി
പളുങ്കു വെള്ളമായി
ഇലയനക്കങ്ങളായി
അങ്ങിങ്ങ് കണ്ടു
വായിച്ച വിശപ്പ്
കടത്തിണ്ണയിൽ കിടന്നുറങ്ങുന്നു
ഒഴുക്ക് പുഴയെന്നറിയുന്നു
പൂഴിമണൽപരപ്പിൽ
ഒരേകാകിയിരിക്കുന്നു
കരുത്തുള്ളൊരുവൻ്റെ
വിയർപ്പ് വീണ് പാറകൾ പൊട്ടിത്തെറിക്കുന്നു
തലക്കെട്ടില്ലാത്ത കവിതകൾ ചേർത്തുവച്ചതാണ് ജീവിതം
ഒരാളുടെ ചിതയിൽ
ഒരായിരം കവിതകളും എരിഞ്ഞൊടുങ്ങുന്നു
എന്നൊക്കെ തോന്നി
മറ്റൊരു പുസ്തകം കൈയിലെത്തുന്നു
പേരു കാണാത്ത കണ്ണിൽ വായിക്കുന്നു
വീണ്ടും യാത്ര പോകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ