പ്രഭാത സവാരിക്കിടയിൽ
വഴിയിൽ നിന്നും
മൂന്നു കവിതകൾ
വീണുകിട്ടി
ഒന്നാമത്തേത്
സൂര്യനെഴുതിയത്
പകലെന്നു പേര്
വെളിച്ചത്തിൽ നേരങ്ങൾ തീർക്കുന്ന നീണ്ട കവിത
രണ്ടാമത്തേത്
ചന്ദ്രനെഴുതിയത്
നിലാവെന്ന് പേര്
ഇരുട്ടിനെ നോക്കി നോക്കി വെളുപ്പിച്ച
കാവൽക്കാരൻ്റെ
കാച്ചിക്കുറുക്കിയ ജീവിതം
മൂന്നാമത്തേത്
നക്ഷത്രങ്ങൾ ചേർന്നെഴുതിയത്
ദൂരം എന്ന് പേര്
മരിച്ചവർ ഇമവെട്ടി ഭൂമിയെ നോക്കി നോക്കി യുണർത്തുന്ന ഓർമയുടെ ഗീതം
എവിടെയും കുറിച്ചു വച്ചില്ല
വായിച്ച നിറവിൽ എവിടെയോ മാഞ്ഞു
തിരിച്ചു നടക്കുമ്പോൾ
നാട്ടുവക്കിലെ തെങ്ങോലകളിൽ
കവിതയെഴുതാൻ പോകുന്ന കാറ്റിനെ കണ്ടു
നാളേക്ക് നാളേക്ക്
എന്നത്
ഒറ്റക്കണ്ണു ചിമ്മിച്ചിരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ