ഉത്തരം കിട്ടാതാവുമ്പോൾ
ചെന്നിരിക്കുന്ന ഒരാൽമരത്തണലുണ്ട്
വലിയ മഴചെയ്തു തോരുമ്പോലെ
എന്തോ ഒന്ന് ആ നേരം പെയ്തു തീരും
നേർത്ത ഒച്ചകൾ കേട്ടു തുടങ്ങും
പൂക്കൾ നിറമുള്ളവയാകും
സുനശ്ചിതമായ മരണമെന്ന ഉത്തരവുമായാണ്
ഇത്തവണ അവിടേക്കു ചെന്നത്
അതിനാൽ
പ്രകടമായതൊന്നിലേക്കും
ഇന്ദ്രിയങ്ങൾ സഞ്ചരിച്ചില്ല
വർഷങ്ങൾക്കു മുന്നേ
സഞ്ചാരത്തിനിടയിൽ
അറിയാതെയുള്ള ജനനമെന്നോണം തന്നെയാവണം മരണവുമെന്ന്
ആഗ്രഹിച്ചതോർത്തു
അറിയുന്നതൊക്കെ
കുറഞ്ഞ് കുറഞ്ഞ്
കേൾക്കുന്നതും
കാണുന്നതും
സ്പർശിക്കുന്നതും
ഇല്ലാതെയായി
രുചിക്കാതെ മണക്കാതെയുള്ള
ലയം എന്നു പറഞ്ഞതോർത്തു.
എല്ലാ ഉത്തരങ്ങളും മുന്നേ ഉള്ളിലെവിടെയോ ചേക്കേറുന്നുണ്ട്
കാലത്തിന് ചേർന്നവ
ഓർത്തോർത്തെടുക്കുന്നു എന്നു മാത്രം
ഓർത്തെടുക്കാനാവാതെയാവുന്നതിലേക്ക്
ചേക്കാറിനുള്ളയിടമാകുന്നു
ഇപ്പോൾ ആൽമരത്തണൽ!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ