ചുറ്റിലും
അറിയുന്ന ആരും ഇല്ലാതാകുമ്പോൾ
പെട്ടന്ന്
ഞാൻ വെറും മനുഷ്യനായി മാറും
വഴിവക്കിൽ മൂത്രമൊഴിക്കും
കൊണ്ടുവന്ന കോഴി വേസ്റ്റ് വണ്ടിയിൽ നിന്നു വലിച്ചെറിയും
പറമ്പിൽക്കയറി മരച്ചീനി മോഷ്ടിക്കും
നിർത്തിയിട്ട വണ്ടിയിൽ കല്ലെടുത്തു വരയ്ക്കും
പിന്നെ നഗരത്തിലെ പാർക്കിലേക്കു നടക്കും
അടക്കിപ്പിടിക്കാതെ
നോട്ടങ്ങളെറിയും
കടലിൽ കല്ലെറിഞ്ഞ് സൂര്യനെ വീഴ്ത്തും
ഇരുട്ടിനെ വരുത്തും
പതുക്കെ വീട്ടിലെത്തും
അറിയുന്നവർക്ക് മുന്നിൽ
പഴയവനാകും
രണ്ടിനുമിടയിൽ
പിടിക്കപ്പെടുന്ന ഒരു നാൾ വരും
സ്വാതന്ത്ര്യത്തെ അകത്തു കയറ്റാത്ത
അഴികൾക്കുള്ളിൽ
സമാന ചെയ്തികൾ ചെയ്തോർക്കുള്ളിൽ
വന്ന വഴി വായിച്ചെടുക്കും
മതിലിനോട് ചേർന്ന്
വളർത്തുന്ന പയർവള്ളിപ്പൊരുളിൽ
ഒരു ഗാനത്തെ തീർക്കും
നദിയിലെ ഓളങ്ങൾ
മലയിലെ മഞ്ഞ്
നാട്ടുവഴിയിലെ നേരുകൾ
തിരിച്ചുപിടിക്കാനായി
പരോളിലിറങ്ങും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ