പല വഴിയിൽ നടന്ന്
നടപ്പു കാലത്തിൻ്റെ മിടിപ്പ്
കേട്ട ഒരു കാലമുണ്ടായിരുന്നു
ആ നാളുകളിൽ
കാഴ്ചകളെ
ഏതെങ്കിലും ഒരാപ്തവാക്യവുമായി
ബന്ധിപ്പിച്ചിരുന്നു
കാട്ടിൽ പോയി
നിശ്ശബ്ദത കേട്ടിരിക്കുമായിരുന്നു
ജലത്തിൽ വിരൽ കൊണ്ടെഴുതിയിരുന്നു
നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തെ
മാറ്റി വരച്ച് ചെരിഞ്ഞു നോക്കുമായിരുന്നു
ഒരിടത്തിരുന്ന്
ഓർമ്മകളുടെ പൊതിയഴിച്ച്
വാരിത്തിന്നുമായിരുന്നു
ഇപ്പോഴും അങ്ങനെയൊക്കെത്തന്നെയാണ്
എന്നാൽ കഴിഞ്ഞു പോയത്
നിലാവിനെപ്പോലെയാണല്ലോ
ഇപ്പോഴുള്ളത് നട്ടുച്ച പോലെയും
വർത്തമാനം
പഴകി തണുത്ത് തണുത്ത് ചരിത്രമുണ്ടാകുന്നു
പിടിക്കുമ്പോഴുണ്ടാകാതെ
കുട മാറ്റുമ്പോഴുണ്ടാകുന്ന തണലാണ് ചരിത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ