സച്ചിദാനന്ദൻ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ എങ്ങിനെ വളച്ചു തിരിച്ചെഴുതിയാലും
എനിക്കു മനസ്സിലാവും
കെജിഎസ് വിജയലക്ഷ്മി എന്നിവർ എത്ര ലളിതമായി എഴുതിയാലും
എനിക്കു മനസ്സിലാവില്ല
പകുതി മാത്രമറിഞ്ഞ പൂവിനെ ഞാൻ
പൂവ് എന്ന് വിളിക്കുന്നു
ചില ഭാഗങ്ങൾ മാത്രം കണ്ട ഒഴുക്കിനെ
നദി എന്നു വിളിക്കുന്നു
മേഘങ്ങളെ സഞ്ചരിക്കുന്ന ഇടത്തെ ആകാശം എന്നും
വിശപ്പകറ്റുന്ന പാടങ്ങളെ നെൽപ്പാടങ്ങൾ എന്നും വിളിക്കുന്നു
ക്ലാസിലെ കുട്ടികൾ
കോട്ടുവായിട്ടാൽ
അവരെ പുറത്താക്കാതിരിക്കാനുള്ള
വലിയ പാഠം
തെളിയുന്നു
ലോകം മുഴുവൻ സഞ്ചരിച്ചാലും
തീരാത്ത ഇടങ്ങളാലും
കാണാത്ത കാഴ്ചകളാലും
ചെറുതാക്കി നിർത്തുന്ന പാഠം
മുഴങ്ങുന്നു
എന്നാലും
വലിയവനാകാനുള്ള
മോഹത്തിൽ
ഞാൻ
ചെറുതായി
ഡ്രോണുകളിൽ കണ്ണുകളെ പറഞ്ഞയച്ചു
പിന്നെ
വിമാനത്തിൻ്റെ ചില്ലുജാലകം
കണ്ണു കൊണ്ടു തുരന്നു
അപ്പോൾ
മേഘങ്ങൾ ലംഘിച്ചെത്തിയ
വെളിച്ചത്തിൽ
കണ്ണുകളടഞ്ഞു
അതിൽ
തുളുമ്പിയ നീരിൽ
വലിയ ലോകം
നിറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ