വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു കവിതയെഴുതി
പുഴ എന്ന് പേരിട്ടു
നീല നിറമുള്ള ഒന്നെഴുതി
ആകാശം എന്ന് പേരിട്ടു
തണുപ്പുള്ളതിന് മഴ
സ്വയം മറന്നതിന് പ്രണയം
തമ്മിൽ കണ്ടു കൂടാത്തതിന് മതങ്ങൾ
ക്ഷമയ്ക്കും തണലിനും മരങ്ങൾ
എന്നിങ്ങനെ പലതരം കവിതകൾ പേരുകൾ
പിന്നെ എഴുത്തു നിർത്തി
സമയം കിട്ടുമ്പോഴൊക്കെ മരങ്ങളുടെ തണലിൽ പോയിരുന്നു
പുഴയിൽ കുളിച്ചു
ആകാശങ്ങളുടെ കീഴെ
മൈതാനങ്ങളിൽ മലർന്ന് കിടന്നു
മഴ നനഞ്ഞു
പ്രണയം
അതേ കണ്ണാൽ
കുതിച്ചു പായുന്ന കാലത്തെ തുളച്ചു
ഇനി ഒരിക്കലും എഴുതേണ്ടതില്ലെന്നു തീരുമാനിച്ചു
എഴുതാത്തതിലാണ് കവിത
എഴുതാതിരിക്കലാണ് കവിത്വം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ