SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

വായന

ചില വാക്കുകള്‍ക്ക് ഉള്ളുകളില്ല.

കാറ്റും കായാമ്പൂമണവും കൊതിച്ച്
കരള്‍ത്തുടിപ്പ് എത്തിനോക്കുമ്പോള്‍
മൂര്‍ച്ഛയുടെ ഒരു മുള്ള് നെഞ്ചില്‍ത്തറയ്ക്കും.

2010 ഓഗസ്റ്റ് 13, വെള്ളിയാഴ്‌ച

കാലാന്തരം

ആത്മബോധത്തിന്‍റെ പൊരുള്‍
അതേപടിയറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇരുണ്ട മുറിക്കുള്ളില്‍ ഒറ്റയ്ക്കിരിക്കുംപോള്‍
ഒരുതുള്ളി കണ്ണുനീരായി അതൊഴുകും.
പച്ചയുടെ പൂക്കളുടെ നിറവില്‍ ആത്മഹര്‍ഷമായി അത് മിന്നിമറയും.

പിന്നീടാണ് ശബ്ദങ്ങളും വെളിച്ചങ്ങളും തെളിവാര്‍ന്ന് മികവാര്‍ന്ന്
ഇരിപ്പിടങ്ങള്‍ക്ക് മുന്നില്‍ വന്നത്.
അങ്ങനെയല്ല അങ്ങനെയല്ല എന്ന് അത് നിത്യബോധത്തെ ധരിപ്പിച്ചു.
ഇലയായ് പൊഴിയേണ്ട ജീവിതത്തെ
മരണശേഷവും
മുള്ളായ് മറ്റുള്ളവരുടെ കാലില്‍ തറപ്പിച്ചു.

കാടു കിടക്കേണ്ടിടത്തൊരു തരിശ് കിടന്നു.

തരിശില്‍ കാട്ടാളനല്ലോ കൂടാരം കെട്ടിക്കഴിയുന്നു.

ശില്പി

ഏതു വഴിയേ പോയാലും നിന്‍റെ കരവിരുതു കാണും

നീ കരുത്തായും കവിതയായും കണ്ണായും നില്‍ക്കുന്നുണ്ടാവും


ബ്രഹ്മാവ് നീയെന്നു നിനയ്ക്കും


നേരംപോക്കുകളില്‍ ഞാന്‍ നിന്നെക്കുറിച്ചോര്‍ക്കും
നീ ചെയ്യുന്നതു പോലെ ചെയ്യും



ഉളി തെന്നും
കല്ലിന്‍റെ നെ‍‍ഞ്ചത്തു കൊള്ളും

കല്ലെന്നെ കത്തിചൂണ്ടി ഓടിക്കും

ഗുരു

നമ്മെപ്പോലെ മതിലുകളില്ല

ക്രമം വിട്ടു പടരില്ല

കൂണുപോലെ പൊന്തിവന്നാരും തടുക്കുകില്ല

ആകാശത്തെക്കുറിച്ചു പറയും
അതിന്‍റെ വെളിച്ചത്തെക്കുറിച്ചും മഴയെക്കുറിച്ചും പറയും

വാക്കുകളില്ലാത്ത കവിതകള്‍ പഠിപ്പിക്കും

2010 ജൂൺ 6, ഞായറാഴ്‌ച

വിദ്യാലയം

പത്തു മണിയാകുമ്പോഴേക്കും
ക്ലാസ്സുമുറിയില്‍ നാല്‍പ്പതു പേര്‍ തിങ്ങി നിറയും
മഴ നനഞ്ഞും ചെളി പുരണ്ടും
നനഞ്ഞ പുസ്തകങ്ങള്‍ പേറിയും
ഓരോരുത്തരായി
അവരവര്‍ക്കില്ലാത്ത ബെഞ്ചില്‍ ഇരുന്നെന്നക്കും
അധ്യാപകര്‍ വന്നാല്‍ ഹാജര്‍ വിളി
ഹോംവര്‍ക്ക് ചോദീര്
അടി
കരച്ചില്‍ പിഴിച്ചില്‍
ഇതേഴു നേരം ആവര്‍ത്തിക്കും
നാല് മണിക്ക് ആഹ്ലാദത്തിന്‍റെ ലോകം വരും
അതിലേക്കു പടിയിറങ്ങും
**********************
പഠിച്ച സ്കൂളിന്‍റെ മുന്നിലൂടെ നടക്കുമ്പോള്‍
തെക്കേ മുറ്റത്തെ വടവൃക്ഷ ത്തിന്‍റെ
ഒരുണക്കില മുന്നില്‍ വീണു
തണല്‍ മരത്തിന്‍റെ ഇലകളില്ലാത്ത മുഖമൊന്നു കണ്ടു
പണ്ടത്തെ പൊടിമൈതാനം മലര്‍ന്നു കിടക്കുന്നു
അവിടെ പോയി ഒന്നാം ക്ലാസ്സില്‍ പഠിച്ചു
കുട്ടിയും കോലും കളിച്ചു .

2010 ജൂൺ 4, വെള്ളിയാഴ്‌ച

സ്ഥായിയായ സാഹോദര്യങ്ങള്‍

വീടിനു ജാലകങ്ങളുണ്ട് .
തുറക്കാറില്ല .
തുറന്നാല്‍ പുറത്തേക്കു നോട്ടമില്ല
നോക്കിയാല്‍ ചെരുപ്പേര്
രക്തക്കറ
മുറിഞ്ഞ വാക്ക്
കുരുക്കുന്ന വല
കൊരുക്കുന്ന കണ്ണി
ആകെ കലങ്ങിയ ദൂഷിത നരാലയം
ഉടനെ യടച്ചിടും

അടുക്കള വാതില്‍ തുറന്നു ഇലകളെ നോക്കി കുറേ നേരമിരിക്കും
ഉറുമ്പി ന്‍റെ
കര്‍മ്മോല്‍സുകത കാണും
ജല തണുപ്പ് നുകരും

കൂട്ടരായി ആരുമില്ലെങ്കിലും
അങ്ങിങ്ങ് സ്ഥായിയായ ചില സാഹോദര്യങ്ങള്‍
നില നില്‍പ്പുണ്ടെന്ന് നെടുവീര്‍പ്പിടും .

ഈ ദിനം

വരുന്ന വഴി തെളിഞ്ഞു കണ്ടു .
ആകാശ ത്തിനു അല്ലലില്ല .
കാറ്റിനു തിരക്കില്ല
വെളിച്ചത്തിന് തിളക്കക്കുറവില്ല
ആറില്‍ ഇഷ്ടം പോലെ തെളിനീര്‍
അറ്റകൈയ്യിലേക്കാരും പോകുന്നില്ല

ഇതു പോലൊരു ദിനമാദ്യം

കാത്തിരുന്നു കൈവന്നതല്ല
കൈയ്യോള മെത്തിയപ്പോള്‍ കൈക്കലാക്കിയതുമല്ല
കാലപ്രവാഹത്തില്‍ വീണു കിട്ടിയ
പൂര്‍ണതയുടെ ഒരു മുത്ത്‌ .