SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2012 ഡിസംബർ 3, തിങ്കളാഴ്‌ച

മഴക്കാറ്റ്

ഇത്തവണത്തെ മഴക്കാറ്റില്‍
നീളത്താന്‍മാവ് നിലംപൊത്തി

അത് മറിഞ്ഞുവീണത്
വീടിന്റെ തെക്കേ കോലായിലേക്കായിരുന്നു

തെക്കേ കോലായിയില്‍ ആള്‍പ്പെരുമാറ്റം നന്നേ
കുറവായതിനാല്‍
അത് നന്നാക്കാന്‍ പുതിയ താമസക്കാര്‍ ആരും മെനക്കെട്ടില്ല.

ഏറെ നാള്‍കൂടി വീട്ടിലെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച അതായി.

എന്റെ കുട്ടിക്കാലമാണ് മരിച്ചത്
നീളത്താന്‍മാവും തെക്കേകോലായിയും എന്റെ കൂട്ടുകാരായിരുന്നു.


2012 ഓഗസ്റ്റ് 25, ശനിയാഴ്‌ച

വെളിച്ചം

കവിയല്ല വലിയവന്‍

കാട്,കാട്ടാറ്
ഇല, പൂവ്
പച്ചനിറം
ഒച്ചകള്‍
അനക്കം
ഇവ വലിയവ

ഈ വഴി
അതിലെ കല്ലുകള്‍
കല്ലിന്റെ മൂര്‍ച്ഛകള്‍, മിനുപ്പ്

എതിരെ നടന്നു വരുന്ന മനുഷ്യന്‍
അവന്റെ വാക്ക്
അതിലെ സ്നേഹം,വെറുപ്പ്

ഉദയം, അസ്തമയം, കടല്‍

കുഞ്ഞിന്റെ ചിരി, കരച്ചില്‍

നെല്‍ച്ചെടി, അരിമണി
അടുപ്പ്, തീയ്

ഇവയിലഹം വെടിയുന്നേരമൊരു വെളിച്ചം ചിതറിവരുന്നു
ആ വെളിച്ചം വലിയവന്‍.

അറിവില്ലായ്മ

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

നിനക്കെന്നെക്കുറിച്ചെന്തറിയാം

ഞാന്‍ അരയില്‍നിന്ന് കത്തിയൂരി നിന്നെ കുത്തുന്നു

ജീവന്‍ പോകുന്നതിന്‍മുമ്പ് നീയതൂരി എന്നെ കുത്തുന്നു

നിനക്കെന്നെക്കുറിച്ചെന്തറിയാം

എനിക്കു നിന്നെക്കുറിച്ചെന്തറിയാം

2011 നവംബർ 8, ചൊവ്വാഴ്ച

ഗാന്ധിക്കവിതകള്‍-1

വെളിച്ചം അതിന്റെ ഇരുട്ടിലേക്ക് തന്നെ തിരിച്ചുപോയി

വിശുദ്ധമായ വാക്കുകള്‍
അവയുടെ മൗനത്തിലേക്ക്‌ തന്നെ ഉള്‍വലിഞ്ഞു

തിരിച്ചറിവിന്റെ കണ്ണുകള്‍ സ്വയം അടഞ്ഞു

അതിര്‍ത്തികള്‍ അടുത്തടുത്ത്‌
നില്ക്കാന്‍ പോലും ഇടമില്ലതാക്കി

ഏറ്റവും ഒടുവില്‍
തുറക്കപ്പെടാത്ത പുസ്തകത്തിലെ
കൃത്യത്തെക്കുറിച്ച് സംസാരിച്ചതിന്
സ്വപ്നത്തിന്‍റെ ആള്‍ക്കാര്‍ വിലക്ക് കല്പിച്ചു

ഇനി
സ്വാതന്ത്ര്യസമരം തുടങ്ങണം ...
ഗാന്ധി ജനിച്ചുവോ ആവോ .......

അച്ഛന്‍

കല്ലുകളോടും മരങ്ങളോടും സംസാരിക്കും.

ഇതര ഇച്ഛകളെ കവച്ചുവച്ച് അവയുടെ ഹൃദയം ശ്വസിക്കും.

ഒന്നുകൊണ്ടും വിലക്കാനാവില്ല.

ഏതുവാക്കിലും ഏതു നോട്ടത്തിലും
ഒരു മരം , ഒരു പിടി മണ്ണ് സ്ഫുരിക്കും.

പൂവുകള്‍,ഇലകള്‍ , ദൃഢശാഖികള്‍
ചുറ്റിവരിഞ്ഞ മുല്ല , കായ്ഫലം-
ഇറങ്ങിപ്പോകുമ്പോള്‍
വേലിപ്പടര്‍പ്പില്‍ നിന്നൊരു വള്ളി
നിങ്ങളെ ചുറ്റിപ്പിടിക്കും.

മഴ , വെയില്‍ , മ‍‍ഞ്ഞ്
മണക്കും.

ധ്യാനം , അതിന്‍റെ ഉദാരത
തെളിനീര്‍ശുദ്ധി
തണല്‍ , താഴ്വരകളുടെ ഭാഷ
ഇവ അനുഭവിച്ചു തെളിയും

അച്ഛന്റെ നിഴലിലിരിക്കുമ്പോള്‍  സങ്കല്‍പ്പകാലം വരും.

2011 ഒക്‌ടോബർ 29, ശനിയാഴ്‌ച

കഥ

ആദ്യവരിയില്‍ത്തന്നെ പാളി.

ഈണം
അസാധാരണവും
അപ്രതീക്ഷിതവുമായൊരു ഗതിവിന്യാസത്തില്‍
ഇരുണ്ടുപോയി.

ജലമര്‍മ്മരങ്ങളുടെ അനുശീലനങ്ങളില്‍ വളര്‍ന്ന
ശിശുക്കള്‍
തിരിച്ചുവരവറ്റൊരു വരള്‍ച്ചയില്‍പ്പെട്ടു.

ഗതകാല ഓര്‍മ്മകളുടെ നനവ് തേടിയ ചില പ്രക്ഷുബ്ദതകള്‍
ഭ്രാന്തരായി തിരിച്ചോടി.

മഞ്ഞിനും  മകള്‍ക്കും കരുതിവച്ച പൂവുകള്‍ ദംഷ്ട്രകല്‍ക്കടിപ്പെട്ടതുപോലെയായി.

കനിവിന്
കാരുണ്യത്തിന്
കഥയുടെ മറുപകുതിക്ക്
കാത്തുവച്ച നാളുകള്‍
പൊടുന്നനെ
ജരാനരകളില്‍ പറ്റിപ്പിടിച്ചു നിന്നു.

കഥ തീരുമ്പോള്‍
നനവോ ദീര്‍ഘനിശ്വാസമോ ഉണ്ടായില്ല.

2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

പുതിയവന്‍

ഇത്രനാളെഴുതിയതൊക്കെയും വലിച്ചുകീറണം
വാങ്ങിക്കൂട്ടിയതൊക്കെ തകര്‍ത്തെറിയണം
താനേ തകരണം
എന്നിട്ടു മുളച്ചുപൊന്തണം !