SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2022 ഏപ്രിൽ 17, ഞായറാഴ്‌ച

കൂടിക്കാഴ്ച

പെട്ടന്ന് അവസാനിക്കുന്ന ഒരു കൂടിക്കാഴ്‌ചക്കായി വളരെ നേരത്തേ എത്തിച്ചേർന്നതാണ്.
കാണേണ്ടയാൾ എത്തിയിട്ടില്ല.
വളരെ ദൂരം നടന്നു വരാനുള്ള സമയമുണ്ട്.

എങ്കിലും
എങ്ങോട്ടും പോയില്ല
അടുത്തുള്ള ഒരു മരത്തണലിൽ
ഇരുന്നു
പഴയ കാര്യങ്ങളോർത്തു
കുന്നുകൾ കയറി മറിഞ്ഞ്
പുഴകൾ നീന്തിക്കടന്ന്
പലയിടങ്ങളിൽ പോയി

തിരിച്ചെത്തിയപ്പോഴേക്കും
കാണാൻ വന്നയാൾ
കാത്തു നിന്ന് മടങ്ങിപ്പോയിരുന്നു

തിര

ചിലയിടങ്ങളിൽ പോകണമെന്നും 
അവിടുത്തെ വഴികളിൽ ഇരിപ്പിടങ്ങളിൽ തണുപ്പിൽ വെയിലിൽ പ്രഭാതങ്ങളിൽ
അസ്തമിക്കുന്ന തീരങ്ങളിൽ
ഏറെ നേരം
മതിയാവുന്നതു വരെ ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നുണ്ട്.

പ്രവാഹങ്ങളിൽ നിന്നും തെന്നിമാറി
അൽപം നേരമുണ്ടാക്കി അവിടങ്ങളിൽ ചെല്ലുന്നുമുണ്ട്.

എന്നാലും കണ്ടെടുക്കപ്പെടാത്ത എന്തോ ഒന്ന്
അവിടങ്ങളിലെവിടെയോ മറഞ്ഞിരിപ്പുണ്ട്.

വീണ്ടും മാടി വിളിക്കുന്ന ഒന്ന്.
അടുത്തെത്തുമ്പോൾ അപ്രത്യക്ഷമാകുന്ന ഒന്ന്.

ഇങ്ങനെയുള്ള ഇല്ലാത്തവ ചേർന്ന 
ഒരു പുസ്തകം 
എല്ലാ പുസ്തകശാലകളിലും തിരയുന്നു

പുതിയ പ്രിൻറ് വരാനുണ്ട് എന്ന്
ഓരോ തവണയും വിൽപനക്കാരൻ പറയുന്നു

അടുത്ത വരവിൽ വരാമെന്ന് പറഞ്ഞ് 
ഞാൻ മടങ്ങന്നു.

മറ

തീവണ്ടിയിൽ സഞ്ചരിക്കുന്നു
പുറം കാഴ്ചകൾ സുന്ദരം
ഡിസമ്പറായതിനാൽ മരങ്ങൾ തളർന്നിട്ടില്ല
വെയിൽ അവയ്ക്ക് തീ കൊളുത്തിയിട്ടില്ല
പുഴകളിൽ അൽപമെങ്കിലും വെള്ളമുണ്ട്
മാവുകൾ പൂങ്കുലകളിൽ ചിരിക്കുന്നുമുണ്ട്

ജനാലയ്ക്കരികിലെ സീറ്റിലിരുന്ന്
ഇങ്ങനെയൊക്കെ എഴുതുന്നു

എല്ലാദിവസങ്ങളിലും
യാത്ര ചെയ്യുന്ന വഴി തന്നെ ഇത്.
അപ്പോഴൊന്നും തളിർപ്പച്ചകളുടെ തിളക്കത്തിൽ
കണ്ണുടക്കിയില്ല

ഏറെ നേരം കണ്ണുതുറന്നിരിക്കുക
പ്രയാസകരം
അതു പോലെ തന്നെയിപ്പോൾ
തുറന്നാൽ കാണുക എന്ന കാര്യവും

പല ലോകങ്ങളിൽ ഒരേ സമയം ജീവിതം
കാച്ചിക്കുറുക്കിയനേരങ്ങൾ ഒരായിരംവേഷങ്ങൾ

അതിനാൽ
പെയ്യുന്ന മഴയിൽ നനയാതെ ഇലകൾ
ശബ്ദം മാത്രമായ പാട്ടുകൾ
നടന്നിട്ടും തീരാതെ ദൂരങ്ങൾ

നിറഞ്ഞിട്ടും നിറയാതെ നീയും ഞാനും

2021 മേയ് 11, ചൊവ്വാഴ്ച

ചലനം

എഴുതി പണ്ടെങ്ങോ ഉപേക്ഷിച്ച
ഒരു കവിത
ഒരിക്കൽ ഒരാളിലേക്കു തിരിച്ചെത്തി
നിമിത്തമായവയുടെ
ശ്വാസവും ചിരിയും ചലനവും
ചുറ്റുവട്ടത്തു നിരന്നു നിന്നു

മരങ്ങൾ ചെടികളായി
വേനൽ തണുപ്പായി
കുളങ്ങളിൽ തെളിനീര് തിരിച്ചെത്തി

മരങ്ങളിൽ നിന്ന്
ഇലകൾ കൊഴിഞ്ഞു
അവയെടുത്ത് നെറ്റിയിൽ തഴുകി

പൊടുന്നനെ
കാലത്തെ ആരോ കൊളുത്തി വലിച്ചു
കാലിൽ സൂചിമുനയാഴ്ന്നു
ശ്വാസം വലിഞ്ഞുമുറുകി
ശബ്ദങ്ങൾ നേർത്തു വന്നു

ഒരുവരി പോലും  ഓർത്തെടുക്കാനാവാതെയായി.

ഗാനം


ചിരിക്കാതിരിക്കുമ്പോൾ
പൂമണം നിലയ്ക്കുന്നു
അസാധാരണത്വം ഓരോ ചുവടിലും നിഴലിക്കുന്നു

വെളിച്ചം പരക്കാത്ത
പ്രഭാതങ്ങളിലെന്നപ്പോലെ
നേരം തെറ്റിയെന്ന വിഭ്രമത്തിൽ
ഭൂമി  വാക്കുകൾ മറക്കുന്നു

എന്നാൽ
മഞ്ഞ പൂത്ത മരത്തിലെ
ഒരു കിളി ഒരൊറ്റ ഗാനത്തിൽ
നഷ്ടപ്പെട്ട
കാലത്തെ തിരിച്ചുപിടിക്കുന്നു

2021 മേയ് 4, ചൊവ്വാഴ്ച

ഭാഷ

എൻ്റെ ഭാഷയിൽ
ഞാനധികമൊന്നും സഞ്ചരിച്ചിട്ടില്ല
എത്തിച്ചേർന്നയിടം വരെ പഠിച്ച വാക്കുകളും ശബ്ദങ്ങളും ഉപയോഗിച്ച് ജീവിക്കുന്നു
ചോദ്യങ്ങൾക്ക്   ഉത്തരം മുട്ടിക്കാതെ
ഒന്നിനു പിറകെ ഒന്നായി  വന്ന് അത് കാക്കുന്നു
ചിലപ്പോഴതിൽ പഠിക്കാത്ത വാക്കുകളും കടന്നു വരുന്നു
ഭാഷയ്ക്ക് ഔപചാരികതയില്ല
അത് സംസാരിക്കുന്നവനിലേക്ക്
പരന്നൊഴുകുന്നു
തണുപ്പാൽ സ്പർശിക്കുന്നു

സംസാരിക്കാൻ തുടങ്ങുന്ന കുഞ്ഞിൻ്റെ അരികിലേക്ക്
മഴയായി പോകുന്നു
ഇളം വെയിലായി നിറയുന്നു

മരിക്കാറായ ഒരാളിൻ്റെ ചുണ്ടിൽ നിന്നും
അത് മൗനമായി പുറപ്പെടുന്നു
ലോകം മുഴുവൻ മുഴങ്ങുന്നു

ഭാഷ ജലത്തെപ്പോലെയാണ്
കൽക്കെട്ടുകളിൽ പതിക്കുമ്പോൾ
വെളുത്ത വെളിച്ചം തെറിപ്പിക്കുന്ന
മായാജാലങ്ങളൊളിപ്പിച്ച
അതേ ജലത്തെപ്പോലെ.

നീറ്റൽ

ഒരാളിൻ്റെ കൂടെ മൂന്നോ നാലോ പേരുണ്ട്
വേദനയുടെ കൂടെ കരുതൽ, കാരുണ്യം സ്നേഹം  എന്ന പോലെ

ഒരേ കുടുംബക്കാർ
ആരും വേദനയാകാം
കരുതൽ, കാരുണ്യം, സ്നേഹം ഇവ
മാറി മറിഞ്ഞു വരാം

എന്നാലീവരവിൽ
എല്ലാവരും വേദനയായിരുന്നു

അടുത്താളുണ്ടെന്ന അതിജീവനം
ഇത്തവണ നിലച്ചു
സമയം നോക്കാതെ പാഞ്ഞു കയറി
ജീവനെത്തിന്നു തീർത്തുറഞ്ഞു മരണം...
മരണം..