SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2020 ജൂൺ 28, ഞായറാഴ്‌ച

ഒരു മിനുട്ട്

ഒരു മിനുട്ടിനുള്ളിൽ എന്തൊക്കെ ചെയ്യാം
9 മണിയുടെ ബസിന് പോകുവാനുള്ള തത്രപ്പാടിൽ
8.55 മുതൽ 8.56 വരെ
breakfast കഴിക്കാം
8.56 മുതൽ 8.57 വരെ
വീട്ടിലെഎല്ലാ വാതിലുകളും ജനാലകളും അടക്കാം
ഗ്യാസ്, മോട്ടോർ, ഇസ്തിരിപ്പെട്ടി ഇവ ഓഫാക്കാം
8.57 മുതൽ 8.58 വരെ
കൂമ്പാരങ്ങളിൽ നിന്ന് അന്നത്തേക്കു മാത്രമുള്ള ഫയലുകൾ, കുറിപ്പടികൾ
തിരഞ്ഞ് കണ്ടത്താം
ഉച്ചഭക്ഷണം പാത്രങ്ങളിൽ നിറയ്ക്കാം
8.58 മുതൽ 8.59 വരെ
വൈകീട്ട് വരുമ്പോൾ വാങ്ങേണ്ട 
പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ
കുറിച്ചെടുക്കാം
തുണിസഞ്ചി, എണ്ണക്കുപ്പി എടുത്തു വയ്ക്കാം
8.59 നിറങ്ങി ഒൻപതാകുമ്പോഴേക്കും
അഞ്ഞൂറ് മീറ്റർ താണ്ടി
അച്ചുതൻ സ്മാരക വെയിറ്റിംഗ് ഷെഡിലെത്താം

ആഗ്രഹം

എഴുത്തുകാരൻ
മീൻ കച്ചവടക്കാരനെപ്പോലെ
കൃഷിക്കാരനെപ്പോലെ
ബസ് ഡ്രൈവറെ പ്പോലെയാകണമെന്ന് ആഗ്രഹിക്കാറുണ്ട്

വിയർത്ത്
ഏതു വഴിയിലും  പൊട്ടിയ ടയർ മാറ്റാൻ തയ്യാറായി
ആളെക്കൂട്ടാൻ
ഉച്ചത്തിൽ വിളിച്ചു പറഞ്ഞ്
സങ്കോചത്തിൻ്റെ മുനയൊടിക്കുന്ന ഒരാൾ

പച്ച ജീവിതം കണ്ടറിഞ്ഞെഴുതുന്നത്
പൂഴി വാരൽ പോലെ
പറമ്പ് കിളക്കുന്നതു പോലെ
തോണി തുഴയുന്നതു പോലെ
ഖനികളിൽ ഉരുകുന്നതു പോലെയുള്ള
ഒന്നു തന്നെയെന്ന് അറിയുന്നൊരാൾ

എല്ലാ എഴുത്തും
പേരു വയ്ക്കാതെയാവുന്ന ഒരു നാൾ

പാലം പണിക്കിടെ
കല്ല് ചുമക്കുന്ന ആൾ
ഭാരത്തെക്കുറിച്ചും
അതിൻ്റെ ശ്വാസത്തെക്കുറിച്ചും
പറയുന്നത് കവിതയാകുന്ന ഒരു നാൾ
കടന്നു വരണമെന്നും
ആഗ്രഹിക്കുന്നു

2020 ജൂൺ 25, വ്യാഴാഴ്‌ച

ആറ് കവിതകൾ

1
മരിക്കുന്നതിൻ മുൻപ്
ഭയക്കാതെ ഒരു കാര്യമെങ്കിലും ചെയ്തു തീർക്കണം
അതിനായി
ഭയത്തെ പിടികൂടാൻ തീരുമാനമായി
തേങ്ങാപ്പൂള് കെണിയിൽ വച്ചു
കൂരിരുട്ടിൽ
ഉറങ്ങാതെ
ആ ശബ്ദത്തിനായി
കാത്തിരുന്നു
അറിയാതെ മയങ്ങിപ്പോയി
ഉണർന്നപ്പോൾ അടഞ്ഞ കെണി മാത്രം തേങ്ങാപ്പൂളില്ല
2
നേരത്തേയുണരണം
അതിനായി
ഏതിരുട്ടിലും കൈയെത്തുന്ന
സ്വിച്ചുള്ള ഒരു ടൈംപീസ് നോക്കി വാങ്ങി
നേരത്തേ കിടന്നു
ബെല്ലടിച്ച നേരം ഉറക്കത്തിൽ കൈ നീട്ടി അത് കെടുത്തി തുടർന്നു സ്വപ്നം
3
മറവി മാറ്റണം
ഒരു നോട്ടുപുസ്തകം വാങ്ങി
ചെയ്യേണ്ടുന്ന
ഓരോ കാര്യവും തീയ്യതി സമയം സഹിതം എഴുതി വച്ചു
ആ പുസ്തകം തേടി നടന്ന് ഇന്ന് തീർന്നു
നാളെ തുടരണം
4
നീണ്ട ഒരു യാത്ര പോകണം
പശുവിനെ അയൽക്കാരനെ ഏൽപ്പിച്ചു
പൂച്ചകളെ ബന്ധുവീട്ടിലാക്കി
താറാവുകളെ സുഹൃത്തിന് നൽകി
പേഴ്സെടുക്കാതെ ടിക്കറ്റ് ബുക്ക്  ചെയ്യാൻ ഇറങ്ങി
5
കുട്ടികളോട് 
കൂട്ടുകൂടണം
കഥകൾ
കളികൾ പഠിച്ചു വച്ചു
പാട്ടുകൾ പാടി നോക്കി
പഴയ ഒരു ചൂരൽ വടി അരയിൽ തിരുകി പുറപ്പെട്ടു
6
ചിലരുടെ ഭ്രാന്ത്
യുക്തിഭദ്രമാണ്
ഒന്നും പുറത്തു കളയാനില്ലാത്തത്രയും
ശുദ്ധമായിരിക്കും അത്
നേരം വെളുക്കുമ്പൊഴേക്കും
കിളിക്കുഞ്ഞിൻ്റെ
കേട്ടു കൊതിച്ച ആ ഗാനം നിലച്ചിട്ടുണ്ടാകും എന്നു മാത്രം!

എഴുത്ത്

എഴുതിയതെല്ലാം
ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
അതിനു ശേഷം എടുത്തു വായിച്ചു
ശരിയായില്ല ശരിയായില്ല എന്നതെല്ലാം വലിച്ചെറിഞ്ഞു
കൊള്ളാം കൊള്ളാം മാത്രം എടുത്തു വച്ചു
അവയും ഒളിപ്പിച്ചു വച്ചു
മറ്റൊരാളാകും വരെ
വീണ്ടും വായിച്ചുനോക്കി
ഒരു ദീർഘശ്വാസം
കണ്ണിൽ നനവ്
ഇളം ചിരി
സമരാവേശം
ഇവ ബാക്കി വയ്ക്കുന്നത്
എടുത്തു വച്ചു
അയക്കാൻ തോന്നിയില്ല
അവനവനെ വിൽക്കുന്നതായി തോന്നുകയാൽ.

2020 ജൂൺ 24, ബുധനാഴ്‌ച

സർട്ടിഫിക്കറ്റുകൾ

പുറത്തു പോയ നേരം
എവിടെയോ മറന്നു വച്ചു സർട്ടിഫിക്കറ്റുകൾ
പത്തു വർഷത്തെ കുട്ടിക്കാലത്തിൻ്റേത്
രണ്ടു വർഷത്തെ ചോരത്തിളപ്പിൻ്റേത്
മൂന്നു വർഷത്തെ ആശയ സംഘർഷത്തിൻ്റേത്
വീണ്ടും രണ്ടു വർഷത്തെ പ്രയോഗസത്യത്തിൻ്റേത്
പിന്നെ അന്വേഷണത്തിൻ്റേതും
അലച്ചിലുകളുടേതും

തിരഞ്ഞു നടക്കുമ്പോൾ
ഞാനേ ഇല്ലാതാകുന്നതിൻ്റെ തിരകൾ കണ്ണോളമെത്തി മടങ്ങുന്നു

പുഴകൾ എന്നിൽ നിന്നിറങ്ങിപ്പോകുന്നു
തളിർത്ത ചെടികൾക്ക്
അവയുടെ വേരുകൾക്ക് എൻ്റെ തൊണ്ടയോടൊപ്പം നിർജലീകരണം സംഭവിക്കുന്നു

വാക്കുകൾക്ക് ഭാഷ തെറ്റുന്നു
താളമില്ലാത്ത നേരങ്ങൾ
അയുക്തിയുടെ ഉണക്കിലകൾ കൂട്ടി
അസ്ഥിത്വത്തിന് തീയിടുന്നു.

ഒരോട്ടോറിക്ഷക്കാരൻ
റോഡുവക്കിൽ
വണ്ടിയൊതുക്കി കവറുമായി വരുമ്പോഴേക്കും
ഞാൻ കത്തിത്തീരാറാകുന്നു

ഒന്നും സംഭവിച്ചിട്ടില്ല എന്ന അയാളുടെ വാക്കുകളിൽ വലിയ മഴ പെയ്യുന്നു
അതിൽ കരിഞ്ഞു പോയ അവയവങ്ങളിൽ പച്ച നിറയുന്നു.

2020 ജൂൺ 23, ചൊവ്വാഴ്ച

ഇരുട്ടിലാകുമ്പോൾ

സൗകര്യപൂർവം മറക്കുന്ന കുറേ കാര്യങ്ങളുണ്ട്
സ്ഥിരം ജോലിയാകുമ്പോൾ ശമ്പളം കിട്ടുന്നു എന്ന കാര്യം
ഭക്ഷണത്തിന് മുന്നിലിരിക്കുമ്പോൾ വിശപ്പ് എന്ന കാര്യം
മക്കളുടെ കൂടെയാകുമ്പോൾ ഒറ്റയ്ക്കാണെന്ന കാര്യം
കരയിലിരിക്കുമ്പോൾ കടലുണ്ടെന്ന കാര്യം
ചിരിക്കുമ്പോൾ കണ്ണീരുണ്ടെന്ന കാര്യം
പൂക്കളുടെ നടുവിലിരിക്കുമ്പോൾ
മണമില്ലാത്ത ജീവിതം എന്ന കാര്യം

എന്നാൽ
ഇരുട്ടിലാകുമ്പോൾ
നാം വെളിച്ചത്തെക്കുറിച്ച് മാത്രം പറഞ്ഞുകൊണ്ടിരിക്കുന്നു

2020 ജൂൺ 17, ബുധനാഴ്‌ച

ഉത്തരവ്

ഭൂമിയിൽ 
എല്ലാ മനുഷ്യർക്കും ഇന്നു മുതൽ
മൂന്ന് ദിവസം കൂടി മാത്രം ആയുസ്സ് --
ദൈവം ഉത്തരവിറക്കി

ഹെഡ്മാസ്റ്റർ പ്യൂൺ പപ്പേട്ടൻ കൈവശം
ക്ലാസുകളിൽ വായിക്കാനായി
ഉത്തരവ് കൊടുത്തയച്ചു

ആദ്യം ഒന്നാം ക്ലാസിൽ കൊടുത്തു
കുട്ടികൾ ഒന്നു ശ്രദ്ധിച്ചതിനു ശേഷം 
പ്രത്യേകിച്ചൊന്നും മനസ്സിലാവാത്തതിനാൽ
കളികളിലേക്കു തന്നെ മടങ്ങി

നോട്ടീസ് രണ്ടും മൂന്നും നാലും കഴിഞ്ഞ്
അഞ്ചിലെത്തി
സാകൂതം ശ്രവിച്ചതിനു ശേഷം 
അവധി എന്ന വാക്കതിലില്ലാത്തതിനാൽ
കുട്ടികൾ നേരത്തേ തുടങ്ങിയ
സംസാരത്തിൽത്തന്നെ മുഴുകി

ആറ്, ഏഴ്, എട്ട്, ഒമ്പത് കഴിഞ്ഞതിനു ശേഷം
നോട്ടീസ് പത്തിലെത്തി
നാലാംനാൾ തുടങ്ങുന്ന പരീക്ഷയുടെ ഭയത്തിൽ വിറച്ചിരിക്കുകയായിരുന്നു അവർ
ടീച്ചർ വായിച്ചതും ഒച്ചയില്ലാതെ അവർ പൊട്ടിപ്പൊട്ടിച്ചിരിച്ചു
പിന്നെ പുസ്തകം വലിച്ചെറിഞ്ഞു

പതിനൊന്നും പന്ത്രണ്ടും കഴിഞ്ഞ്
കോളേജ് പടികൾ കയറി
അത് ഡിഗ്രി അവസാനസെമസ്റ്റർ ക്ലാസിലെത്തി
ഇനിയെന്ത്? ഇനിയെന്ത്?
എന്ന തീരാത്ത ചിന്തയ്ക്കവസാനമായി
ആഹ്ലാദം അവർ മറച്ചുവച്ചില്ല
ചെറിയ പ്രകടനമായി വന്ന് പ്രിൻസിപ്പാളിൻ്റെ മുറിക്കു മുന്നിൽ മൂർദ്ദാബാദ് വിളിച്ചു

പടി കയറി പടികയറി
നോട്ടീസ് ഗവേഷണ വിദ്യാർത്ഥികളുടെ സെമിനാർ നടക്കുന്നഹാളിലെത്തി
വാർത്ത കേട്ട് പ്രാസംഗികൻ
സംസാരം നിർത്തി
സദസ്സ് നിമിഷ നേരം കൊണ്ട്
കാലിയായി

നോട്ടീസ് പിന്നെ എത്തിച്ചേർന്നത്
തുടർവിദ്യാകേന്ദ്രത്തിലെ
സാക്ഷരതാ ക്ലാസിലാണ്
അക്ഷരം പഠിക്കുന്ന
രാഘവേട്ടനും മാധവിയേട്ടത്തിയും വാർത്ത കേട്ട് കരഞ്ഞെങ്കിലും
അനായേ സേനയുള്ള  മരണമോർത്ത് പിന്നെ ചിരിച്ചു

പൊതുയോഗം നടന്നിരുന്ന മൈതാനങ്ങൾ
പൊടുന്നനെ വിജനമായി

പാമ്പുകളും സിംഹങ്ങളും കുറുനരിയും
കാടുകളിൽ നിന്നിറങ്ങി വീട്ടുപറമ്പുകളിലും
തൊടിയിലും നിശ്ശബ്ദരായി നിന്നു

പോകുന്നിടത്തെല്ലാം
നിശ്ചലതയും
മൗനവും കരച്ചിലും അറിഞ്ഞ
കിളികളും ശലഭങ്ങളും നിശ്ശബ്ദരായി
അവർ മനുഷ്യരുടെ അടുത്തേക്ക് ചെന്നു
അവരുടെ കൈകളിലും ചുമലുകളിലും ഇരുന്നു