SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2019 മേയ് 22, ബുധനാഴ്‌ച

ശരാശരി

രാഷ്ട്രീയ പാർട്ടികൾ 
ഒറ്റമനുഷ്യനാണെന്നു തെറ്റിദ്ധരിക്കരുത്

അതിന്റെ കണ്ണുകൾ, കാതുകൾ, നാക്കുകൾ കൈകൾ, കാലുകൾ
എന്നിവ
പല മനുഷ്യരുടേതാണ്

കണ്ണുകളൊന്നു പറയും
നാക്കുകൾ മറ്റൊന്നു പറയും
കാതുകൾ പലത് കേൾക്കും
കാലുകൾ പല വഴി ചലിക്കും

ചില കൈകൾ തലോടും
ചിലത് തളർത്തും

എഴുതി വയ്ക്കപ്പെടുന്നവ
പലർ പല രീതിയിൽ വായിച്ചെടുക്കും
പലതു പറയും

അതുകൊണ്ടാണ്
അവയ്ക്ക് വ്യക്തിത്വമില്ലെന്നു തോന്നുന്നത്

നട്ടെല്ലില്ലെന്നും
മനസ്സാക്ഷിയില്ലെന്നും
പരിഹസിക്കപ്പെടുന്നത്

പലപ്പോഴും നമ്മുടെ ഹൃദയവുമായി സമരസപ്പെടാത്തത്

അവയെ
പലതരം മനഷ്യരുടെ
ശരാശരിയായേ കാണാവൂ
അല്ലെങ്കിൽ ഇത്ര നാളനുഭവിച്ച വേദന തീരുകയേയില്ല!

പരീക്ഷ

ഉത്തരക്കടലാസുകൾ അടുക്കി വച്ച കെട്ടുകളുടെ 
നടുവിലുള്ള ഇരിപ്പ്
വെറും ഇരിപ്പല്ല

ഒരുപാടു പേരുടെ
ചിന്തകളുടെ
കാഴ്ചപ്പാടുകളുടെ
വേറിട്ട വഴികളുടെ
ആവിഷ്കാര നവീനതകളുടെ
സ്വപ്നങ്ങളുടെ
നടുവിലുള്ള ഇരിപ്പാണത്

ഒന്നുമെഴുതാത്ത
ഒരുത്തരപേപ്പർ കാണുമ്പോൾ
സങ്കടപ്പെടുന്നില്ല
അവൻ പൂക്കൾ വിരിയിക്കുന്നത്
മറ്റൊരിടത്താവും എന്നേയുള്ളൂ

നിറയെ ഉത്തരമെഴുതിയ
പേജുകൾ കാണുമ്പോൾ അമിതാഹ്ലാദവുമില്ല
സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളിൽ
അവർ മുങ്ങിപ്പോകുമോ എന്ന സന്ദേഹമേയുള്ളൂ

സ്വയം തയ്യാറാക്കുന്ന
ചോദ്യങ്ങൾക്ക്
ഉത്തരമെഴുതാൻ
ഓരോരുത്തരുമനുഭവിക്കുന്ന പെടാപ്പാടാണ്
പ്രശ്നം

പേനയിൽ മഷി, എഴുത്തുകടലാസ്
കാറ്റും വെളിച്ചവുമുള്ള ഇടം, ആത്മവിശ്വാസം
എല്ലാ മൊത്തു വരുമ്പോഴേക്കും 
ഒന്നുകിൽ
ബെല്ലടിക്കും
അല്ലെങ്കിൽ സിലബസ് മാറും !

നീ

നിന്നെ മറക്കാനാവുന്നില്ലല്ലോ

വഴിയാത്രകളിൽ നിന്റെ മുഖം കാണുന്നു
നിന്റെ പാട്ടുകേൾക്കുന്നു

നിന്റെ തലോടൽ
നിന്റെ സാന്ത്വനം
അനുഭവിക്കുന്നു

നീയകന്നിട്ട്
വർഷങ്ങളായിട്ടും
എവിടേക്കും പോകാതെ
നീയെന്റെ ഓരോ മിടിപ്പിലും
ശ്വാസത്തിലും
വെളിവിലും
ഇരുളിലും
പുതിയ ചിത്രങ്ങൾ
നിറക്കൂട്ടുകൾ വരയ്ക്കുന്നു

2016 സെപ്റ്റംബർ 21, ബുധനാഴ്‌ച

ഉച്ചക്കഞ്ഞിയിലേക്കുള്ള ദൂരം

ഇന്നു രാവിലേയും ഒന്നും കഴിച്ചില്ല.
വാവക്ക് കഞ്ഞി വച്ചു നല്‍കാനേച്ചിയോടു പറഞ്ഞ്
അമ്മ ജോലിക്കു പോയി.
അച്ഛന്‍ ഈയാഴ്ച  വന്നിട്ടില്ലല്ലോ.

ഒഴിഞ്ഞ അരിപ്പാത്രത്തില്‍ നിന്ന് കഞ്ഞിയുണ്ടായില്ല
സങ്കടപ്പെട്ട ചേച്ചിയുടെ കണ്ണീര്ഞാനാണ് തുടച്ചുകൊടുത്തത്.

കൈക്കുമ്പിളിൽ ചേച്ചി കോരിത്തന്ന പൈപ്പുവെളളത്തിന് എന്തൊരു മധുരം

സ്കൂളിലെത്തിയാൽ, 
കഞ്ഞി വയ്ക്കുന്ന
യശോദേച്ചിയാണ് അമ്മ
കഞ്ഞിപ്പുരയാണു വീട്

സ്കൂളിലേക്കു നടക്കുമ്പോള്‍ കാണുന്നുണ്ട്
കഞ്ഞി വേവുന്നത്
പയറിന് വറുത്തിടുന്നത്
നിരത്തി വച്ച പ്ലേറ്റുമായി ഞാനങ്ങനെയിരിക്കുന്നത്.‍

നാലാം പിരീയഡാകുമ്പോഴേക്കും മൂന്നു ചൂരലടി കിട്ടി
കൈ ചുവന്നു തുടുത്തു
എന്നാലും കരഞ്ഞില്ല
അടുത്തിരിക്കുന്ന കൂട്ടുകാരെ നോക്കി

മാഷു കാണാതെ സഹനച്ചിരി ചിരിച്ചു
വിശപ്പിനേക്കാള്‍ വലിയ വേദനയില്ലല്ലോ.


ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ കഞ്ഞി കൊടുക്കാന്‍ തുടങ്ങിയിട്ടുണ്ടാവും
രണ്ടും മൂന്നും കഴിഞ്ഞാല്കിട്ടുമല്ലോ കഞ്ഞി

2013 നവംബർ 7, വ്യാഴാഴ്‌ച

പറിച്ചുനടല്‍

താങ്കള്‍ നിര്യാതനായ വിവരം
ചരമക്കോളത്തില്‍ വന്നതിന്റെ പിറ്റേന്ന്
ഞാന്‍ താങ്കളുടെ വീട്ടില്‍ വന്നിരുന്നുവല്ലോ.

പതിവുരീതിയില്‍
താങ്കളുടെ വാഴകള്‍ നമസ്കാരം പറഞ്ഞു.

പയര്‍ച്ചെടികളുടെ വള്ളികള്‍
നെറുകയില്‍ തൊട്ടു.

മഞ്ഞനിറം വന്നുതുടങ്ങിയ ഒരു മാമ്പഴം
മുന്നില്‍ വന്നു.

താങ്കളില്ല എന്ന്
ഒരാളും പറയാത്ത വിധം
എത്ര സമര്‍ത്ഥമായാണ്
ചെടികളിലേക്കും മരങ്ങളിലേക്കും
താങ്കള്‍ താങ്കളുടെ ജീവന്‍
പറിച്ചുനട്ടിരുന്നത് !

2013 ഒക്‌ടോബർ 14, തിങ്കളാഴ്‌ച

പുസ്തകം


താങ്കളെ വശീകരിക്കാനിട്ടതാണ്
ഓരോ തലക്കെട്ടുകളും.

താഴെ മായം കലര്‍ത്തിയ ജീവിതമായാലും
കുഴപ്പമില്ല എന്ന ചതി
കൃത്യമായി മനസ്സില്‍ സൂക്ഷിച്ച്.

താങ്കളെ ആകര്‍ഷിക്കാന്‍
കൊടുത്തതാണ്
പുറംചട്ടയിലെ മുലകളും കണങ്കാലുകളും.

ഉള്‍പേജുകളില്‍ ജീവിതത്തിന്റെ നനവില്ലെങ്കിലും
താങ്കള്‍ വാങ്ങിക്കുമെന്നുറപ്പിച്ച്.

ഒറ്റനോട്ടത്തില്‍ വലയില്‍വീഴ്ത്താന്‍ എഴുതിയതാണ്
പിന്‍ചട്ടയിലെ കുറിപ്പ്.

മറ്റേതോ വരികള്‍ക്ക് വേണ്ടി
എഴുതിയത് അല്‍പം മാറ്റി
വലയില്‍ വീഴും എന്ന് ഇടങ്കണ്ണിട്ട്.

2013 സെപ്റ്റംബർ 2, തിങ്കളാഴ്‌ച

കരുതല്‍

ഇത്തവണ
പരിചിതരുടെ മരണങ്ങള്‍
കൂടുതലാണ്

വണ്ടി തട്ടി രാമു
കുഴഞ്ഞുവീണ് കുഞ്ഞായന്‍
മരംവീണ് ജോസഫ്

കിടന്നകിടപ്പില്‍ പത്താണ്ട് തികച്ച മാധവിയമ്മ
തലയില്‍ തേങ്ങവീണ്
ഒന്നും മിണ്ടാതെ
മുപ്പതാണ്ട് ചിരിച്ചുകൊണ്ടിരിക്കുക മാത്രം ചെയ്ത വിഷ്ണു

കാലന്‍ കുടിശ്ശിക തീര്‍ത്തതാവും

ഈയിടെയായി
ബസ്സിലിരിക്കുമ്പോഴും
റോഡ് കുറുകെ കടക്കുമ്പോഴും
തെങ്ങുകയറുമ്പോഴും
ഒരു കരുതല്‍

സൈഡ് സീറ്റിലും മുന്‍സീറ്റിലും ഇരിക്കേണ്ട
ഒത്ത നടുവിലിരുന്നാല്‍ മതി

വാഹനങ്ങള്‍ പോയിക്കഴിഞ്ഞശേഷം
സീബ്രാലൈനില്‍കൂടി മാത്രം റോഡ് മുറിച്ചുകടന്നാല്‍ മതി

ഉറപ്പുള്ള തളയുണ്ടെങ്കിലേ തെങ്ങിന്മേല്‍ കയറുന്നുള്ളൂ
ഇല്ലെങ്കില്‍ ആളെ വിളിക്കാം

എല്ലാം
മുമ്പില്ലാത്തത്.
കൃത്യമായിപ്പറഞ്ഞാല്‍
അരിവാങ്ങാന്‍ പോയ ബാബു 
വയലില്‍ വച്ച് പാമ്പുകടിച്ച് മരിച്ചതിനുശേഷം.