SK JAYADEVAN (MALAYALAM POEMS)

കാല്‍നടക്കാരന്‍ (കവിതകള്‍) THE PEDESTRIAN (MALAYALAM POEMS) SK JAYADEVAN

2011 ജൂലൈ 9, ശനിയാഴ്‌ച

തെരുവ്

മുറിവേറ്റു കിടന്നു.

പുറത്തേക്കൊഴുകാതെ
ഗതി തിരിയാതെ
സത്വത്തിലേക്കു തിരിച്ചുപോകാനാകാതെ
തളം കെട്ടി നിന്നു.

കീറപ്പുതപ്പിട്ട്,
നിറം പൂശിയ ശബ്ദങ്ങള്‍ക്കടിപ്പെട്ട്,
മുഴക്കത്തിലേക്കു കൂപ്പുകുത്തി,
ആഘാതങ്ങളുടെ അരക്ഷിതാവസ്ഥകളില്‍ ചൂളി,

ജലം കിട്ടാതെ
ഉരുകിയൊലിച്ച്

ഒരു ജനനിര
യൗവന ജരാനര
കടന്നുപോയി.

ആ പഴയ ജീവിതം

വീണുകിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ വിരിപ്പലകയിലിരുന്ന്
നേരമ്പോക്കുകള്‍ നോല്ക്കുമ്പോഴാണ്
എത്തിപ്പിടിക്കാനാവാത്ത ഭൂമികകളുടെ സൗന്ദര്യത്തെക്കുറിച്ച്
വെളിപാടുകളുണ്ടാവുന്നത്.

നക്ഷത്രങ്ങളുടെ ഉയരങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുസൂക്ഷിക്കുന്ന പൂവുകളെക്കുറിച്ച്
മഹാവൃക്ഷങ്ങളെക്കുറിച്ച്
എന്നിട്ടും അവ കാത്തുപോരുന്ന താഴ്മയുടെ ഋതുക്കളെക്കുറിച്ച്
ഈ ഭൂമിയെക്കുറിച്ച്
മൗനങ്ങളില്‍ അതൊരുക്കൂട്ടുന്ന പാട്ടുകളെക്കുറിച്ച്
ചില വരികള്‍ വരുന്നു.

മുഴക്കങ്ങളുടെ വീഥികളില്‍നിന്നും
പച്ചയണിഞ്ഞ സത്യത്തിന്റെ നാട്ടുവഴിയിലൂടൊരു യാത്ര വരുന്നു.

എതിരെ വരുന്ന നഗ്നതയില്‍ നിന്നും
രോഗിയുടെ മരണനിശ്ശബ്ദതയിലേക്കൊരു
ദൂരം വരുന്നു.

വാക്കുകള്‍, വചനങ്ങള്‍ വരുന്നു.
അഹിംസയില്‍നിന്നു ഗാന്ധിജി
മൗനത്തില്‍നിന്നു ബുദ്ധന്‍
തടവറയില്‍ നിന്നു മണ്ടേല
പൂവില്‍നിന്നു ടോട്ടോച്ചാന്‍ വരുന്നു.

പൊടുന്നനെ ഒരുറുമ്പോ പാമ്പോ കാലില്‍ കടിക്കുന്നു.

സ്വാതന്ത്ര്യവും വിരിപ്പലകയും നേരമ്പോക്കും
ഭൂമികയും സൗന്ദര്യവും നേരമ്പോക്കും
എങ്ങോട്ടോ പോകുന്നു

ആ പഴയ ജീവിതം റേഷനരിയും വാങ്ങിച്ചു വരുന്നു.

2011 ജൂലൈ 6, ബുധനാഴ്‌ച

കാല്‍നടക്കാരന് പറയുവാനുള്ളത്

നടന്നു പോകണം

ഇരുട്ടില്‍നിന്നും വെളിച്ചത്തിലെത്തിയാലെന്നപോലെ
വേനലില്‍ മഴ പെയ്താലെന്നപോലെ
കേള്‍ക്കാന്‍കൊതിച്ചവാക്ക് കേട്ടാലെന്നപോലെ
ഒരു പൂവ് വിരിയും.

പുലര്‍ച്ചയുടെ ഗീതം
കരള്‍ത്തുടിപ്പിലേറ്റി ജനിച്ച ഒരു ശിശു
നമ്മെ ആഹ്ലാദിപ്പിക്കും.

വന്ന വഴിയുടെ വേരിനെക്കുറിച്ച്
വരാനിരിക്കുന്ന വഴിയുടെ വളവുകളെക്കുറിച്ച്
നില്ക്കുന്നേടത്തിന്റെ ഗര്‍ത്തങ്ങളെക്കുറിച്ച്
നീ നിന്നോട് സംസാരിക്കും.

മഴ,
നനയുമ്പോള്‍ മാത്രമറിയുന്ന കനി തരും.
വെയില്‍,
വിയര്‍ക്കുമ്പോള്‍ മാത്രമറിയുന്ന വളപ്പൊട്ടു തരും.
മഞ്ഞ്,
തണുക്കുമ്പോള്‍ മാത്രമറിയുന്ന ആഴം തരും.

മുള്ളു തുളഞ്ഞാലും കല്ലുരഞ്ഞാലും കരളുരുകിയാലും നില്ക്കരുത്.

നേരെ വടക്കോട്ടു പോയി തെക്കോട്ടു തിരിഞ്ഞ് പാടം കടന്ന്
കിഴക്കെക്കാട്ടിലേക്കോ പടിഞ്ഞാറെച്ചെരിവിലേക്കോ പോവുക.

മരം നട്ടു പോകുന്നവര്‍

ചിലരുണ്ട്.

ഒറ്റ മാത്രകൊണ്ട് 
ഒരു പ്രപഞ്ചത്തെ അറിയിക്കും.

ഒരിതളില്‍
ആദിസ്നേഹത്തെ തിരിച്ചറിയും.

വഴിവിട്ടൊഴുകുന്ന പുഴയുടെ ഗതി തിരിച്ചു വിടും.

അയുക്തികമായ ആകാശത്തെ ചിന്നഭിന്നമാക്കും.

അവരിലേക്കൊഴുകി വരും നദികള്‍,കരകള്‍

അവരൊരു മരം നട്ടു പോകും

എപ്പോഴും അതു മുളച്ചുനിവരും.

2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ചെടികളുടെ ജന്മം

ചെടികള്‍ക്കുമുണ്ട് ആകാശം
വെളിച്ചം , ഇരുട്ട് , മഴ.
ശബ്ദമുഖരിതവും അല്ലാത്തതുമായ ജീവനസമസ്യകള്‍
മൗനദീപ്തികള്‍.
ഒരിടത്തേക്കും യാത്രചെയ്യാതെ എത്തിച്ചേര്‍ന്ന
പൂര്‍ണതയുടെ ​​ഉത്തുംഗധ്യാനധന്യതകള്‍.
ഉദാരതയ്ക്ക് കോടമഞ്ഞും മലകളും അറിഞ്ഞുപകര്‍ന്ന ഈണം അവര്‍ക്കറിയാം.

ചെടികളുടെ ജന്മം മതി.
വരകളില്‍ നില്‍ക്കാതെ വിരൂപിയാകാതെ കഴിക്കാം.
കാറ്റിലും ഇളം വെയിലിലും തണുപ്പിലും വിലയിച്ച്
ഒരു പൂവിനെങ്കിലും കാരണമാകാം.

2010 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

വേനലിന്റെ ഒരു ചൂടേ...

പുതിയതൊന്നെഴുതാനിരിക്കുമ്പോള്‍
പഴയവയെല്ലാം ചുറ്റിലും കൂടിനില്‍ക്കും.
അവയുടെ മണം , നിറം , ശബ്ദം ഇവയ്ക്കടിപ്പെട്ട്
ഉണ്ടാകുന്നതെല്ലാം പഴയതുതന്നെയായിപ്പോകും.
കുരുക്കില്‍ നിന്നു രക്ഷപ്പെടാന്‍ ഒരു പലായനം നടത്തി.
കവിത വായിക്കാതായി
ക്യാമ്പുകളില്‍ പോകാതായി
ചര്‍ച്ചകളെ തിരിഞ്ഞുനോക്കാതായി
തേടിവന്നവരെ കണ്ടുമുട്ടാതായി
വീട്ടുപറമ്പില്‍ മണ്ണു കിളച്ചു
വെള്ളരിയും പാവലും വാഴയും പേരയും നട്ടു
വെള്ളമൊഴിച്ചു
തളിരിട്ട വാഴ കുലച്ചു
കായ പഴുത്തു
തിന്നതിന്‍ബാക്കി ചന്തയില്‍ വിറ്റു

വെള്ളരിയ്ക്കക്കാണു രുചി
പാവലിന്‍റെ പച്ചയാണു പച്ച
പേരയുടെ മണമാണു മണം

ഇത്തവണ മേടത്തില്‍ മഴ പെയ്തതേയില്ല
വേനലിന്‍റെ ഒരു ചൂടേ....

2010 ഓഗസ്റ്റ് 15, ഞായറാഴ്‌ച

കവിത്വം

ആരവങ്ങളില്‍ മുങ്ങിത്താഴാന്‍ ഒരുക്കമല്ല.

കുതറിമാറാന്‍ ശ്രമിച്ചുകൊണ്ടിരിക്കും.

ഒരുപിടി മണ്ണില്‍
ഇലത്തുമ്പിലെ തിളക്കത്തില്‍
വേരുകളുടെ ഈര്‍പ്പത്തില്‍
മേഘങ്ങളുടെ വിശുദ്ധഭാഷയില്‍
ഏതെങ്കിലും ഒഴി‍ഞ്ഞ മൂലയിലിരുന്ന്
അത് ചികയും
നരകത്തിന്‍റെ നാരും വേരും